അത് അതിനീചം,ഡീനിനെതിരെ ഡോ.വത്സലൻ വാതുശ്ശേരി

തിരുവനന്തപുരം:വിപിൻ വിജയൻ എന്ന ഗവേഷണ വിദ്യാർഥിയുടെ കാര്യത്തിൽ കേരള സർവകലാശാല ഡീൻ ഡോ.സി.എൻ വിജയകുമാരിയുടേത് അതിനീചമായ ഇടപെടലെന്ന് കലാശാലാതലത്തിൽ 34 വർഷമായി അധ്യാപകനായി തുടരുന്ന എഴുത്തുകാരൻ ഡോ.വത്സലൻ വാതുശ്ശേരി.
രണ്ട് സർവകലാശാലകളിലായി 14 വർഷവും കോളേജിൽ 20 വർഷവും അധ്യാപകനായിരുന്ന ഇദ്ദേഹം സർവകലാശാലയിൽ പ്രൊഫസറും വകുപ്പ് അധ്യക്ഷനും ഡീനും ആയിരുന്നു. നൂറിലധികം ഗവേഷണ പ്രബന്ധങ്ങൾ വിലയിരുത്തുകയും നാല്പതോളം ഓപ്പൺ ഡിഫൻസുകളിൽ ചെയർമാനായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.ഈ അനുഭവങ്ങളുടെയും അറിവിൻ്റെയും അടിസ്ഥാനത്തിലാണ്

ഡോ.വത്സലൻ വാതുശ്ശേരി
വിജയകുമാരിയെ അതിനിശിതമായി വിമർശിച്ച് ഫെയ്സ് ബുക്കിലെഴുതിയത്.
ആ കുറിപ്പ് ഇങ്ങനെ:’സർവ്വകലാശാലകൾ വിദ്യാർത്ഥികൾക്കുള്ളതാണ്.കേരള സർവകലാശാലയിൽ വിപിൻ വിജയൻ എന്ന ഗവേഷകൻ്റെ പ്രബന്ധത്തിനെതിരെ പ്രൊഫസർ സി.എൻ. വിജയകുമാരി നടത്തിയ പരാമർശങ്ങളുടെയും ഓപ്പൺ ഡിഫൻസിൽ അവർ നടത്തിയ മര്യാദകെട്ട പെരുമാറ്റത്തിന്‍റെയും അടിസ്ഥാനത്തിൽ ചില കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു.
കലാശാലാതലത്തിൽ 34 വർഷം അധ്യാപകനായിരുന്ന ആളാണ് ഞാൻ. രണ്ട് സർവകലാശാലകളിലായി 14 വർഷവും കോളേജിൽ 20 വർഷവും.സർവകലാശാലയിൽ പ്രൊഫസറും വകുപ്പ് അധ്യക്ഷനും ഡീനും ആയിരുന്നു. നൂറിലധികം ഗവേഷണ പ്രബന്ധങ്ങൾ വിലയിരുത്തുകയും നാല്പതോളം ഓപ്പൺ ഡിഫൻസുകളിൽ ചെയർമാനായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഈ അനുഭവങ്ങളുടെയും അറിവിന്റെയും അടിസ്ഥാനത്തിലാണ് ഞാൻ ചില കാര്യങ്ങൾ പറയുന്നത്.
