‘കേരള സവാരി 2.0’ വീണ്ടും

തിരുവനന്തപുരം:മിതമായ നിരക്കിൽ കൂടുതൽ സാങ്കേതിക മികവിലൂടെ സുരക്ഷിത യാത്രയൊരുക്കാൻ ‘കേരള സവാരി 2.0’ ആപ്പ്. സംസ്ഥാന സർക്കാർ നടപ്പാക്കിയ ഓൺലൈൻ ഓട്ടോ/ ടാക്സി പ്ലാറ്റ്‌ഫോമായ കേരള സവാരി അതിൻ്റെ പോയിൻ്റ് ടു പോയിൻ്റ് ഒ പതിപ്പിലൂടെ വീണ്ടും പ്രവർത്തനം ആരംഭിക്കുകയാണെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
ഡിസംബറോടെ കേരള സവാരി ഒരു മൾട്ടി മോഡൽ ഗതാഗത സംവിധാന ആപ്പായി മാറും. തിരുവനന്തപുരത്തേയും കൊച്ചിയിലേയും പൂർണ്ണമായ പ്രവർത്തനത്തിന് ശേഷം മറ്റ് ജില്ലകളിലേക്കും നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ‘കേരള സവാരി 2.0’ ഓട്ടോകളുടെ ഫ്‌ലാഗ് ഓഫ് സെക്രട്ടേറിയറ്റിനു മുമ്പിൽ മന്ത്രി നിർവഹിച്ചു.
പോലീസ്, ഗതാഗതം, ഐ.റ്റി, പ്ലാനിംഗ് ബോർഡ് തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് കേരള സവാരി യാഥാർത്ഥ്യമാക്കിയത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ടി.ഐ. പാലക്കാടിൻ്റെ സാങ്കേതിക സഹായത്തോടെയാണ് ഇത് നടപ്പിലാക്കിയത്. നിലവിൽ, ഐ.ടി.ഐ. പാലക്കാട് കണ്ടെത്തിയ മൂവിംഗ് ടെക് ആണ് പുതിയ ടെക്നിക്കൽ ടീം.
മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വ്യത്യസ്തമായി, കേരള സവാരി പ്രവർത്തിക്കുന്നത് സബ്സ്‌ക്രിപ്ഷൻ രീതിയിലാണ്. സർക്കാരിൻ്റെ നിശ്ചിത നിരക്കിലുള്ള ഈ സംവിധാനം ഡ്രൈവർമാർക്ക് ഉയർന്ന വരുമാനം ഉറപ്പാക്കും. മെയ് 6 ലെ സർക്കാർ ഉത്തരവ് പ്രകാരം പദ്ധതിയുടെ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
2022 ഓഗസ്റ്റ് 17നാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പൈലറ്റ് പ്രോജക്ടായി ‘കേരള സവാരി’ ഉദ്ഘാടനം ചെയ്തത്. ആദ്യ പൈലറ്റ് പദ്ധതിയിലെ ന്യൂനതകൾ പരിഹരിച്ച്, 2025 ഏപ്രിൽ മുതൽ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലായി നടത്തിയ ട്രയൽ റൺ മികച്ച പ്രതികരണം നേടി. നിലവിൽ ഓൺബോർഡ് ചെയ്ത ഇരുപത്തിമൂവായിരത്തിലധികം ഡ്രൈവർമാർ 3,60,000 ട്രിപ്പുകൾ പൂർത്തിയാക്കി. ഇതിലൂടെ ഡ്രൈവർമാർക്ക് ഒമ്പത് കോടി മുപ്പത്തിയാറ് ലക്ഷം രൂപയ്ക്കും മുകളിലുള്ള വരുമാനം ലഭിച്ചു.
വെറുമൊരു ഓട്ടോ/ടാക്സി ആപ്പ് എന്നതിലുപരി കേരള സവാരിയെ ഒരു മൾട്ടി മൊബിലിറ്റി ആപ്പാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി മെട്രോ, വാട്ടർ മെട്രോ, ടൂറിസം, തീർത്ഥാടനം, റെയിൽവേ, പ്രീ-പേയ്ഡ് ഓട്ടോ കൗണ്ടർ എന്നിവിടങ്ങളിലെ ടിക്കറ്റ് ബുക്കിംഗുമായി സംയോജിപ്പിക്കും. സർക്കാർ നിരക്ക് നിശ്ചയിക്കുന്നതനുസരിച്ച് ആംബുലൻസ്, ഗുഡ്‌സ് വെഹിക്കിൾ സർവീസുകളും ഉൾപ്പെടുത്താനാവുമെന്നും മന്ത്രി പറഞ്ഞു.






