അത് ‘പി ആർ കളി’യല്ല,ശാരീരിക പരിമിതികളെ പരിഹസിച്ച ആളിനെ ചേർത്തുപിടിച്ച് ലിൻ്റോ ജോസഫ് എംഎല്‍എ

അവഹേളിച്ചയാൾ മാപ്പു ചോദിച്ചു,ലിൻ്റോ ജോസഫ് കേസ് അവസാനിപ്പിച്ചു
കോഴിക്കോട്: സാമൂഹിക മാധ്യമത്തിലൂടെ ശാരീരിക പരിമിതികളെ പരിഹസിച്ച ആളിന് മാപ്പ് നല്‍കി കേസ് ഒത്തുതീര്‍പ്പാക്കി തിരുവമ്പാടി എംഎല്‍എ ലിന്‍റോ ജോസഫ്. അധിക്ഷേപം നടത്തിയ ലീഗ് അനുഭാവി അസ്ലം ക്ഷമ ചോദിച്ചതോടെ താന്‍ നല്‍കിയ പരാതി പിന്‍വലിക്കുന്നതായി ലിന്‍റോ ജോസഫ് അറിയിച്ചു.പരിഹസിച്ച അസ്ലം മുഹമ്മദിനോട് ക്ഷമിച്ച എംഎല്‍എ, പരാതി പിന്‍വലിച്ച് അദ്ദേഹത്തോടൊപ്പം ചായയും കുടിച്ചാണ് പൊലീസ് സ്റ്റേഷനില്‍ നിന്നും മടങ്ങിയത്.

എംഎല്‍എ ലിന്‍റോ ജോസഫും അസ്ലം മുഹമ്മദും കേസ് അവസാനിപ്പിച്ച ശേഷം ഒരുമിച്ച് ചായക്കടയിൽ
കഴിഞ്ഞ ദിവസമാണ് ഫെയ്‌സ്ബുക്കിലെ ഒരു കമൻ്റിൽ ലിന്‍റോ ജോസഫ് എംഎല്‍എയുടെ ശാരീരിക പരിമിതികളെ കളിയാക്കി അവഹേളിച്ച് അസ്ലം മുഹമ്മദ് കമൻ്റിട്ടത്.പരിഹാസം വിവാദമായതോടെ കുടുങ്ങുമെന്ന് മനസ്സിലാക്കിയ അസ്ലം പോസ്റ്റ് ഡിലീറ്റ് ചെയ്തു. എംഎൽഎയെ വിളിച്ച് മാപ്പു ചോദിക്കുകയും ചെയ്തു.
ഇതിനിടയിൽ ഇങ്ങിനെയൊരു ആളേ ഇല്ലെന്നും ഇത് എംഎൽഎ കളിച്ച പി ആർ നാടകമാണെന്നും ആക്ഷേപിച്ച് ലീഗ്,യുഡിഎഫ് അണികൾ രംഗത്തെത്തി. ഇതോടെ,ഡിവൈഎഫ്ഐ തിരുവമ്പാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.അതോടെ, അസ്ലമിനെ തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെ പൊലീസ് ലിന്‍റോ ജോസഫിനെയും സ്റ്റേഷനിലേക്ക് വിളിച്ചു. അസ്ലമിനോട് സംസാരിച്ച ലിന്‍റോ ജോസഫ് പരാതി പിന്‍വലിക്കുകയായിരുന്നു.
അസ്ലമിന് തെറ്റ് ബോധ്യപ്പെട്ടതായി ലിന്റോ ജോസഫ് പറഞ്ഞു. തിരുത്താനുള്ള സന്മനസ് അസ്ലം കാണിച്ചു. തെറ്റ് പറ്റിയാല്‍ തിരുത്തുകയാണ് വേണ്ടത്. തെറ്റ് പറ്റാത്തവരായി ആരും ഇല്ല. ഇതോടെ ഈ വിഷയം അവസാനിച്ചെന്നും ലിന്‍റോ ജോസഫ് അറിയിച്ചു.

