Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Short stories
Home›Short stories›വാസന

വാസന

By Admin
October 29, 2025
228
0

കഥ   എം.ബി.സന്തോഷ്
നഗരസഭയിലെ ഡ്രെയ്നേജ് തൊഴിലാളിയാണെന്നു കരുതി ബാലനെ അത്രയ്ക്ക്
നിസ്സാരനായി കരുതരുത്.ഒരല്ലലും ഇല്ലാത്ത കുടുംബത്തിലായിരുന്നു
ജനനം.അച്ഛൻ ഗൾഫിൽ.പണത്തിന് ബുദ്ധിമുട്ടില്ലാത്ത സ്കൂൾ കാലം.അഞ്ചാം
ക്ലാസിൽ സിഗരറ്റ് വലിച്ച് മൂക്കിൽ കൂടി പുക വിടാൻ പഠിച്ചു.ആറാം
ക്ലാസിലായിരുന്നു ആദ്യമായി പട്ട അടിച്ചത്.അന്ന് ഒപ്പം പട്ട അടിക്കാൻ
കൂടിയ അബുവാണ് ഇന്നും ഉറ്റചങ്ങാതി.അതിനകം,’പുകഞ്ഞ കൊള്ളി’യായ ബാലൻ ഏഴാം
ക്ലാസായപ്പോഴേ വീട്ടിൽനിന്ന് പുറത്തായി.കടത്തിണ്ണ അഭയമായപ്പോൾ പുതിയ
കൂട്ടുകെട്ടായി,കൂലിത്തല്ലായി വരുമാനമാർഗം.അതോടെ ,അച്ഛനും അമ്മയും
അനിയത്തിയും നാടുവിട്ടുപോയി.എന്നുവച്ചാൽ ഗൾഫിലേക്ക് കുടിയേറി എന്നർത്ഥം.
അവരെങ്ങോട്ടുപോയെന്ന് അന്വേഷിക്കണമെന്ന് അന്ന് ബാലന് തോന്നിയില്ല.ഇന്ന്
അതേക്കുറിച്ചൊക്കെ ഓർക്കുമ്പോൾ നെഞ്ച് കലങ്ങും.ഇടയ്ക്ക് അന്ന് പാർത്ത
വീട്ടിനടുത്തുപോയി അന്വേഷിച്ചെങ്കിലും അവരതെല്ലാം വിറ്റുപോയി
എന്നാണറിഞ്ഞത്.ചില നേരങ്ങളിൽ ഒറ്റപ്പെട്ടുപോയല്ലോ എന്ന
തോന്നലുണ്ടാവും.അപ്പോൾ, അബു ഒഴിച്ചു തരുന്ന വില കുറഞ്ഞ റം വെള്ളം തൊടാതെ
മടമടാ കുടിച്ച് കിറുങ്ങി വീഴുമ്പോഴാണ് ആശ്വാസം.അനാഥത്വം
പിടിച്ചുവാങ്ങിയിട്ട് അതേക്കുറിച്ചോർത്ത് സങ്കടപ്പെട്ടിട്ടോ പഴി
പറഞ്ഞിട്ടോ കാര്യമില്ലെന്ന് അറിയാം.മാതാപിതാക്കളെ അതിൻ്റെ പേരിൽ
കുറ്റപ്പെടുത്താനും തയ്യാറല്ല. അന്നത്തെ കാട്ടിക്കൂട്ടലുകൾ കൂടിപ്പോയി
എന്ന് കുറച്ചുകൂടി മുതിർന്നപ്പോൾ തോന്നിയപ്പോഴേയ്ക്കും എല്ലാം വൈകിപ്പോയി
എന്ന് തിരിച്ചറിയാനായി.പിന്നെ, ആ ഒഴുക്കിൽ ഒഴുകുകയേ നിവൃത്തിയുള്ളൂ.
അബുവാണ് നഗരസഭയിൽ ആളെ എടുക്കുന്ന വിവരം അറിയിച്ചത്.ഇരുവരും പാർട്ടിക്കു
വേണ്ടിയും പലപ്പോഴും കൂലിത്തല്ല് നടത്തിയിട്ടുണ്ട്.അതിൻ്റെകൂടി ബലത്തിൽ
ജോലി കിട്ടി.അവൻ്റെ വീട്ടിനടുത്തുള്ള പുറമ്പോക്കുഭൂമി കൈയേറിയവനെ
ഓടിച്ചുവിട്ട് അതിനടുത്ത് കൂര ഷീറ്റിട്ടൊരുക്കിത്തന്നതും
മറ്റാരുമായിരുന്നില്ല.അടിയുംകൊണ്ട് ഓടിപ്പോയവന് വണ്ടിക്കൂലിക്ക് പണം
കൊടുക്കാൻ അബു മറന്നില്ല. മലയിൽ വേറെ വീടും ഭാര്യയും കുടുംബവും ഉള്ള
ആളായിരുന്നതിനാൽ അത് കേസാവില്ലെന്ന് ഉറപ്പായിരുന്നു.അങ്ങനെ ഞാനും അബുവും
അയൽക്കാരുമായി.

