അടൂർ പ്രകാശ് സത്യം പറഞ്ഞു – ‘അഛൻ പത്തായത്തിലില്ല!’

‘പോറ്റിയെ കേറ്റിയതാരപ്പാ…!’
കണ്ണൂർ:’പോറ്റിയെ കേറ്റിയതാരപ്പാ…!’എന്ന ചോദ്യത്തിന് കൂടുതൽ മുഴക്കം വരുന്നുവെന്ന് മാധ്യമ പ്രവർത്തകനായ കെ.ബാലകൃഷ്ണൻ.ശബരിമല സ്വർണക്കൊള്ള കേസിൽ ‘അഛൻ പത്തായത്തിലില്ല!’എന്ന് മുൻ മന്ത്രിയും ഐക്യ ജനാധിപത്യമുന്നണിയുടെ കൺവീനറും ആറ്റിങ്ങൽ എം പിയുമായ അടൂർ പ്രകാശ് സത്യം പറഞ്ഞുവെന്നും പരിഹാസം.

കെ.ബാലകൃഷ്ണൻ
കെ.ബാലകൃഷ്ണൻ ഫെയ്സ് ബുകിൽ എഴുതിയത് വായിക്കാം:
‘മുൻ മന്ത്രിയും ഐക്യ ജനാധിപത്യമുന്നണിയുടെ കൺവീനറും ആറ്റിങ്ങൽ എം പിയുമായ അടൂർ പ്രകാശ് സത്യം പറഞ്ഞു – അഛൻ പത്തായത്തിലില്ല… അതീവ സുരക്ഷിതത്വവലയമുള്ള സോണിയാഗാന്ധിയുമായി പോറ്റിക്ക് അപ്പോയിൻ്റ്മെൻ്റ് കിട്ടിയതെങ്ങനെയെന്ന് തനിക്കറിയില്ല – അപ്പോയിൻ്റ്മെൻ്റ് കിട്ടിയ അയാൾ ക്ഷണിച്ചതനുസരിച്ച് – നിങ്ങളുംകൂടി വരണമെന്ന് പറഞ്ഞതിനാൽ കൂടെപ്പോവുക മാത്രമാണ് ചെയ്തത്!

അടൂർ പ്രകാശ്
അയാൾ കാട്ടുകള്ളനാണെന്ന് ഇപ്പോഴല്ലേ മനസ്സിലായത് – അയാളുമായി എങ്ങനെയാ പരിചയം? അയാൾ നടത്തുന്ന സാമൂഹ്യ പ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞു – അത് മനസ്സിലാക്കി – അയാൾ ക്ഷണിച്ചതനുസരിച്ച് എം പി യെന്ന നിലയിൽ ശബരിമലയിൽ പോയി അന്നദാനം ഉദ്ഘാടനം ചെയ്തു – അതാണ് ബന്ധം എന്നാണ് അടൂർ പ്രകാശ് പറഞ്ഞത് – താൻ പോലും അറിയാതെ സോണിയാ ഗാന്ധിയെ കണ്ട് ചർച്ച നടത്താൻ പോറ്റിക്ക് അനുമതി കിട്ടിയതെങ്ങനെ എന്ന് പ്രകാശ് അന്വേഷിച്ച് വരികയാവണം – ഗോവർധന നെ പോറ്റി കൂട്ടിയതാണോ, അതോ ഗോവർധൻ പോറ്റിയെ കൂട്ടിയതാണോ – സന്ദർശകർ മുമ്പിലും വീട്ടുകാർ പിന്നിലും പാർശ്വത്തിലുമായാണല്ലോ നിൽക്കുക – സോണിയയുടെ പിറകിൽ ആതിഥേയനെപ്പോലെ നിൽക്കുന്ന പോറ്റിയാണല്ലോ ഫോട്ടോവിൽ…

സോണിയാഗാന്ധി വിവാദനായകരായ ഉണ്ണിക്കൃഷ്ണൻ പോറ്റി, ഗോവർധൻ എന്നിവർക്കൊപ്പം
പോറ്റിയും ഗോവർധനനുംകൂടി ഒരു പിൻബലത്തിന് അടൂർ പ്രകാശിനേയും പത്തനംതിട്ട . എം പിയായ ആൻ്റോ ആൻ്റണിയെയും കൂട്ടിയതാണോ – പോറ്റി സോണിയയുടെ കയ്യിൽ കെട്ടിക്കൊടുക്കുന്നത് രാഖിയാവില്ല, എന്തെങ്കിലും മന്ത്രച്ചരടാണോ – രണ്ടാം പ്രാവശ്യം പോറ്റി സോണിയാഗാന്ധിയെ കാണാൻ പോയപ്പോൾ താൻ കൂട്ടു പോയിരുന്നോ എന്ന കാര്യം അടൂർ പ്രകാശ് തൽക്കാലം വെളിപ്പെടുത്തിയില്ല… പോറ്റിയെ സോണിയയുടെ വീട്ടിൽ കേറ്റിയതാരാപ്പാ – തനിക്കും അറിയില്ലപ്പാ എന്ന് അടൂർ പ്രകാശ് പറഞ്ഞ സ്ഥിതിക്ക് പോറ്റിയെ കേറ്റിയതാരപ്പാ എന്ന ചോദ്യത്തിന് കൂടുതൽ മുഴക്കംവരുന്നു – പാരഡി എഴുതിയ ആൾക്കെതിരെ കേസെടുക്കുകയല്ല, പട്ടും വളയും കൊടുക്കുകയല്ലേ വേണ്ടത്.’
(വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കേ പ്രസ് സെക്രട്ടറിയായിരുന്ന ബാലകൃഷ്ണനെ സിപിഎം പുറത്താക്കിയിരുന്നു.ദേശാഭിമാനി വാരിക എഡിറ്റർ ഉൾപ്പെടെയുള്ള ചുമതലകൾക്കുശേഷമായിരുന്നു വി.എസ്സിനൊപ്പമുള്ള നിയോഗം.മാതൃഭൂമി ലേഖകനായി വിരമിച്ചു.)






