‘ബി എസ് രാജീവ് ഇന്നും പ്രകാശധാര…’

പൊതുജനാധിപത്യ പ്രസ്ഥാനത്തിന് ഡിവൈഎഫ്ഐ സംഭാവന ചെയ്ത പ്രതിഭാധനനാണ് ബി എസ് രാജീവെന്ന് എ എ റഹിം എംപി
തിരുവനന്തപുരം:മരിച്ച് മൂന്നു നാൾ കഴിയുമ്പോൾ എത്ര പ്രിയപ്പെട്ടവരും വിസ്മരിക്കപ്പെടുന്ന സമൂഹത്തിൽ ഏഴു വർഷത്തിനുശേഷവും നിയാമകശക്തിയായി ബി എസ് രാജീവ് എന്ന പ്രകാശധാര നിലനിൽക്കുന്നുവെന്ന് മുൻ മന്ത്രിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ കടകംപള്ളി സുരേന്ദ്രൻ.

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം,പേരൂർക്കട ഏരിയയുടെ ആദ്യ സെക്രട്ടറി,വഞ്ചിയൂർ ഏരിയാ സെക്രട്ടറി,ഡിവൈ എഫ് ഐ ജില്ലാ പ്രസിഡൻ്റ്,കേരള ർവകലാശാലാ സിൻ്റിക്കേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ബിഎസ് രാജീവിൻ്റെ ഏഴാം അനുസ്മരണ വാർഷിക യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരു വ്യക്തി എത്ര കാലം ജീവിച്ചു എന്നല്ല,എങ്ങനെ ജീവിച്ചു എന്നതാണ് പ്രധാനം.യേശുക്രിസ്തു മുപ്പത്തിമൂന്നരക്കൊല്ലമാണ് ജീവിച്ചത്.2026 വർഷം കഴിയുമ്പോഴും ലോകമെമ്പാടും അദ്ദേഹത്തെ ഓർക്കുന്നു.മുഹമ്മദ് നബി,ഗാന്ധിജി,എകെജി,ഇഎംഎസ് എന്നിവരുമൊക്കെ ഇപ്പോഴും ഓർമിക്കുന്നതിനു കാരണം ജീവിതകാലത്ത് അവർ ചെയ്ത നന്‍മകളുടെ പേരിലാണെന്ന് കടകംപള്ളി ഓർമിപ്പിച്ചു.
തനിക്കും തൻ്റെ കുടുംബത്തിനുമപ്പുറം ഒരു ലോകമുണ്ടെന്നും അവിടെ തനിക്കും ചിലത് ചെയ്യാനുണ്ടെന്നും തിരിച്ചറിയാനാവുമ്പോഴാണ് ഒരാൾ കഥാവശേഷനാവുന്നത്.പലപാടുനിന്നും ആക്രമണങ്ങൾ മുന കൂർപ്പിക്കുമ്പോൾ സഖാവ്,സഹോദരൻ,സുഹൃത്ത് അതിനുമപ്പുറം എന്തെല്ലാമോ ഒക്കെ ആയിരുന്ന ബി എസ് രാജീവിൻ്റെ അഭാവം വല്ലാതെ വേദനിപ്പിക്കുന്നു.ഒരാൾ ഒരു കമ്മിറ്റിയിൽ ഒരു ദിവസം വന്നില്ല എങ്കിൽ,ഒരു പ്രവർത്തകന് ഒരുബുദ്ധിമുട്ടുണ്ടെന്ന് അറിഞ്ഞാൽ രാവിലെ അഞ്ചുമണിക്കെഴുന്നേറ്റ് തയ്യാറായി രാവിലെ ആറു മണിക്ക് അയാളുടെ വീട്ടിലെത്തി ആ സഖാവിൻ്റെ വേദന അകറ്റാൻ, പ്രയാസം പരിഹരിക്കാൻ ശ്രമിച്ച സഖാവാണ് രാജീവെന്ന് കടകംപള്ളി പറഞ്ഞു.
