‘എംറ്റി സ്പേസ്: ബാഷ്പീകൃതയുടെ ആറാം വിരൽ’പുസ്തകം വസ്തുതകൾക്ക് നിരക്കാത്തതും അസത്യവുമാണെന്ന് എം ടിയുടെ മക്കൾ

‘കുപ്രസിദ്ധിയിലൂടെ’ പുസ്തകം വിറ്റു പോവാനുള്ള കുത്സിത ശ്രമത്തിന്‍റെ ഭാഗമാണ് പുസ്തകമെന്നും സിതാരയും അശ്വതിയും
കോഴിക്കോട്:ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേർന്ന് രചിച്ച് ബുക്ക് വേം പ്രസിദ്ധീകരിച്ച ‘എംറ്റി സ്പേസ്: ബാഷ്പീകൃതയുടെ ആറാം വിരൽ’എന്ന പുസ്തകത്തിൽ എം ടിയുടെ ആദ്യഭാര്യ പ്രമീള നായരുടെ ജീവിതമെന്ന പേരിൽ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭൂരിഭാഗം കാര്യങ്ങളും വസ്തുതകൾക്ക് നിരക്കാത്തതും അസത്യവുമാണെന്ന് എം ടിയുടെ മക്കളായ സിതാരയും അശ്വതി നായരും ഫേസ്ബുക്കിൽ പങ്കുവെച്ച സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

സിതാര
പ്രമീള നായർ മരിച്ച് 26 വർഷങ്ങൾക്ക് ശേഷവും എം ടി വാസുദേവൻ നായർ എന്ന ഞങ്ങളുടെ അച്ഛൻ മരിച്ച് ഒരു വർഷത്തിന് ശേഷവും രചിക്കപ്പെട്ട ഈ പുസ്തകം അച്ഛനെയും ഞങ്ങളുടെ കുടുംബത്തെയും അപകീർത്തിപ്പെടുത്തുവാനും തേജോവധം ചെയ്യുവാനും ഉദ്ദേശിച്ച്, അതുവഴി ആർജ്ജിക്കുന്ന ‘കുപ്രസിദ്ധിയിലൂടെ’ പുസ്തകം വിറ്റു പോവാനും രചയിതാക്കൾക്ക് ശ്രദ്ധ കിട്ടുവാനും നടത്തിയ ഒരു കുത്സിത ശ്രമത്തിന്‍റെ ഭാഗമാണെന്ന് ഇരുവരും ആരോപിക്കുന്നു.

അശ്വതി
പ്രമീള നായരും എംടി വാസുദേവന്‍ നായരും മരിച്ചതിനു ശേഷം രചിക്കപ്പെട്ട പുസ്തകം കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനും തേജോവധം ചെയ്യാനും ഉദ്ദേശിച്ചിട്ടുള്ളതാണ്. പ്രശസ്തിക്കും പണത്തിനും വേണ്ടി എംടിയെ തേജോവധം ചെയ്യുന്നത് അംഗീകരിക്കാന്‍ ആവില്ല. പുസ്തകം ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ മറ്റു നടപടികളിലേക്ക് നീങ്ങുമെന്ന് അശ്വതിയും സിതാരയും വ്യക്തമാക്കി.
ഇരുവരുടെയും പ്രസ്താവന:

പ്രമീളാനായരാണ് സിതാരയുടെ അമ്മ.കലാമണ്ഡലം സരസ്വതിയുടെ മകളാണ് അശ്വതി.

എം.ടി രണ്ട് തവണ വിവാഹം കഴിച്ചിട്ടുണ്ട്. 1965ൽ എഴുത്തുകാരിയും വിവർത്തകയുമായ പ്രമീളയെ അദ്ദേഹം വിവാഹം കഴിച്ചു. കോഴിക്കോട്ടെ എംബി ട്യൂട്ടോറിയൽസിൽ ഒരേ കാലത്ത് അധ്യാപകരായിരുന്നു എംടിയും പ്രമീളയും. എംടിയെക്കാൾ മൂന്നു വയസ്സോളം കൂടുതലുണ്ടായിരുന്നു പ്രമീളയ്ക്ക്. എംടിയെ ഇംഗ്ലിഷ് വായനക്കാർക്കു പരിചയപ്പെടുത്തിയതിൽ പ്രമീളയുടെ വിവർത്തനങ്ങൾക്കു വലിയ പങ്കുണ്ട്. ‘മഞ്ഞ്’ നോവലിന്റെ ഇംഗ്ലിഷ് പരിഭാഷ വിവർത്തനസാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നായി കരുതുന്നവരുണ്ട്.
11 വർഷത്തെ ദാമ്പത്യത്തിന് ശേഷം അവർ വേർപിരിഞ്ഞു.ഈ വിവാഹത്തിലുള്ള അദ്ദേഹത്തിന്‍റെ മകൾ സിതാര ഭർത്താവിനൊപ്പം അമേരിക്കൻ ഐക്യനാടുകളിൽ ബിസിനസ് എക്സിക്യൂട്ടീവായി ജോലി ചെയ്യുകയാണ്.എംടിയുമായുള്ള ബന്ധം പിരിഞ്ഞ ശേഷം പ്രമീള ദീർഘകാലം മകൾ സിതാരയ്‌ക്കൊപ്പം അമേരിക്കയിലായിരുന്നു. പിന്നീട് രോഗബാധിതയായി നീണ്ടകാലം ചികിത്സയിൽ കഴിഞ്ഞ പ്രമീള കോഴിക്കോട് നടക്കാവിൽ ക്രിസ്ത്യൻ കോളജിനു സമീപത്തെ വീട്ടിലായിരുന്നു അവസാനകാലം ചെലവഴിച്ചിരുന്നത്. 1999 നവംബർ 10നു പ്രമേഹം മൂർച്ഛിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിര്യാതയായി.
1977ൽ നർത്തകി കലാമണ്ഡലം സരസ്വതിയെ[ വിവാഹം കഴിച്ച എംടിക്ക് അവരിൽ അശ്വതി നായർ (നർത്തകി) എന്ന മകളുണ്ട്.അവസാന കാലത്ത് മൂത്ത മകളുടെ പേരിലുള്ള കോഴിക്കോട് കൊട്ടാരം റോഡിലെ ‘സിതാര’യിലായിരുന്നു എം.ടി. താമസിച്ചിരുന്നത്.