വര കാരയ്ക്കാമണ്ഡപം വിജയകുമാർ

അബുവിൻ്റെ പെങ്ങൾ സുനിത പ്ലസ് ടു തോറ്റ് കമ്പ്യൂട്ടർ പഠിക്കാൻ പോവുന്ന
കാലമായിരുന്നു അത്. അവൾക്ക് അവിടത്തെ സാറുമായി പ്രേമം.സാറിന് വേറെ
ഭാര്യയും മകളുമുണ്ടായിരുന്നു.അതറിഞ്ഞ അവൻ അവളെ അടിച്ചുഫിറ്റായി അടിക്കാൻ
കൈവച്ചപ്പോൾ പിടിച്ചുമാറ്റാൻ ചെന്നതാണ് ബാലൻ.
‘എടാ,ഇവളെ ഇനി ആരു കെട്ടുമെടാ?’-എന്നായി അവൻ.പൂസായതിന്‍റെ അടുത്ത
ഘട്ടമായി മൂക്കളയും കണ്ണീരും ഒരുമിച്ചുവരുന്നതിനു പുറമെ കൊഴുത്ത ചാളുവയും
പുറത്തേയ്ക്ക് ഒഴുകുന്നുണ്ട്.
‘എനിക്കെന്‍റെ സാറുമതി.സാറു പറഞ്ഞിട്ടുണ്ട് ഞാനില്ലെങ്കിൽ സാറിനൊരു
ജിവിതമില്ലെന്ന്’-സുനിത ആ ആഴ്ചത്തെ വാരികയിൽ വായിച്ച നോവലിലെ നായികയുടെ
ഡയലോഗ് കാച്ചി.
‘ഫ്ഭ…’എന്ന ആ ആട്ടോടെ അബുവിന്‍റെ ചാളുവയും കണ്ണീരും മൂക്കളയും
ഛർദിയും എല്ലാം കൂടി സുനിതയുടെ മുഖത്തേയ്ക്ക് തെറിച്ചു.ഇപ്പോഴാണെങ്കിൽ
ഇൻസ്റ്റലേഷൻ എന്നൊക്കെ പറയുമായിരുന്ന വിധത്തിലെ കലാരൂപമായിരുന്നു അപ്പോഴാ
മുഖമെന്ന് പറയാൻ അന്ന് ബാലന് അറിയാമായിരുന്നില്ല. അതുകൊണ്ട് അവൻ കുടുകുടാ
ചിരിച്ചു.
അതുകണ്ട് കലികയറിയ സുനിത, ബാലനെ ചുറ്റിപ്പിടിച്ച് അവളുടെ മുഖം അവന്‍റെ
മുഖത്തേയ്ക്കങ്ങ് തേച്ചു. അതുവരെ ഒരുതവണപോലും അബുവിന്‍റെ പെങ്ങൾ
ബാലന്‍റേം പെങ്ങൾ എന്ന അർത്ഥത്തിലല്ലാതെ നോക്കിയിട്ടില്ല.
ആറ്റുകാലമ്മച്ചിയെ പിടിച്ച് ആണയിട്ട് അതാരോട് പറയാനും അവന് മടിയില്ല. അവൾ
അങ്ങനെ മുഖം ചേർത്തുരച്ചപ്പോൾ അവന്‍റെ കണ്ണിൽ അപ്പോൾ, അപ്പോൾ മാത്രമാണ്
അവളുടെ വിറയ്ക്കുന്ന ചുണ്ടുകളുടെ ഭംഗി ശ്രദ്ധയിൽ പെട്ടത്.എന്നിട്ടും
അതാരോടും പറയാതെ അപ്പോൾതന്നെ അവൻ അത് മറന്നു അഥവാ മറക്കാൻ
ശ്രമിച്ചു.ഉള്ളിലുള്ളത് മറച്ചുപിടിച്ച് മറ്റൊന്നെടുത്ത്
പെരുമാറുന്നതാണല്ലോ മാന്യതയുടെ ലക്ഷണം.
അന്നുരാത്രി അവളുടെ സാറിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി തല്ലി ഒരു
കാലടിച്ചൊടിച്ചശേഷം നേരെ എടുത്ത് മെഡിക്കൽ കോളെജ് ആശുപത്രിയിലെ അത്യാഹിത
വിഭാഗത്തിൽ കൊണ്ടുചെന്ന് പ്ലാസ്റ്ററിടുന്നതിനു മുമ്പായി ഇനി സുനിതയുമായി
എവിടെ വച്ചെങ്കിലും കണ്ടാൽ അടുത്ത കാലുമാത്രമല്ല രണ്ടുകൈയും
അടിച്ചൊടിക്കുമെന്ന് മുന്നറിയിപ്പുകൊടുത്തപ്പോൾ അത് വിശ്വസിക്കാതിരിക്കാൻ
അയാൾക്ക് വേറെ കാരണമൊന്നുമുണ്ടായിരുന്നില്ല.ഡോക്ടർ ചോദിച്ചപ്പോൾ മേശ
കാലിൽ കൂടി വീണതാണെന്ന് അബു പറഞ്ഞു. ‘ഇങ്ങനെ മേശ വീഴാറില്ലല്ലോ’ എന്നു
സംശയിച്ച ഡോക്ടറോട് ‘സാറിൻ്റെ കാലിൽ മേശ കൊണ്ടുവന്നിട്ട് കാണിക്കണോ?’
എന്ന് ബാലൻ ചോദിച്ചപ്പോൾ അദ്ദേഹത്തിന് പെട്ടെന്ന് കാര്യം മനസ്സിലായി!
വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയ ‘മുതലി’നെ കാലിൽ പ്ലാസ്റ്ററിട്ട
നിലയിൽ കൊണ്ടാക്കിയതു കണ്ട് നിലവിളിക്കനൊരുമ്പെട്ട സാറിൻ്റെ ഭാര്യയോട്
ബാലൻ പറഞ്ഞു:’പെങ്ങളേ, ഈ കാലിലെ കെട്ട് പെങ്ങളുടെ ജീവിതം നന്നായി
കൊണ്ടുപോവാനാണ്. അല്ലേൽ ഈ ഒരുമ്പെട്ടോൻ വേറൊരുത്തീടെ കൂടെപ്പോവും.
ഇനിയിപ്പോൾ ഇവന് അങ്ങനെ വല്ല ആലോചനേം ഉണ്ടായാൽ അപ്പോൾ ഇത് ഓർമ്മ
വരും.അതോണ്ട് പെങ്ങള് ഹാപ്പിയായി പോയി ഈ ആങ്ങളമാർക്ക് കട്ടൻ
അനത്തിക്കൊണ്ടു വാ’
സന്തോഷത്തോടെ അവർ കൊടുത്ത കട്ടനും കുടിച്ച് പണവും വാങ്ങി
പോക്കറ്റിലിട്ടാണ് അബുവും ബാലനും അവിടെനിന്ന് ഇറങ്ങിയത്.പണം വേണ്ടാന്ന്
ഇരുവരും ആണയിട്ട് പറഞ്ഞതാണ്. ‘ഇങ്ങേരുടെ കൈയും കാലും അടിച്ചൊടിക്കാൻ ഞാൻ
ക്വൊട്ടേഷൻ കൊടുക്കാൻ വച്ച പണമാണെ’ന്ന് അവർ പറഞ്ഞപ്പോൾ അത് തങ്ങളുടെ
കൈവശം എത്തേണ്ടതായിരുന്നു എന്നു തിരിച്ചറിഞ്ഞാണ് ഇരുവരും അത്
കൈപ്പറ്റിയത്.
പിറ്റേന്ന് , സാറ് വന്നില്ലാന്നു മാത്രമല്ല,അവധിയിലായതും ഒടുവിൽ
സ്ഥലംമാറിപ്പോയതും മനസ്സിലായപ്പോൾ വാരികയിലെ കഥയിലെ നായകനും ജീവിതത്തിലെ
പുരുഷനും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടെന്ന് സുനിത തിരിച്ചറിഞ്ഞു.അതോടെ
അവൾ ആളാകെ മാറി.പിന്നെ, കണ്ണും പൂട്ടിയിരുന്ന് പഠിത്തത്തോട്
പഠിത്തം.പ്ളസ്ടു പാസായി,ഡിഗ്രിക്ക് ചേർന്നു.
അതിനെച്ചൊല്ലി ആധിപിടിച്ച അബുവിനോട് ‘അവള് പഠിക്കെട്ടെ’ എന്ന് പറഞ്ഞ്
ആശ്വസിപ്പിച്ചത് ബാലനാണ്.ഡിഗ്രി മികച്ച മാർക്കോടെ പാസ്സായപ്പോൾ പിജിക്ക്
പോണമെന്നായി അവൾ.അപ്പോഴും ബാലൻ തന്നെയാണ് അവൾ പഠിക്കട്ടെ എന്ന്
ഉറപ്പിച്ച് പറഞ്ഞത്.

