മിടുക്കി കണ്ടക്ടർ രേഖ,അഭിനന്ദിച്ച് മന്ത്രി ഗണേഷ് കുമാർ

മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജീവനക്കാരെ നേരിട്ട് അഭിനന്ദിക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ
തിരുവനന്തപുരം:ഒരു കണ്ടക്ടർ എങ്ങനെയാകണം എന്ന് മറ്റ് ജീവനക്കാർക്ക് കുടി മാതൃക ആക്കാവുന്ന പെരുമാറ്റത്തിലൂടെ യാത്രക്കാരുടെ പ്രശംസ പിടിച്ചുപറ്റിയ മിടുക്കിയായ ജീവനക്കാരി.ആ കണ്ടക്ടറെ ഓഫീസിൽ വിളിച്ചുവരുത്തി അനുമോദിച്ച് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ.കെ എസ് ആർടിസി കൊട്ടാരക്കര ഡിപ്പോയുടെ കണ്ടക്ടർ കെ. രേഖയാണ് ആ കണ്ടക്ടർ .
ഇങ്ങനെ ആകണം കെ എസ് ആർടിസിയുടെ ജീവനക്കാരെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു . ഈ കണ്ടക്ടറുടെ യാത്രക്കാരോടുള്ള പെരുമാറ്റത്തെ കുറിച്ചും ജോലിയോടുള്ള ആത്മാർത്ഥതയെ കുറിച്ചും നിരവധി പേരാണ് എന്നെയും എന്‍റെ ഓഫീസിനെയും വിളിച്ചു അറിയിച്ചത്. മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജീവനക്കാരെ മന്ത്രിയുടെ ഓഫീസിൽ വച്ച് അഭിനന്ദിക്കുമെന്ന് കഴിഞ്ഞ ട്രാൻസ്പോ എക്പോ യുടെ സമയത്ത് തീരുമാനപ്പെടുത്തിരുന്നു. അതിന്‍റെ തുടർച്ചയായി ആ കണ്ടക്ടർ രേഖ യെ അഭിനന്ദിച്ചു.ഇനിയും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജീവനക്കാരെ നേരിട്ട് അഭിനന്ദിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

കെ എസ് ആർടിസി കൊട്ടാരക്കര ഡിപ്പോയിലെ കണ്ടക്ടർ കെ. രേഖയെ ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ അനുമോദിക്കുന്നു
രേഖ കണ്ടക്ടർ ആയ കെ എസ് ആർടിസി ബസ്സിലെ യാത്രക്കാരനായ ദിലീപ് വിശ്വനാഥൻ നവംബർ 22ന് ഫെയ്സ് ബുക്കിൽ കുറിച്ചത്:(ഇത് മന്ത്രി ഗണേഷ് കുമാർ ഫേസ്ബുക്ക് പോസ്റ്റ് ആയി കൊടുത്തിട്ടുണ്ട്)
‘ഇന്നു വൈകിട്ട് കൊല്ലം ചിന്നക്കടയിൽ നിന്നും വീട്ടിലേക്ക് പോവാൻ ഒരു കെ എസ് ആർ ടി സി ബസ്സിൽ കയറി. ഒരുപാട് സീറ്റുകൾ ഒഴിഞ്ഞു കിടന്നത് കൊണ്ട് ആകെപ്പാടെ ഒരു സന്തോഷത്തിൽ ആണ് കയറി ഇരുന്നത്. പക്ഷെ സന്തോഷം ഒക്കെ ഒരു നിമിഷം കൊണ്ട് തരിപ്പണമാക്കിക്കളഞ്ഞു കണ്ടക്ടർ. കാർഡ് കൊടുത്തു, ഇറങ്ങേണ്ട സ്റ്റോപ്പ് പറഞ്ഞപ്പോൾ അവർ പറഞ്ഞത് കാർഡിൽ പൈസ ഇല്ലെന്നാണു. 500 രൂപയ്ക്ക് ചാർജ്ജ് ചെയ്തിട്ട് അധികം യാത്ര ചെയ്തിട്ടില്ലാത്തത് കൊണ്ട് അത് വിശ്വസനീയമായി തോന്നിയില്ല. പക്ഷേ, ഉടനെ തന്നെ അവർ ‘ശരിയായി, ഒന്നു കൂടി ശ്രമിച്ചപ്പോൾ വർക്ക് ആയി’ എന്നു പറഞ്ഞ് കാർഡും ടിക്കറ്റും തന്നു.
