വിഷൻ 2031: ഐ.ടി മേഖലയിൽ അഞ്ച് ലക്ഷം തൊഴിൽ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

കൊച്ചി:വിവര സാങ്കേതിക മേഖലയിൽ 2031നകം അഞ്ച് ലക്ഷം തൊഴിൽ
സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വിഷൻ 2031 ൻ്റെ ഭാഗമായി ഇലക്ട്രോണിക്‌സ് ആൻഡ് ഐടി വകുപ്പ് സംഘടിപ്പിച്ച
‘റീകോഡ് കേരള 2025’ ഐ. ടി. സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു
മുഖ്യമന്ത്രി.
രാജ്യത്തെ ഐ.ടി വിപണിയുടെ 10 ശതമാനം കേരളത്തിൻ്റേതാകണമെന്നും ഇതിനുതകുന്ന
തരത്തിൽ ഗ്ലോബൽ കേപ്പബിലിറ്റി സെൻ്ററുകളുടെ എണ്ണം 120ലെത്തിക്കണമെന്നും
അദ്ദേഹം പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനം മുതൽ നൈപുണ്യ വികസനംവരെയുള്ള മേഖലകളിൽ വേറിട്ട
കാഴ്ച്ചപ്പാടോടെ ചർച്ചകൾ നടക്കണം. സംസ്ഥാനത്തെ ഐ.ടി സ്ഥലസൗകര്യം മൂന്ന്
കോടി ചതുരശ്ര അടിയായി വർദ്ധിപ്പിക്കണം. ഭൂമിലഭ്യതയിലുള്ള പരിമിതി
കണക്കിലെടുത്ത് ഐ.ടി. മേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി ലാൻഡ്
പൂളിംഗ് മാതൃകയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ
സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡാറ്റ സെൻ്ററുകൾ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ സൈറ്റുകൾ, സാറ്റലൈറ്റ് ഐ.ടി
പാർക്കുകൾ എന്നിവ സംസ്ഥാനത്ത് ഉണ്ടാകണം. ഊർജ വിനിയോഗം, നിർമാണം തുടങ്ങിയ
മേഖലകളിൽ സുസ്ഥിര വികസന മാതൃകകൾ പിന്തുടരണം. ഐ.ടി. രംഗത്ത് നൈപുണ്യം
സിദ്ധിച്ച 10 ലക്ഷം യുവജനങ്ങളെ വാർത്തെടുക്കുക, അഞ്ച് ലക്ഷം ഉന്നത
തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ഗ്ലോബൽ കേപ്പബിലിറ്റി സെൻററുകളിൽ രണ്ട് ലക്ഷം
പേർക്ക് തൊഴിൽ എന്നിവ സാധ്യമാകുന്ന വിധത്തിൽ, വ്യത്യസ്തങ്ങളായ
സ്ഥാപനങ്ങൾക്ക് രൂപം നൽകാനാകണം. കേരള ഫ്യൂച്ചർ ടെക്‌നോളജി മിഷൻ, കേരള
സെമികോൺ മിഷൻ, കേരള എ.ഐ. മിഷൻ തുടങ്ങിയ സ്ഥാപനങ്ങൾക്ക് രൂപം നൽകണമെന്ന
നിർദ്ദേശം പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
സെമികണ്ടക്ടർ മേഖലയിലെ മുന്നേറ്റങ്ങളുടെ ഗുണഫലങ്ങൾ ഉപയോഗപ്പെടുത്താൻ ഈ
മേഖലയിലെ ഗവേഷണത്തിന് പ്രാധാന്യം നൽകണം. കൊച്ചിയിലെ മേക്കർ വില്ലേജ്,
രാജ്യത്ത് തന്നെ ഏറ്റവും വലിയ ഹാർഡ്വെയർ ഇൻക്യുബേറ്ററായി
മാറിയിട്ടുണ്ട്. വയനാട്, കണ്ണൂർ, പാലക്കാട്, ആലപ്പുഴ, തൃശൂർ, കോട്ടയം
എന്നിവിടങ്ങളിൽ പ്രാദേശിക ഇൻക്യുബേഷൻ, ഗവേഷണ വികസന കേന്ദ്രങ്ങൾ
ഉൾപ്പെടുത്തി, മേക്കർ വില്ലേജ് 2.0 പദ്ധതിക്ക് രൂപം നൽകും. നിർമ്മിത
ബുദ്ധി മേഖലയിൽ, സംസ്ഥാനത്തെ ആഗോള ശ്രദ്ധാ കേന്ദ്രമാക്കുന്നതിനും സർക്കാർ
ലക്ഷ്യമിടുന്നു. തനത് സാങ്കേതിക വിദ്യകളും, നിർമ്മിത ബുദ്ധിയും
ഉപയോഗിച്ച് സർക്കാർ സേവനങ്ങളും, ഭരണനിർവഹണവും ജനങ്ങൾക്ക് എങ്ങനെ കൂടുതൽ
പ്രയോജനപ്രദമാക്കാമെന്നും ചർച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഭൂപരിഷ്‌കരണത്തിലും വിദ്യാഭ്യാസത്തിലും കാഴ്ച വച്ച കേരള മോഡൽ മറ്റു
രംഗങ്ങളിലും സംസ്ഥാനം പിന്തുടരുകയാണ്. രാജ്യത്തെ ആദ്യത്തെ
ടെക്‌നോപാർക്കും , ഇലക്ട്രോണിക്‌സ് പ്രൊഡക്ഷൻ കമ്പനിയും കേരളത്തിലാണ്