ഒരു പ്രണയ പരാജയം ഇത്രയും വാശിയേറിയ പഠിത്തത്തിന് കാരണമായെങ്കിലും
അബുവിന് ഒരു സമാധാനവുമില്ലായിരുന്നു.
‘ എടാ,തന്തേം തള്ളേം ഇല്ലാത്ത കൊച്ചാണ്.അവര് മണ്ണിനടിയില് കെടന്നോണ്ട്
എന്നോട് ചോദിക്കുമെടാ… അവളെ കൊള്ളാവുന്ന ഒരുത്തൻ്റെ കൈയിൽ പിടിച്ച്
കൊടുത്തില്ലെങ്കിൽ എനിക്കൊരു സമാധാനവുമില്ലെടാ.ഇവളിങ്ങനെ
പഠിച്ചാൽ…എനിക്ക് പേടിയാവുന്നെടാ…’- കൈയിൽ പണമുള്ളപ്പോഴൊക്കെ ഇരുവരും
കൂടുന്ന പതിവുണ്ട്.ശമ്പളം മദ്യപിക്കാൻ ഉപയോഗിക്കില്ലെന്നാണ് ഇരുവരുടെയും
നിശ്ചയം. അതല്ലാതെ, ഡ്രെയ്നേജ് വൃത്തിയാക്കൽ,കോരൽ പോലുളള സ്വകാര്യ
ഇടപാടുകൾ മിക്കദിവസവും കിട്ടാറുണ്ട്. അതിലെ വിഹിതമാണ് കൂടലിൻ്റെ മൂലധനം.
അത്തരമൊരു കൂടലിനിടയിലാണവൻ ഇങ്ങനെ വേവലാതിപ്പെട്ടത്.അവൻ്റെ കരച്ചിൽ
ഉച്ചത്തിലായി.
‘എടാ, ഇപ്പോൾ സുനിത നന്നായി പഠിക്കുന്നുണ്ട്. അവൾ പഠിച്ചു കഴിഞ്ഞ്
നല്ലൊരു ജോലി കിട്ടിയാൽ അവൾ അന്തസ്സായി ജീവിച്ചോളുമല്ലോ.പിന്നെന്താ?’-
ബാലൻ ചോദിച്ചു.
‘അതിന് ജോലി കിട്ടണ്ടേ?’ എന്ന സംശയത്തിന് ബാലൻ്റെ മറുചോദ്യം:’എടാ, ഒരു
കാലത്തും സർക്കാർ ജോലിക്ക് അർഹത ഇല്ലാതിരുന്ന നമ്മള് സർക്കാർ ശമ്പളം
വാങ്ങുന്നില്ലേ? പിന്നെന്താടാ, എല്ലാ യോഗ്യതയുമുള്ള അവൾക്ക് ജോലി
കിട്ടുന്നതിന് തടസ്സം? ‘
‘അപ്പോൾ,തടസ്സമില്ല. അല്ലേ?’എന്നാശ്വസിച്ച് ഇരുന്ന തിണ്ണയിലേക്കുതന്നെ
അബു ചെരിഞ്ഞ നേരത്താണ് ബാലൻ്റെ മൊബൈൽ ഫോൺ ശബ്ദിച്ചത്.
ഇതാരായിരിക്കുമെന്ന ആശങ്കയോടെ അയാൾ ഫോണെടുത്ത് ‘ഹലോ’പറഞ്ഞു.
‘ബാലൻ ചേട്ടനല്ലേ? ‘-മറുതലയ്ക്കൽ പെൺ ശബ്ദം കേട്ടതോടെ അയാൾ അധിക
ജാഗ്രതയിലായി.ഒന്നാമത് മദ്യപിച്ചിട്ടുണ്ട്, രണ്ടാമത് രാത്രി…പണി ഏത്
രൂപത്തിലാണ് വരുന്നതെന്ന് അറിയില്ലല്ലോ.
‘അതെ ‘-അയാൾ സമ്മതിച്ചു.
‘ചേട്ടാ, ഇത് സുനന്ദയാണ്’-അതാരാണ് എന്ന് അയാൾക്ക് മനസ്സിലായില്ല.
‘നിങ്ങളാരാ?’-അയാൾ ചോദിച്ചു.
‘ചേട്ടാ, ഒരു കൂട്ടുകാരനുമായി വന്ന് അയാളുടെ പെങ്ങളുമായി എൻ്റെ
ഭർത്താവിന് ബന്ധമുണ്ടെന്നു പറഞ്ഞ് ഒരു കാലടിച്ചൊടിച്ചത്
ഓർമ്മയുണ്ടോ?’-കേട്ടപ്പോൾ സംഭവം ഓർമ്മ വന്നു.
‘അത് കുറേ കൊല്ലമായില്ലേ? ‘
‘എട്ടു കൊല്ലമായി ചേട്ടാ’- അവർ പറഞ്ഞു.
‘ ഇനി അതിലെന്താ കാര്യം? അയാൾക്ക് ഇപ്പോഴും കോഴിപ്പരിപാടി ഉണ്ടോ?’-അയാൾ ചോദിച്ചു.
‘അണ്ണാൻ മരം കയറ്റം മറക്കുമോ ചേട്ടാ, അതു കഴിഞ്ഞ് ആദ്യത്തെ
രണ്ടുമൂന്നുവർഷം അങ്ങേര് ഒതുങ്ങിക്കൂടി.പിന്നെ, വീണ്ടും തുടങ്ങി ‘-
അവരുടെ ശബ്ദത്തിലെ നിരാശ അയാൾ തിരിച്ചറിഞ്ഞു.
‘ഞങ്ങള് ക്വട്ടേഷൻ പരിപാടി നിർത്തി ‘-അയാൾ പറഞ്ഞു.
‘അങ്ങേരുടെ കാര്യത്തിനല്ല ചേട്ടാ വിളിച്ചത്…തെളിച്ച വഴിയേ
പോയില്ലെങ്കിൽ പോയ വഴിയേ തെളിക്കണമെന്നല്ലേ ചൊല്ല്.ഞാനിപ്പോൾ അതൊക്കെ
