‘എന്തുകൊണ്ട് ‘ആ സ്ത്രീയെ’ സാക്ഷിയായി പോലും ചേർത്തില്ല’? നടിയെ പീഡിപ്പിച്ച കേസിൽ കോടതിയുടെ ചോദ്യം

ശ്രീലക്ഷ്മിയെ സാക്ഷിയായി ഉൾപ്പെടുത്താത്തത് സംശയം ഉയർത്തുന്നുവെന്നും കോടതി
ബി.ഉത്തര
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ കുറ്റവാളിയായ ‘പൾസർ’ സുനി സംഭവദിവസം അതിജീവിതയെ തട്ടികൊണ്ടുപോകുന്ന യാത്രക്കിടെ സുനിയെ ബന്ധപ്പെടുകയും സന്ദേശങ്ങൾ കൈമാറുകയും ചെയ്തിരുന്ന ശ്രീലക്ഷ്മി എന്ന സ്ത്രീയെ പ്രത്യേക അന്വേഷണ സംഘം (എസ് ഐടി) സാക്ഷിയായി ഉൾപ്പെടുത്താത്തത് സംശയം ഉയർത്തുന്നതായി കോടതി വിധി ന്യായത്തിൽ സൂചിപ്പിച്ചതായി ‘ഹിന്ദു’ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
‘ഹിന്ദു’ കൊച്ചി ബ്യൂറോ ചീഫും ഡെപ്യുട്ടി എഡിറ്ററുമായ കെ.എസ്. സുധി കേസിന്‍റെ വിധിന്യായം അടിസ്ഥാനമാക്കി നൽകിയ റിപ്പോർട്ടിലാണ് ഈ സ്ത്രീയുടെ മൊഴിയോ മറ്റു വിവരങ്ങളോ ഇല്ലാത്തകാര്യം കോടതി രേഖപ്പെടുത്തിയിട്ടുണ്ടന്ന് വെളിപെടുത്തുന്നത്.

‘ഹിന്ദു’ കൊച്ചി ബ്യൂറോ ചീഫും ഡെപ്യുട്ടി എഡിറ്ററുമായ കെ.എസ്. സുധി
പ്രത്യേക കോടതി ജഡ്ജി ഹണി എം. വർഗീസിൻ്റേതാണ് ഈ പരാമർശം . ശ്രീലക്ഷ്മിയെ സാക്ഷിയായി വിളിക്കാതിരുന്നതും, ദൃശ്യങ്ങൾ ഒരു സ്ത്രീയുടെ നിർദ്ദേശ അനുസരണമാണ് പകർത്തിയതെന്ന പ്രതികളുടെ വെളിപ്പെടുത്തലുകളും പരിഗണിക്കുമ്പോൾ സംശയം ഉണ്ടാകുന്നുവെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ടന്ന് ഹിന്ദു റിപ്പാർട്ടിൽ പറയുന്നു.
സംഭവത്തിന് തൊട്ടുമുമ്പ് പ്രതിയുമായി ബന്ധം പുലർത്തിയ വ്യക്തിയെന്ന നിലയിൽ ശ്രീലക്ഷ്മിയുടെ മൊഴി സംഭവത്തിൽ കൂടുതൽ വെളിച്ചം വീശാനാകുമായിരുന്നുവെന്ന് കോടതി വിധി ന്യായത്തിൽ നിരീക്ഷിച്ചു.സംഭവദിവസമായ 2017 ഫെബ്രുവരി 17-ന് ഉച്ചയ്ക്ക് 3.44 മുതൽ ശ്രീലക്ഷ്മിയിൽ നിന്ന് സുനിക്ക് സന്ദേശങ്ങൾ ലഭിച്ചിരുന്നുവെന്ന് കോടതി രേഖപ്പെടുത്തി. അതേ ദിവസം ശ്രീലക്ഷ്മി സുനിയെ ആറുതവണ വിളിക്കുകയും ഏഴു സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തിരുന്നു. വൈകിട്ട് 6.22 മുതൽ 7.59 വരെയുള്ള സമയത്ത് സുനി അതിജീവതയോട് ഒപ്പം വാഹനത്തിൽ യാത്ര ചെയ്യുമ്പോഴും ഇവർ തമ്മിൽ ഫോൺ ബന്ധമുണ്ടായിരുന്നുവെന്ന് കോടതി കണ്ടെത്തി.

