രോഗിക്ക് ‘സിപിആർ’ നൽകിയില്ലെന്ന് വിളിച്ചുകൂവി വിധിച്ചു…

സിസിടിവി ദൃശ്യങ്ങൾ പൂർണമായി പുറത്തുവന്നു
തിരുവനന്തപുരം: വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി എത്തിയ യുവാവ് ചികിത്സ കിട്ടാതെ മരിച്ചു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൂർണമായി പുറത്തുവന്നു.രാത്രി ഒന്നരയോടെയാണ് രോഗിയും ഭാര്യയും ആശുപത്രിയിലെത്തുന്നത്.രണ്ടുമിനിട്ടിനുള്ളിൽ ഗ്രിൽ തുറന്ന് അകത്തുകയറ്റി ഡോക്ടറുടെ കാബിനിലെത്തിച്ച രോഗിക്ക് ഉടൻ രണ്ട് തരം ഇഞ്ചക്ഷനും നെബുലൈസേഷനും ഓക്‌സിജനും നൽകി.ഒട്ടും വൈകാതെ തുടർ ചികിത്സയ്ക്കായി ഓക്സിജനോടുകൂടി തന്നെ ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തു.ഇതിനെല്ലാം കൂടി 10 മിനിട്ടേ എടുത്തിട്ടുള്ളൂ.നിർഭാഗ്യവശാൽ രോഗി മരിച്ചു.
ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഇതിനപ്പുറമുള്ള ചികിത്സ ലഭിക്കില്ല.മാത്രമല്ല, ഇതേ രോഗി മൂന്നുദിവസം മുമ്പ് ഇതേ ആശുപത്രിയിലെത്തിയതും അന്ന് മെഡിക്കൽ കോളെജിലേക്ക് റഫർ ചെയ്തതുമാണ്.പക്ഷെ,രോഗി മെഡിക്കൽ കോളേജിലോ മറ്റ് ഉയർന്ന സൌകര്യമുള്ള ആശുപത്രികളിലോ ചികിത്സയ്ക്കായി പോയില്ല.രോഗി എത്തി 10 മിനിട്ടിനുള്ളിൽ സാധ്യമായ ചികിത്സ നൽകി അടുത്ത സൌകര്യമുള്ള കേന്ദ്രത്തിലേക്ക് അയച്ച സാഹചര്യത്തിൽ ഇവിടെ അവരുടെ ഭാഗത്ത് ഒരു വീഴ്ചയുമില്ലെന്ന് വ്യക്തമായിരിക്കേ ആശുപത്രി വളഞ്ഞ് ചീത്തവിളിച്ച് സമരം നടത്തുന്നത് രാഷ്ട്രീയമായി നല്ലതാവാം,പക്ഷെ അവിടെ ജോലി ചെയ്യുന്നവർക്ക് നൽകുന്ന സന്ദേശം എന്താണ്?രോഗിക്ക് സിപിആർ നൽകിയില്ലെന്ന് വിളിച്ചുകൂവിവിധിച്ച മാധ്യമ പ്രവർത്തകൻ എവിടെനിന്നാണ് മെഡിക്കൽ ബിരുദമെടുത്തത്?കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിൽനിന്ന് വായനക്കാരനും കാണികൾ ഓടിരക്ഷപ്പെടുന്നതിനു കാരണം ഇത്തരം അവതാരങ്ങൾ കൂടിയാണ്.

ഡോ.മനോജ് വെള്ളനാട്
ന്യൂറോ സർജനും എഴുത്തുകാരനുമായ ഡോ.മനോജ് വെള്ളനാടിൻ്റെ ഫെയ്സ് ബുക് കുറിപ്പ് :
കേരളത്തിലെ ഒരാശുപത്രിയിൽ ഒരു രോഗി മരിച്ചാൽ ഒന്നുകിൽ ‘ചികിത്സ കിട്ടാതെ’ മരിച്ചു, അല്ലെങ്കിൽ ‘ചികിത്സാ പിഴവ്’ മൂലം മരിച്ചു എന്ന ചിന്താരീതിയിലേക്ക് കാര്യങ്ങൾ എത്തിയിട്ട് കുറച്ചു നാളായി. ഇതിൻ്റെ പ്രധാന പ്രായോജകർ, വാർത്തകൾക്ക് വസ്തുതകൾ ബാധ്യത ആവരുതെന്ന് വല്ലാത്ത ശാഠ്യമുള്ള കേരളത്തിലെ തേങ്ങയുടെ എണ്ണത്തേക്കാൾ കൂടുതലുള്ള മാധ്യമങ്ങൾ തന്നെയാണ്.
വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തിയ രോഗി മരിച്ചത് ഒട്ടും നിസാരമായ കാര്യമല്ല. വാർത്താ പ്രാധാന്യമുള്ളതു തന്നെയാണ്. പ്രത്യേകിച്ചും രോഗി ഒരു യുവാവാണ്. പക്ഷെ വാർത്തയ്ക്ക് വസ്തുതകൾ ബാധ്യത ആവരുത് എന്ന നിർബന്ധം ഇവിടെയും ഉണ്ടായി. ഇപ്പോൾ കേരളത്തിലെ കൊച്ചു കുട്ടികൾക്ക് വരെ അറിയാം, വിളപ്പിൽശാലയിൽ ചികിത്സ വൈകിയതും ചികിത്സ നൽകാത്തതും കാരണം 37 കാരൻ മരിച്ചു എന്ന്. എന്നാൽ സത്യമതാണോ? അതാർക്കറിയണം!!
എന്നാലും നമ്മൾ അറിഞ്ഞ കാര്യങ്ങൾ പറയണമല്ലോ.
