ലേലു അല്ലു,ലേലുഅല്ലു…ജാമ്യം വീണ്ടും നിഷേധിച്ചതോടെ നിരാഹാരം നിർത്തി രാഹുൽ ഈശ്വർ

സമൂഹമാധ്യമ പോസ്റ്റ് പിൻവലിക്കാമെന്നും രാഹുൽ ഈശ്വർ
തിരുവനന്തപുരം:വീണ്ടും ജാമ്യം നിഷേധിക്കപ്പെട്ടതോടെ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ.
പാലക്കാട് എം എൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ ഇരയെ അപമാനിച്ച കേസിൽ ആശുപത്രി സെല്ലിൽ കഴിയുകയാണ് രാഹുൽ ഈശ്വർ.പുരുഷന്‍മാരുടെ സ്വാതന്ത്ര്യസമരമാണ് നയിക്കുന്നതെന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹം ജയിലിൽ നിരാഹാരം പ്രഖ്യാപിച്ചത്.ഏഴു ദിവസമായി രാഹുൽ ജയിലിലാണ്.
രാഹുല്‍ ഈശ്വറിന്‍റെ നിരാഹാര സമരത്തെ തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതി രൂക്ഷമായി വിമർശിച്ചു.നിരാഹാര സമരം അംഗീകരിക്കില്ലെന്നും നിരാഹാരം നടത്തി അന്വേഷണത്തിൽ സമ്മർദ്ദം ചെലുത്താൻ ശ്രമം നടത്തുകയാണെന്നും കുറ്റപ്പെടുത്തി. ജാമ്യം നൽകുന്നത് ഇത്തരം തന്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും പ്രതി നടത്തിയത് ഗുരുതര കുറ്റങ്ങളാണെന്നും കോടതി പറഞ്ഞു.ഇരയെയെ അധിക്ഷേപിച്ചതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. സമാനമായ പോസ്റ്റുകൾ നിരന്തരം ആവർത്തിച്ചു.രാഹുൽ ഈശ്വർ അന്വേഷണത്തോട് സഹകരിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിന്റെ എഫ്‌ഐആര്‍ വിഡിയോയില്‍ വായിക്കുക മാത്രമാണ് ചെയ്തതെന്ന് രാഹുലിൻ്റെ അഭിഭാഷകൻ വാദിച്ചു.സ്ത്രീകള്‍ക്കെതിരായ കേസുകളുടെ എഫ്‌ഐആര്‍ എങ്ങനെ പരസ്യരേഖ ആകുമെന്നു കോടതി ചോദിച്ചു. ജാമ്യഹർജിയെ പ്രോസിക്യൂഷൻ എതിർത്തു.
കസ്റ്റഡിയിൽ കഴിയുമ്പോഴും രാഹുൽ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.ജാമ്യം അനുവദിച്ചാൽ മറ്റ് തടവുകാരും ഇത് ആവർത്തിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ജാമ്യം പ്രതീക്ഷിച്ചിരുന്ന രാഹുൽ ഈശ്വർ അത് അനുവദിച്ചില്ലെന്ന വിവരം അറിഞ്ഞതോടെ ആശുപത്രി സെല്ലിലെ ജയിൽ ഉദ്യോഗസ്ഥരോട് വിശക്കുന്നുവെന്ന് പറയുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ ഭക്ഷണം വാങ്ങി നൽകി. 3 ദോശയും ചമ്മന്തിയും കഴിച്ചു കൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത്.
പരാതിക്കാരിയെ തിരിച്ചറിയാന്‍ സാധിക്കും വിധമുള്ള വിവരങ്ങള്‍ പങ്കുവച്ചതായി ആരോപിച്ച് രാഹുല്‍ ഈശ്വര്‍, കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാരിയര്‍ എന്നിവരടക്കം 6 പേര്‍ക്കെതിരെയാണ് കേസെടുത്തത്. യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം എന്നീ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.ഇതനുസരിച്ച് 2 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.സന്ദീപ് വാരിയരും ഒളിവിലാണ്.






