ദോഷമല്ല,ഇനി ചൊവ്വാ ദേശം…!

അമേരിക്കയിൽനിന്ന് ചന്ദ്രൻ വഴി ചൊവ്വയിലേക്ക്…!
ഡോ.കെ.പി ജയ് കിരൺ
കുടിയേറ്റങ്ങളിലൂടെ നിർമ്മിതമായ ഒരു രാജ്യമാണ് അമേരിക്ക. ക്രിസ്തുവിന് ഏകദേശം ഇരുപതിനായിരത്തിൽപരം വർഷങ്ങൾക്കു മുൻപ് ഏഷ്യയിൽ നിന്നും റഷ്യ വഴി ബെറിങ് സ്ട്രൈറ്റ് എന്ന പസഫിക് പാലത്തിലൂടെ നടന്നു ചങ്ങാടങ്ങളിൽ തുഴഞ്ഞും നീന്തിയും വടക്കൻ അമേരിക്കയിൽ വന്നു കയറിയ റെഡ് ഇന്ത്യക്കാരാണ് അവിടുത്തെ ആദ്യപൗരന്മാർ. അന്ന് ഭൂമിയിൽ ഹിമയുഗമായിരുന്നു. കൊടും തണുപ്പിൽ തടികൊണ്ടുണ്ടാക്കിയ ചങ്ങാടങ്ങളിൽ മൃഗത്തോലുകൾ ധരിച്ച മനുഷ്യർ പസഫിക് സമുദ്രം കടക്കുന്നതൊന്ന് ചിന്തിച്ചു നോക്കൂ. ക്രിസ്തുവിന് ശേഷം 2025 വർഷങ്ങളാകുമ്പോൾ അമേരിക്ക മറ്റൊരു വലിയ കുടിയേറ്റത്തിന് ഒരുങ്ങുകയാണ്. ഹിമയുഗത്തിലെ കുടിയേറ്റം ഒരു കഷണം ഇരുമ്പ് പോലുമില്ലാതെയാണെങ്കിൽ ഇപ്പോൾ അമേരിക്കക്കാർക്ക് എങ്ങോട്ട് വേണമെങ്കിലും പോകാവുന്ന വാഹനങ്ങൾ ഉണ്ട്. അതിൽ കയറി ഭൂമി വിട്ട് ചന്ദ്രൻ വഴി ആദ്യം ചൊവ്വയിലെത്താനുള്ള മാർഗങ്ങളാണ് അവർ ഇപ്പോൾ തിരയുന്നത്. തൊട്ടുപിന്നിൽ റഷ്യക്കാരും ചൈനക്കാരും യൂറോപ്പുകാരുമുണ്ടെന്ന് അവർക്കറിയാം. പക്ഷേ അമേരിക്കയുടെ നാസ അഞ്ചാറു പടി മുന്നിലാണ്.
ആർട്ടെമിസ് നിർമ്മിക്കാൻ പോകുന്ന ചാന്ദ്ര താവളം
മഴവെള്ളം കെട്ടികിടക്കുന്ന മുറ്റത്തിലൂടെ നടക്കുമ്പോൾ അവിടത്തെ കല്ലുകളിൽ ചാടി ചാടി വെള്ളത്തിൽ വീഴാതെ നമ്മൾ പോകാറില്ലേ? ഏകദേശം അതുപോലെ തന്നെയാവും മനുഷ്യൻ മറ്റു ഗ്രഹങ്ങളിലേക്കു പോകുക എന്നത് ഇതിനോടകം തന്നെ മനസ്സിലായിട്ടുണ്ട്. ഇതിൽ ആദ്യ ചാട്ടം ചന്ദ്രലിനേക്കാണ്. ഈ ചാട്ടത്തിലൂടെ അടുത്ത ചാട്ടം നമ്മൾ പഠിക്കും.അതാണ് 2030 ഓടെ ദീർഘദൂര ബഹിരാകാശയാത്രകൾക്കുള്ള താവളം ചന്ദ്രനിൽ ഒരുക്കാൻ അമേരിക്ക നേതൃത്വം നൽകുന്ന അന്താരാഷ്ട്ര ദൗത്യമായ ആർട്ടെമിസ് പദ്ധതി വിഭാവനം ചെയ്യുന്നത്. അതിനായി വലിയ ഭാരം കയറ്റി പോകാൻകഴിയുന്ന കണ്ടെയ്നർ ലോറി പോലത്തെ ബഹിരാകാശ വാഹനങ്ങൾ

ആർട്ടെമിസ് ബേസ് – ചിത്രകാരന്‍റെ ഭാവനയിൽ (കടപ്പാട് SciTech Daily)
തയ്യാറായിക്കഴിഞ്ഞു. അവ ഈ താവളം നിർമ്മിക്കാൻ ആവശ്യമായ സാമഗ്രഹികളെയും എൻജിനീയർമാരെയും കൊണ്ടുപോകാനായിട്ടാണ്. ആർട്ടെമിസ് താവളം മനുഷ്യരെ അന്യഗ്രഹ വാസവും ചൊവ്വാ ദൗത്യവും പഠിപ്പിക്കും. അതുപോലെ തന്നെ ഈ താവളം ദീർഘദൂര ബഹിരാകാശ യാത്രയ്ക്ക് വാഹനങ്ങളെ തയ്യാറാക്കുകയും ചെയ്യും. ഇതിനു മുന്നോടിയായി നാസ 2028 ഓടെ നിർമ്മിക്കുന്നത് ചന്ദ്രനിലേക്കുള്ള കവാടം അഥവാ ലൂണാർ ഗേറ്റ് വേ എന്ന ചന്ദ്രനെ ചുറ്റുന്ന ഒരു അത്യാധുനിക ബഹിരാകാശ കേന്ദ്രമാണ്. ഇതിൽ മനുഷ്യർക്ക് താമസിക്കാനും അവിടെ നിന്നും ചെറിയ വാഹനങ്ങളിൽ ചന്ദ്രനിലേക്ക് പോയി തിരിച്ചു വരാനും കഴിയും. ഇതിൽ നിന്നാവും ആർട്ടെമിസ് ബേസ് അഥവാ ചാന്ദ്ര താവളത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുക. (ലൂണാർ ഗേറ്റ് വേ പോലെയോ ചെറിയ മാറ്റങ്ങൾ വരുത്തിയോ ഉള്ള ഒരു ചൊവ്വാ കവാടമാവും ആർട്ടെമിസ് നൽകുന്ന പാഠങ്ങൾ ഉൾക്കൊണ്ട് നാസ രൂപകൽപ്പന ചെയ്യുക)
