പരമ്പരാഗത ‘ഹീറോയിസ’ത്തെ ‘മറിച്ചിട്ട’ ശ്രീനിവാസൻ

കുറവുകളെ മറികടന്നത് ശരീരഭാഷയിലൂടെ

കെ.മനോജ് കുമാർ
കെ .മനോജ് കുമാർ
ആരും വെറുക്കുന്ന മണിമുഴക്കത്തിലെ അനാഥാലയത്തിലെ തലതെറിച്ച ചെറുക്കൻ . സംഘഗാനത്തിലെ പൊക്കവും തടിയും ഇല്ലാത്തതിനാൽ പോലീസിൽ ചേരാൻ കഴിവില്ലാതെ ഗൗതമനെ കാത്തിരിക്കുന്ന ചെറുപ്പക്കാരൻ. ആത്മവിശ്വാസം ഇല്ലാത്ത ഒരാൾ. അതായിരുന്നിരുന്നു പി എ ബക്കറിന്റെ ചിത്രങ്ങളിലെ ശ്രീനിവാസൻ. അവിടുന്നാണ് വടക്കുനോക്കി യന്ത്രത്തിലേക്കു അയാൾ ഓടിയെത്തുന്നത്. ആ ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചപ്പോൾ ഏവരും നെറ്റി ചുളിച്ചു. പക്ഷെ അത് മലയാള സിനിമയിൽ മറ്റൊരു വഴിത്താര തെളിയുകയായിരുന്നു.

പരമ്പരാഗത സങ്കല്പത്തിലെ നടൻ്റെ ആകാരവടിവും ശരീരവുമില്ലാത്ത അയാൾ ഇത് തൻ്റെ കരുത്താക്കി മാറ്റി. എന്നാൽ ശ്രീനിവാസന്റെ രൂപം ഒരു സാധാരണക്കാരൻ്റേതായിരുന്നു. അതുകൊണ്ട് തന്നെ, ഒരു തൊഴിലില്ലാത്ത ചെറുപ്പക്കാരൻ , ഒരു ഗ്രാമീണൻ, അല്ലെങ്കിൽ ഒരു സാദാ ഉദ്യോഗസ്ഥൻ തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ പ്രേക്ഷകർക്ക് അത് തന്റെ അയൽക്കാരനോ സുഹൃത്തോ ആയി അടയാളപ്പെടുത്താനായി. രൂപത്തിലെ ഈ ‘നായകപരിവേഷമില്ലായ്മ’ കാരണം, അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങൾക്കും വൈകാരികതയ്ക്കും കൂടുതൽ പ്രാധാന്യം ഉണ്ടാക്കാൻ അവസരമായി .
തന്റെ കുറവുകളെ ശരീരഭാഷയിലൂടെ ആണ് അയാൾ മറികടന്നതു . കഥാപാത്രങ്ങളുടെ നിസ്സഹായത, ഭയം, ആത്മവിശ്വാസമില്ലായ്മ, പൊങ്ങച്ചം , ദുരഭിമാനം എന്നിവയെല്ലാം തൻ്റെ പ്രത്യേകമായ ചലനങ്ങളിലൂടെയും മുഖഭാവങ്ങളിലൂടെയും എക്സജെറേറ്റു ചെയ്യുന്ന ചലനങ്ങളിലൂടെയും അവതരിപ്പിച്ചു. ഉദാഹരണത്തിന്, ‘സന്മനസുള്ളവർക്കു സമാധാനം എന്ന ചിത്രത്തിലെ ഇൻസ്‌പെക്‌ടർ. തളത്തിൽ ദിനേശൻ. ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയൻ മാഷ്.
അല്പം വലിച്ചുനീട്ടിയുള്ളതും സ്വാഭാവികവുമായ ഒരു ശൈലി സംഭാഷണങ്ങളിൽ കൊണ്ടുവന്നു , ഓരോ കഥാപാത്രത്തിനും പ്രത്യേക വ്യക്തിത്വം നൽകി. ഇത് കോമഡി രംഗങ്ങളിൽ ചിരിപ്പിക്കാനും, ഗൗരവമായ രംഗങ്ങളിൽ ചിന്തിപ്പിക്കാനും ഉള്ള വഴി തെളിച്ചിട്ടു.
സ്വന്തം പരിമിതികളെ അതിജീവിച്ച് സിനിമയിൽ തനിക്കായി ഇടം കണ്ടെത്തിയത് എഴുത്തിലൂടെയാണ്.
ഒരു നടൻ എന്നതിലുപരി ഒരു എഴുത്തുകാരൻ എന്ന നിലയിൽ, തൻ്റെ രൂപത്തിനും അഭിനയ ശൈലിക്കും ഏറ്റവും അനുയോജ്യമായ കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും സ്വയം സൃഷ്ടിച്ചു.
പരമ്പരാഗത ‘ഹീറോയിസ’ത്തെ മറിച്ചിടുന്ന കഥാപാത്രങ്ങളെയാണ് കൂടുതലും എഴുതിയതും അഭിനയിച്ചതും.
സംവിധാനം ചെയ്തപ്പോൾ ആ ക്യാരക്ടറുകൾക്കു കൂടുതൽ മിഴിവ് കണ്ടെത്താനും ആയി.
ശ്രീനിവാസൻ എന്നും മലയാളി സമൂഹത്തിൻ്റെ ഒരു കണ്ണാടിയായി പ്രവർത്തിച്ചു എന്ന് പറയാം . ഒരു സിനിമാക്കാരൻ എന്നതിലുപരി മലയാളിയുടെ സാംസ്കാരിക നിരീക്ഷകൻ എന്ന നിലയിലും അദ്ദേഹം ഓർമ്മിക്കപ്പെടും.
(കെ .മനോജ് കുമാർ ഇൻഫർമേഷൻ ആൻ്റ് പബ്ളിക് റിലേഷൻസ് വകുപ്പിലെ റിട്ട.അഡീഷണൽ ഡയറക്ടർ.കേരള ചലച്ചിത്ര അക്കാഡമി സെക്രട്ടറിയായിരുന്ന അദ്ദേഹം വിക്ടേഴ്സ് ചാനൽ മേധാവിയുമായിരുന്നു.)






