6.5 ലക്ഷം കടന്ന് മുൻഗണനാ റേഷൻ കാർഡുകൾ,തരം മാറ്റുന്നതിന് 17 മുതൽ വീണ്ടും അവസരം

6.5 ലക്ഷം കടന്ന് മുൻഗണനാ റേഷൻ കാർഡുകൾ,തരം മാറ്റുന്നതിന് 17 മുതൽ വീണ്ടും അവസരം
തിരുവനന്തപുരം:ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം തരം മാറ്റിയതും പുതിയതുമുൾപ്പെടെ 6.5 ലക്ഷത്തിലധികം മുൻഗണനാ റേഷൻ കാർഡുകൾ അർഹരായവർക്ക് ലഭ്യമാക്കിയെന്ന് മന്ത്രി ജി.ആർ.അനിൽ .
28,300 മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണോദ്ഘാടനം ഈ മാസം ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. കാർഡ് തരം മാറ്റുന്നതിന് നവംബർ 17 മുതൽ ഓൺലൈനായി വീണ്ടും അപേക്ഷിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.
അർഹതപ്പെട്ടവർക്ക് മുൻഗണന നൽകി റേഷൻ കാർഡ് വിതരണം ഊർജിതമാക്കിയതിലൂടെ ലക്ഷക്കണക്കിന് കുടുംബങ്ങക്കാണ് വലിയ ആശ്വാസമായതെന്ന് മന്ത്രി അനിൽ പറഞ്ഞു.
അതിദരിദ്രരില്ലാത്ത കേരളം പദ്ധതി യാഥാർത്ഥ്യമാക്കുന്നതിലും മുൻഗണനാ റേഷൻ കാർഡ് വിതരണം നിർണായക പങ്ക് വഹിച്ചു.വൃക്ക, കരൾ, ഹൃദ്രോഗമുള്ളവർ, കാൻസർ ബാധിതർ എന്നിവർക്ക് അപേക്ഷ ലഭിച്ച് 24 മണിക്കൂറിനകം പരിശോധന പൂർത്തിയാക്കി കാർഡ് നൽകുന്നു.കേരളത്തിലെ 142 ആദിവാസി ഉന്നതികളിൽ സർക്കാരിൻ്റെ സഞ്ചരിക്കുന്ന റേഷൻ കടകളുണ്ട്.കൂടാതെ അഗതി മന്ദിരങ്ങളിലും അനാഥാലയങ്ങളിലും ഭക്ഷ്യധാന്യം സൗജന്യമായി എത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
1,631 സപ്ലൈകോ വിൽപനശാലകളിലൂടെ സബ്‌സിഡി ഉൽപ്പന്നങ്ങൾ ന്യായവിലയ്ക്ക് എല്ലാ കാർഡ് ഉടമകൾക്കും ലഭ്യമാക്കുന്ന സാഹചര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങളിലൂടെ വിലക്കയറ്റത്തിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം പകരാൻ കഴിഞ്ഞുവെന്നാണ് വിലയിരുത്തൽ.






