‘നിങ്ങൾ സിസതോമസിനെ ബിജെപിയാക്കി’ – പിണറായി വിജയനോട് ഷിബുബേബിജോൺ

‘സിസയുടേത് കോൺഗ്രസ് അനുഭാവി കുടുംബം’
തിരുവനന്തപുരം:തൻ്റെ സുഹൃത്താണ് സാങ്കേതിക സർവകലാശാലയിലെ പുതിയ വൈസ് ചൈൻസലർ സിസ തോമസിൻ്റെ ഭർത്താവ് ജോൺ തരകനെന്ന് ആർഎസ് പി സംസ്ഥാന സെക്രട്ടറി ഷിബുബേബിജോൺ.സിഎം സ്റ്റീഫനുമായും പിസി അലക്സാണ്ടറുമായും ബന്ധമുള്ള കോൺഗ്രസ് അനുഭാവി കുടുംബമായിരുന്ന ആ കുടുംബത്തെ ബിജെപി കുടുംബം എന്ന നിലയിൽ കൊണ്ടുചെന്നെത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഷിബുബേബിജോൺ കുറ്റപ്പെടുത്തുന്നു.

ഷിബു ബേബിജോൺ
ഷിബുബേബിജോണിൻ്റെ ഫെയ്സ് ബുക് പോസ്റ്റ് വായിക്കാം:
‘ഇത് എന്‍റെ സുഹൃത്ത് ജോൺ തരകനും ഭാര്യ സിസ തോമസും. എന്‍റെ സഹപാഠിയും ചവറ തേവലക്കര സ്വദേശിയുമായ ജോൺ തരകൻ ഐഎസ്ആർഒയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ്. സിസ തോമസ് ഏറെ വിവാദങ്ങൾക്ക് ഒടുവിൽ കെടിയു വൈസ് ചാൻസിലർ ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
ഇവർക്ക് ഇതുവരെ പ്രത്യക്ഷ രാഷ്ട്രീയമൊന്നും ഇല്ലായെങ്കിലും പരമ്പരാഗതമായി കോൺഗ്രസ് കുടുംബം എന്നു വേണമെങ്കിൽ പറയാം. തിരുവനന്തപുരത്തെ സിസയുടെ കുടുംബവും സിഎം സ്റ്റീഫനുമായും പിസി അലക്സാണ്ടറുമായും ബന്ധമുള്ള കോൺഗ്രസ് അനുഭാവി കുടുംബം. ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് നടത്തിയ നാടകത്തിന്‍റെ ഇരയായി മാറിയത് ഈ കുടുംബമാണ്.
വിസിയുടെ താൽക്കാലിക ചുമതല ഏറ്റെടുക്കാൻ സംസ്ഥാനത്തിന്‍റെ ഭരണത്തലവൻ എന്ന നിലയിലും സർവകലാശാലകളുടെ ചാൻസലർ എന്ന നിലയിലും ഗവർണർ ആവശ്യപ്പെട്ടപ്പോൾ അനുസരിച്ചു എന്നതിന്‍റെ പേരിൽ സിപിഎം അനുഭാവ സർവീസ് സംഘടനകളും എസ്എഫ്ഐയും ചേർന്ന് ഇവരെ പിന്തുടർന്ന് വേട്ടയാടി, ബിജെപികാരെന്ന് ചാപ്പ കുത്തി. ഈ നാടകത്തിലൂടെ കേരളത്തിന്‍റെ മുഖ്യമന്ത്രി എസ്എഫ്ഐക്കാരെ മാത്രമല്ല സംസ്ഥാനത്തെ ആകെ കബളിപ്പിക്കുകയും ഒരു കുടുംബത്തെ മാനസികമായി ഇല്ലായ്മ ചെയ്യുകയും ചെയ്തു.
ഒരിക്കലും ലൈംലൈറ്റിൽ വരാൻ നിൽക്കാതെ സ്വന്തം തൊഴിൽ നിശബ്ദവും ആത്മാർത്ഥവുമായി ചെയ്തു പോകുന്നവരായിരുന്നു ഇവർ. കോളേജ് ഗ്രൂപ്പിൽ പോലും മുഖ്യധാരയിൽ വരാൻ ശ്രമിച്ചിട്ടില്ല. അങ്ങനെയുള്ള സിസയെയാണ് ഗവർണർ പറഞ്ഞത് കേൾക്കേണ്ടി വന്നു എന്നതിന്‍റെ പേരിൽ തെരുവിലേക്ക് വലിച്ചിഴച്ചത്. റിട്ടയേഡ് ആയപ്പോൾ പെൻഷൻ ആനുകൂല്യങ്ങൾ പോലും മുൻവൈരാഗ്യത്തിൻ്റെ പേരിൽ തടഞ്ഞുവച്ചു. അക്കാലത്ത് ആ കുടുംബം അനുഭവിച്ച മനോവ്യഥ നേരിട്ടറിയുന്നയാളാണ് ഞാൻ.
ഗവർണറും സംസ്ഥാന സർക്കാരുമായുള്ള നാടകത്തിന്‍റെ പേരിൽ ഒരു സ്ത്രീയെ വ്യക്തിപരമായി അപമാനിക്കുകയും ജോലി ചെയ്യാൻ അനുവദിക്കാതിരിക്കുകയും ബിജെപിക്കാരിയെന്ന് സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തിട്ട് ഒടുവിൽ എന്തുകിട്ടി?
പണ്ട് ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിലൂടെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വളർന്നതു പോലെ ഇന്ന് തങ്ങൾക്ക് അനഭിമതരായവരെ എല്ലാം ഗവർണറുമായി ചേർന്ന് നാടകം കളിച്ച് ‘ബിജെപിക്കാർ ആക്കി ‘ തീർക്കുകയാണ് സിപിഎം. കേരളത്തിലെ മുഴുവൻ ജനങ്ങളെയും ചേർത്ത് പിടിക്കേണ്ട മുഖ്യമന്ത്രി പിണറായി വിജയനാണ്
ഒരു സാധാരണ കുടുംബത്തെ ഇത്രയേറെ വേട്ടയാടിയതിൻ്റെ ഏക ഉത്തരവാദി.’






