‘നാടിനാകെ അഭിമാനം പകരുന്ന ഒരു പദ്ധതിയെ കരിവാരിത്തേക്കാൻ വ്യാജവാര്‍ത്ത ചമയ്ക്കുന്നു’,’മനോരമ’യെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

‘ഇത്എന്തു തരം മാധ്യമപ്രവര്‍ത്തനമാണെന്ന് മനോരമയോട് മുഖ്യമന്ത്രി’
തിരുവനന്തപുരം:മലയാളമനോരമയെ പത്രസമ്മേളനത്തിൽ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.കഴിഞ്ഞ ദിവസം പ്രസദ്ധീകരിച്ച’അതിദാരിദ്ര്യമുക്ത’വാർത്തയെ നിശിതമായി വിമർശിച്ച് മന്ത്രി എം.ബി രാജേഷ് ഫെയ്സ് ബുക് കുറിപ്പിട്ടിരുന്നു. കഴിഞ്ഞ നവംബർ ഒന്നിന് നടത്തിയ പ്രഖ്യാപനം ജനുവരി 5ന് പുതിയ വാർത്തയായി അവതരിപ്പിച്ചതിലായിരുന്നു മന്ത്രിയുടെ വിമർശനം.എന്നാൽ,മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിൽ വിമോചന സമരകാലത്ത് സിഐഎ ഫണ്ട് വാങ്ങി കമ്മ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചവരുടെ കൂട്ടത്തിൽ മാധ്യമങ്ങളുമുണ്ടായിരുന്നു എന്ന് മുഖ്യമന്ത്രി പരസ്യമായി ഉന്നയിച്ചതോടെ ലക്ഷ്യം വ്യക്തമാണ്. അന്ന് മനോരമ വ്യാജമായി നടത്തിയ ആക്രമണം ഇന്നും തുടരുകയാണ് എന്നാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയത്.
‘അമേരിക്കയുടെ ഫണ്ടിങ്ങോടെ സി ഐ എ ആസൂത്രണംചെയ്ത വിമോചന സമരം എന്ന അട്ടിമറി സമരം നടത്തിയവര്‍ക്ക് അതേ ചെയ്യാനാവൂ.അന്ന് സി ഐ എയില്‍ നിന്ന് ഫണ്ട് വാങ്ങിയവരില്‍ പ്രമുഖ മാധ്യമങ്ങളും ഉണ്ടായിരുന്നു. അവയുടെ പ്രേതങ്ങളും ഇന്ന് നമ്മുടെ നാട്ടിലെ മാധ്യമ രംഗം നിയന്ത്രിക്കുന്നുണ്ട്.’-മുഖ്യമന്ത്രി പറഞ്ഞു.
‘ഇവിടെ കമ്മ്യൂണിസ്റ്റുകാര്‍ ആരാധനാലയങ്ങള്‍ പിടിച്ചെടുത്ത് പാണ്ടികശാലകള്‍ ആക്കുമെന്നും സ്ത്രീകളെ പൊതുസ്വത്താക്കും എന്നും സിഐഎയുടെ പണം വാങ്ങി മാരകമായ നുണ പ്രചരിപ്പിച്ചവര്‍ ഇന്നും അതേ പാതയിലാണ്. ഒടുവില്‍ സംഭവിച്ച ഒരു ഉദാഹരണം മാത്രം പറയാം. മലയാളത്തിലെ ഏറ്റവും വലിയ വാര്‍ത്താ പത്രം എന്ന അവകാശപ്പെടുന്ന മനോരമ ജനുവരി അഞ്ചിന് ഇറങ്ങിയത് ‘അപ്പോള്‍ അന്ന് പറഞ്ഞതോ’ എന്ന പ്രധാന തലക്കെട്ടുമായാണ്. അതി ദാരിദ്ര്യമുക്തമായ കേരളം അങ്ങനെ ആയില്ലെന്നും വ്യാപക വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ സര്‍ക്കാര്‍ പുതിയ പദ്ധതിയായി വരുന്നു എന്നുമാണ് മനോരമയുടെ കണ്ടെത്തല്‍.
ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന് കേരളത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച അതേ വേദിയില്‍, പതിനായിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി രണ്ട് ചടങ്ങുകളാണ് നടത്തിയത്. ഒന്ന് അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ റിപ്പോര്‍ട്ട് പ്രകാശനം, രണ്ട് ഇപിഇപി 2.0 (അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ രണ്ടാം ഘട്ടം) പദ്ധതിരേഖയുടെ പ്രകാശനം. അന്ന് ലോകം മുഴുവന്‍ കണ്ട ആ ചടങ്ങും പദ്ധതി പ്രഖ്യാപനവുമാണ് 63 ദിവസം കഴിഞ്ഞ് മനോരമ പുതിയൊരു ‘കണ്ടുപിടുത്തമായി’ അവതരിപ്പിച്ചത്.അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം പാളിപ്പോയതുകൊണ്ട് സര്‍ക്കാര്‍ രണ്ടാം ഘട്ടവുമായി വരുന്നു എന്ന വ്യാജപ്രതീതി ഉണ്ടാക്കാനാണ് മനോരമ ശ്രമിച്ചത്.’-മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
2022 ലാണ് 64006 അതിദാരിദ്ര്യ കുടുംബങ്ങളുടെ പട്ടിക കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കിയത്. അവരെ 3 വര്‍ഷം നീണ്ട പ്രവര്‍ത്തനത്തിലൂടെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കുകയായിരുന്നു. 2022ന് ശേഷം പുതുതായി ആരെങ്കിലും ആ അവസ്ഥയിലേക്ക് പോയിട്ടുണ്ടോ എന്ന് കണ്ടെത്തി അവരെ മോചിപ്പിക്കാനാണ് രണ്ടാം ഘട്ടം. ഒപ്പം, ഇപ്പോള്‍ അതിദാരിദ്ര്യമുക്തരായ ഒരാളും പഴയ അവസ്ഥയിലേക്ക് മടങ്ങിപ്പോകില്ലെന്ന് ഉറപ്പാക്കാനുമാണ് ഇപിഇപി 2.0. ഇതൊരു തുടര്‍ച്ചയാണ്.കഴിഞ്ഞാഴ്ചത്തെ വാർത്താസമ്മേളനത്തിലും ഇക്കാര്യം എടുത്തു പറഞ്ഞിരുന്നു. പുതിയ ജനപ്രതിനിധികളെ അഭിനന്ദിച്ചുകൊണ്ട് സംസാരിച്ചപ്പോള്‍ അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന്‍റെ സുസ്ഥിര പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടതിന്‍റെ പ്രാധാന്യമാണ് ഓര്‍മ്മിപ്പിച്ചത്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരുമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി നടത്തിയ സംവാദത്തില്‍ അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന്‍റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ആവശ്യകതയെക്കുറിച്ചും ഈ വര്‍ഷത്തെ പദ്ധതി റിവിഷനിലും അടുത്ത വര്‍ഷത്തേക്കുള്ള പദ്ധതി രൂപീകരണത്തിലും അത് എപ്രകാരം ഉള്‍പ്പെടുത്തണം എന്നതില്‍ വ്യക്തമായ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
ഇത്രമാത്രം കൃത്യതയോടെയും സുതാര്യതയോടെയും നടപ്പാക്കുന്ന, നാടിനാകെ അഭിമാനം പകരുന്ന ഒരു പദ്ധതിയെ കരിവാരിത്തേക്കുന്നത് എന്തു തരം മാധ്യമപ്രവര്‍ത്തനമാണ്? അതിനായി വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നവരുടെ ലക്ഷ്യം എന്താണ്. ഒറ്റ ഉത്തരമേയുള്ളു. ജനങ്ങള്‍ക്കെതിരായ രാഷ്ട്രീയ ലക്ഷ്യമാണത്. അതേ മാനസികാവസ്ഥ തന്നെയാണ് വെനിസ്വേലയെ ആക്രമിച്ച് പ്രസിഡന്‍റിനെ തട്ടികൊണ്ട് പോയ അമേരിക്കന്‍ ഭീകരതയെ സ്വഭാവികവല്‍ക്കരിക്കാനും പ്രേരണയാകുന്നത്. അത് നാം ഓരോരുത്തരും തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.