എൻ്റെ തലവിധിയായി കരുതി സമാധാനിക്കുകയാണ്.എൻ്റെ താലിമാല കക്കൂസിൽ പോയി.
അതൊന്ന് എടുത്തുതരാനാ ‘- അവർ പറഞ്ഞു.
പിറ്റേന്ന്, ഞായറാഴ്ച ആയതിനാൽ അതെടുത്തുകൊടുക്കാൻ രാവിലെ ഒമ്പതു മണിയോടെ
എത്താമെന്ന് സമ്മതിച്ചു. സാധാരണ ഇത്തരം പണികൾക്ക് അബുവും കൂടിയാണ്
പോവുന്നത്. അവനും എന്നെപ്പോലെതന്നെ ഞായറാഴ്ചയാണ് ഓഫ്.സീനിയറായാലുള്ള
മെച്ചം മാത്രമല്ല അത്. പണ്ടത്തെ ഗുണ്ടാ പണിയുടെ ബലത്തിൽ ഞങ്ങൾ
ആവശ്യപ്പെടുന്ന ദിവസങ്ങളിൽ അവധി കിട്ടുന്നതിന് ഒരു തടസ്സവും
ഇല്ലായിരുന്നു.
രാവിലെ അബുവിനെ വിളിക്കാൻ വീട്ടിലേക്ക് ചെന്നപ്പോഴാണ്
അവനുണ്ടാവില്ലെന്ന് അറിഞ്ഞത്. അവൻ മുമ്പേ പറഞ്ഞതാണ്.സുനിതയെ ഏതോ
ടെസ്റ്റെഴുതിക്കാൻ കൊണ്ടുപോവാനുണ്ട്.അബുവുണ്ടായിരുന്നെങ്കിൽ അവൻ്റെ കൈയിൽ
കുപ്പി ഇടുപ്പിൽ ഒളിപ്പിച്ചിട്ടുണ്ടാവുമായിരുന്നു. ഇതിപ്പോൾ ലഹരിയില്ലാതെ
അമേധ്യക്കുഴിയിലിറങ്ങുകാന്നു പറഞ്ഞാൽ..തപ്പി നോക്കിയപ്പോൾ പണ്ടെങ്ങോ
കുടിച്ചിട്ട് ബാക്കി വച്ച പൈൻ്റു കുപ്പിയിൽ പകുതിയോളം
ഇരിക്കുന്നു!ആപൽബാന്ധവാ അനുഗ്രഹങ്ങൾക്ക് നന്ദി…!അതെടുത്ത് ഇടുപ്പിൽ
ചെരുകി.
സുനന്ദയുടെ വീട്ടിലേക്കുള്ള വഴി അവർ വ്യക്തമായി പറഞ്ഞു തന്നിരുന്നു.
ബൈക്കിൽ പോവുമ്പോൾ ഒരാളോടും വഴി ചോദിക്കേണ്ടി വന്നില്ല. അവിടെ
ചെന്നിറങ്ങിയതും വീട്ടിനകത്തുനിന്ന് സുനന്ദ ഇറങ്ങിവന്നു.
ആളെ കണ്ടപ്പോൾ മനസ്സലായി.അന്നുപക്ഷെ, ഇന്നത്തെപ്പോലെ സുന്ദരിയായി
തോന്നിയിരുന്നില്ല.ഇന്നലെ ഫോൺ വന്നപ്പോൾ അന്നത്തെ ആ രൂപം ഓർത്തെടുക്കാൻ
ശ്രമിച്ചിരുന്നു.നേരിട്ട് കണ്ടപ്പോൾ ഇവളുടെ കെട്ടിയോനെ ഒന്നുകൂടി കൈയും
കാലും അടിച്ചൊടിക്കാൻ തോന്നി. അപ്പോഴാണ് മറ്റൊരു ചിന്ത മനസ്സിലേക്കു
വന്നത്.ഇത്രയ്ക്കു സുന്ദരിയെ അവന് വേണ്ടെങ്കിൽ വേണമെന്നുള്ളവർ
സ്വീകരിച്ചില്ലെങ്കിൽ അത് തെറ്റാവില്ലേ?
‘എത്ര പവൻ്റെ മാലയാ?’-അവൻ ചോദിച്ചു.
അഞ്ചുപവൻ്റേതെന്ന് മറുപടി.
അവിടെ , മാറിനിന്ന് വസ്ത്രം മാറി.പൈൻ്റുകുപ്പിയിൽ ഉണ്ടായിരുന്ന റം
എടുത്ത് വായ്ക്കകത്തോട്ട് കമിഴ്ത്തിയത് സുനന്ദ നോക്കി
നിൽക്കുന്നുണ്ടായിരുന്നു. ‘ഇതില്ലാതെ ഇത്തരം കുഴികളിലിറങ്ങാൻ
കഴിയില്ല.’-അയാൾ പറഞ്ഞതു കേട്ടപ്പോൾ അവളുടെ മുഖത്തു വിടർന്നതാവണം
മന്ദഹാസം.
ദേഹത്ത് മണ്ണെണ്ണയൊഴിച്ച് മുഖവും തലയും മൂടി ആ തീട്ടക്കുഴിയിലേക്ക്
ഊളിയിട്ടു. ഒരു മണിക്കൂറോളം മുങ്ങിത്തപ്പിയപ്പോഴാണ് മാല കിട്ടിയത്.
‘അകത്താ കുളിമുറി. അവിടെ കുളിക്കാം ‘- അവർ പറഞ്ഞതുകേട്ട് അവരുടെ പിന്നാലെ
അകത്തേയ്ക്ക് നടക്കുമ്പോൾ കനത്ത പിൻഭാഗത്തുനിന്ന് കണ്ണ് മാറ്റാൻ
കഴിഞ്ഞില്ല.
കുളിമുറിതന്നെ വലിയ മുറി പോലെ ആഡംബരപൂർണമായിരുന്നു.ഷവറിനുചുവട്ടിൽനിന്ന്
