ശബരിമല സ്വര്‍ണക്കൊള്ള:എ പത്മകുമാറും അറസ്റ്റിൽ

തിരുവനന്തപുരം:ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) അറസ്റ്റ് ചെയ്തു.കൊല്ലം വിജിലൻസ് കോടതി ഇദ്ദേഹത്തെ രണ്ടാഴ്ചത്തേയ്ക്ക് റിമാൻർഡ് ചെയ്തു.
നേരത്തെ പ്രസിഡൻ്റും കമ്മിഷണറും ആയിരുന്ന എന്‍ വാസുവിന് പിന്നാലെയാണ് വീണ്ടും നിര്‍ണായക അറസ്റ്റ്.സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് കോന്നി മുൻ എംഎൽഎ കൂടിയായ പത്മകുമാർ.2019ലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡൻ്ററായത്.
തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് പത്മകുമാറിന്‍റെ അറസ്റ്റ്. സ്വര്‍ണക്കൊള്ളയിലെ ആറാമത്തെ അറസ്റ്റാണിത്.
ഉദ്യോഗസ്ഥർ തന്ന രേഖപ്രകാരമാണ് നടപടിയെടുത്തെന്നാണ് പത്‌മകുമാറിൻ്റെ മൊഴി.ഈ കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റി സർക്കാരിന് നൽകിയ അപേക്ഷയാണ് ബോർഡിന് കൈമറിയത്.ദേവസ്വം മന്ത്രിക്ക് നൽകിയ അപേക്ഷയാണ് ഇങ്ങനെ കൈമാറിക്കിട്ടിയത്.സർക്കാർ അനുമതിയോടെയെന്ന് ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും മൊഴിയിലുണ്ട്.
കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ആറൻമുളയിലും ദേവസ്വം ബോർഡ് ആസ്ഥാനത്തും പത്മകുമാർ പലതവണ കൂടിക്കാഴ്ച നടത്തിയെന്നും എസ്ഐടി പറയുന്നു.
സ്വർണ പാളി കേസിൽ ബോർഡിൻ്റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് എസ്ഐടിയുടെ പ്രാഥമിക കണ്ടെത്തൽ. കേസില്‍ എട്ടാം പ്രതിയായി എ പത്മകുമാര്‍ അധ്യക്ഷനായ 2019ലെ ബോര്‍ഡിനെ പ്രതി ചേര്‍ത്തിരുന്നു.ബോർഡിൻ്റെ അറിവോടെയാണ് പാളികൾ ഇളക്കിയെടുത്ത് പോറ്റിക്ക് കൊടുത്തത് എന്നാണ് എസ്ഐടി തയ്യാറാക്കിയ എഫ് ഐ ആർ.അറസ്റ്റിലായ മുരാരി ബാബു ഉൾപ്പെടെ ഉദ്യോഗസ്ഥരും ബോർഡ് തീരുമാനം എന്നാണ് മൊഴി നൽകിയത്.2019 ൽ പത്മകുമാറിൻ്റെ സഹായികളായി നിന്ന മറ്റു ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ പത്മകുമാർ സർവ്വ സ്വാതന്ത്ര്യം കൊടുത്തിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.ആദ്യം അന്വേഷിച്ച ദേവസ്വം വിജിലൻസും ബോർഡിൻ്റെ പങ്ക് കണ്ടെത്തിയിരുന്നു.
എൻ വാസു പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
അതിനിടെ,ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിനെ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ വിട്ടു. രാവിലെ 11 മണിയ്ക്ക് കസ്റ്റഡി അപേക്ഷ പരിഗണിച്ച കൊല്ലം വിജിലൻസ് കോടതി വൈകിട്ട് 4 മണി വരെ വാസുവിനെ കസ്റ്റഡിയിൽ നൽകുകയായിരുന്നു.കൊട്ടാരക്കര സബ് ജയിലിൽ കഴിഞ്ഞ വാസുവിനെ വൻ പൊലീസ് സുരക്ഷയിലാണ് കോടതിയിൽ എത്തിച്ചത്. കസ്റ്റഡിയിൽ വാങ്ങിയ വാസുവുമായി പോയ പൊലീസ് വാഹനത്തിന് മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയാണ് വാഹനം കടത്തിവിട്ടത്. മുൻ കമ്മീഷണറും പ്രസിഡൻറുമായ എൻ.വാസു സ്വർണപാളി കേസിൽ മൂന്നാം പ്രതിയാണ്.
ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യുട്ടീവ് ഓഫിസര്‍ ഡി. സുധീഷ്‌കുമാര്‍, മുന്‍ തിരുവാഭരണം കമ്മിഷണര്‍ കെ.എസ്.ബൈജു,മുന്‍ ദേവസ്വം കമ്മിഷണറും പ്രസിഡൻ്റുമായിരുന്ന എന്‍. വാസു തുടങ്ങിയവരാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പത്മകുമാറിന് മുമ്പ് അറസ്റ്റിലായത്.
പാര്‍ട്ടിയുടെ കൈകള്‍ ശുദ്ധമെന്ന് എം.വി.ഗോവിന്ദന്‍
അറസ്റ്റ് സിപിഎമ്മിന് തിരിച്ചടിയല്ലെന്നും പാര്‍ട്ടിയുടെ കൈകള്‍ ശുദ്ധമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി.
ഉപ്പുതിന്നവന്‍ വെള്ളംകുടിക്കുമെന്നായിരുന്നു വിദ്യാഭ്യസമന്ത്രി വി.ശിവന്‍കുട്ടിയുടെ പ്രതികരണം.
ഇളക്കാന്‍ പറയാനും പൂശാന്‍ പറയാനും മന്ത്രിക്ക് അവകാശമില്ലെന്ന് കടകംപള്ളി
ദേവസ്വം ബോര്‍ഡിൻ്റെതീരുമാനങ്ങള്‍ സര്‍ക്കാരിൻ്റെ അറിവോടെയല്ലെന്നും സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവയാണെന്നും ദേവസ്വം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിശദീകരിച്ചു.പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയതാണ്. ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനം സ്വതന്ത്രമാണ്. ദേവസ്വം ബോര്‍ഡിൻ്റെ പ്രവര്‍ത്തനത്തിന് മന്ത്രിതലത്തില്‍ ഫയല്‍ അയയ്‌ക്കേണ്ട കാര്യമില്ല.സ്വർണപ്പാളിയുമായി ബന്ധപ്പെട്ട ഒരു ഫയലും തൻ്റെ ഭരണസമയത്ത് വന്നിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിൻ്റെ തീരുമാനങ്ങള്‍ ബോര്‍ഡിൻ്റെത് മാത്രമാണെന്നും ഇളക്കാന്‍ പറയാനും പൂശാന്‍ പറയാനും ദേവസ്വം മന്ത്രിക്ക് അവകാശമില്ലെന്നും അദ്ദേഹം അറിയിച്ചു.






