എസ്ഐആർ വീഴ്ച : രത്തൻ യു.കേൽക്കർക്കെതിരെ രാജാജി മാത്യു തോമസ്

വീഴ്ചയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയപ്പോൾ സത്വര നടപടി,എന്നിട്ട് എല്ലാം ഭദ്രമെന്ന് വാദമെന്ന് കുറ്റപ്പെടുത്തൽ
തിരുവനന്തപുരം: എസ്ഐആർ സംബന്ധിച്ച് ഡിസംബർ 20ന് ചീഫ് ഇലക്ടറൽ ഓഫിസർ(സിഇഒ) രത്തൻ യു.കേൽക്കർ വിളിച്ചുചേർത്ത സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ സംസ്ഥാനത്തെ ഗുരുതരമായ വീഴ്ചകൾ വേണ്ടവിധത്തിൽ പരിഗണിച്ചില്ലെന്ന വിമർശനവുമായി സിപിഐ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗം രാജാജി മാത്യു തോമസ്.
അദ്ദേഹം പറയുന്നു: എസ്ഐആർ പ്രക്രിയകളിലെ ഗുരുതരമായ വീഴ്ചകൾക്ക് ഉദാഹരണമായി എന്‍റെയും ഭാര്യയുടെയും പേരുകൾ ഡിസംബർ 23ന് പ്രസിദ്ധീകരിക്കപ്പെടുന്ന കരട് വോട്ടർ പട്ടികയിൽ ഉണ്ടാവില്ലെന്ന് ബന്ധപ്പെട്ട ബിഎൽഒയും റവന്യൂ അധികൃതരും നൽകിയ സൂചന ഞാൻ യോഗത്തെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതുസംബന്ധമായി ചില മാധ്യമങ്ങളിൽ വന്ന വാർത്തയിൽ ഞങ്ങൾ ഇരുവരുടെയും പേരുകൾ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും, നീക്കം ചെയ്യേണ്ടവരുടെ പട്ടികയിൽ അവ ഇല്ലെന്നും സിഇഒയുടെ ഓഫിസ് പറഞ്ഞതായും പരാമർശിക്കുകയുണ്ടായി. ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയപാർട്ടിയുടെ പ്രതിനിധി എന്ന നിലയിൽ ഞാൻ ഉന്നയിച്ച വിമർശനം അടിസ്ഥാനരഹിതമാണെന്ന് വ്യാഖ്യാനിക്കേപ്പെട്ടുകൂടാ എന്നതിനാൽ താഴെപ്പറയുന്ന വസ്തുതകൾ മാധ്യമ ശ്രദ്ധയിൽ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്ന് കരുതുന്നു.
ഞാനും കുടുംബവും 1991 മുതൽ മുടങ്ങാതെ വോട്ട് രേഖപ്പെടുത്തുവരുന്ന തൃശൂർ ജില്ലയിലെ ഒല്ലൂർ നിയോജകമണ്ഡലത്തിൽപെട്ട കണ്ണാറ എയുപി സ്കൂളിലെ പോളിങ് സ്റ്റേഷനിലെ 43-ാം ബൂത്തിന്‍റെ ചുമതലയുള്ള ബിഎൽഒ ഞാനുൾപ്പെട്ട നാലംഗ കുടുംബത്തിലെ എല്ലാവരുടെയും എന്യുമറഷൻ ഫോമുകൾ എത്തിച്ചുനൽകുകയും അവ ഞങ്ങൾ കൃത്യമായി പൂരിപ്പിച്ചുനൽകുകയും ചെയ്തിരുന്നു. ഡിസംബർ 18ന് ബിഎൽഒ ഫോണിൽ ബന്ധപ്പെട്ട് എന്‍റെയും ഭാര്യയുടെയും പേരുകൾ 2002ലെ എസ്ഐആർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ ഇപ്പോഴത്തെ കരടുപട്ടിക പുറത്തുവന്നശേഷം അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക്, 70 വയസ് കഴിഞ്ഞ ഞാനും 65 വയസായ ഭാര്യയും, ആവശ്യമായ തെളിവുകളോടെ ക്ലെയിം ഉന്നയിച്ച് വോട്ടവകാശം ഉറപ്പുവരുത്തണമെന്ന് നിർദ്ദേശിക്കുകയുണ്ടായി. സമാനമായ രീതിയിൽ പ്രാദേശിക സിപിഐ പ്രവർത്തകർ വഴിയും ബന്ധപ്പെട്ട വില്ലജ് ഓഫീസിൽനിന്നും വാക്കാൽ അറിയിപ്പ് ലഭിച്ചിരുന്നു. കഴിഞ്ഞ 35 വർഷമായി ഞാനും ഭാര്യയും വോട്ടുചെയ്തുപോന്ന സ്ഥലത്തെ വോട്ടർപട്ടികയിൽ ഞങ്ങളുടെ പേരുകൾ ഉൾപ്പെടാതിരുന്നത് ബന്ധപ്പെട്ട ഔദ്യോഗിക സംവിധാനത്തിന്‍റെ വീഴ്ചയും പരാജയവുമാണ്. ഇത് ഒറ്റപ്പെട്ട ഒന്നല്ല, മറിച്ച് ലക്ഷക്കണക്കിന് വോട്ടർമാരുടെ പൗരാവകാശത്തെ പ്രതികൂലമായി ബാധിക്കുന്ന വീഴ്ചയാണ്. ഇക്കാര്യം യോഗത്തിൽ പങ്കെടുത്ത ബിജെപി ഒഴികെ എല്ലാ രാഷ്ട്രീയപാർട്ടികളും പങ്കുവയ്ക്കുന്ന അഭിപ്രായവും വിമർശനവുമാണ്.

