‘ശബരിമല സ്വർണക്കൊള്ള:സത്യൻ അന്തിക്കാടിൻ്റെ പേരിൽ പ്രേരണക്കുറ്റത്തിന് കേസെടുക്കണം’!

തിരുവനന്തപുരം:ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സംവിധായകൻ സത്യൻ അന്തിക്കാടിൻ്റെ പേരിൽ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്ന് ഇടത് സഹയാത്രികൻ എൻ.ഇ മേഘനാദ്.ഫെയ്സ്ബുക് കുറിപ്പിലാണ് ഈ ‘ആവശ്യം’.

എൻ.ഇ മേഘനാദ്
പിആർഡി അഡീഷണൽ ഡയറക്ടറായി വിരമിച്ച മേഘനാദ് സിപിഐ സൈദ്ധാന്തികനും രാജ്യസഭാംഗവും വ്യവസായ മന്ത്രിയുമായിരുന്ന യശശ്ശരീരനായ എൻ ഇ ബലറാമിൻ്റെ മകനാണ്.
ഫെയ്സ്ബുക് കുറിപ്പിൻ്റെ പൂർണരൂപം:
‘നേരായ മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണത്തിൽ ഒരു വിഹിതം വിശ്വസികൾ ദൈവത്തിന് നൽകുന്നത് സാധാരണമാണ്.ഭക്തിയിൽ യുക്തിക്ക് സ്ഥാനമില്ലല്ലോ .അതു കൊണ്ടു തന്നെ കുടുംബ വിഹിതമായോ ബിസിനസ്സിലൂടെയോ ധാരളം പണം ലഭിക്കുന്നവർ ഒരു പക്ഷെ ഒന്നോ രണ്ടോ ലക്ഷമൊക്കെ ഭണ്ഡാരത്തിലിട്ടെന്നു വരാം.എന്നാൽ ക്ഷേത്രത്തിൻ്റെ മേൽക്കൂര സ്വർണം പൊതിയുക സ്വർണ വാതിലും പീഠവുമൊക്കെ “വഴിപാടായി ” നൽകുക പോലെ കുറേ ലക്ഷങ്ങൾ മുതൽ മുടക്കുള്ള കലാപരിപാടി നടത്തുന്നവരിൽ ഭൂരിഭാഗവും ,നേരായ വഴിയിൽ പണമുണ്ടാക്കുന്നവരല്ല.ശബരിമല തന്നെ ഉദാഹരണം …അവിടെ പൊന്നൊഴുക്കിയ വിജയ് മല്യ എന്നയാൾ ഭൂലോക ഉഡായിപ്പാണെന്ന് തെളിഞ്ഞു കഴിഞ്ഞു.
പൊതുമേഖലാ ബാങ്കുകളിൽ നിന്ന് പതിനായിരം കോടിയിലധികം തട്ടിയ ശേഷം നാടുവിട്ടവനാണ് അയ്യപ്പൻ്റെ മേൽക്കൂര സ്വർണം പൊതിഞ്ഞത്.നമ്മുടെയൊക്കെ പണം കൈകാര്യം ചെയ്യാൻ ഏൽപ്പിച്ച ബാങ്കും കേന്ദ്രം ഭരിക്കുന്നവരും / ഭരിച്ചവരും അയാളെ വഴിവിട്ട് സഹായിച്ചു.തട്ടിച്ച പണത്തിൽ നിന്ന് ഒന്നോ രണ്ടോ കോടി എടുത്ത് അയ്യപ്പനെ പൊന്നിൽ കുളിപ്പിച്ചു കിടത്തിയ വകയിൽ കിട്ടിയ പബ്ളിസിറ്റി വച്ച് …. യുബി ഗ്രൂപ്പ് കൂടുതൽ ബിയർ വിറ്റു കാണും.ഭാഗ്യത്തിന് അയ്യപ്പൻ്റെ പേരിൽ അയാൾ ബിയർ മാർകറ്റ് ചെയ്തില്ല.