പ്രൊഫസർ വിജയകുമാരിയെപ്പോലുള്ള അധ്യാപകരോട് എനിക്ക് പറയാനുള്ള പ്രധാനപ്പെട്ട കാര്യം, സർവകലാശാലകൾ (എല്ലാ വിദ്യാലയങ്ങളും) വിദ്യാർഥികൾക്കു വേണ്ടിയുള്ളതാണ് എന്നതാണ്. അക്കാദമിക് മേഖലയിലെ അധ്യാപകർ അടക്കമുള്ള സർവ്വ ആളുകളും അതിനുശേഷമേ വരുന്നുള്ളൂ. വിജ്ഞാനോല്പാദനവും വിജ്ഞാന വിതരണവുമാണ് സർവ്വകലാശാലകളിൽ നടക്കേണ്ടത്. ഒരു തലമുറയെ അതിന് സജ്ജരാക്കാൻ വേണ്ടിയാണ് സർവ്വകലാശാല എന്ന സംവിധാനം. അതിനു വേണ്ടി ചുമതലപ്പെടുത്തപ്പെട്ട വിദഗ്ദ്ധർ(?) മാത്രമാണ് അധ്യാപകർ.ഗവൺമെൻറ് ശമ്പളം കൊടുത്ത് അധ്യാപകരെ നിയമിച്ചിരിക്കുന്നതും പല ചുമതലകൾ ഏൽപ്പിച്ചു കൊടുത്തിരിക്കുന്നതും വരുംതലമുറകളുടെ പ്രാപ്തി വികസിപ്പിച്ചെടുക്കാൻ വേണ്ടിയാണ്.അല്ലാതെ അവരുടെ യജമാനരാവാനോ ഭരിക്കാനോ അവരുടെ ഭാവി കുളംതോണ്ടാനോ അല്ല.ഇക്കാര്യം മറന്നുകൊണ്ട് അധ്യാപകർക്ക് വേണ്ടിയുള്ളതാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്ന് ചില അധ്യാപകർ ധരിച്ചു വശായി നടക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് വേണ്ടി തങ്ങൾ എന്നല്ല തങ്ങൾക്കുവേണ്ടി വിദ്യാർഥികൾ എന്നാണ് അവരുടെ ഭാവം.

കേരള സർവകലാശാല സംസ്കൃത വിഭാഗം ഡീൻ ഡോ. സി.എൻ വിജയകുമാരി
പ്രൊഫസർ വിജയകുമാരിയെ നയിക്കുന്നത് ആ ഭാവമാണ്.അതുകൊണ്ട് സർവ്വകലാശാലയുടെ എത്തിക്സിന് തന്നെ എതിരാണ് അവരുടെ സമീപനം.തനിക്ക് താല്പര്യമില്ലാത്ത വിദ്യാർത്ഥിയാണെങ്കിൽ അവൻ്റെ ഭാവിതന്നെ കുളം തോണ്ടും എന്ന മട്ടിൽ പ്രവർത്തിക്കുന്നത് വിദ്യാർത്ഥികൾക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട ഒരു സംവിധാനത്തിന്‍റെ നടത്തിപ്പുകാരിയാണ് എന്നത് അവരുടെ പെരുമാറ്റത്തെ ഒരു ക്രിമിനൽ കുറ്റം തന്നെ ആക്കുന്നുണ്ട്ഇത്തരമൊരു സംവിധാനത്തിൽ തുടരാൻ താൻ യോഗ്യയല്ല എന്ന് അവർ സ്വയം തെളിയിച്ചിരിക്കുന്നു. വിദ്യാർത്ഥികളെ ദ്രോഹിക്കുകയോ ചൂഷണം ചെയ്യുകയോ ചെയ്യുന്ന അധ്യാപകർ ആരുമാവട്ടെ, അവർ സർക്കാരിൻ്റെ ശമ്പളം കൈപ്പറ്റാൻ യോഗ്യരല്ല.
