ഹരിവരാസനം ചൊല്ലി വിളക്കണച്ച് ശ്രീകോവിലിന് പുറത്തിറങ്ങി,ശബരിമല നട അടച്ചു

തിരുവാഭരണ മടക്കഘോഷയാത്ര പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലേക്ക് തിരിച്ചു
ശബരിമല:ശബരിമല ക്ഷേത്രത്തിലെ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് നട അടച്ചു. പന്തളം രാജപ്രതിനിധി പുണര്‍തംനാള്‍ നാരായണ വര്‍മയുടെ ദര്‍ശനത്തിന് ശേഷം രാവിലെ 6:45 നാണ് നട അടച്ചത്.

രാവിലെ അഞ്ചിന് നട തുറന്നശേഷം കിഴക്കേ മണ്ഡപത്തില്‍ ഗണപതിഹോമം നടത്തി. തുടർന്ന് തിരുവാഭരണ മടക്കഘോഷയാത്ര പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലേക്ക് തിരിച്ചു. പെരിയസ്വാമി മരുതുവന ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ 30 അംഗ സംഘമാണ് വന്ന പാതയിലൂടെ തിരുവാഭരണ പേടകവുമായി മടങ്ങിയത്. ജനുവരി 23 ന് പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെത്തും.

തിരുവാഭരണം പതിനെട്ടാംപടി വഴി തിരിച്ചിറക്കുന്നു
ആദ്യ പെട്ടിയിലാണ് പതിനെട്ടാം പടി കയറി ഭഗവാനെ ചാര്‍ത്തുന്ന തിരുവാഭരണം. തിരുമുഖം, പ്രഭ, ചുരിക, വാള്‍, പുഷ്‌ക്കല, പൂര്‍ണ രൂപങ്ങള്‍, ആന, കടുവ, പുലി രൂപങ്ങള്‍, വലംപിരി ശംഖ് തുടങ്ങിയവയുണ്ട്.
രണ്ട് പെട്ടികള്‍ മാളികപ്പുറത്തേയ്ക്കാണ് കൊണ്ടു പോയത്. പന്തളം രാജപ്രതിനിധി കളഭാഭിഷേകത്തിന് നല്‍കിയ സ്വര്‍ണകുടം ഉള്‍പ്പെടെ രണ്ടാം പെട്ടിയിലാണ്. ഈ പെട്ടിയും പതിനെട്ടാം പടിയിലൂടെയാണ് താഴെ എത്തിച്ചത്. തലപ്പാറമല, ഉടുമ്പാറമലയുടെ കൊടികള്‍, അയ്യപ്പന്റെ തിടമ്പ്, നെറ്റിപ്പട്ടം തുടങ്ങിയവ മൂന്നാം പെട്ടിയിലും. വിളക്കെഴുന്നള്ളിപ്പിന് ഇവയാണ് ഉപയോഗിച്ചത്. കൊല്ലമുഴി- നിലയ്ക്കല്‍ വഴിയുള്ള മടക്ക യാത്രയില്‍ ളാഹ വനം വകുപ്പ് ഓഫീസിന് സമീപമുളള സത്രത്തില്‍ വിശ്രമിക്കും. ജനുവരി 21 ന് പെരുന്നാട് കക്കാട് കോയിക്കല്‍ ക്ഷേത്രത്തിലെ അയ്യപ്പ വിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തി ദര്‍ശനമുണ്ട്. ജനുവരി 22 ആറന്മുള കൊട്ടാരത്തില്‍ വിശ്രമം. ഇവിടെ പെട്ടി തുറന്ന് കാണിക്കുന്ന തിരുവാഭരണം ദര്‍ശിക്കാന്‍ അവസരമുണ്ട്. തുടര്‍ന്ന് പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലേക്ക് യാത്ര തിരിക്കും.

ശബരിമല നട അടയ്ക്കുന്നതിൻ്റെ തലേന്ന് രാത്രി മാളികപ്പുറം ഗുരുതി
മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി കഴുത്തില്‍ രുദ്രാക്ഷമാലയും കൈയില്‍ യോഗദണ്ഡും അണിയിച്ചു. ഹരിവരാസനം ചൊല്ലി വിളക്കണച്ച് ശ്രീകോവിലിന് പുറത്തിറങ്ങി നടയടച്ച് താക്കോല്‍ക്കൂട്ടം രാജപ്രതിനിധിക്ക് നൽകി.
പതിനെട്ടാം പടിയിറങ്ങി ആചാരപരമായ ചടങ്ങ് നടത്തി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒ ജി ബിജുവിൻ്റെയും മേല്‍ശാന്തിയുടെയും സാന്നിധ്യത്തില്‍ താക്കോല്‍ക്കൂട്ടം ശബരിമല അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ എസ് ശ്രീനിവാസന് രാജപ്രതിനിധി കൈമാറി. മാസപൂജ ചെലവുകള്‍ക്കുള്ള പണക്കിഴിയും നൽകി രാജപ്രതിനിധി പന്തളം കൊട്ടാരത്തിലേക്ക് മടങ്ങി .ഇനി മറ്റൊരു തീര്‍ഥാടന കാലത്തിന് കാത്തിരപ്പ്.