കിംഗ് ഫിഷറിനു പകരം കിംഗ് പന്തളം എന്ന പേരിൽ വേണേൽ ഒരു പുതിയ ബ്രാൻഡ് തുടങ്ങായിരുന്നു.അതു ചെയ്യാത്തതിനു അയ്യപ്പനും വാവരും മല്യ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.ഈ ഉഡായിപ്പുകാരൻ അവകാശപ്പെടുന്നത് 48 കിലോ സ്വർണം പൂശിയെന്നാണ് . അയാളുടെ തട്ടിപ്പു രീതി അനുസരിച്ച് അതിൻ്റെ നാലിലൊന്നും ബാക്കി ചെമ്പുമാകാനാണ് സാധ്യത.ഐ പി എൽ മാച്ച് സ്പോൺസർ ചെയ്യാൻ ഇപ്പോഴും കിംഗ് ഫിഷർ ഉണ്ട്.പക്ഷെ ഉടമ പണവും തട്ടി നാടുവിട്ടു.
പിന്നെ ഉണ്ണികൃഷ്ണൻ പോറ്റി.2004 മുതൽ അയാൾ സന്നിധാനത്തുണ്ട്. മേൽശാന്തിമാരുടെ സഹായിയായി തുടങ്ങി
പിടി വീഴുന്നതു വരെ ശബരിമലയിലെ ഓൾ റൌണ്ടർ ആയിരുന്നു പോറ്റി.ദ്വാരപാലകരെ സ്വർണം പൂശിയതും പീഠം നിർമ്മിച്ചു നൽകിയതും സ്പോൺസർ എന്ന നിലയിൽ പോറ്റിയാണ്.സ്മാർട്സ് ക്രിയേഷൻസ് എന്ന സ്ഥാപനമാണ് പണി ചെയ്തത്.പോറ്റി ബംഗലുരുവിൽ റിയൽ എസ്റ്റേറ്റും അൺ റിയൽ എസ്റ്റേറ്റുമൊക്കെ നടത്തി ,കർണാടകയിലെ ബിസിനസ്സുകാരുമൊക്കെ ചേർന്ന് ശബരിമയിൽ പല കൊടുക്കൽ വാങ്ങലുകൾ നടത്തിയിട്ടുണ്ട്.പിണറായി വിജയൻ മുതൽ രാഹുൽ ഗാന്ധി വരെയുള്ളവർക്കൊപ്പം പടം പിടിച്ചിട്ടുണ്ട്.ഈ ഫോട്ടോയൊക്കെ കാണിച്ച് കുറേ പേരെ പറ്റിച്ചും കാണും.
താൻ സ്പോൺസർ ചെയ്തു പൂശിയ സ്വർണത്തിനു മങ്ങൽ വന്നെന്ന പേരിൽ,ഗാരൻ്റിയിൽ പണി ചെയ്ത സ്മാർട്ട് ക്രിയേഷൻസിൽ അതു കൊണ്ടു പോയി വീണ്ടും മിനുക്കി .ശേഷം നടൻ ജയറാമിൻ്റെ വീട്ടിലും ചെന്നൈയിലും ബംഗലൂരുമുള്ള പല പണക്കാരുടെ വീട്ടിലും കൊണ്ടുപോയി പൂജ നടത്തി പണമുണ്ടാക്കി.
അയ്യപ്പ സംഗമം നടത്തിയപ്പോൾ വിവാദമുണ്ടാക്കാൻ പ്രതിപക്ഷത്തെ ഉന്നതൻ പോറ്റിയുമായി ചേർന്ന് ദ്വാരപാലകർക്ക് സ്വർണം പൂശിയപ്പോൾ നൽകിയ സ്വർണപീഠം കാണാനില്ല എന്ന വിവാദമുണ്ടാക്കി.പക്ഷെ ആ ഘട്ടത്തിൽ ദേവസ്വം ബോർഡും സർക്കാരും അന്വേഷണം തുടങ്ങിയത് പോറ്റിയേയും സഹായികളേയും വെട്ടിലാക്കി.പീഠം സ്വന്തം സഹോദരിയുടെ വീട്ടിൽ ഒളിപ്പിച്ച ശേഷം പോറ്റി പുറത്തു വന്നു ദേവസ്വം ബോർഡിനെ പഴിച്ചത് അയാൾക്കു വിനയായി.
ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാ ഉദ്യോഗസ്ഥരും കോൺഗ്രസ് ദേവസ്വം സംഘടനയുടെ സജീവ പ്രവർത്തകരാണ്.പക്ഷെ അത് മാധ്യമങ്ങൾ മിണ്ടില്ല.വാസുവിനേയും പത്മകുമാറിനേയും പൊക്കുന്നതു വരെ അകത്തെ പേജിൽ ഒന്നോ രണ്ടോ കോളത്തിൽ വാർത്ത ഒതുക്കിയ പത്രങ്ങൾ ഇപ്പോൾ നിറഞ്ഞാടുന്നത് സി പി എം നോമിനികൾ അകത്തായതു കൊണ്ടു മാത്രമാണ്. റാന്നി കോടതിയിൽ കൊടുത്ത കുറ്റപത്രത്തിൽ തന്ത്രി കുടുംബാംഗവും .. ചെമ്പ് വാതിലാണെന്നതിൽ സാക്ഷിയായി ഒപ്പിട്ടിട്ടുണ്ട്.സ്വാഭാവികമായി കണ്ഠരരും പ്രതിയാണ് .
സ്ത്രീ പ്രവേശനമനുവദിച്ച വിധിയെ തുടർന്നുണ്ടായ ആർത്തവ ലഹളക്കാലത്ത് സമരക്കാർക്ക് ഒത്താശ ചെയ്തയാളാണ് പത്മകുമാർ . അയ്യപ്പനെ ഒട്ടി നിന്നവരാണ് ബാക്കി എല്ലാ പ്രതികളും . ഉണ്ണികൃഷ്ണൻ പോറ്റി വഴിപാടായി നൽകിയ സ്വർണം വഴിവിട്ട രീതിയിൽ അയാൾ തിരിച്ചെടുത്തു. ഇത് പറയാൻ ഒരാളും തയ്യാറല്ല. മാധ്യമങ്ങൾ ശ്രമിക്കുന്നത് ഇത് പിണറായിയുടെ തലയിൽ എങ്ങനെയെങ്കിലും വച്ചുകെട്ടാമോ എന്നാണ്.
In a Nutshell… വിജയ് മല്യ , ഉണ്ണികൃഷ്ണൻ പോറ്റി എന്നീ രണ്ട് ഉഡായിപ്പുകാർ അയ്യപ്പനെ പൊന്നണിയിച്ചു .ഒരുത്തൻ മോട്ടിച്ച പണവുമായി വിദേശത്ത് സുഖായി കഴിയുന്നു.പൊന്നു പൂശിയ മറ്റൊരുത്തൻ പൂശിയ പൊന്ന് തിരിച്ചെടുത്ത് വീതം വച്ചു.സ്വന്തം മൂക്കിനു താഴെ ഇത്രയും തട്ടിപ്പ് നടത്തിയിട്ടും അയ്യപ്പന് ഒരു ചുക്കും ചെയ്യാൻ കഴിഞ്ഞില്ല .മോഷ്ടാക്കളെ പിടിക്കാനും പൊന്ന് വീണ്ടെടുക്കാനും പിണറായി വിജയൻ്റെ പോലീസ് വേണ്ടി വന്നു.

‘പൊന്മുട്ടയിടുന്ന താറാവ് ‘സിനിമയിൽ നിന്നുള്ള ഒരു രംഗം
തട്ടാൻ ഭാസ്ക്കരൻ കാമുകി സ്നേഹലതയ്ക്ക് പൊന്നിൻ്റേതാണെന്ന് പറഞ്ഞു പത്തുപവൻ്റെ മുക്കു മാല നൽകി പറ്റിച്ച മാതൃകയിലാണ് അയ്യപ്പനെ ഇവന്മാർ വലിപ്പിച്ചത്. സത്യൻ അന്തിക്കാടിൻ്റെ പേരിൽ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ഈ വിനീതൻ്റെ ഉറച്ച അഭിപ്രായം’