തിരുവനന്തപുരം ജില്ലയിൽ സിപിഎം കെട്ടിപ്പടുക്കുന്നതിലും പ്രത്യയശാസ്ത്രപരമായി അവരെ പോർച്ചട്ട അണിയിക്കുന്നതിലും ബി എസ് രാജീവ് വലിയ പങ്കുവഹിച്ചതായി അനുസ്മരണ പ്രഭാഷണം നടത്തിയ മന്ത്രി വി.ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

ബിഎസ് രാജീവ് അനുസ്മരണ യോഗം സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.മന്ത്രി വി.ശിഴൻകുട്ടി,കടകംപള്ളി സുരേന്ദ്രൻ എംഎൽഎ,വി.കെ പ്രശാന്ത് എംഎൽഎ.എം.ജി മീനാംബിക എന്നിവർ സമീപം
എഴുത്തും വായനയും പ്രസംഗവും എപ്പോഴും കൂടെക്കൊണ്ടുനടക്കുന്ന പ്രകൃതമായിരുന്നു ബി എസ് രാജീവിനെന്ന് യോഗം ഉദ്ഘാടനം ചെയ്ത സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി എംഎൽഎ അനുസ്മരിച്ചു.ഒരാളെ ഒരിക്കൽ പരിചയപ്പെട്ടാൽ ആ ബന്ധം നിരന്തരം ഇടപെട്ട് തുടരുമായിരുന്നു.ദേശാഭിമാനിക്ക് ഏറ്റവും കൂടുതൽ വരിക്കാരെ ചേർക്കാൻ സവിശേഷ ശ്രദ്ധ ചെലുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ പൊതുജനാധിപത്യ പ്രസ്ഥാനത്തിന് ഡിവൈഎഫ്ഐ സംഭാവന ചെയ്ത പ്രതിഭാധനനാണ് ബി എസ് രാജീവെന്ന് ഡിവൈഎഫ്ഐ പ്രസിഡൻ്റ് എ.എ റഹിം അഭിപ്രായപ്പെട്ടു.പ്രസംഗിച്ച് പതം വന്നുകൊണ്ടിരുന്ന കാലത്ത് പ്രസംഗം കേട്ടാൽ അതിലെ മികവും പോരായ്മയും കൃത്യമായി അറിയിക്കുമായിരുന്നു.സ്നേഹത്തിൻ്റെയും സംഘാടനത്തിൻ്റെയും അത്യുജ്ജ്വല പാടവമായിരുന്നു രാജീവിൽ കാണാനായതെന്ന് അദ്ദേഹം പറഞ്ഞു.
അമ്പലംമുക്കിൽ കൂടിയ യോഗത്തിൽ സിപിഎം പേരൂർക്കട ഏരിയാ സെക്രട്ടറി വട്ടപ്പാറ ബിജു അധ്യക്ഷനായി.ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. അജ്മൽഖാൻ സ്വാഗതം പറഞ്ഞു.എംഎൽഎമാരായ വി.കെ പ്രശാന്ത്,ഐ.ബി സതീഷ്,മുൻ എംഎൽഎമാരായ കോലിയക്കോട് എൻ കൃഷ്ണൻനായർ,ബി.സത്യൻ,നെടുമങ്ങാട് നഗരസഭാ ചെയർമാൻ ആർ.ജയദേവൻ,സി.കെ രതീന്ദ്രൻ,പുഷ്പലത,എസ് പി ദീപക്,കെ.എസ് സുനിൽകുമാർ, റസ്സൽ,എംഎം ബഷീർ,എംജി മീനാംബിക,വി.അമ്പിളി,കെ.സി വിക്രമൻ,എസ്എസ് രാജലാൽ,എ .ജി ശശിധരൻ നായർ,കെ പി രണദിവെ എന്നിവർ പങ്കെടുത്തു.
