പുട്ടിലെ ലോക റോക്കോഡിന് 20

തിരുവനന്തപുരം:പുട്ടിലെ ലോക റോക്കോഡ് ഇരുപതാം വയസ്സിലേക്ക്.
പുട്ടുണ്ടാക്കി ലോകറെക്കോഡ് നേടിയ വിദ്യാർഥികൾ വയനാട്ടിലാണ്.2006ലായിരുന്നു ഇത്. ലക്കിടിയിലുള്ള ഓറിയൻ്റൽ സ്‌കൂൾ ഓഫ് മാനേജ്‌മെൻ്റിലെ വിദ്യാർഥികൾ 10 അടി നീളമുള്ള പുട്ടുണ്ടാക്കി റെക്കോഡ് സ്വന്തമാക്കുകയായിരുന്നു. 26 കിലോ അരിപ്പൊടിയും 20 നാളികേരവും ഉപയോഗിച്ചു നിർമിച്ച പുട്ട് വേവിച്ചെടുക്കാൻ അന്ന് അരമണിക്കൂറെടുത്തത് വലിയ വാര്‍ത്തയായി.
കേരളീയരുടെ ഒരു പ്രധാന പ്രാതൽ വിഭവമാണ് പുട്ട്. ദക്ഷിണമലബാറിലും തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളിയിലും പിട്ട് എന്നും തൃശൂർ ജില്ലയിലെ മറ്റു ചിലയിടങ്ങളിൽ പൂട്ട് എന്നും അറിയപ്പെടുന്നുണ്ട്.
കേരളത്തെ കൂടാതെ തമിഴ്‌നാട് പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലും ശ്രീലങ്കയിലും ഫിലിപ്പിന്‍സിലുമെല്ലാം പുട്ട് ഉണ്ടാക്കാറുണ്ട്.
പുട്ടിനോടുള്ള പ്രാന്ത് ‘പുട്ട് ഐസ്‌ക്രീമി’ല്‍ വരെ എത്തി നില്‍ക്കുകയാണ്. പുട്ടിനു മാത്രമായി ഭക്ഷണശാലകൾ കേരളത്തിലെമ്പാടുമുണ്ട്.പല നിറങ്ങളിലുള്ള പുട്ട് ഇപ്പോൾ പല പ്രധാന ചടങ്ങുകളിലും ഒഴിവാക്കാനാവാത്ത വിഭവമായി മാറിക്കഴിഞ്ഞു.
നനച്ച അരിപ്പൊടി ആവിയിൽ പുഴുങ്ങിയാണ് സാധാരണ പുട്ടുണ്ടാക്കുന്നത്. അരിപ്പൊടി കൂടാതെ ഗോതമ്പ് പൊടിയും റവയും റാഗിയും (പഞ്ഞപ്പുൽപ്പൊടി) മരച്ചീനിപ്പൊടിയും ഉപയോഗിയ്‌ക്കാറുണ്ട്. പുട്ടുകുറ്റിയിൽ ചെറുതായി വെള്ളം ചേർത്തു കുഴച്ച (കുഴമ്പു പരുവത്തിലാവാതെ ശ്രദ്ധിക്കണം} അരിപ്പൊടിയും ചിരകിയ തേങ്ങയും ഒന്നിടവിട്ട അടുക്കുകളായി നിറക്കുന്നു. ചിരകിയ തേങ്ങ നേരിയ അടുക്കായാണ് നിറക്കുന്നത്. പുട്ടുകുറ്റിയിലെ വെള്ളം ആവിയായി ഈ അടുക്കുകളിലൂടെ പ്രവഹിക്കുകയും പുട്ടു വേവുകയും ചെയ്യുന്നു. പുട്ടുകുറ്റിക്കുപകരം വലിയ കണ്ണൻ ചിരട്ട ഉപയോഗിക്കുന്നവരുമുണ്ട്. ഇത്തരം പുട്ടിനെ ‘ചിരട്ടപുട്ട്’ എന്നു പറയുന്നു. സൗകര്യാർത്ഥം ചേരുവകൾ ചേർത്ത് ചക്കപ്പുട്ട്, ഇറച്ചിപ്പുട്ട് എന്നിവയും ഇഷ്ടാനുസരണം തയ്യാറാക്കാറുണ്ട്.
പുട്ടിനൊപ്പം പയറും പപ്പടവുമാണ് കൂടുതലായി ഉപയോഗിച്ചിരുന്നത്. പുട്ടും കടലയും ആണ് മറ്റൊരു കോമ്പിനേഷൻ.പുട്ടിനൊപ്പം പഴം,രസം എന്നിവ ഉപയോഗിക്കുന്നവരുമുണ്ട്. എന്നാൽ,പുട്ടനൊപ്പം മട്ടൻ,ബീഫ്,മീൻകറിഎന്നിവ ഉപയോഗിക്കുന്നവരുടെ എണ്ണവും ഏറെയാണ്.






