പ്രേംകുമാറിനെ പുറത്താക്കിയ രീതിയെ വിമർശിച്ച് എൻ.ഇ മേഘനാദ്

തിരുവനന്തപുരം:ചലച്ചിത്ര അക്കാദമിയിൽ നിന്ന് ചെയർമാൻ പ്രേംകുമാറിനെ പുറത്താക്കിയ രീതിയെ വിമർശിച്ച് ഇടത് സഹയാത്രികൻ എൻ.ഇ മേഘനാദ്.പിആർഡി അഡീഷണൽ ഡയറക്ടറായി വിരമിച്ച മേഘനാദ് സിപിഐ സൈദ്ധാന്തികനും രാജ്യസഭാംഗവും വ്യവസായ മന്ത്രിയുമായിരുന്ന യശശ്ശരീരനായ എൻ ഇ ബലറാമിൻ്റെ മകനാണ്.
മേഘനാദിൻ്റെ ഫെയ്സ്ബുക് കുറിപ്പ് ചുവടെ:

എൻ.ഇ മേഘനാദ്
‘പ്രശസ്തരും പ്രഗത്ഭരുമായ നിരവധി പേർ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരുന്നിട്ടുണ്ട്.രഞ്ജിത് ചെയർമാനായിരുന്ന സമയം മുതൽ അക്കാദമി വൈസ് ചെയർമാനായിരുന്നു പ്രേംകുമാർ.സിനിമകളിൽ ചളി റോളുകൾ ചെയ്ത ഇയാളെ പിടിച്ച് വൈസ് ചെയർമാനാക്കിയതെന്തിനെന്ന് ആ ഘട്ടത്തിൽ ചോദ്യമുയർന്നിരുന്നു.രഞ്ജിത്ത് ചെയർമാൻ കസേരയിലിരുന്നെന്നല്ലാതെ പല കാരണങ്ങളാൽ അക്കാദമി പ്രവർത്തനങ്ങളിൽ സജീവമായിരുന്നില്ല .കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോയത് പ്രേംകുമാറായിരുന്നു.
രഞ്ജിത്ത് പുറത്താക്കപ്പെട്ട ശേഷം ചെയർമാൻ്റെ ചുമതല വഹിച്ച കാലത്താണ് പ്രേംകുമാറിൻ്റെ സംഘടനാ പാടവവും നേതൃമികവും നാം ശരിയ്ക്കും അറിയുന്നത്.രാജ്യാന്തര ചലച്ചിത്രോത്സവമടക്കം അക്കാദമി നടത്തിയ എല്ലാ പരിപാടികളും വൻ വിജയമായി.ഒരു പരാതിയുമുയരാതെ മികച്ച രീതിയാണ് കഴിഞ്ഞ ഫിലിം ഫെസ്റ്റിവൽ നടന്നത്.ഒരു പക്ഷെ സമീപ വർഷങ്ങളിൽ സംഘാടക മികവ് കൊണ്ട് ഏറ്റവും മികച്ചു നിന്ന ഫെസ്റ്റിവൽ.
സ്വാഭാവികമായും കരുതിയത് , താത്കാലിക ചുമതലയിൽ നിന്ന് സ്ഥിരം ചെയർമാനായി പ്രേംകുമാർ എത്തുമെന്നായിരുന്നു.പകരം അക്കാദമിയിൽ നിന്ന് പുറത്താക്കി എന്നു മാത്രമല്ല , പുതിയ ജനറൽ കൗൺസിലിൽ പോലും അദ്ദേഹത്തെ ഉൾപ്പെടുത്തിയില്ല.റസൂൽ പൂക്കുട്ടി പ്രേംകുമാറിനേക്കാൾ ലോകത്ത് അറിയപ്പെടുന്ന ആളായിരിക്കാം.എങ്കിലും കഴിവു തെളിയിച്ച ആളെ ഈ രീതിയിൽ ഒഴിവാക്കിയതെന്തിനാണ്.അതി ദാരിദ്യ നിർമ്മാർജ്ജന പ്രഖ്യാപനച്ചടങ്ങിൽ ” സൂപ്പർ താരങ്ങൾ ” മാത്രം മതി എന്നു തീരുമാനിച്ച പോലെ…
അക്കാദമിയുടെ തലപ്പത്തും നാലുപേരറിയുന്ന ആൾ മതി എന്ന മാടമ്പി മനോഭാവമാണ് സർക്കാരിന്.സ്ഥാനത്തു നിന്ന് നീക്കുന്നതിനു മുൻപ് വിവരം നേരത്തെ പ്രേംകുമാറിനെ അറിയിക്കാനുള്ള മര്യാദ പോലും കാണിക്കാത്തത് ശുദ്ധ തെമ്മാടിത്തമാണ്. ഇനി അക്കാദമിയിലെ സാറന്മാരോട് ..നിങ്ങളുടെ വെബ് സൈറ്റിൽ ” പൂക്കുറ്റി ” കത്തിത്തുടങ്ങിയിട്ടില്ല .ഇപ്പോഴും പഴയ ഭരണ സമിതിയാണ്. ഒരു സൈറ്റ് അപ്ഡേറ്റ് ചെയ്യാൻ പത്തു മിനിറ്റ് മതി . പ്രേംകുമാർ എന്ന് കാണിച്ച് അദ്ദേഹത്തെ കൂടുതൽ അപമാനിക്കരുത്.പ്രേംകുമാറിനൊപ്പം’
പഠിക്കുന്ന കാലത്ത് കെ എസ് യു നേതാവായിരുന്ന പ്രേംകുമാർ പി.കൃഷ്ണപിള്ളയായി അഭിനയിക്കാൻ കരാർ ചെയ്തതിനെ തുടർന്ന് അദ്ദേഹത്തെക്കുറിച്ച് ആഴത്തിൽ പഠിച്ച് ഇടതുപക്ഷത്തിന് ഒപ്പം ചേരുകയായിരുന്നു. പി എ ബക്കറിൻ്റെ പി കൃഷ്ണപിള്ളയെക്കുറിച്ചുള്ള “സഖാവ്” എന്ന ആ സിനിമ പ്രദർശനത്തിനെത്തിയില്ല. “ലംബോ” എന്ന ടെലിഫിലിമിലെ അഭിനയത്തിന് 1990 ലെ മികച്ച നടനുള്ള സംസ്ഥാന ടി വി അവാർഡ് ലഭിച്ചു.

അരവിന്ദൻ്റെ അതിഥികൾ,ചട്ടക്കാരി,തേജാഭായി ആൻഡ് ഫാമിലി,ഷട്ടർ,ജോണിവാക്കർ,അനിയൻ ബാവ ചേട്ടൻ ബാവ,പുതുക്കോട്ടയിലെ പുതുമണവാളൻ,മന്ത്രിക്കൊച്ചമ്മ, ആദ്യത്തെ കണ്മണി,ഇക്കരെയാണെൻ്റെ താമസം തുടങ്ങി നൂറോളം സിനിമകളിൽ അഭിനയിച്ചു.






