ഒന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി,രണ്ടാം കേസിൽ അറസ്റ്റിന് തടസ്സമില്ല

തിരുവനന്തപുരം സെഷൻസ് കോടതി 8നും ഹൈക്കോടതി 15നും വിശദമായ വാദം കേൾക്കും
ഒന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി,രണ്ടാം കേസിൽ അറസ്റ്റിന് തടസ്സമില്ല
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഒന്നാം ബലാത്സംഗ കേസിൽ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞെങ്കിലും രണ്ടാം ബലാത്സംഗ കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി അറസ്റ്റ് തടഞ്ഞില്ല. അതിനാൽ രണ്ടാം കേസിൽ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ല.
ഇരുപത്തിമൂന്നുകാരിയെ ബലാത്സംഗം ചെയ്തെന്ന രണ്ടാമത്തെ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം സെഷൻസ് കോടതി വിശദമായ വാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹർജിയിൽ പ്രോസിക്യൂഷന്‍റ നിലപാട് തേടിയ കോടതി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടഞ്ഞില്ല. ഹർജിയിൽ വിധി വരുന്നത് വരെ അറസ്റ്റ് തടയണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു.എഫ്ഐആർ നിലനിൽക്കില്ലെന്നും പരാതിക്കാരി ഇല്ലാത്ത എഫ്ഐആർ ആണെന്നും രാഹുൽ വാദിച്ചു. കെപിസിസി പ്രസിഡൻ്റിന് ലഭിച്ചത് ഇ മെയിൽ സന്ദേശം മാത്രമാണ്.തദ്ദേശ തെരഞ്ഞെടുപ്പ് കണ്ടിട്ടുള്ള ഒരു കേസാണിതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചൂണ്ടിക്കട്ടി. ഇത് 2023 ലെ പരാതി ആണെന്നും കെപിസിസി പ്രസിഡൻ്റിന് പരാതി കിട്ടിയത് കൊണ്ടല്ലേ രാഷ്ട്രീയമായതെന്നും കോടതി ചോിച്ചു.
കേസിൽ വാദം പൂർത്തിയാവുംവരെ തൻ്റെ അറസ്റ്റ് തടയണമെന്ന രാഹുലിൻ്റെ ഇടക്കാല ആവശ്യം കോടതി അംഗീകരിച്ചില്ല. ഇത് രാഷ്ട്രീയപ്രേരിത കേസാണോ എന്ന് കോടതി ചോദിച്ചു. കെപിസിസി പ്രസിഡൻ്റിന് പരാതിയിൽ കഴമ്പുണ്ടെന്ന് തോന്നിയത് കൊണ്ടാകാം പൊലീസിന് ഫോർവേഡ് ചെയ്തതെന്നും അറസ്റ്റ് തടയാൻ ഈ കോടതിക്ക് അധികാരമില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.2023ലെ പരാതി അല്ലേയെന്ന് ചോദിച്ച കോടതി ആ സാഹചര്യത്തിൽ അറസ്റ്റ് തടയുന്നതിന് കോടതിക്ക് അധികാരമുണ്ടെന്നും എന്നാൽ പുതിയ സാഹചര്യങ്ങൾ പരിഗണിച്ച് ഇപ്പോൾ അറസ്റ്റ് തടയുന്നില്ലെന്നും വ്യക്തമാക്കുകയായിരുന്നു.
അതേസമയം,ഒന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് തത്കാലത്തേക്ക് തടഞ്ഞ ഹൈക്കോടതി വിശദമായ വാദം കേൾക്കാൻ ജസ്റ്റിസ് കെ ബാബു ഡിസംബർ 15ലേക്ക് കേസ് മാറ്റി.ഉടൻ വിശദമായ വാദം കേൾക്കണമെന്നും അറസ്റ്റ് തടയരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല.
യുവതിയെ ബലാത്സംഗം ചെയ്ത് നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്.പരാതി നൽകാനുണ്ടായ കാലതാമസം, പരാതി നേരിട്ട് മുഖ്യമന്ത്രിക്ക് നൽകിയത് രാഷ്ട്രീയ പ്രേരിതം എന്നീ ആരോപണങ്ങൾ ഉന്നയിച്ചാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. പരസ്പര സമ്മതതോടെയുള്ള ബന്ധത്തിൽ വിള്ളലുണ്ടാകുമ്പോൾ ബലാത്സംഗ പരാതി ഉന്നയിക്കുന്നത് അനുചിതമെന്ന സുപ്രീം കോടതി വിധിന്യായങ്ങൾ ഉൾപ്പടെ ചൂണ്ടിക്കാട്ടി 57 പേജുള്ള ഹർജിയാണ് കോടതിക്ക് മുന്നിലെത്തിയത്.
ഹൈക്കോടതിയിൽ 32ാമതായി ലിസ്റ്റ് ചെയ്ത് കേസ് ആദ്യം പരിഗണിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടു. മുൻകൂർ ജാമ്യാപേക്ഷയുടെ ആദ്യ സിറ്റിംഗിൽ വാദം കേൾക്കാതെ സംസ്ഥാന സർക്കാരിൻ്റെ വിശദീകരണം തേടുന്നതാണ് പതിവ്. ഇത് ഒഴിവാക്കാനായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍റെ നീക്കം. സംസ്ഥാന സർക്കാരിന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും നേരിട്ട് ഹാജരായി. കേസിൽ വിശദമായി വാദം കേൾക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.തയ്യാറെന്ന് സർക്കാരും. എന്നാൽ ഹർജിയിൽ പറയുന്നത് ഗുരുതര സ്വഭാവമുള്ള ആരോപണങ്ങളാണെന്നും വിശദമായ വാദം ആവശ്യമെന്നും ഹൈക്കോടതി നിലപാടെടുത്തു.
തിരുവനന്തപുരം നേമം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒന്നാം കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം തള്ളിയതോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിലെത്തിയത്. എന്നാൽ ബെംഗളൂരുവിൽ താമസമാക്കിയ 23 വയസ്സുകാരി നൽകിയ പരാതിയിലും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രത്യേക അന്വേഷണ സംഘം കേസെടുത്തിട്ടുണ്ട്. രണ്ടാമത്തെ കേസിന്‍റെ വിശദാംശങ്ങളൊന്നും ഹൈക്കോടതിയുടെ പരിഗണനയിൽ വന്നില്ല. നിലവിലെ ഹൈക്കോടതി ഇടക്കാല ഉത്തരവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഒന്നാം കേസിൽ മാത്രമാകും ബാധകമാവുക.