പിന്നെ ഞാൻ കണ്ടക്ടറെ തന്നെ ഒന്നും ശ്രദ്ധിച്ചപ്പോൾ അവരുടെ യാത്രക്കാരോടുള്ള പെരുമാറ്റത്തിൽ ഒരു കൗതുകം തോന്നി. ഒരു യുവതിയാണു കണ്ടക്ടർ. എല്ലാവരേയും അണ്ണാ, ചേച്ചി, മോളേ, ഡാ എന്നൊക്കെ വിളിച്ച് അവർ ബസിൽ ഓടി നടക്കുന്നു. ഓരോരുത്തരെ വിളിച്ച് ഒഴിയുന്ന സീറ്റുകളിൽ ഇരുത്തുന്നു, ഒഴിയാൻ പോകുന്ന സീറ്റുകൾ ഏതൊക്കെ എന്നു ദൂരെ ഇറങ്ങേണ്ടവരോട് പറയുന്നു, രണ്ടിടത്തായിപ്പോയ അമ്മയേയും മകനേയും ഒരിടത്ത് സീറ്റ് അഡ്ജസ്റ്റ് ചെയ്തു കൊടുക്കുന്നു. ആകപ്പാടെ ബസിൽ ഒരു കുടുംബ സംഗമത്തിനു എത്തിപ്പെട്ട ഫീൽ.
അങ്ങനെ പോകവേ എൻ്റെ തൊട്ട് മുന്നിലെ സീറ്റിലിരുന്ന ഒരു അമ്മ ഒരു ചെറിയ ബുക്ക് എടുത്ത് അതിലുണ്ടായിരുന്ന ഒരു ഫോൺ നമ്പർ കാണിച്ച് ‘മോളേ, ഇതെൻ്റെ മോൻ്റെ നമ്പർ ആണു, മോളുടെ ഫോണിൽ നിന്ന് ഒന്നു വിളിച്ചു തരുമോ?’ എന്ന് ചോദിച്ചു. ഫോൺ കൈവശമുണ്ടായിരുന്ന സ്ത്രീ ചിന്നക്കടയിൽ നിന്നും ഞാൻ കയറിയപ്പോൾ മുതൽ ഒരു വീഡിയോ കാളിൽ ആയിരുന്നു. അതുകൊണ്ട് അവർ ‘ഇതൊന്ന് കഴിയട്ടേ ചേച്ചീ’ എന്നോ മറ്റോ പറഞ്ഞ് അവരുടെ വീഡിയോ കാൾ തുടർന്നു. സന്ധ്യ കഴിഞ്ഞ സമയമായതിനാൽ പ്രായമായ ആ സ്ത്രീയുടെ അവസ്ഥ എന്താണെന്ന് അറിയാത്തതിനാലും ഞാൻ എൻ്റെ ഫോൺ അവരുടെ നേരെ നീട്ടി.