കുളിച്ച് മുല്ലപ്പൂ മണമുള്ള സോപ്പ് നാലഞ്ചുവട്ടം ദേഹമാസകലം തെച്ചിട്ടും
നാറ്റം പോയതായി തോന്നിയില്ല. മാല അതിനകത്തു കയറിയ ഉടൻ സോപ്പുവെള്ളത്തിൽ
മുക്കിവച്ചിരുന്നു. കുളി കഴിഞ്ഞ് മുണ്ടുടത്ത് വാതിൽ തുറന്നതും അവർ
പുറത്തു കാത്തുനിൽപ്പുണ്ട്.അവരെ അടുത്തേയ്ക്ക് വിളിച്ചപ്പോൾ അത്
പ്രതീക്ഷിച്ചപോലെ ചിരിച്ചുകൊണ്ട് മടിയില്ലാതെ വന്നു. തിരിച്ചു നിർത്തി
കുളിമുറിവാതിൽക്കൽവച്ച് താലിമാല അണിയിക്കുമ്പോൾ അവർ
ചേർന്നുനിന്നു.സാവധാനം, വാരിപ്പുണർന്നപ്പോഴേയ്ക്കും അഭിമുഖമായി തിരിഞ്ഞ
അവരുടെ കൈകളും അയാളുടെ പിന്നിലേക്ക് സഞ്ചരിക്കുന്നുണ്ടായിരുന്നു…
‘നാറ്റം തോന്നിയോ?’-തളർന്ന് സുനന്ദയിൽനിന്ന് ഇറങ്ങി കുളിമുറിയിലെ വെറും
നിലത്തേയ്ക്ക് കിടക്കുമ്പോൾ അയാൾ ചോദിച്ചു.
‘ഓ, മുശിട് നാറ്റം തോന്നിയെങ്കിലും അതൊന്നും ഓർക്കാൻ പറ്റിയില്ല…
എന്തൊരു ശക്തിയാ…ആ കരുത്തിൽ എല്ലാം മറന്നുപോയി ‘-അപ്പോഴും അവരുടെ
കിതപ്പൊടുങ്ങിയിരുന്നില്ല.
ആ കേട്ടത് അയാൾക്ക് ആവേശമായി.വീണ്ടും അവരെ വലിച്ച് ശരീരത്തിലേക്ക്
കയറ്റി. അവരുടെ പിന്നിലേക്ക് അയാളുടെ കൈകൾ നീണ്ടു…
പിന്നെ, എത്രതവണ അവിടെ പോയെന്ന് അയാൾക്ക് ഓർമ്മയേയില്ല.
അവരുടെ ഭർത്താവ് മാസത്തിലൊരിക്കൽ വരുമായിരുന്നു. ആ സമയങ്ങളിൽ അവിടെ
ചെല്ലാറില്ല. ഭർത്താവ് പോയെന്ന് സുനന്ദ വിളിച്ചു പറഞ്ഞശേഷമേ
അങ്ങോട്ടേയ്ക്ക് പോയിരുന്നുള്ളൂ.
സുനിതയ്ക്ക് കേന്ദ്രസർക്കാർ ജോലി കിട്ടി. ഏജീസ് ഓഫീസിലാണ് നിയമനമെന്നത്
ആശ്വാസമായി. വേണമെങ്കിൽ നടന്നുപോകാം. അതോടെ, കല്യാണാലോചന ഉഷാറായി. രണ്ടും
മൂന്നും പേർ പെണ്ണുകാണാൻ വന്ന ദിവസങ്ങളുണ്ടായിരുന്നു. അപ്പോഴൊക്കെയും,
അബുവിന് പൂർണ പിന്തുണ നൽകി അവിടത്തെ ഒരുക്കങ്ങളുടെ ആദ്യാവസാനക്കാരനായി
ബാലനുണ്ടായിരുന്നു.എന്നിട്ടും ഒന്നും അങ്ങോട്ട് കരയ്ക്കടുക്കുന്നില്ല.
അവളുടെ ഓഫീസിലെ ഒരു ചെറുപ്പക്കാരൻ വീട്ടിൽ വന്നു. കാപ്പി
കുടിച്ചുപിരിഞ്ഞപ്പോൾ അത് ശരിയാകുമെന്നായിരുന്നു പ്രതീക്ഷ. അവൻ പോയശേഷം
സുനിത പറഞ്ഞു:’അവനെ ഇനി പ്രതീക്ഷിക്കേണ്ട’
‘ഒരാഴ്ചയായി അയാൾ പിന്നാലെയുണ്ട്.കല്യാണം കഴിക്കാമെന്നാണ് വാഗ്ദാനം.
അങ്ങനെയാണ് വീട്ടിൽ വരാൻ പറഞ്ഞത്. അണിഞ്ഞൊരുങ്ങി നടക്കുന്ന എന്നെ കണ്ടാൽ
ആരെങ്കിലും വിചാരിക്കുമോ കേറിക്കിടക്കാൻ പുറമ്പോക്കു കൂര
മാത്രമുള്ളവളാണെന്ന്?’-അവൾ ചിരിച്ചു.
പൊടുന്നനെ അബു പൊട്ടിക്കരഞ്ഞു.’എടാ,ഞാനൊരു പോക്കണംകെട്ടവനായതുകൊണ്ടല്ലേ,
എനിക്കിവളുടെ കല്യാണം നടത്താൻ പറ്റാത്തത്’
‘സുനിതേടെ കല്യാണം ഉടൻ നടത്തും.ഞാൻ ഇന്നുതന്നെ നമ്മുടെ രാജപ്പണ്ണനെ കണ്ടു
സംസാരിക്കാം ‘-ബാലൻ ഉറപ്പുനൽകിയതിനാൽ അബു കണ്ണീർ തുടച്ചു.
