വിപണി ഇടപെടൽ: സപ്ലൈകോയ്‌ക്ക് 50 കോടി രൂപകൂടി അനുവദിച്ചു

തിരുവനന്തപുരം:സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് (സപ്ലൈകോ) വിപണി ഇടപെടൽ
പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ
അറിയിച്ചു.
ക്രിസ്മസ്, പുതുവത്സരാഘോഷ കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ
വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ സഹായിക്കാനാണ് തുക
ലഭ്യമാക്കുന്നത്. ഈവർഷം ബജറ്റിൽ സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി 250
കോടി രൂപയാണ് നീക്കിവച്ചിരുന്നത്. ഓണക്കാല മുന്നൊരുക്കത്തിൻ്റെ ഭാഗമായി
ഈ തുക മുഴുവൻ അനുവദിച്ചിരുന്നു. ഇപ്പോൾ അധിക വിഹിതമായാണ് 50 കോടി രൂപ
കൂടി അനുവദിച്ചത്.
കഴിഞ്ഞവർഷം ബജറ്റിൽ സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി 250 കോടി രൂപയാണ്
വകയിരിത്തിയിരുന്നത്. എന്നാൽ, 489 കോടി രൂപ അനുവദിച്ചു. 284 കോടി രൂപ
അധികമായി നൽകി. 2011-12 മുതൽ 2024– 25 വരെ, 15 വർഷം സപ്ലൈകോയുടെ
നേരിട്ടുള്ള വിപണി ഇടപെടലിനുള്ള സഹായമായി 7680 കോടി സർക്കാർ
നൽകിയിട്ടുണ്ട്. ഇതിൽ 410 കോടി രൂപ മാത്രമാണ് കഴിഞ്ഞ യുഡിഎഫ്
സർക്കാരിൻ്റെ അഞ്ചുവർഷത്തിൽ നൽകിയിട്ടുള്ളത്. ബാക്കി 7270 കോടി രൂപയും
എൽഡിഎഫ് സർക്കാരുകളാണ് അനുവദിച്ചതെന്ന് മന്ത്രി ബാലഗോപാൽ വിശദീകരിച്ചു.






