‘സമൃദ്ധി ‘കൊച്ചിയിൽ നിന്നുള്ള റിയൽ കേരള സ്റ്റോറി:മന്ത്രി പി.രാജീവ്

കൊച്ചി:കൊച്ചിയിൽ നിന്നുള്ള റിയൽ കേരള സ്റ്റോറി ‘സമൃദ്ധി@കൊച്ചി’ ഹോട്ടൽ ആണെന്ന് വ്യവസായ മന്ത്രി പി.രാജീവ്.
സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി,എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്, കൊച്ചി മേയർ അനിൽകുമാർ എന്നിവർക്കൊപ്പം അവിടെ സന്ദർശിച്ച ശേഷമാണ് മന്ത്രിയുടെ ഇതേപ്പറ്റിയുള്ള ഫെയ്സ് ബുക് കുറിപ്പ്.

കൊച്ചി ‘സമൃദ്ധി’യിൽ ഭക്ഷണം കഴിക്കുന്ന മന്ത്രി പി.രാജീവ്,സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി,ഭാര്യ ബെറ്റി എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്, കൊച്ചി മേയർ അനിൽകുമാർ എന്നിവർ
എം അനിൽകുമാർ മേയറായ ആദ്യവർഷത്തിൽ ആരംഭിച്ച സമൃദ്ധി@കൊച്ചി ആദ്യഘട്ടത്തിൽ 13 പേർക്ക് തൊഴിൽ നൽകുന്ന ചെറിയ സംരംഭമായിരുന്നെങ്കിൽ ഇന്നത് 250ഓളം പേർക്ക് മിനിമം വേതനം ഉറപ്പ് വരുത്തുന്ന വലിയൊരു തൊഴിൽദായക പദ്ധതിയാണെന്ന് മന്ത്രി ഓർമിപ്പിക്കുന്നു.
ഫെയ്സ്ബുക് കുറിപ്പിൽ നിന്ന്:
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ -വിനോദ സഞ്ചാര ഹബ്ബുകളിലൊന്നായ കൊച്ചിയിൽ 20 രൂപയ്ക്ക് സമൃദ്ധമായ ഊണ് നൽകുന്ന ഈ പദ്ധതി കൊച്ചി കോർപ്പറേഷൻ്റെ സ്വന്തമാണ്.സ.എം അനിൽകുമാർ മേയറായ ആദ്യവർഷത്തിൽ ആരംഭിച്ച സമൃദ്ധി@കൊച്ചി ആദ്യഘട്ടത്തിൽ 13 പേർക്ക് തൊഴിൽ നൽകുന്ന ചെറിയ സംരംഭമായിരുന്നെങ്കിൽ ഇന്നത് 250ഓളം പേർക്ക് മിനിമം വേതനം ഉറപ്പ് വരുത്തുന്ന വലിയൊരു തൊഴിൽദായക പദ്ധതിയാണ്.കുടുംബശ്രീ എങ്ങനെയാണ് സ്ത്രീശാക്തീകരണത്തിൻ്റെ പ്രത്യക്ഷ ഉദാഹരണമാകുന്നത് എന്ന് ബോധ്യപ്പെടുത്തുക കൂടിയാണ് ഈ സമൃദ്ധി.കൊച്ചി കോർപ്പറേഷൻ്റെ പിന്തുണയോടെയാണ് പദ്ധതി ആരംഭിച്ചതെങ്കിൽ ഇന്ന് വിപുലീകരണമുൾപ്പെടെ എല്ലാം സ്വന്തം നിലയ്ക്ക് ചെയ്യാൻ കഴിയും വിധത്തിൽ സമൃദ്ധിയും ഈ കുടുംബശ്രീ സംരംഭകരും വളർന്നിരിക്കുന്നു.30 ലക്ഷത്തിലധികം പേർക്ക് 20 രൂപയുടെ ഊണ് നൽകിക്കഴിഞ്ഞു.
സമൃദ്ധിയാണ് ഇപ്പോൾ ജിസിഡിഎ ക്യാൻ്റീൻ കൈകാര്യം ചെയ്യുന്നത്.റെയിൽ യാത്രക്കാർക്കായി റെയിൽവേയുടെ ഇ-കാറ്ററിങ്ങ് സൈറ്റ് വഴി ഭക്ഷണം ഓർഡർ ചെയ്യാനുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനവും ഇപ്പോൾ സമൃദ്ധിക്കുണ്ട്.ഒപ്പം ഈ മാസം മുതൽ ഫോർട്ട് കൊച്ചിയിൽ സംരംഭത്തിൻ്റെ പുതിയ യൂണിറ്റ് ആരംഭിക്കുകയും ചെയ്തു.
ലോകമാകെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടിക്കൊണ്ടിരിക്കെ ഞങ്ങൾ ഈ കേരളത്തിൽ ഇല്ലാത്തവരെക്കൂടി കൈപിടിച്ചുയർത്താനും സ്വന്തം നിലയിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ അവസരമൊരുക്കാനും തുടർച്ചയായി ശ്രമിക്കുകയാണ്. ഇത്തവണത്തെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലും “എല്ലാവർക്കും ഭക്ഷണം” എന്നത് ഞങ്ങളുടെ വാഗ്ദാനമായി ഉൾപ്പെടുത്തിയിട്ടുണ്ട്.ഇതിനായി സമൃദ്ധി മാതൃകയിൽ കൂടുതൽ ജനകീയ ഭക്ഷണശാലകൾ ആരംഭിക്കും.ഒപ്പം പൊതു അടുക്കളകളെ പ്രോത്സാഹിപ്പിക്കും,ജനകീയ ഹോട്ടലുകൾ വിപുലപ്പെടുത്തും.
വിശപ്പുരഹിത നഗരം എന്ന നിലയിലാണ് ഇടതുപക്ഷം കൊച്ചിയെ വിഭാവനം ചെയ്യുന്നത്.ഈ ശ്രമത്തിൽ,250 പേർക്ക് മിനിമം വേതനം ലഭിക്കുന്ന ഒരു ജോലി ഒരുക്കാൻ കഴിയുക എന്നത് ചെറിയ കാര്യമല്ല.സമൃദ്ധി പദ്ധതിയുടെ ഏറ്റവും വലിയ വിജയവും ഇതാണ്.ഈ വിജയം കേവലം കൊച്ചിയിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ല,കേരളത്തിനാകെ ഒരു മാതൃകയാണ്.അതുകൊണ്ടുതന്നെ സംസ്ഥാന സർക്കാരും കുടുംബശ്രീയും സമൃദ്ധിയുടെ വിജയം പ്രചരിപ്പിക്കുന്നതിനായും കൂടുതലാളുകളെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിനായും വനിതകൾക്ക് സമൃദ്ധിയുടെ വകയായി പരിശീലനം ഒരുക്കുന്ന ഒരു ഇൻക്യുബേഷൻ സെൻ്ററും ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.എല്ലാത്തിൻ്റെയും മേൽനോട്ടം കുടുംബശ്രീ.ഇതാണ് കൊച്ചിയിൽ നിന്നുള്ള റിയൽ കേരള സ്റ്റോറി.