“മോനേ, എനിക്ക് ഇതിൽ നിന്നും വിളിക്കാൻ ഒന്നും അറിയില്ല, മോൻ തന്നെ വിളിക്ക്” എന്നു പറഞ്ഞ് അവർ ആ കുഞ്ഞു നോട്ട് ബുക്ക് എനിക്ക് തന്നു. അതിൽ കണ്ട നമ്പറിലേക്ക് ഞാൻ വിളിക്കാൻ തുടങ്ങിയപ്പോൾ അവർ എന്നോട് പറഞ്ഞു: “അതെൻ്റെ മോൻ ആണ്. അവനോട് പറയണം, ഞാൻ ബസിൽ കയറി, വർക്ക് ഷോപ്പിൻ്റെ അടുത്ത് ഇറങ്ങാം, അവനോട് അവിടെ കാത്ത് നിൽക്കാൻ പറയണം”. ഞാൻ അങ്ങനെ പറഞ്ഞ് ഫോൺ കട്ട് ചെയ്തു.
കുറെ കഴിഞ്ഞ് കണ്ടക്ടർ ടിക്കറ്റ് കൊടുക്കുന്നതിനിടെ എൻ്റെ അടുത്ത് വന്ന് ചോദിച്ചു: “ആ അമ്മ എന്താ പറഞ്ഞത്?” ഞാൻ സംഭവിച്ച കാര്യങ്ങൾ പറഞ്ഞു. അപ്പോ കണ്ടക്ടർ ആ അമ്മയെക്കുറിച്ചും അവരുടെ മക്കളെക്കുറിച്ചും എനിക്ക് പറഞ്ഞു തന്നു. അവർക്ക് ഇറങ്ങേണ്ട സ്ഥലമായപ്പോൾ അവരെ സീറ്റിൽ നിന്നും എഴുന്നേൽപ്പിച്ച് സുരക്ഷിതമായി മകൻ്റെ വർക്ക് ഷോപ്പിൻ്റെ മുന്നിൽ തന്നെ ഇറക്കി വിട്ടു.
കേരളപുരത്ത് എത്തിയപ്പോൾ അവിടെ ഒരു പള്ളിയിലെ പെരുന്നാൾ. ട്രാഫിക്ക് മൂലം ബസ് കുറച്ചു പതുക്കെ പോകേണ്ടി വന്നു. അപ്പോ എതിർ ദിശയിൽ നിന്നും വന്ന ഒരു ബസിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന ഒരു കൊച്ചു പയ്യനെ ഉറക്കെ വിളിച്ചുണർത്തി “ഡാ ഇറങ്ങാൻ സമയമായി, മതി ഉറങ്ങിയത്” എന്ന് പറയാനും മറന്നില്ല നമ്മുടെ മിടുക്കി കണ്ടക്ടർ.
സ്വന്തം നാട്ടിലൂടെ പോകുന്ന ബസിൽ ജോലി ചെയ്ത് അതിൽ യാത്ര ചെയ്യുന്ന സ്വന്തം നാട്ടിലെ യാത്രക്കാരെയും മറ്റു നാടുകളിൽ നിന്നും വന്ന് മറ്റേതോ നാടുകളിലേക്ക് പോകുന്ന ഒരുപാട് യാത്രക്കാരെയും സ്വന്തം പോലെ അണ്ണാ, ചേച്ചീ, മോനേ, മോളെ എന്നൊക്കെ വിളിച്ച്, ഒരു ചെറിയ യാത്ര പോലും അവിസ്മരണീയമാക്കുന്ന ഇത്തരം ജീവനക്കാരുണ്ടെങ്കിൽ കെ എസ് ആർ ടി സി എന്ന ആനവണ്ടിയ്ക്ക് ഇനിയും ആരാധകരേറും.’
‘ആർക്കെങ്കിലും നമ്മുടെ മിടുക്കി കണ്ടക്ടറെ കണ്ടുപിടിക്കാൻ താല്പര്യമുണ്ടെങ്കിൽ ഞാൻ എടുത്ത് ടിക്കറ്റ് കൂടെ ചേർക്കുന്നു’എന്നു പറഞ്ഞ് അതുകൊടുത്തതിനാലാണ് മന്ത്രിക്ക് രേഖയെ എളുപ്പത്തിൽ തിരിച്ചറിയാനായത്.