‘ഹിന്ദു’ റിപ്പോർട്ട്
രാത്രി 9.03 മുതൽ 9.56 വരെ ശ്രീലക്ഷ്മിയിൽ നിന്ന് സുനിക്ക് വീണ്ടും ഏഴു സന്ദേശങ്ങൾ ലഭിച്ചു.ഫോറൻസിക് സയൻസ് ലാബ് (എഫ് എസ് എൽ) റിപ്പോർട്ട് പ്രകാരം, 2017 ഫെബ്രുവരി 17-ന് രാത്രി 10.30 മുതൽ 10.48 വരെ ദൃശ്യങ്ങൾ പകർത്തിയതായാണ് കണ്ടെത്തൽ. ശ്രീലക്ഷ്മിയിൽ നിന്ന് ലഭിച്ച അവസാന സന്ദേശം രാത്രി 9.56-നായിരുന്നു,ദൃശ്യങ്ങൾ പകർത്തുന്നതിന് ഏകദേശം അരമണിക്കൂർ മുമ്പ്.
സുനി പീഡിതയോടൊപ്പം യാത്ര ചെയ്യുന്നതിനിടെ ശ്രീലക്ഷ്മിയുമായി വിളികളും സന്ദേശങ്ങളും നടത്തിയിരുന്നുവെന്ന് കണ്ടെത്തിയിട്ടും, എസ് ഐടി ശ്രീലക്ഷ്മിയെ സാക്ഷിയായി ചേർത്തില്ലെന്നും, അവരുടെ കോൾ ഡാറ്റ റെക്കോർഡുകളും (സിഡിആർ) ലൊക്കേഷൻ വിവരങ്ങളും കോടതിയിൽ ഹാജരാക്കിയില്ലെന്നും വിധിയിൽ പറയുന്നു.
ശ്രീലക്ഷ്മിയുടെ ഫോണിലെ ഉള്ളടക്കങ്ങൾ സ്വകാര്യതയെ ബാധിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ മറച്ചുവെച്ചതായും കോടതി വിമർശിച്ചു. റിപ്പോർട്ട് പ്രകാരം ശ്രീലക്ഷ്മി മറ്റൊരു മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നുവെങ്കിലും, രണ്ടാം നമ്പറിന്‍റെ സിഡിആർ ലൊക്കേഷൻ വിവരങ്ങളും കോടതിയിൽ ഹാജരാക്കിയില്ല.
ശ്രീലക്ഷ്മിയെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ടോ എന്നതിനെക്കുറിച്ചും രേഖകളില്ലെന്നും, സാക്ഷിയായി വിളിക്കാത്തതിന് യാതൊരു കാരണം വ്യക്തമാക്കിയില്ലെന്നും കോടതി പറഞ്ഞു. ശ്രീലക്ഷ്മിയെ ചോദ്യം ചെയ്യാത്തതും, അവരുടെ ഫോണിന്‍റെ പരിശോധനയിൽ ലഭിച്ച എഫ് എസ് എൽ റിപ്പോർട്ട് തെളിവായി അവതരിപ്പിക്കാത്തതും, സുനിയുടെ മൊഴിയിൽ പരാമർശിച്ച ‘സ്ത്രീയുടെ ഉദ്ധരണം’ സംബന്ധിച്ച വാദവും ചേർന്നപ്പോൾ, പീഡിതയെ അപമാനിച്ചത് നടൻ ദിലീപിന്‍റെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ എന്ന പ്രോസിക്യൂഷൻ വാദത്തിൽ ഗൗരവമായ സംശയം ഉണ്ടാകുന്നുവെന്ന് കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ടന്നും ‘ഹിന്ദു’ റിപ്പാർട്ട് ചെയ്യുന്നു.