ആരംഭിച്ചത്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ
യൂണിവേഴ്‌സിറ്റിയും, ഡിജിറ്റൽ സയൻസ് പാർക്കും സ്ഥാപിച്ചു. 2016ൽ 300
സ്റ്റാർട്ടപ്പുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്നത് 6,400 ആണ്. ഇന്ത്യയിൽ
തന്നെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് സൗഹൃദാന്തരീക്ഷം നിലനിൽക്കുന്ന
സംസ്ഥാനമാണ് കേരളം. 2021-നും 23-നും ഇടയിൽ സ്റ്റാർട്ടപ്പ് മേഖലയിൽ 254
ശതമാനം വളർച്ചയാണ് ഉണ്ടായത്. ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാബ് ലാബ്
സ്ഥാപിക്കപ്പെട്ടതും ഇവിടെയാണ്. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്ത് 6,000 കോടി
രൂപയുടെ നിക്ഷേപമാണ് സ്റ്റാർട്ടപ്പുകൾ മുഖേന കേരളത്തിൽ എത്തിയതെന്ന്
അദ്ദേഹം വിശദീകരിച്ചു.
നിലവിൽ ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലായി
ഒന്നര ലക്ഷത്തോളം പേരാണ് ജോലി ചെയ്യുന്നത്. 2016 മുതൽ 66,000
തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിൻ്റെ ആകെ
ഐ.ടി. കയറ്റുമതി 2016 ൽ 34,123 കോടി രൂപയായിരുന്നു. ഇപ്പോൾ 90,000 കോടി
രൂപയിലധികമായി വർദ്ധിച്ചു – മുഖ്യമന്ത്രി പറഞ്ഞു.
കേരള മാതൃകയെ ശക്തിപ്പെടുത്തുകയും പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങളെ
അഭിസംബോധന ചെയ്യാൻ കഴിഞ്ഞു എന്നതുമാണ് കഴിഞ്ഞ പത്ത് വർഷത്തിന്റെ
പ്രത്യേകത എന്ന് ചടങ്ങിൽ അധ്യക്ഷനായ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്
പറഞ്ഞു.
2030 നെ ഒരു ഇൻ്റലിജൻസ് ദശകമായി കണ്ടുകൊണ്ടുള്ള കർമ്മ പദ്ധതികൾ ആണ്
സർക്കാർ നടപ്പിലാക്കി വരുന്നത്. എ.ഐ, റോബോട്ടിക്‌സ്, ബ്ലോക്ക് ചെയിൻ
ടെക്‌നോളജി, ബിഗ് ഡാറ്റ അനാലിസിസ് തുടങ്ങിയ എല്ലാ നൂതന സാങ്കേതിക
മേഖലകളിലും ഉയർന്ന നൈപുണ്യ നിലവാരമുള്ള മാനവവിഭവശേഷി നമുക്കുണ്ട്. അത്
കേരളത്തിന്റെ പ്രധാന ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനിൽ ഇൻഫോപാർക്കിൻ്റെ
നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന പ്രീമിയം കോവർക്കിംഗ് സ്‌പേസ് ‘ഐ ബൈ
ഇൻഫോപാർക്കി’ൻ്റെ ഉദ്ഘാടനവും മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു. ഐ ബൈ
ഇൻഫോപാർക്കിലെ ആദ്യ കമ്പനിയായ സോഹോ കോർപ്പറേഷൻ്റെ അനുമതിപത്രം സോഹോ യു
എസ് എ സി.ഇ.ഒ ടോണി തോമസിന് മുഖ്യമന്ത്രി കൈമാറി.
ഐ.ടി വകുപ്പിന്‍റെ വിഷൻ 2031 ഡ്രാഫ്റ്റ് ഡോക്യുമെന്റ് മന്ത്രി പി.
രാജീവിന് കൈമാറി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പൂർണ്ണമായി കേരളത്തിൽ
രൂപകൽപ്പന ചെയ്ത ആദ്യ 5 ജി ചിപ്പ്, സിലീസിയം സർക്യൂട്ട് സി.ഇ.ഒ റിജിൽ
ജോണിന്‍റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പുറത്തിറക്കി.
കാക്കനാട് കിൻഫ്ര കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പി വി ശ്രീനിജിൻ
എം.എൽ.എ, കൊച്ചി മേയർ എം അനിൽ കുമാർ, ഐടി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി
സീറാം സാംബശിവ റാവു, ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ എന്നിവർ
പങ്കെടുത്തു.