ഐ ബി സതീഷ് എംഎൽഎ ഫെയ്സ്ബുക്കിൽ എഴുതിയത് വായിക്കാം:
സ.ബി എസ് രാജീവ്…
ചില ജീവിതങ്ങൾ മരണശേഷം എത്ര കാലംകഴിഞ്ഞാലും വല്ലാതെ ഉലച്ചുകൊണ്ടേയിരിക്കും.. ……
ജീവിച്ചിരിക്കുന്ന കാലത്ത് വേറിട്ട പ്രിയമുണ്ടായിരുന്നെന്ന് തോന്നിപ്പിക്കാത്തവർ.. മരണമെന്ന മഹാസത്യം ഒരു ദിവസം കൂട്ടിക്കൊണ്ടുപോകാനെത്തുമെന്ന് അറിയുമ്പോളും പൊരുത്തപ്പെടാനാവാത്ത നഷ്ടങ്ങൾ…. എന്തിനെന്നറിയാതെ അസ്വസ്ഥത വന്നു നിറയുകയും ചിലപ്പോൾ നിയന്ത്രണത്തിനപ്പുറം കണ്ണീർ നമ്മെ തോൽപിക്കുകയും ചെയ്യും…..
നേരിലോ ഫോണിലോ സംസാരിക്കുമ്പോൾ സഖാവ്…
സഖാവിനെ കുറിച്ച് മറ്റൊരാളോട് സംസാരിക്കുമ്പോൾ രാജീവ് സാർ…
വ്യക്തിപരമായി ഏറെ അടുപ്പം എന്നോടുണ്ടെന്ന് ഒരിക്കലും ബോധ്യപ്പെടുത്തിയിട്ടുള്ള ആളല്ല..
പക്ഷെ നല്ലത് ചിലത് മറ്റുള്ളവരോട് പങ്കുവച്ചിരുന്നുവെന്ന് പലപ്പോഴായി അറിയാനിടവന്നു…
വിദ്യാർത്ഥി കാലം മുതൽ എന്‍റെ വർത്തമാനങ്ങൾ ആൾകൂട്ടത്തിനിടയിൽ നിന്നു കേട്ടും, മറ്റുള്ളവരോട് ചോദിച്ചറിഞ്ഞും ഉപദേശങ്ങൾ നൽകുമായിരുന്നു. പോഡിയം(പ്രസംഗപീഠം) എന്ന പേടകം സൃഷ്ടിക്കുന്ന അസ്വാതന്ത്യം ഒഴിവാക്കണമെന്ന് പറയുമായിരുന്നു…
90 കളിൽ പ്രസംഗ വേദികളിൽ പോഡിയം എന്നത് അത്യാഢംബരമായിരുന്നു..
ചിത്രത്തിൽ കാണുന്ന യോഗത്തിൽ പോഡിയം തയ്യാറാക്കിയിരുന്നു. കർശനമായി അത് ചുമന്നു മാറ്റിച്ചിട്ടാണ് പ്രസംഗിച്ചത്.

ശാഠ്യങ്ങളെന്നു തോന്നുന്ന ചില നിശ്ചയങ്ങൾ……
രണ്ട് പതിറ്റാണ്ടിന്‍റെ ഹ്രസ്വമായതും നിരന്തര ബന്ധമല്ലാത്തതുമായ സൗഹൃദഭത്തിനിടയിലും സഖാവ് മനസിൽ എന്ത് ചലനമാണ് സൃഷ്ടിച്ചതെന്നോ?
പ്രസംഗം ഒരു പ്രധാന ആശയത്തെ കേൾക്കുന്നവരിലേക്ക് കടത്തിവിടുക എന്ന ദൗത്യം നിർവഹിക്കാനുള്ളതാണ്..
വാക്കുകൾ തെരെഞ്ഞെടുക്കേണ്ടത്… കേൾക്കുന്നവരുടെ മനസിൽ ആശയം ഉറക്കുന്നതിനു വേണ്ടി സാഹിത്യാത്മകത തുളുമ്പി നിൽകുന്ന പ്രയോഗങ്ങൾ കവിതകൾ തത്വചിന്താശലകങ്ങൾ ഇതൊക്കെ കടത്തിവിടുക എന്നത് പ്രധാനമെന്ന് ഓർമ്മപ്പെട്ടു ത്തുമായിരുന്നു.. ക്യാമ്പയിനേഴ്സിനെ സൃഷ്ടിക്കുക എന്നത് പ്രധാന രാഷ്ടീയ ഉത്തരവാദിത്വമെന്ന് ഘടകങ്ങളിലും പറയുമായിരുന്നു..