എന്നെ ഞെട്ടിച്ച ഒരു കാര്യം ഓപ്പൺ ഡിഫൻസിലെ പ്രൊഫസർ വിജയകുമാരിയുടെ വ്യവസ്ഥാനുസൃതമല്ലാത്ത ഇടപെടലാണ്.ആ വീഡിയോ ഞാൻ കണ്ടു. വിപിൻ വിജയൻ്റെ പ്രബന്ധം പരിശോധിച്ച പരിശോധകർ പ്രബന്ധം പി എച്ച്.ഡി ബിരുദത്തിന് അർഹമാണെന്ന് റിപ്പോർട്ട് നൽകിക്കഴിഞ്ഞു. അതിൻ്റെ അടിസ്ഥാനത്തിൽ ഒരു പരിശോധകൻ ചെയർമാനായി വന്ന് ഓപ്പൺ ഡിഫൻസ് നടത്തുകയും ഗവേഷകന്‍റെ അർഹത ഉറപ്പിക്കുകയും ചെയ്തു കഴിഞ്ഞു.അതിനുശേഷമാണ് വകുപ്പ് മേധാവിയുടെ ഇല്ലാത്ത അധികാരം ഉപയോഗിച്ച് പ്രൊഫ. വിജയകുമാരി കയറി പ്രബന്ധത്തിനെതിരെ ഒരു കുറ്റപത്രം ഇറക്കുന്നത്. അക്കാദമിക് എത്തിക്സോ മര്യാദയോ കേവലം മനുഷ്യത്വമോ പോലുമില്ലാത്ത അതിനീചമായ ഒരു ഇടപെടൽ. എത്രയോ യൂണിവേഴ്സിറ്റികളിൽ ഓപ്പൺ ഡിഫൻസ് ചെയർമാനായി പ്രവർത്തിച്ചിട്ടുള്ള അനുഭവവും അറിവും വച്ചുകൊണ്ട് ഞാൻ പറയട്ടെ, പ്രൊഫസർ വിജയകുമാരി ചെയ്തത് തികച്ചും തെറ്റായ ഒരു കാര്യമാണ്. ഒരിക്കലും അനുവദിച്ചു കൊടുക്കാൻ പാടില്ലാത്ത വ്യവസ്ഥാ ലംഘനമാണ്. ഓപ്പൺ ഡിഫൻസ് സംബന്ധിച്ച നടപടിക്രമങ്ങൾ വ്യക്തമാക്കുക, ചെയർപേഴ്സനെ സദസ്സിനു മുമ്പാകെ പരിചയപ്പെടുത്തുക എന്നീ കാര്യങ്ങളിൽ കവിഞ്ഞ് ഒരു റോളും വകുപ്പ് മേധാവിക്ക് ഇല്ല. വിദ്യാർത്ഥി ഓപ്പൺ ഡിഫൻസ് നേരിടുന്നതിന് സാക്ഷ്യം വഹിക്കുക എന്നതിൽ കവിഞ്ഞ ഒരു റോളും (അനിവാര്യ ഘട്ടങ്ങളിൽ ചില വിശദീകരണങ്ങൾ നടത്താം എന്നത് ഒഴികെ) റിസർച്ച് ഗൈഡിനും ഇല്ല.ചെയർമാനു മുകളിൽ ഒരു അധികാരവും ഡീനിനും ഇല്ല. ഓപ്പൺ ഡിഫൻസിൻ്റെ നിയന്ത്രണം പൂർണമായും ചെയർപേഴ്സണ് ആണ്എന്നിരിക്കെ എന്ത് അധികാരത്തിലാണ് ചെയർമാനെയും മറികടന്ന് പ്രൊഫസർ വിജയകുമാരി ഓപ്പൺ ഡിഫൻസിൽ സംസാരിച്ചത്? അവർ അവഹേളിച്ചത് വിദ്യാർത്ഥിയെ മാത്രമല്ല ഓപ്പൺ ഡിഫൻസിന് എത്തിയ ചെയർമാനെയും സർവകലാശാലയെ ത്തന്നെയുമാണ്.പ്രൊഫസർ വിജയകുമാരി അക്കാദമിക് സംവിധാനത്തിനും സർവ്വകലാശാലയ്ക്കും ഒരു അപമാനമാണ്.ഇത്തരം അധ്യാപകരെ അവരുടെ പരിധികളെപ്പറ്റി ഓർമ്മപ്പെടുത്തേണ്ടതും പരിധി കടക്കുന്നവരെ നിയന്ത്രിക്കേണ്ടതും സർവ്വകലാശാലയുടെ ചുമതലയാണ്. വിദ്യാർത്ഥിയെയും ഓപ്പൺ ഡിഫൻസ് ചെയർമാനെയും അവഹേളിച്ചതിന് അവർ നടപടി നേരിടേണ്ടതും ഉണ്ട് .