1. രാത്രി ഒന്നര അടുപ്പിച്ച് ആശുപത്രിയിൽ എത്തിയ രോഗിക്ക് ഗ്രിൽ തുറന്നു കൊടുത്തില്ലാ എന്നതാണ് ആദ്യത്തെ പ്രശ്‌നം. എന്നാൽ സിസിടിവിയിലെ സമയം പരിശോധിച്ചാൽ അറിയാം രോഗി എത്തി, രണ്ടു മിനിട്ട് തികച്ച് എടുത്തിട്ടില്ല എന്ന കാര്യം. പക്ഷെ അക്കാര്യം പരിശോധിച്ചാലേ അറിയൂ.
2. ഡോക്‌ടർ പരിശോധിക്കാൻ വൈകി: അതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്, രോഗിയെ നേരെ ഡോക്ടറുടെ ക്യാബിനിലേക്ക് കൊണ്ടു പോകുന്നത്.
3. വേണ്ട ചികിത്സ നൽകിയില്ല : ശ്വാസം മുട്ടലുമായി വരുന്ന രോഗിയ്ക്ക് നൽകേണ്ട, അല്ലെങ്കിൽ ഒരു സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ചെയ്യാവുന്ന ചികിത്സകൾ – രണ്ട് തരം ഇഞ്ചക്ഷനും നെബുലൈസേഷനും ഓക്‌സിജനും – അവിടെ നിന്നും നൽകിയിട്ടുണ്ട്.
4. തുടർന്ന്, തുടർ ചികിത്സയ്ക്കായി ഓക്സിജനോടുകൂടി തന്നെ ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തു.
5. CPR നൽകിയില്ല! : ഇതാണ് ഏറ്റവും ഗുരുതരമായ ആരോപണം. CPR ബോധമുള്ള, പ്രതികരിക്കുന്ന, നടന്നു പോകുന്ന രോഗികൾക്ക് കൊടുക്കുന്ന ചികിത്സയല്ല. അത് അബോധാവസ്ഥയിൽ ഉള്ള പൾസ് ഇല്ലാത്ത രോഗികളിലേ ചെയ്യാൻ പറ്റൂ. മഹേഷിൻ്റെ പ്രതികാരത്തിലെ പട്ടാളക്കാരൻ ചെയ്യുന്നത് കണ്ട് അതാണ് CPR എന്ന് വിചാരിക്കരുത്.
രോഗി വരുന്നതും ഇതെല്ലാം സംഭവിക്കുന്നതും ആംബുലൻസിൽ കയറി പോകുന്നതും എല്ലാം മനുഷ്യസാധ്യമായ ശരിയായ വേഗതയിൽ തന്നെയാണ്. എന്നിട്ടും രോഗി മെഡിക്കൽ കോളേജ് എത്തും മുമ്പേ മരിച്ചു. അത് ഭൗർഭാഗ്യകരമാണ്. എന്നുകരുതി അദ്ദേഹത്തെ വേണ്ട രീതിയിൽ ചികിത്സിച്ച ആരോഗ്യ പ്രവർത്തകരും ആശുപത്രിയും ആണ് കാരണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്?
അദ്ദേഹം വളരെ നേരത്തേ ഹൃദ്രോഗി ആയിരുന്നു. മരിക്കുന്നതിന് 3 ദിവസം മുമ്പും ഇതേ ആശുപത്രിയിൽ ഇതേ ബുദ്ധിമുട്ടുമായി വരികയും വേണ്ട ചികിത്സ നൽകിയ ശേഷം തുടർ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ഹയർ സെൻ്ററിലേക്ക് റെഫർ ചെയ്തതുമാണ്. എന്നാൽ എന്തുകൊണ്ടോ അദ്ദേഹം അതിനൊന്നും പോയില്ല.
അപ്പോൾ എന്താണ് മരണകാരണം? ആർക്കും അറിയില്ല. അത് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലേ അറിയൂ. എന്നാൽ കേരളത്തിലെ മാധ്യമപ്രവർത്തകർക്ക് അതിൻ്റെ ഒന്നും ആവശ്യമില്ല. അവർ വിചാരണയും നടത്തി വിധിയും പറഞ്ഞു കഴിഞ്ഞു. ഇനി ഇതിൻ്റെ ശരിയായ വസ്തുതകൾ പുറത്തു വരുമ്പോൾ അവർ എപ്പോഴെങ്കിലും വാർത്തയാക്കുമോ? ഏയ്, അതിലൊരു ത്രില്ലില്ല. ഇനി ശരിയായ വസ്തുത അറിയാൻ ഭൂരിപക്ഷം മലയാളികൾക്കും താൽപ്പര്യമുണ്ടോ? ഒട്ടുമേ ഇല്ല എന്നതാണ് മറ്റൊരു സത്യം.
ചികിത്സാ വൈകലും ചികിത്സാ പിഴവുകളും സംഭവിക്കാവുന്ന കാര്യമാണ്. എവിടെയും എപ്പോഴും സംഭവിക്കാം. കാരണം ഇതെല്ലാം ചെയ്യുന്നത് മനുഷ്യരാണ്. പക്ഷെ അത് വാർത്തയാക്കും മുമ്പ് ശരിക്കും അങ്ങനെ സംഭവിച്ചോ എന്ന് അന്വേഷിക്കേണ്ടത് മിനിമം മര്യാദയാണ്. നമ്മുടെ പൊതുജനാരോഗ്യ സംവിധാനങ്ങൾ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുളള എല്ലാവർക്കും വേണ്ടിയാണല്ലോ. അതിനെ അനാവശ്യമായി അപകീർത്തിപ്പെടുത്തിയതു കൊണ്ട് എന്ത് ഗുണമാണുള്ളത്?
മരിച്ച മനുഷ്യന് ആദരാഞ്ജലി. 🙏






