വി.എസ്സിൻ്റെ ആദ്യ നിയമസഭാ ചോദ്യത്തിൽ ‘വെള്ളപ്പൊക്ക’വും ‘കൃഷിനാശ’വും

എം.ബി.സന്തോഷ്
തിരുവനന്തപുരം:കേരള നിയമസഭയിൽ വി.എസ് അച്യുതാനന്ദൻ്റെ ആദ്യ ചോദ്യം വെള്ളപ്പൊക്കത്തെയും കൃഷിനാശത്തെയും കുറിച്ചായിരുന്നു. കൃഷിക്കാർക്ക് എന്തെല്ലാം സഹായങ്ങൾ ചെയ്തുവെന്ന് ആരാഞ്ഞ അദ്ദേഹം കേന്ദ്രസർക്കാരിൽനിന്ന് എത്ര സഹായം കിട്ടിയെന്നും ചോദിച്ചു.1968 ആഗസ്റ്റ് 22ന് നക്ഷത്ര ചിഹ്നമിട്ട ചോദ്യമായതാണ് ഇത് സഭയിലെത്തിയത്.അന്നും കേന്ദ്രസഹായമൊന്നും കിട്ടിയില്ല. കടമായി ഒരു കോടിരൂപ അനുവദിച്ചതായി വിവരമുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിൻ്റെ മറുപടി.

കേരള നിയമസഭയെ ഇളക്കിമറിച്ചവരിൽ മുന്നിലായിരുന്നു എക്കാലത്തും വി.എസ് അച്യുതാനന്ദൻ.മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവായും മാത്രമല്ല, തുടക്കം മുതൽ അദ്ദേഹം നിയമസഭാ നടപടികളിൽ സജീവമായിരുന്നു.
ആദ്യമായി മത്സരിച്ചപ്പോൾ 1965-ൽ സ്വന്തം വീടുൾപ്പെടുന്ന അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തോൽവിയായിരുന്നു ഫലം. കോൺഗ്രസിലെ കെ.എസ്.കൃഷ്ണക്കുറുപ്പിനോട് 2327 വോട്ടുകൾക്കായിരുന്നു തോൽവി.1967-ൽ കോൺഗ്രസിലെ തന്നെ എ.അച്യുതനെ 9515 വോട്ടുകൾക്ക് തോൽപിച്ച് ആദ്യമായി നിയമസഭാംഗമായി.അന്ന് ആകെ പോൾ ചെയ്ത 50,392 വോട്ടുകളിൽ 26,627 വോട്ടു നേടിയായിരുന്നു ആ മിന്നും ജയം.

അത്തവണ ഇഎംഎസ് നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റു.രണ്ടാമത്തെ ഇഎംഎസ് മന്ത്രിസഭയിൽ 14 അംഗങ്ങളുണ്ടായിരുന്നു.ആ മന്ത്രിസഭയിൽ ഇഎംഎസിനു പുറമെ കെ.ആർ ഗൌരിഅമ്മ,ഇ.കെ ഇമ്പിച്ചിബാവ,എം.കെ കൃഷ്ണൻ എന്നിവരായിരുന്നു സി.പി.എമ്മിനെ പ്രതിനിധാനം ചെയ്തത്.അന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കേന്ദ്രക്കമ്മിറ്റി അംഗവും ആയിരുന്നു വി.എസ് .
വെള്ളപ്പൊക്കത്തെക്കുറിച്ച് 11 ഭരണകക്ഷി അംഗങ്ങളാണ് ചോദ്യം ചോദിച്ചത്.ഇക്കൂട്ടത്തിൽ പിന്നീട് മന്ത്രിയായ രണ്ടുപേരുമുണ്ട്-കെ.അവുക്കാദർ കുട്ടി നഹയും പാലൊളി മുഹമ്മദുകുട്ടിയും.മുസ്ലിംലീഗ് അന്ന് ഇടത് കക്ഷികൾക്കൊപ്പമായിരുന്നു.ലീഗ് പ്രതിനിധിയായിരുന്ന നഹ പിന്നീട് ഉപമുഖ്യമന്ത്രിയും തദ്ദേശ സ്വയംഭരണ മന്ത്രിയുമായി.പാലൊളി വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് രണ്ടാമത് മന്ത്രിയായത്.അദ്ദേഹവും തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്നു.
കെ.എ ശിവരാമഭാരതി,എം.ചടയൻ,എ.വി കുഞ്ഞമ്പു,ജി.ഗോപിനാഥപിള്ള,എൻ.വാസുദേവൻപിള്ള.എം.കെ ദിവാകരൻ,എൻ.ഗണപതി എന്നിവരായിരുന്നു മറ്റ് ചോദ്യകർത്താക്കൾ.
ചോദ്യങ്ങൾ ഇങ്ങനെ:(എ)ഈയിടെ ഉണ്ടായ അതിവർഷവും വെള്ളപ്പൊക്കവുംമൂലം എത്രകോടി രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്?(ബി)എന്തെല്ലാം സഹായങ്ങളാണ് കേരള ഗവണ്മെൻ്റ് ഇതു സംബന്ധിച്ച് ചെയ്തിട്ടുള്ളത്?(സി)എത്ര ഏക്കർ കൃഷിനാശം ഉണ്ടായിട്ടുണ്ട്?(ഡി)കൃഷിക്കാർക്ക് എന്തെല്ലാം സഹായങ്ങൾ ചെയ്തുകൊടുത്തിട്ടുണ്ട്?(ഇ)മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എന്തുതുക പിരിഞ്ഞുകിട്ടി,ഓരോ ജില്ലയിൽനിന്നും എത്ര വീതം?(എഫ്)കേന്ദ്ര ഗവണ്മെൻ്റിൽ നിന്നും ലഭിച്ച സഹായധനം എത്ര?(ജി) വെള്ളപ്പൊക്കം ശാശ്വതമായി പരിഹരിക്കാൻ ഗവണ്മെൻ്റിന് എന്തു പദ്ധതിയാണുള്ളത്?
ഈ ചോദ്യങ്ങൾക്ക് മറുപടി നൽകിയത് അന്നത്തെ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട്.മറുപടി ഇങ്ങനെ:(എ)14 കോടിയിലേറെ രൂപയുടെ നഷ്ടം ഉണ്ടായിട്ടുള്ളതായി കണക്കാക്കിയിട്ടുണ്ട്.(ബി)വെള്ളപ്പൊക്കത്തിൻ്റെ കെടുതിമൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് താൽക്കാലിക ആശ്വാസം നൽകുന്നതിനുവേണ്ടി ഗവണ്മെൻ്റ് താഴെ പറയുന്ന സഹായങ്ങൾ അനുവദിച്ചിട്ടുണ്ട്(1) ദുരിതമനുഭവിക്കുന്ന എല്ലാപേർക്കും രണ്ടാഴ്ചത്തെ സൌജന്യ റേഷൻ അനുവദിച്ചു.കൂടാതെ 12 ലക്ഷം രൂപാ വിലവരുന്ന 2000 ടൺ ആട്ടമാവ് വിതരണം ചെയ്തിട്ടുണ്ട്.(2)ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങൾ ധനസഹായം അർഹിക്കുന്നു എന്നു ബോധ്യമായാൽ ആ വക കുടുംബങ്ങൾക്ക് 500 ഉറുപ്പിക വീതം ധനസഹായം നൽകാൻ ഉത്തരവ് പുറപ്പെടുവിച്ചു.(3)വീടുകൾ പൂർണമായും ഭാഗികമായും

