വിഴിഞ്ഞം അന്താരാഷ്ട്ര സീപോർട്ടുകളുടെ പട്ടികയിൽ

തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖത്തെ രാജ്യത്തിൻ്റെ ഔദ്യോഗിക അന്താരാഷ്ട്ര സീപോർട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. നവംബർ 20ന് പുറത്തിറക്കിയ ഇന്ത്യാ സർക്കാരിൻ്റെ ഗസറ്റ് വിജ്ഞാപനത്തിൽ Immigration and Foreigners Act, 2025 പ്രകാരം വിഴിഞ്ഞത്തിന് ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് പദവി അനുവദിച്ചു.
അന്താരാഷ്ട്ര തുറമുഖ ഭൂപടത്തിലെ വിഴിഞ്ഞത്തിൻ്റെ വളർച്ചയെ ത്വരിതപ്പെടുത്താൻ ഈ അംഗീകാരം സഹായകരമാകുമെന്ന് തുറമുഖ മന്ത്രി വി.എൻ വാസവൻ ഫെയ്സ് ബുക് കുറിപ്പിൽ അറിയിച്ചു.ക്രൂ ചേഞ്ച് ഉൾപ്പെടെയുള്ള നടപടികൾ ഇനി എളുപ്പമാകും.ഒപ്പം തുറമുഖത്തിലെ ചരക്കു നീക്കത്തിൻ്റെ വേഗം വർദ്ധിക്കും.
ദക്ഷിണേന്ത്യയുടെ ഭൂരിഭാഗം കയറ്റുമതിയും ഇറക്കുമതിയും ഇനി കൊളംബോ പോലുള്ള വിദേശ ഹബുകളെ ആശ്രയിക്കാതെ വിഴിഞ്ഞം വഴി നേരിട്ട് കൈകാര്യം ചെയ്യാൻ സാധിക്കും.ഡീപ്-സീ ശേഷിയും ലോകത്തിലെ ഏറ്റവും വലിയ കപ്പലുകൾക്ക് അനായാസമായി പ്രവേശിക്കുന്നതിനുള്ള സൗകര്യവും കാരണം വിഴിഞ്ഞം ആഗോള തലത്തിൽ തന്നെ മത്സരിക്കാവുന്ന പുതിയ ഇന്ത്യൻ സമുദ്ര ഗേറ്റ് വേയായി മാറുകയാണ്. ലോക സമുദ്ര ഭൂപടത്തിൽ വിഴിഞ്ഞം തുറമുഖത്തിൻ്റെ ആധിപത്യം ഉറപ്പിക്കുന്നതിനും നമ്മുടെ സംസ്ഥാനത്തിൻ്റെ സാമ്പത്തികവളർച്ചയ്ക്കും മുതൽക്കൂട്ടാവുന്ന ഘട്ടം തന്നെയാണിതെന്ന് മന്ത്രി വാസവൻ വ്യക്തമാക്കി.