ആർട്ടെമിസ് ബേസ് തയ്യാറാക്കുന്നതിലൂടെ ഭൂമിയുടെ അത്യാധുനിക സ്പേസ്പോർട്ട് ചന്ദ്രനിൽ നിലവിൽ വരും. ചന്ദ്രനിലെ തന്നെ വസ്തുക്കൾ കൊണ്ട് ചൊവ്വയിലേക്ക് മറ്റും പോകുന്ന വാഹനങ്ങൾക്ക് ഇന്ധനവും ഓക്സിജനും ജലവും മറ്റും നൽകാനായി നമ്മുടെ പെട്രോൾ ബങ്കുകൾ പോലത്തെ ഒരു സംവിധാനവും അവിടെ നിലവിൽ വരും. തിരുവനന്തപുരത്തുനിന്നും കാസർഗോഡ് പോകുന്ന ട്രാൻസ്പോർട്ട് ബസ് എറണാകുളം ഡിപ്പോയിൽ കയറി ഇന്ധനവും നിറച്ചു യാത്രക്കാരുടെ ആവശ്യങ്ങളും കഴിഞ്ഞുപോകുന്നത് കണ്ടിട്ടില്ലേ? ഏകദേശം അതുപോലെ തന്നെയാണ് ഭാവിയിൽ നാസയുടെ ദീർഘദൂര ബഹിരാകാശ വാഹനങ്ങൾ ചന്ദ്രനിൽ ഇറങ്ങിയിട്ട് ചൊവ്വയിലേക്കും മറ്റു ഗ്രഹങ്ങളിലേക്കും യാത്ര ചെയ്യാൻ പോകുന്നത്. ഒരുപക്ഷേ ചൊവ്വയിൽ നിന്നും ഭൂമിയിലേക്ക് മടങ്ങുന്നവരും ഇവിടെയാവും ആദ്യം വന്നിറങ്ങുക.
ചൊവ്വ തീർക്കുന്ന കുടിയേറ്റ സ്വപ്‌നങ്ങൾ
ആർട്ടെമിസ് ചന്ദ്രനിൽ പണികൾ നടത്താനൊരുങ്ങുമ്പോൾ നാസ ചൊവ്വയിൽ കുടിയേറ്റത്തിനായുള്ള പ്രാഥമിക പ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയാക്കി കഴിഞ്ഞു.അവരുടെ രണ്ട് റോവറുകൾ (പെർസീവറാൻസ്, ക്യൂരിയോസിറ്റി) വർഷങ്ങളായി ചൊവ്വയുടെ പ്രതലങ്ങൾ അരിച്ചു പെറുക്കുകയാണ്. ചൊവ്വയിൽ എങ്ങനെ വാസസ്ഥലങ്ങൾ തീർക്കാമെന്ന് റോവറുകൾ മനുഷ്യനെ ഏകദേശം പഠിപ്പിച്ചു കഴിഞ്ഞു. ചാന്ദ്ര താവളത്തിനെ അപേക്ഷിച്ചു ചൊവ്വയിലെ താവളത്തിന്‍റെ നിർമ്മാണവും അവിടത്തെ മനുഷ്യവാസവും ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. ഭൂമിയുടെ പോലത്തെ കാന്തിക വലയമില്ലാത്ത ചൊവ്വയിൽ പതിക്കുന്ന സൂര്യന്‍റെ അപകടകരമായ അൾട്രാവയലറ്റ് രശ്മികൾ, കാർബൺ ഡയോക്സൈഡ് നിറഞ്ഞ ഘനം കുറഞ്ഞ അന്തരീക്ഷം അതുപോലെ തന്നെ മാസങ്ങളോളം നീളുന്ന ശക്തമായ പൊടിക്കാറ്റ് എന്നിവ മറികടക്കാനുള്ള വഴികളാണ് നാസ തേടുന്നത്. അവിടത്തെ കാർബൺ ഡയോക്സൈഡിൽ നിന്ന് തന്നെ ഓക്സിജൻ ഉണ്ടാക്കാനുള്ള മാർഗങ്ങളും അവിടത്തെ പാറകളിലെ ഗുഹകളിലോ, അവിടെ ഉണ്ടാക്കുന്ന ചെറിയ കുഴലുകൾ പോലത്തെ വീടുകളിലോ അല്ലെങ്കിൽ സഞ്ചരിക്കുന്ന സുരക്ഷിത വാഹനങ്ങളിലോ താമസസൗകര്യവും ഒരുക്കാമെന്നാണ് ഇപ്പോഴത്തെ ചിന്ത. സൗരോർജത്തിനേക്കാൾ ആണവ ശക്തിയാണ് ചൊവ്വാത്താവളങ്ങൾ ഉപയോഗിക്കാൻ കൂടുതൽ സാധ്യത.2050ല്‍ ചൊവ്വാ ദേശം ഉണ്ടാകുമോ?
