അർഹരായവർക്കെല്ലാം വീട്,20 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ:എൽ ഡി എഫ് പ്രകടനപത്രിക

തിരുവനന്തപുരം: കേവല ദാരിദ്ര്യം പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യൽ,വീടില്ലാത്തവർക്ക് വരുന്ന 5 വർഷം കൊണ്ട് വീട് നിർമ്മാണം,കേരളത്തെ സമ്പൂർണ്ണ പോഷകാഹാര സംസ്ഥാനമാക്കി മാറ്റൽ,സ്ത്രീകൾക്ക് 20 ലക്ഷം തൊഴിലവസരങ്ങൾ തുടങ്ങിയ വാഗ്ദാനങ്ങളുൾപ്പെടുന്ന എൽ ഡി എഫ് പ്രകടനപത്രിക പുറത്തിറക്കി.എ കെ ജി സെൻ്ററിൽ നടന്ന ചടങ്ങിൽ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണനും ചേർന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്.ഘടകകക്ഷി നേതാക്കളെല്ലാം ചടങ്ങിൽ പങ്കെടുത്തു.
‘വികസനത്തുടർച്ചയ്ക്ക്,ജനക്ഷേമത്തിന്,മതനിരപേക്ഷതയ്ക്ക് -ഇടതുപക്ഷത്തിനൊപ്പം’എന്ന മുദ്രാവാക്യമാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയർത്തുന്നത്.കഴിഞ്ഞ യു.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ ഗ്രാൻ്റ് 30,000 കോടി രൂപയിൽ താഴെയായിരുന്നെങ്കിൽ ഈ എൽ.ഡി.എഫ് സർക്കാർ അത് 70,000 കോടി രൂപയായി ഉയർത്തിയെന്ന് പ്രകടനപത്രികയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എൽ ഡി എഫ് പ്രകടനപത്രികയിൽ നിന്ന്:
അർഹരായ എല്ലാവർക്കും അടുത്ത 5 വർഷത്തിനുള്ളിൽ വീട്
ലൈഫ് മിഷനിലൂടെ 4.71 ലക്ഷം വീടുകൾ പൂർത്തിയാക്കി ചരിത്രം സൃഷ്ടിച്ചു. അവശേഷിക്കുന്ന അർഹരായ എല്ലാവർക്കും അടുത്ത 5 വർഷത്തിനുള്ളിൽ വീട് നൽകും. തീരദേശവാസികൾക്കായി ‘പുനർഗേഹം’ പദ്ധതി പൂർത്തീകരിക്കും.
കേരളത്തെ സമ്പൂർണ്ണ പോഷകാഹാര സംസ്ഥാനമാക്കി മാറ്റും. അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര സമൃദ്ധമായ ഭക്ഷണം ഉറപ്പാക്കും. കൊച്ചിയിലെ ‘സമൃദ്ധി’ മാതൃകയിൽ കൂടുതൽ ജനകീയ ഭക്ഷണശാലകൾ ആരംഭിക്കും. പൊതു അടുക്കളകൾ പ്രോത്സാഹിപ്പിക്കും, പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തും.
സ്ത്രീകൾക്ക് 20 ലക്ഷം തൊഴിലവസരങ്ങൾ
സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനമായി ഉയർത്തും. ഇതിനായി ‘സ്കിൽ അറ്റ് കോൾ’, ‘ഷോപ്പ് അറ്റ് ഡോർ’ തുടങ്ങിയ നൂതന സംരംഭങ്ങളിലൂടെയും കുടുംബശ്രീ വഴിയും 20 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ നൽകും. യുവജനങ്ങൾക്ക് തൊഴിൽ പരിശീലന കാലത്ത് 1000 രൂപ സ്കോളർഷിപ്പ് നൽകും.
എല്ലാ വാർഡുകളിലും ‘വയോക്ലബ്ബുകൾ’
‘ആരോഗ്യകരമായ വാർദ്ധക്യം’ ഉറപ്പാക്കാൻ എല്ലാ വാർഡുകളിലും ‘വയോക്ലബ്ബുകൾ’ ആരംഭിക്കും. കിടപ്പുരോഗികളുടെ വിവരങ്ങൾ ഡിജിറ്റൽ ഗ്രിഡിലാക്കി വീടുകളിൽ ചികിത്സയും പരിചരണവും എത്തിക്കും. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കും ദേശീയ ഗുണനിലവാര അംഗീകാരം ലഭ്യമാക്കും.
അടുത്ത ലക്ഷ്യം ‘ജലശുചിത്വം’
ഖരമാലിന്യ സംസ്കരണത്തിന് ശേഷം ‘ജലശുചിത്വ’മാണ് അടുത്ത ലക്ഷ്യം. ജലാശയങ്ങൾ ശുചീകരിക്കും. മെഡിക്കൽ, നിർമ്മാണ മാലിന്യങ്ങൾ 100% സംസ്കരിക്കും. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ‘നെറ്റ് സീറോ’ പദ്ധതിയും ‘ലോക്കൽ ഹീറ്റ് ആക്ഷൻ പ്ലാനും’ നടപ്പാക്കും. 2026-27 ൽ അറ്റകുറ്റപ്പണികൾ ആവശ്യമുള്ള മുഴുവൻ പ്രാദേശിക റോഡുകളും ഒറ്റത്തവണ പദ്ധതി വഴി നവീകരിക്കും.
സുരക്ഷയ്ക്കായി ക്രൈം മാപ്പിംഗ്
വിദ്യാഭ്യാസ നിലവാരത്തിൽ കേരളത്തെ ദേശീയതലത്തിൽ ഒന്നാമതെത്തിക്കും. വിദ്യാർത്ഥികളിൽ ശുചിത്വബോധം വളർത്താൻ ‘ശുചിത്വ അംബാസിഡർ’മാരെ നിയമിക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും തെരുവുനായ്ക്കൾക്ക് ഷെൽട്ടറുകൾ നിർമ്മിക്കും. സ്ത്രീ സുരക്ഷയ്ക്കായി ക്രൈം മാപ്പിംഗും കൂടുതൽ ‘വൺ സ്റ്റോപ്പ് സെന്ററുകളും’ ആരംഭിക്കും.