നഷ്ടപ്പെട്ടവർക്ക് പുതിയ വീട് വയ്ക്കുന്നതിനോ കേടുപാട് തീർക്കുന്നതിനോ നൂറുരൂപവരെ സഹായധനം നൽകാൻ ജില്ലാ കളക്ടർമാരെ അധികാരപ്പെടുത്തി.(4)ആലപ്പുഴ,കോട്ടയം ജില്ലകളിലെ 3500 ഏക്കറിൽ രണ്ടാം വിള ഇറക്കിയത് നശിച്ചുപോയ കൃഷിക്കാർക്ക് ഏക്കർ ഒന്നിന് 25 രൂപ വീതം സഹായധനം നൽകി.(സി)ഏകദേശം രണ്ട് ലക്ഷം ഏക്കർ സ്ഥലത്തെ കൃഷിക്ക് നാശം സംഭവിച്ചിട്ടുണ്ട്.(ഡി)ആലപ്പുഴ,കോട്ടയം ജില്ലകളിലെ 3500 ഏക്കറിൽ രണ്ടാം വിള ഇറക്കിയത് നശിച്ചുപോയ കൃഷിക്കാർക്ക് ഏക്കർ ഒന്നിന് 25 രൂപ വീതം സഹായധനം നൽകി.പുതുതായി വിള ഇറക്കുന്നതിന് പാലക്കാട്ടു ജില്ലയിൽനിന്നു വിത്ത് മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോവുന്നതിന് പെർമിറ്റുകൾ നൽകുവാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.(ഇ) 16-8-1968 വരെ 2,98,409 രൂപ പിരിഞ്ഞുകിട്ടി.ഗവണ്മെൻ്റിൽ പൊതുജനങ്ങളിൽനിന്നു കിട്ടുന്ന സംഭാവനകളുടെ ജില്ല തിരിച്ചുള്ള കണക്കുകൾ വച്ചിട്ടില്ല.ജില്ലാ തലത്തിൽ പിരിഞ്ഞുകിട്ടിയിട്ടുള്ള തുകയെപ്പറ്റിയുള്ള വിവരങ്ങൾ ഇനിയും ലഭിക്കേണ്ടിയിരിക്കുന്നു.(എഫ്) ഒരു കോടി രൂപ കടമായി അനുവദിച്ച വിവരം കിട്ടിയിട്ടുണ്ട്.(ജി)വെള്ളപ്പൊക്ക നിവാരണത്തിനു ഒരു സമഗ്രമായ പരിപാടി പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായിട്ടി ഗവണ്മെൻ്റ് നടപ്പിലാക്കിവരികയാണ്.