ഒരു കാര്യം കൂടി.ഗവേഷകന് ഗവേഷണ വിഷയത്തിൽ പാണ്ഡിത്യം ഇല്ല എന്നതാണ് പ്രൊഫസർ വിജയകുമാരിയുടെ ഒരു ആരോപണം എന്ന് ഞാൻ മനസ്സിലാക്കുന്നു.പി എച്ച്. ഡി.എടുക്കുന്ന സമയത്ത് തന്നെ ഗവേഷകൻ സർവ്വജ്ഞപീഠം കയറാൻ പ്രാപ്തനാവണമെന്നില്ല.എഴുതിയ പ്രബന്ധത്തിന്‍റെ അടിസ്ഥാനത്തിൽ കിട്ടുന്ന ഒരു ബിരുദം മാത്രമാണ് പി എച്ച്. ഡി.(വിപിൻ വിജയൻ്റെ പ്രബന്ധം അതിന് അർഹമാണെന്ന് പരിശോധകന്മാർ വിലയിരുത്തിക്കഴിഞ്ഞിട്ടുള്ളതാണ്) അതിനുശേഷമാണ് പലപ്പോഴും തൻ്റെ ഗവേഷണ വിഷയത്തിൽപ്പോലും ഒരു നല്ല സ്കോളറാവാൻ അവന് സാധിക്കുക.മികച്ച സ്കോളർമാർക്ക് മാത്രമേ പി എച്ച്.ഡികൊടുക്കാവൂ എന്നു ശഠിച്ചാൽ അതിന് അർഹതയുള്ളവരായി എത്ര പേരുണ്ടാകും എന്ന് ആലോചിക്കണം. പി എച്ച്.ഡി എടുത്ത കാലത്തുതന്നെ സംസ്കൃതത്തിൽ താനൊരു മഹാപണ്ഡിതയായി ക്കഴിഞ്ഞിരുന്നു എന്ന് പ്രൊഫസർ വിജയകുമാരിക്കു തന്നെ അവകാശപ്പെടാനാകുമോസർക്കാരിൻ്റെ ശമ്പളം വാങ്ങുന്ന അധ്യാപകർക്ക് ആദ്യത്തെ കടപ്പാട് വിദ്യാർത്ഥികളോടാണ്.(സർക്കാരിനോടുള്ള കടപ്പാട് എന്നാൽ ജനങ്ങളോടുള്ള കടപ്പാടാണ്) അവരെ പഠിപ്പിക്കാനും അവർക്ക് ഗുണം വരുത്താനും അതുവഴി രാഷ്ട്ര പുരോഗതിയിൽ അവരെ പങ്കുചേർക്കാനുമാണ് തനിക്ക് ശമ്പളം തരുന്നത് എന്ന ബോധം എപ്പോഴും ഉണ്ടാവണം. ഇക്കാര്യങ്ങൾ ഒരിക്കലും മറന്ന് പോകരുത്’ഇത്രയുമാണ് കുറിപ്പ്.
അലിഗഡ് സർവ്വകലാശാലയിലെ മോഡേൺ ഇന്ത്യൻ ലാംഗ്വേജസ് വകുപ്പിൽ മലയാളം ലൿചറായാണ് ഡോ.വത്സലൻ വാതുശ്ശേരിയുടെ ഔദ്യോഗികജീവിതത്തിൻ്റെ തുടക്കം. മാഹി മഹാത്മാഗാന്ധി ഗവ.അർട്സ് കോളേജിൽ ദീർഘകാലം അദ്ധ്യാപകനായിരുന്നു. ഇപ്പോൾ കാലടി ശ്രീ സംസ്കൃത സർവ്വകലാശാലയിൽ പ്രൊഫസർ.വകുപ്പുമേധാവിസ്ഥാനം സ്വയം ഒഴിഞ്ഞ് അദ്ധ്യാപകനായി തുടരുന്നു.ഇത്തവണത്തെ
കേരളസംസ്ഥാന ചലച്ചിത്ര ലേഖന അവാർഡിനർഹനായ ഇദ്ദേഹത്തിന് മലയാറ്റൂർ രാമകൃഷ്ണൻ അവാർഡ്,വി. ടി. കുമാരൻ അവാർഡ്,
ഇടശ്ശേരി അവാർഡ്, എസ്. ബി. ടി അവാർഡ് എന്നിവ ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഗുഹാചിത്രങ്ങൾ (കഥാസമാഹാരം)
മറുപുറം (കഥാസമാഹാരം)
ഗ്യാസ് ചേമ്പർ (കഥാസമാഹാരം)
ചുമരെഴുത്ത് (കഥാസമാഹാരം)
ഒറ്റയാന്മാരുടെ വഴി ( സാഹിത്യനിരൂപണം)
പരീകുട്ടി എന്ന വാസ്കോഡഗാമ ( സാഹിത്യനിരൂപണം)
മലയാള സാഹിത്യനിരൂപണം അടരുകൾ അടയാളങ്ങൾ ( സാഹിത്യനിരൂപണം)
കഥയുടെ ന്യൂക്ലിയസ് ( സാഹിത്യനിരൂപണം)
ഫാന്റസിയും കഥയും ( സാഹിത്യനിരൂപണം)
വാർഷികരേഖ(നോവൽ)
വിഷമവൃത്തം (നോവൽ) എന്നിവയാണ് ഡോ.വത്സലൻ വാതുശ്ശേരിയുടെ പ്രധാന കൃതികൾ.






