കേരള ഏജീസ് ഓഫീസിന് അവാർഡ്

തിരുവനന്തപുരം :2024–25 കാലയളവിലെ അക്കൗണ്ട്സ് & എന്റൈറ്റിൽമെന്റ് പ്രവർത്തനങ്ങളിലെ മികവിനുള്ള കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ “ഓഫീസ് ഓഫ് ദി ഇയർ അവാർഡ് 2025” കേരളത്തിലെ അക്കൗണ്ടൻ്റ് ജനറൽ (എ ആൻ്റ് ഇ) ഓഫീസിന് ലഭിച്ചു.2023-24-ലെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ പ്രവർത്തന പുരോഗതി കൈവരിച്ച എ ആൻ്റ് ഇ ഓഫീസ് എന്ന അംഗീകാരവും കേരളം നേടി.
സംസ്ഥാന ഗവൺമെൻ്റിൻ്റെ അക്കൗണ്ടുകളും എന്റൈറ്റിൽമെൻ്റ് പ്രവർത്തനങ്ങളും കൈകാര്യം ചെയ്യുന്നതിൽ എജി (എ ആൻ്റ് ഇ) ഓഫീസ് പ്രധാന പങ്ക് വഹിക്കുന്നു. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയുടെ സമഗ്രമായ ചിത്രം നൽകുന്ന വാർഷിക ധനകാര്യ,വിനിയോഗ അക്കൗണ്ടുകളും പ്രതിമാസ സിവിൽ അക്കൗണ്ടുകളും തയ്യാറാക്കുന്നതും അക്കൗണ്ടൻ്റ് ജനറൽ (എ ആൻ്റ് ഇ) ഓഫീസാണ്.വാർഷിക അക്കൗണ്ടുകൾ എല്ലാ വർഷവും സംസ്ഥാന നിയമസഭയ്ക്ക് മുമ്പാകെ അവതരിപ്പിക്കുന്നു.
കൂടാതെ, സംസ്ഥാനത്തെ ആറ് ലക്ഷത്തോളം വിരമിച്ച ഉദ്യോഗസ്ഥരുടെ പെൻഷൻ കാര്യങ്ങൾ നോക്കുന്നതും ഓരോ വർഷവും ഇരുപതിനായിരത്തോളം പുതിയ പെൻഷനുകൾക്ക് അനുമതി നൽകുന്നതും ഈ ഓഫീസാണ്. അംഗത്വം നൽകൽ, അഡ്വാൻസ് അനുവദിക്കൽ, അന്തിമ ഒത്തുതീർപ്പുകൾ എന്നിവയുൾപ്പെടെ ഏകദേശം 3.2 ലക്ഷം സംസ്ഥാന ഗവൺമെൻ്റ് ജീവനക്കാരുടെ ജിപിഎഫ് അക്കൗണ്ടുകളും ഈ ഓഫീസാണ് പരിപാലിക്കുന്നത്.ഭരണഘടനാ പദവിയിലുള്ള ഉദ്യോഗസ്ഥർ,ജുഡീഷ്യൽ ഓഫീസർമാർ,സംസ്ഥാന ഗവൺമെൻ്റ് അഖിലേന്ത്യാ സർവീസ് ഓഫീസർമാർ എന്നിവരുൾപ്പെടെ ഏകദേശം 60,000 ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ശമ്പള,സേവന വിശദാംശങ്ങൾ പരിപാലിക്കുന്നതും ഈ ഓഫീസാണ്.