പാർടി ഏരിയാ സെക്രടറിമാരായി ഒരേ കാലം പ്രവർത്തിച്ചു..
കാട്ടാക്കടയിൽ ഞാനും പേരൂർക്കടയിൽ രാജീവ് സാറും..
മിക്കവാറും ജില്ലാ കമ്മിറ്റി യോഗങ്ങളിൽ അടുത്തായിരുന്നു..
പ്രസംഗത്തെക്കാൾ പൂർണതയും കൃത്യതയും സംഘടനാ തീരുമാനങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ..
ആർക്കിടെക്ടിനെ തോൽപിക്കുന്ന തരത്തിൽ സ്ഫടികതുല്യമായ വ്യക്തതയോടെ ഒരു ചിത്രം വരക്കും..
പിന്നീട് നിരന്തരം പിന്തുടരും…
നിരന്തര പ്രേരണ പ്രചോദനം…
കാട്ടാൽ പുസ്തകമേളയുടെ തുടക്ക വർഷങ്ങളിൽ മിക്കവാറും വിളിക്കും അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ ഇല്ല…
കേൾക്കും…
പിന്നിട് വിലയിരുത്തൽ..
എല്ലാം ഫോണിലൂടെ …..
അഗാധ പാണ്ഡിത്യം എന്നൊക്കെ പറഞ്ഞാൽ ക്ലീഷേയാണ്…
ഗ്രീക്ക് ഫിലോസഫി ഭാരതീയ
ദർശനങ്ങൾ ഷേക്സ്പിയർ ക്ലാസിക്കുകൾ….
അപാരമായ ഓർമ്മശക്തി… ഓരോവർത്തമാനത്തിലും ഒരു പുതിയ ചിന്തയുടെ വിത്ത് വീണിരിക്കും…
ജില്ലയിൽ ക്രൈസ്തവ മത നേതൃത്വവുമായുണ്ടായിരുന്നത് വല്ലാത്തെയൊരു ഇഴയടുപ്പമായിരുന്നു. ..
കാലം ചെയ്ത ആർച്ച് ബിഷപ്പ് മാർ ഗ്രിഗറിയോസ് തിരുമേനിയുടെ കാലം മുതൽ..
ബൈബിൾ തത്വശാസ്ത്രപരമായി വിശകലനം ചെയ്യുകയും പഴയ നിയമവും ഉൽപത്തി പുസ്തകവും പുതിയ നിയമവും ലോകസംഭവങ്ങളിൽ പ്രതിഫലിക്കുന്നതുമെല്ലാം വേറിട്ട ചിന്താധാരയിലൂടെ കാണുമായിരുന്നു..
കമ്മ്യൂണിസ്റ്റ് ദർശനത്തെ കേന്ദ്ര ബിന്ദുവായി വികസിക്കുന്ന ധിഷണയുടെ ചക്രവാളം ഇല്ലാതായി…

വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിച്ച പ്രചോദിപ്പിച്ച..
ലളിത ജീവിതമെന്തെന്ന് പ്രവർത്തിച്ച് കാണിച്ച് ചിലപ്പോഴെല്ലൊം ഞങ്ങളെ പറയാതെ പഠിപ്പിച്ച….
ഒരു പുസ്തകം കൊണ്ടു പോലും തീരാത്ത അനുഭവമാണ് ബിഎസ് രാജീവ് സാറും സ.ബി എസ് രാജീവും..
കുറച്ചു കാലം മാത്രം നിശ്ചിത അകലത്തിൽ എനിക്കറിയാനായ സഖാവ്…
ദീർഘകാലം യൗവന തീക്ഷ്ണ ഊർജസ്വലതയുടെ ഊഷ്മള കാലത്ത് ഒരുമിച്ചു പ്രവർത്തിച്ച സഖാക്കൾക്കെന്തായിരുന്നു. ?






