റേഷൻ വ്യാപാരികളുടെ വേതനപാക്കേജ് പരിഷ്കരിച്ചു, 2026 ജനുവരി മുതല്‍ :മന്ത്രി ജി ആര്‍ അനില്‍

വ്യാപാരികൾക്കുള്ള പരമാവധി അടിസ്ഥാന വേതനം 18000 രൂപയിൽ നിന്ന് 21000 രൂപയായി വർദ്ധിപ്പിച്ചു
തിരുവനന്തപുരം:റേഷന്‍ വ്യാപാരികളുടെ വേതനം 2026 ജനുവരി 1 മുതല്‍ പരിഷ്കരിക്കാന്‍ തീരുമാനിച്ചു. പ്രതിമാസം 15ക്വിൻ്റല്‍ വരെയുള്ള വിതരണത്തിന് കമ്മീഷന്‍ 6800 രൂപയും 15 ക്വിൻ്റലിനു മുകളില്‍ 45 ക്വിൻ്റല്‍ വരെയുള്ള വിതരണത്തിന് അടിസ്ഥാന കമ്മീഷന്‍ 9000 രൂപയും വിതരണം നടത്തുന്ന ഓരോ ക്വിൻ്റലിനും 270 രൂപ നിരക്കിലും, 45 ക്വിൻ്റലിനു മുകളില്‍ അടിസ്ഥാന കമ്മീഷന്‍ 21000 രൂപയും 45 ക്വിൻ്റലിനു മുകളില്‍ വിതരണം നടത്തുന്ന ഓരോ ക്വിൻ്റലിനും 200 രൂപ നിരക്കിലും വേതനം പരിഷ്കരിക്കാന്‍ ധാരണയായി.
റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരി സംഘടനാ പ്രതിനിധികളുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ, ഭക്ഷ്യമന്ത്രി ജി.ആർ അനിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ധാരണ.
പരിഷ്ക്കരിച്ച പാക്കേജു പ്രകാരം നിലവില്‍ വ്യാപാരികൾക്കുള്ള പരമാവധി അടിസ്ഥാന വേതനം 18000 രൂപയിൽ നിന്ന് 21000 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ അധിക കമ്മീഷന്‍ 180 രൂപ എന്നുള്ളത് 270 രൂപയായും വര്‍ധിപ്പിച്ചു. പുതിയ വർദ്ധന2026 ജനുവരി മുതൽ നടപ്പിലാക്കാനും തീരുമാനമായി.
വളരെ കാലമായി റേഷൻ വ്യാപാരികൾ ഉന്നയിച്ച വേതന പാക്കേജ് നടപ്പിലാക്കിയ സർക്കാറിന് എല്ലാ സംഘടനകളും അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഫെബ്രുവരി മാസം മുതൽ നടത്താൻ തീരുമാനിച്ച റേഷൻ വ്യാപാരി കൂട്ടായ്മ സമരം പിൻവലിച്ചതായും വ്യാപാരി സംഘടനകള്‍ അറിയിച്ചു. യോഗത്തിൽ, . ജി. സ്റ്റീഫന്‍ എംഎല്‍എ, ജി. ശശിധരന്‍,ജോണി നെല്ലൂര്‍, ടി മുഹമ്മദാലി, ജി. കൃഷ്ണ പ്രസാദ്, സുരേഷ് കാരേറ്റ്, കെ.ബി. ബിജു, വി. അജിത് കുമാര്‍, ആര്‍. സജിലാല്‍, പ്രിയന്‍ കുമാര്‍ തുടങ്ങിയവരും സിവിൽ സപ്ലെസ് കമ്മീഷണർ ഹിമ , റേഷനിംഗ് കൺട്രോളർ മോഹൻ കുമാർ എന്നിവരും പങ്കെടുത്തു.