മനുഷ്യരുടെ നിലവിലെ തയ്യാറെടുപ്പുകൾ സൂചിപ്പിക്കുന്നത് 2050നു മുൻപ് തന്നെ ആദ്യത്തെ കുടിയേറ്റക്കാർ ചൊവ്വയിൽ എത്തുമെന്നാണ്. ചൊവ്വയിൽ സ്വന്തമായി റോവർ പരീക്ഷണങ്ങൾ നടത്തിയ യൂറോപ്പും ചൈനയും,ബഹിരാകാശ രംഗത്ത് ആദ്യകാൽവെപ്പുകൾ നടത്തിയ റഷ്യയും പിന്നെ ദീർഘദൂര ബഹിരാകാശ യാത്രയുടെ ബാലപാഠങ്ങൾ പഠിക്കുന്ന ഇന്ത്യയും ചൊവ്വയിൽ എത്തുക തന്നെ ചെയ്യും.എന്നാൽ ഈ മത്സരത്തിൽ അമേരിക്ക നേതൃത്വം നൽകുന്ന സംഘം തന്നെയായിരിക്കും അവിടെ ആദ്യം എത്തുക. യന്ത്ര മനുഷ്യരുടെ സഹായത്തോടെ അവർ അവിടെ നിർമ്മാണങ്ങൾ നടത്തും. ഇതിനായി ഇപ്പോൾ ചെയ്യുന്ന തയ്യാറെടുപ്പുകളെന്താണെന്ന് ചോദിച്ചാൽ നാസയുടെ പരീക്ഷണങ്ങളാണ് അവയെന്ന് ഉത്തരം നൽകേണ്ടിവരും.ശ്വസിക്കാനുള്ള വായു എങ്ങനെ ഉണ്ടാക്കാമെന്നും അവിടെ എന്ത് കൃഷി ചെയ്യാനാവുമെന്നും നാസ പഠിക്കുകയാണ്. എത്തരത്തിൽ അവിടുത്തെ വസ്തുക്കളും സാധ്യതകളും കൂടുതൽ ഉപയോഗിച്ച്

ചൊവ്വയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ചെയ്യുന്ന ആദ്യ കുടിയേറ്റക്കാർ ചിത്രകാരൻ്റെ ഭാവനയിൽ – കടപ്പാട് നാസ
അവിടെ നിർമ്മാണങ്ങൾ നടത്താമെന്നും റോവറുകൾ നമ്മളെ പഠിപ്പിച്ചു കഴിഞ്ഞു. നിർമ്മിത ബുദ്ധിയുടെ ചടുലതയും കൂടിച്ചേരുമ്പോൾ അതിവേഗത്തിൽ തന്നെ കാര്യങ്ങൾ നീങ്ങി ആദ്യ കുടിയേറ്റക്കാർ ബെറിങ് സ്ട്രൈറ്റ് വഴി വടക്കൻ അമേരിക്കയിൽ എത്തി അവിടെ ജനവാസ കേന്ദ്രങ്ങൾ ഉണ്ടാക്കിയതുപോലെ ആദ്യ മനുഷ്യൻ ചന്ദ്രനിലെ ആർട്ടെമിസ് ബേസ് എന്ന ബഹിരാകാശ പാലം വഴി ചൊവ്വയിലെത്തി ചരിത്രം രചിക്കും. സംശയം വേണ്ട. അന്ന് ചൊവ്വാ ദോഷത്തിനേക്കാൾ ഭൂമിയിലെ ജനങ്ങൾ കൂടുതൽ പറയുക ചൊവ്വാ ദേശത്തിനെ കുറിച്ചായിരിക്കും.
(തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ജിയോളജിവിഭാഗം മുൻ മേധാവിയും കേരള സർവകലാശാല ജിയോളജി വകുപ്പിലെ അഡ്‌ജങ്ട് ഫാക്കൽറ്റിയുമാണ് ലേഖകൻ)






