ശബരിമല സ്വർണ്ണക്കൊള്ള:എൻ. വാസു അറസ്റ്റിൽ

തിരുവനന്തപുരം:ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും കമ്മീഷണറുമായിരുന്ന എൻ. വാസു അറസ്റ്റിലായി.പത്തനംതിട്ടയിൽ വെച്ചാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കേസിലെ മൂന്നാം പ്രതിയാണ് എൻ. വാസു.സ്വർണ്ണം പൊതിഞ്ഞ കട്ടിളപ്പാളികൾ രേഖകളിൽ ചെമ്പാണെന്ന് എഴുതാൻ നിർദ്ദേശിച്ചത് വാസുവാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇതോടെ ഈ കേസിൽ അറസ്റ്റ് ചെയ്തവരുടെ എണ്ണം അഞ്ചായി.ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, സുധീഷ് കുമാർ ,കെ.എസ്. ബൈജു എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
2019-ൽ ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിൻ്റെ വാതിലുകളും അനുബന്ധ ഭാഗങ്ങളും സ്വർണ്ണം പൂശാനായി കൊണ്ടുപോയതുമായി ബന്ധപ്പെട്ട തട്ടിപ്പിലാണ് ഇവരെല്ലാം പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പിടിയിലായത്.ഈ കേസിൽ ഏകദേശം 4.5 കിലോഗ്രാം സ്വർണ്ണം കാണാതായിട്ടുണ്ട്.ശ്രീകോവിലിലെ സ്വർണ്ണപ്പാളികൾ പുനർനിർമ്മാണത്തിനായി കൊണ്ടുപോയപ്പോൾ യഥാർത്ഥ സ്വർണ്ണത്തിൻ്റെ അളവിൽ കുറവുണ്ടായതായാണ് കണ്ടെത്തൽ.
2019 ഫെബ്രുവരി 26ന് വാസു നല്‍കിയ കത്ത് അംഗീകരിച്ചാണ് മാര്‍ച്ച് 19 ലെ ബോര്‍ഡ് പോറ്റിയുടെ കൈയില്‍ പാളികള്‍ കൊടുത്തുവിടാന്‍ തീരുമാനം എടുത്തത്. ഇതനുസരിച്ച് ദേവസ്വം സെക്രട്ടറി എസ്.ജയശ്രീ ഉത്തരവിറക്കുകയായിരുന്നു.
ക്ഷേത്രത്തിലെ മേൽശാന്തിയുടെ മുൻ സഹായി ഉണ്ണികൃഷ്ണൻ പോറ്റിയാണ് കേസിലെ മുഖ്യപ്രതി.ദേവസ്വം ബോർഡിൻ്റെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് മുരാരി ബാബു.മുൻ തിരുവാഭരണം കമ്മീഷണറാണ് കെ.എസ്. ബൈജു.മുൻ എക്സിക്യൂട്ടീവ് ഓഫീസറാണ് ഡി. സുധീഷ് കുമാർ,
2019 മാർച്ച് 19-നാണ് സ്വർണം ചെമ്പായി രേഖപ്പെടുത്തിയത്.അന്നത്തെ കമ്മീഷണറായിരുന്ന എൻ. വാസുവിൻ്റെ ശുപാർശ പ്രകാരമാണ് ഈ നടപടി നടന്നതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നിഗമനം.ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി റിപ്പോർട്ടിലാണ് മുൻ കമ്മീഷണറുടെ പങ്ക് രേഖപ്പെടുത്തിയിരിക്കുന്നത്.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളികൾ കൊണ്ടുപോകാൻ അനുമതി നൽകിയതും, തിരികെ കൊണ്ടുവന്ന സ്വർണ്ണത്തിൻ്റെ തൂക്കം പരിശോധിക്കാതിരുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ദേവസ്വം ബോർഡിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ഹൈക്കോടതി കണ്ടെത്തിയിരുന്നു.മോഷ്ടിച്ച സ്വർണ്ണത്തിൽ ഒരു ഭാഗം കർണ്ണാടകയിലെ ബല്ലാരിയിൽ വിറ്റതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീ, തിരുവാഭരണം മുൻ കമ്മിഷണർ ആർ ജി രാധാകൃഷ്ണൻ,മുൻ എക്സിക്യൂട്ടീവ് ഓഫീസറായ വി എസ് രാജേന്ദ്രപ്രസാദ്,അസിസ്റ്റൻ്റ് എൻജിനീയർ കെ സുനിൽ കുമാർ,മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായഎസ് ശ്രീകുമാർ, കെ രാജേന്ദ്രൻനായർ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവർ.
സ്വര്‍ണം പൂശല്‍ കഴിഞ്ഞശേഷവും സ്വര്‍ണം ബാക്കിയുണ്ടെന്നും ഇത് ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് ചെലവഴിക്കട്ടേയെന്നും ചോദിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിവാദ ഇ-മെയില്‍ സന്ദേശം ലഭിച്ചത് എന്‍. വാസു പ്രസിഡൻ്റായിരിക്കെയാണ് . ഇമെയില്‍ സന്ദേശം താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഫോര്‍വേഡ് ചെയ്‌തു. പിന്നീട് അതേക്കുറിച്ച് തിരക്കിയില്ലെന്നായിരുന്നു വാസുവിൻ്റെ പ്രതികരണം. അധികംവന്ന സ്വര്‍ണം സ്‌പോണ്‍സറുടെ കൈവശമുണ്ടെന്ന് അറിഞ്ഞിട്ടും വാസു നടപടിയെടുത്തില്ലെന്നാണ് ഇക്കാര്യത്തില്‍ വാസുവിനെതിരേ ഉയര്‍ന്ന ആരോപണം.
ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളി വിഷയത്തിൽ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നാണ് എൻ വാസു പറഞ്ഞത്.2019 മാർച്ച് 14ന് ദേവസ്വം കമീഷണർ സ്ഥാനത്തുനിന്ന് മാറി.നവംബറിൽ വീണ്ടും ദേവസ്വം പ്രസിഡൻ്റായി തിരിച്ചെത്തിയെന്നും താൻ അധികാരത്തിലില്ലാതിരുന്ന സമയത്താണ് ക്രമക്കേട് നടന്നതെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ വാദം.