തന്നോട് ക്ഷമിച്ച
എംഎല്‍എ ലിന്‍റോ ജോസഫിൻ്റെ കരം കവരുന്ന അസ്ലം മുഹമ്മദ്
എംഎല്‍എ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍വേണ്ടി ചെയ്ത പിആര്‍ വര്‍ക്കിന്‍റെ ഭാഗമാണിതെന്ന തരത്തില്‍ ചില മോശം പരാമര്‍ശങ്ങള്‍ കണ്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഡിവൈഎഫ്ഐ പരാതി നല്‍കിയതെന്ന് എംഎല്‍എ പറഞ്ഞു.
മികച്ച കായികതാരമായിരുന്നു ലിൻ്റോ ജോസഫ്.കൊവിഡ് കാലത്ത് ഒരു രോഗിയെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് കിട്ടിയെങ്കിലും ഡ്രൈവറെ കിട്ടിയില്ല.ആ അംബുലൻസിൽ ഡ്രൈവറുടെ ജോലി ഏറ്റെടുത്തു പോവുമ്പോൾ ടിപ്പർ ഇടിച്ചുണ്ടായ അപകടത്തിലാണ് ലിൻ്റോക്ക് കാലിന് പരിക്കേറ്റ് ശാരീരിക പരിമിതി ഉണ്ടായത്.
ഇതേപ്പറ്റി ലിന്‍റോ ജോസഫ് ഫെയ്സ് ബുക്കിലിട്ട കുറിപ്പ്:(അസ്ലമിൻ്റെ ഫോട്ടോ മറച്ചാണ് എംഎൽഎ ഫെയ്സ് ബുക്കിൽ കുറിപ്പിട്ടത്)
‘പ്രിയ സുഹൃത്ത് അസ്ലമിനെ കണ്ടു..
മഹാനായ ലെനിൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്, തെറ്റ് പറ്റാത്തത് ഗർഭപാത്രത്തിലെ ശിശുവിനും മൃതശരീരത്തിനും മാത്രമാണെന്ന്. മനുഷ്യരായാൽ അറിഞ്ഞോ അറിയാതെയോ തെറ്റുകൾ പറ്റും. തെറ്റ് തിരിച്ചറിയുകയും തിരുത്തുകയും ചെയ്യുക എന്നുള്ളത് നമ്മെ കൂടുതൽ നല്ല മനുഷ്യരാക്കും. സോഷ്യൽ മീഡിയയിൽ എനിക്കെതിരെ വരുന്ന അപവാദപ്രചരണങ്ങളിലോ , കളിയാക്കലുകളിലോ ഞാൻ ശ്രദ്ധ കൊടുക്കാറില്ല. എങ്കിലും ഈ ഒരു സംഭവത്തിൽ നിന്ന് നാം മനസ്സിലാക്കേണ്ടത് എന്താണെന്നാൽ, കൂടുതൽ സംശുദ്ധവും മാന്യതയിൽ അധിഷ്ഠിതവുമായ ഒരു സോഷ്യൽ മീഡിയ സംസ്കാരത്തെ നമുക്ക് സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. വ്യക്തി അധിക്ഷേപങ്ങളിൽ നിന്നും ബോഡി ഷെയിമിങ്ങിൽ നിന്നും സ്ത്രീവിരുദ്ധതയിൽ നിന്നുമൊക്കെ മോചിതമായി മികച്ച സംവാദങ്ങൾ ഉയർന്നുവരുന്ന സ്പേസ് ആയി നമ്മുടെ സാമൂഹിക മാധ്യമങ്ങൾ മാറണം. എങ്കിൽ മാത്രമേ സമൂഹത്തിന് മുന്നോട്ടുപോകാൻ സാധിക്കൂ…

ലിൻ്റോ ജോസഫ് എംഎൽഎ ബസ് യാത്രയിൽ
അസ്ലം മുഹമ്മദ് എന്ന എന്റെ സഹോദരാ..
എനിക്ക് നിങ്ങളോട് യാതൊരുവിധ പരിഭവവും ഇല്ല. തെറ്റ് തിരുത്താൻ നിങ്ങൾ എന്നെ വിളിച്ചപ്പോൾമുതൽ നമ്മൾ പരസ്പരം അറിഞ്ഞില്ലേ.
എന്തെങ്കിലും ആവശ്യങ്ങൾ വരുമ്പോൾ ഒരു പരിചയക്കാരൻ എന്ന നിലയിൽ നിങ്ങൾക്ക് എന്നെ എപ്പോൾ വേണമെങ്കിലും വിളിക്കാം.
സ്നേഹത്തോടെ
ലിന്റോ ❤️’