അവിടത്തെ അറിയപ്പെടുന്ന കല്യാണ ബ്രോക്കറാണ് രാജപ്പണ്ണൻ.കൊല്ലുന്ന കമ്മിഷൻ
കാരണമാണ് അവരിരുവരും ഇതുവരെ അയാളെ ഒഴിവാക്കിയത്. അയാൾ ഏറ്റാൽ പിന്നെ
മറ്റൊന്നും നോക്കേണ്ടതില്ല. കാര്യം നടന്നിരിക്കും. പിറ്റേന്നുതന്നെ ബാലൻ
അയാളെ കണ്ടു സംസാരിച്ചു.
‘നല്ല കല്യാണ ആലോചനയ്ക്കുള്ള തടസ്സം പുറമ്പോക്കിലെ വീടാണ്.അവർ വാടക
വീട്ടിലേക്ക് മാറണം. പെൺകുട്ടിക്ക് ജോലിയുള്ളതുമാത്രമാണ് ആകെയുള്ള
നേട്ടം. ആള് ഇരുനിറമല്ലേ…വെളുപ്പായിരുന്നെങ്കിൽ കുറേക്കൂടി
എളുപ്പമായിരുന്നു.വലിയ പുരോഗമനമൊക്കെ പറയും,പക്ഷെ,കെട്ടാൻ നേരത്ത്
ആണുങ്ങൾക്ക്, 18 വയസ്സും മുട്ടറ്റം മുടിയുമുളള വെളുത്തുമെലിഞ്ഞ
സുന്ദരിയെത്തന്നെ വേണം!നമുക്കു നോക്കാം, സർക്കാർ ജോലിക്കാർ തന്നെ
വേണമെന്ന് സഹോദരൻ പറഞ്ഞിട്ടുള്ളതിനാൽ വീടില്ലാത്ത ചെറുകിട
കച്ചവടക്കാരെയൊന്നും അങ്ങോട്ടേയ്ക്ക് കൊണ്ടുവരാനാവില്ലല്ലോ.സർക്കാർ ജോലി
കിട്ടിയാൽ അതുവരെ ഒരു വിലയുമില്ലാതിരുന്നവൻമാർക്കൊക്കെ പിന്നെ
ഡിമാൻ്റോടു ഡിമാൻ്റാണ്.കാണാൻ കാശിന് കൊള്ളില്ലെങ്കിലും അവരുടെ വിചാരം
മമ്മൂട്ടിയാണെന്നാണ്.’-ബ്രോക്കർ കൂടുതൽ വിശദീകരണത്തിന് ഒരുങ്ങുന്നതിനിടെ
അയാൾ എഴുന്നേറ്റു.
നേരെ ചെന്നത് അബുവിൻ്റെ വീട്ടിലാണ്. അവൻ ഉമ്മറത്തുതന്നെയുണ്ട്.സുനിത ചായ
ഇടാനായി എഴുന്നേറ്റു.
‘സുനിതയും അവിടിരിക്ക്. ഞാൻ രാജപ്പണ്ണനെ പോയി കണ്ടു.നിങ്ങൾ അടിയന്തരമായി
വാടക വീട്ടിലേക്ക് മാറണം. നല്ല ആലോചന വരണമെങ്കിൽ അതേ വഴിയുള്ളൂ ‘- ബാലൻ
പറഞ്ഞു.
‘ഇവിടെന്താ കുഴപ്പം’- സുനിത ചോദിച്ചു.
‘ നിനക്കീ ചുറ്റുപാടുകൾ അറിയാത്തതുകൊണ്ടാ അങ്ങനെ ചോദിക്കുന്നത്. ഈ
പുറമ്പോക്കും ഷീറ്റിട്ട കൂരയുമൊക്കെ സാധാരണേലും താഴെയുള്ളവർക്കു
താമസിക്കാൻ പറഞ്ഞിട്ടുള്ളതാ.സർക്കാർ ജോലിക്കാരാണെങ്കിൽ വല്ല പ്യൂണോ
അറ്റൻ്ററോ അതിലും താഴെയുള്ള നമ്മളെപ്പോലുള്ളവർക്കോ മാത്രമുള്ളത്.സുനിത
ഇപ്പോൾ കേന്ദ്രസർക്കാരിലെ ഉദ്യോഗസ്ഥയാ. ഇനി ഇവിടെ തുടരുന്നത് നിൻ്റെ
മുന്നോട്ടുള്ള ജീവിതത്തിന് മാത്രമല്ല ഭാവിക്കും തടസ്സമാ.അതുകൊണ്ട് നിങ്ങൾ
വാടകവീട്ടിലോട്ടു മാറുന്നു,കല്യാണം കഴിയുന്നു…പിന്നെ,നിൻ്റെ ലോകം
കെട്ടിയോൻ്റെ കൂടെയല്ലേ…’- ബാലൻ വിശദീകരിച്ചു.
‘വാടകവീട്ടിലാണ് ഞങ്ങൾ താമസിച്ചിരുന്നെങ്കിൽ ഞാനിപ്പോൾ ഒരു കൊച്ചിൻ്റെ
തള്ളയായിട്ട് കൊല്ലം ഏഴെട്ട് കഴിഞ്ഞേനെ…’ഒന്നു നിർത്തി ചിരിയോടെ അവൾ
തുടർന്നു:’ആ കൊച്ചിൻ്റെ അച്ഛൻ ഒരിക്കലും അത് ഏറ്റെടുക്കില്ലെന്ന് ഞാൻ
തിരിച്ചറിഞ്ഞത് ഈ പുറമ്പോക്കിലെ കൂരയിൽ പാർത്തതുകൊണ്ടാ.ഇവിടെ എൻ്റെ
ആങ്ങളയും അങ്ങേരുടെ കൂട്ടുകാരനും ചേർന്ന് എനിക്കൊരു കവചം തീർത്തതുകൊണ്ട്