ചീഫ് ഇലക്ടറൽ ഓഫിസർ രത്തൻ യു.കേൽക്കർ
ഇപ്പോഴത്തെ എസ്ഐആറിന് ആധാരമായ 2002ലെ എസ്ഐആർ പട്ടികയിൽ എന്‍റെയും ഭാര്യയുടെയും പേരുകൾ ഉൾപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് പുതിയ കരട് പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിൽ പ്രശ്നമെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. 1991 മുതൽ നാളിതുവരെയുള്ള വോട്ടര്‍പട്ടികകളിൽ ഞങ്ങൾ ഇരുവരുടെയും പേരുകളുണ്ട്. 2002ലെ എസ്ഐആർ പട്ടികയിൽ അന്തരിച്ച എന്‍റെ മാതാപിതാക്കളുടെ പേരുകൾ നിലവിലുണ്ട്. ഞങ്ങളുടെ പേരുകൾ ആ പട്ടികയിൽ ഉൾപ്പെടാത്തതിന്‍റെ ഉത്തരവാദിത്തം തുടർന്നുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് രേഖപ്പെടുത്തിയ ഞങ്ങൾക്കോ തുടന്നുള്ള എല്ലാ പട്ടികകളിലും, ഇപ്പോളത്തെ എസ്ഐആറിന് ആധാരമായ 2005ലെ പട്ടിക ഉള്‍പ്പെടെ, തയ്യാറാക്കിയ അധികൃതർക്കോയെന്ന് ബന്ധപ്പെട്ടവർ ആലോചിക്കണം.

സിപിഐ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗം രാജാജി മാത്യു തോമസ്
യോഗത്തിനുശേഷം സിഇഒയും സിഇസിയുടെ പ്രത്യേക റോൾ ഒബ്സർവറും വിഷയം എന്നോട് വ്യക്തിപരമായി ആരായുകയും തുടർനടപടികൾ വാഗ്ദാനം ചെയ്യുകയുമുണ്ടായി. തുടർന്ന്, ബന്ധപ്പെട്ട വില്ലജ് ഓഫീസിലേക്ക് നിരവധി ഫോൺ കോളുകൾ എത്തുകയും വൈകുന്നേരത്തോടെ എന്‍റെ പേര് പട്ടികയിൽ ഉൾപ്പെടുത്തുമെന്ന ഉറപ്പ് പ്രാദേശിക സിപിഐ പ്രവർത്തകർ വഴി അറിയുകയുമുണ്ടായി. ഭാര്യയുടെ കാര്യത്തിൽ അവരുടെ ‘ഭാര്യാപദവി’ തെളിയിക്കുന്ന രേഖകളുമായി ‘ഹിയറിങ്ങി’ന് ഹാജരാകേണ്ടി വരുമെന്നുമാണ് അറിയാൻ കഴിഞ്ഞത്. ഞാൻ യോഗത്തിൽ ഉന്നയിച്ച പരാതിയെത്തുടർന്നാണ് സിഇഒയിൽനിന്നും ബന്ധപ്പെട്ട ഓഫിസുകളിൽനിന്നും സത്വര നടപടി ഉണ്ടായത്. അത്തരത്തിൽ പ്രശ്നം ഏറ്റവും ഉയർന്നതലത്തിൽ ഉന്നയിക്കാൻകഴിയാത്ത ഹതഭാഗ്യരായ ലക്ഷങ്ങളുടെ പൗരാവകാശമാണ് വികലമായ എസ്ഐആർ വഴി അനിശ്ചിതത്വത്തിൽ ആയിരിക്കുന്നത്.
ഈ വസ്തുതകള്‍ അംഗീകരിക്കാതെ എന്‍റെ പേര് പട്ടികയിൽ ഉണ്ടായിരുന്നുവെന്ന സിഇഒയുടെ അവകാശവാദം എസ്ഐആറിനെ വെള്ളപൂശാനും പരാതി ഉന്നയിച്ച എന്‍റെയും പാർട്ടിയുടെയും വിശ്വാസ്യതയെ സംശയനിഴലിൽ ആക്കുന്നതുമാണ്. ഏതാണ്ട് 25 ലക്ഷം വോട്ടർമാരുടെ പൗരാവകാശം നിഷേധിക്കപ്പെട്ടേക്കാവുന്ന എസ്ഐആർ പ്രക്രിയക്ക് ന്യായമായമായ സമയം നീട്ടിനൽകണമെന്ന രാഷ്ട്രീയപാർട്ടികളുടെ ആവശ്യവും പരമോന്നത നീതിപീഠത്തിൻ്റെ നിർദ്ദേശവും, ഔദ്ധത്യം വെടിഞ്ഞ്, മാനിക്കാൻ സിഇസി സന്നദ്ധമാവണമെന്ന് ഈ സംഭവം ഒരിക്കൽക്കൂടി തെളിയിക്കുന്നു.-രാജാജി മാത്യു തോമസ് ആവശ്യപ്പെട്ടു.