ഞാൻ കേന്ദ്രസർക്കാരുദ്യോഗസ്ഥയായി.വാടകവീട്ടിലാണ്
താമസിച്ചിരുന്നതെങ്കിൽ…വേണ്ട, അതൊക്കെ ഓർക്കുമ്പോൾ എനിക്കെന്നോടുതന്നെ
പുച്ഛം തോന്നും… ‘
കഥയിലൊക്കെ പറയുന്നതുപോലെ പറഞ്ഞാൽ -അവിടെയാകെ നിശ്ശബ്ദത പരന്നു.
കുറച്ചു കഴിഞ്ഞ് ബാലൻ തന്നെ
ഇടപെട്ടു:’എന്നുവച്ചാലെങ്ങനെയാ,സുനിതേ?നിനക്കൊരു നല്ല ജീവിതം
കിട്ടാനല്ലേ, ഈ പാടൊക്കെ പെടുന്നത്?’
‘ഞാൻ ഈ ഭൂമിയിൽ തനിയേ പിറന്നു വീണതൊന്നുമല്ലല്ലോ.ഈ മിണ്ടാതെ
മോങ്ങിക്കൊണ്ടിരിക്കുന്ന ചേട്ടായി ഇല്ലാതെ എനിക്കുമാത്രം എന്തു
ജീവിതം?’-അവൾ ചോദിച്ചു.
‘സുനിത ഒറ്റയ്ക്കല്ല,അബുവിനോടൊപ്പംതന്നെയാ വാടകവീട്ടിലേക്ക് മാറുന്നത്’-
തെറ്റിദ്ധാരണ നീക്കിയ ആശ്വാസത്തിലായിരുന്നു ബാലൻ.
‘അല്ല,ഞാനും എൻ്റെ ജീവിതവുമാണല്ലോ വിഷയം. അപ്പോൾ ഞാൻ തന്നെ മുൻകൈ
എടുക്കണം’- അവൾ പറഞ്ഞു.
‘മോളെ,നിൻ്റെ ഇഷ്ടം എന്തായാലും അത് ഈ അബു നടത്തിത്തരും’-അബു ഉറപ്പുനൽകി.
‘എങ്കിൽ’ഒന്നുനിർത്തി അവൾ എന്നോടു ചോദിച്ചു:’ബാലേട്ടനെന്നെ
കെട്ടിയാലെന്താ കുഴപ്പം?’
‘നീ അങ്ങനെ പരിഹസിക്കുകൊന്നും വേണ്ട…’- ഞാൻ പറഞ്ഞു.
‘കളിയാക്കുകയല്ല,ബാലേട്ടനെ എനിക്കിഷ്ടമാണ്’ സുനിത ആവർത്തിച്ചുപറഞ്ഞതോടെ
അബു ചാടി വീണു.’എനിക്കീ ബുദ്ധി നേരത്തേ പോയില്ലല്ലോ, ശിവനേ’എന്ന്
പരിതപിച്ച് അയാളെന്നെ കെട്ടിപ്പിടിച്ച് കവിളിൽ ചുംബിച്ചു.
‘എനിക്കുമ്മ വയ്ക്കാനുള്ള സ്ഥലമൊന്നും ഇങ്ങനെ വൃത്തികേടാക്കരുതേ
ചേട്ടായി’എന്നു സുനിത പറഞ്ഞതും ‘എടീ,കുരുപ്പേ’ എന്നുപറഞ്ഞ്
പൊട്ടിച്ചിരിച്ച് അബു ചാടിയെഴുന്നേറ്റു.
അങ്ങനെ, സുഹൃത്തുക്കളെ,വെറും ഏഴാം ക്ലാസും കൂലിത്തല്ലും മാത്രം
യോഗ്യതയുള്ള , നാറ്റവെള്ളത്തിൽ അന്നം തേടുന്ന ഈയുള്ളവൻ എംഎക്കാരിയായ
കേന്ദ്ര സർക്കാരുദ്യോഗസ്ഥയുടെ കെട്ടിയോനാവുകയാണ്.അവൾക്ക് എന്നെ പണ്ടേ
ഇഷ്ടമായിരുന്നെന്നും ഞാൻ ഗൌനിക്കാത്തതിൻ്റെ വാശിക്കാണ് സാറിൻ്റെ
പിന്നാലെ പോയതെന്നും പറഞ്ഞപ്പോൾ ഞെട്ടിപ്പോയി.ആ സാറിൻ്റെ
കാലടിച്ചൊടിച്ചതോടെ പ്രേമം കലശലായത്രേ.ഈ പ്രേമത്തിൻ്റെ വഴികളേയ്…അതെത്ര
വിചിത്രമാണെന്ന് ആലോചിക്കുന്തോറും തല പെരുക്കുകയാണ്…
അവളോട് ഞാൻ ചോദിച്ചതാണ്, എൻ്റെ ഈ നാറ്റം എങ്ങനെ
സഹിക്കുമെന്ന്?ശരീരത്തിന്‍റെ ആ ഗന്ധം വാസനയാണെന്നുപറഞ്ഞ് എന്നെ
കെട്ടിപ്പിടിച്ചുമ്മ വച്ച് അവൾ അറിയിച്ചു:’പക്ഷെ,ഇനി സുനന്ദേടെ
അടുത്തുപോയാൽ ബാലേട്ടന് നിങ്ങളിറങ്ങുന്ന വെള്ളത്തെക്കാൾ
കെട്ടനാറ്റമായിരിക്കും!’
അതുകേട്ടപാടെ എൻ്റെ ഗ്യാസ് പോയീന്നു പറഞ്ഞാൽ മതിയല്ലോ. പരമരഹസ്യങ്ങൾ
ചോർത്തിയെടുക്കാനുള്ള സ്ത്രീസാമർത്ഥ്യത്തെ വന്ദിച്ച് ഞാൻ അങ്ങനെ, ഇനി
നല്ല നടപ്പിന് വിധേയനാകാൻ തീരുമാനിച്ച വിവരം ഇതിനാൽ അറിയിക്കുകയാണ്…

Previous Article

താത സൂക്തം

Next Article

കാഞ്ചിമാല’ ആരംഭിച്ചു

Related articles More from author

  • HeadlinesPoliticsShort stories

    ‘ഒരു മറ്റത്തൂർ കനവ്’ : ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി

    December 28, 2025
    By Admin
  • HeadlinesShort stories

    ശ്രീകണ്ഠൻ കരിക്കകത്തിൻ്റെ കഥ -‘ഇദംപ്രഥമം’

    December 18, 2025
    By Admin
  • HeadlinesShort stories

    ‘കേരള സവാരി 2.0’ വീണ്ടും 

    November 4, 2025
    By Admin
  • HeadlinesMoviesShort stories

    മോഹൻലാൽ പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്ന തരുൺ മൂർത്തി ചിത്രത്തിന് തൊടുപുഴയിൽ 23ന് തുടക്കം

    January 17, 2026
    By Admin
  • HeadlinesShort stories

    ‘കളങ്ങളില്ലാത്ത ചതുരംഗപ്പലക’ സുരേഷ് കുമാർ വി എഴുതിയ  ചെറുകഥ

    December 16, 2025
    By Admin
  • HeadlinesHealthShort stories

    “അടിയൻ സ്വയം ലച്ചിപ്പോം.ബി ജെ പിയെം ലച്ചിപ്പോം”-കൊല്ലം ആശ്രാമം ഇ എസ് ഐ മെഡിക്കൽ കോളെജിന് പിന്നിലെ വസ്തുത

    February 8, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Timeline

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions