മന്ത്രി വി.ശിവൻകുട്ടിയേയും ലിൻ്റോ ജോസഫിനേയും ചേർത്തുപിടിച്ചും വി.ഡി സതീശനെ വിമർശിച്ചും മന്ത്രി എം.ബി രാജേഷ്

പഴയൊരു കെപിസിസി പ്രസിഡന്‍റ് പ്രതിപക്ഷനേതാവിനെ വിളിച്ച വാക്ക് ഇവിടെ എഴുതാനാവില്ല:മന്ത്രി എം.ബി രാജേഷ്
തിരുവനന്തപുരം:ശാരീരിക വെല്ലുവിളിയെ അധിക്ഷേപിച്ച മുസ്ലിംലീഗ് പ്രവർത്തകന് മാപ്പുകൊടുത്ത ലിൻ്റോ ജോസഫ് എംഎൽഎയേയും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ സെക്രട്ടേറിയറ്റിനുമുന്നിലെ പൊതുവേദിയിൽ അവൻ എന്നുവിളിച്ച് ആക്ഷേപിച്ച മന്ത്രി വി.ശിവൻകുട്ടിയേയും ചേർത്തുപിടിച്ച് തദ്ദേശമന്ത്രി എം.ബി രാജേഷിൻ്റെ ഫെയ്സ്ബുക് കുറിപ്പ്.

ലിൻ്റോ ജോസഫ് എംഎൽഎയും മന്ത്രി എം.ബി രാജേഷും
‘ലിൻ്റോയും പ്രതിപക്ഷനേതാവുംരണ്ട് രാഷ്ട്രീയം, രണ്ട് സംസ്കാരം ‘എന്ന തലക്കെട്ടിലുള്ള ആ കുറിപ്പിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശനെ നിശിതമായി വിമർശിക്കുന്നതിനു പുറമെ അദ്ദേഹം കഴിഞ്ഞ ദിവസം പോസ്റ്റുചെയ്ത പുസ്തകവായനയെപ്പറ്റിയുള്ള കുറിപ്പിനെ കളിയാക്കിയിട്ടുമുണ്ട്.ഇത്രയും സഹിഷ്ണുതയില്ലാതെ പെരുമാറുന്ന പ്രതിപക്ഷനേതാവ് ‘പുസ്തകം വായിച്ചിട്ടെന്ത് പ്രയോജനം’ എന്നു ചോദിക്കുന്ന രാജേഷ് ,’വെറുപ്പും പകയും ഒക്കെയുണ്ടാക്കുന്ന പുസ്തകങ്ങളാണോ അദ്ദേഹം വായിക്കുന്നതെ’ന്നും ആരായുന്നു.
എം.ബി രാജേഷിൻ്റെ ഫെയ്സ്ബുക് കുറിപ്പ്:
‘ലിൻ്റോയും പ്രതിപക്ഷനേതാവും രണ്ട് രാഷ്ട്രീയം, രണ്ട് സംസ്കാരം’
‘ലിൻ്റോ ജോസഫ് ആ പാപിയെ വെറുത്തില്ല. ഗാന്ധിജി പറഞ്ഞ പോലെ പാപത്തെ മാത്രം വെറുത്തു. യേശുവിനെപ്പോലെ ശത്രുത കാണിച്ചയാളോടും പൊറുത്തു. വികലാംഗൻ എന്ന് വിളിച്ചാണ് ലിൻ്റോ ജോസഫ് എം എൽ എ യെ ലീഗ് പ്രവർത്തകൻ ക്രൂരമായി അധിക്ഷേപിച്ചത്. കാരണം രാഷ്ട്രീയ വിരോധം മാത്രം. ലിൻ്റോയുടെ ശാരീരിക പരിമിതി പോലും അന്യർക്ക് വേണ്ടി ത്യാഗം ചെയ്തതുകൊണ്ട് സംഭവിച്ചതാണെന്ന് ലീഗുകാർക്കറിയുമോ? ദീർഘദൂര ഓട്ടക്കാരനായി കേരളത്തിനായി മെഡലുകൾ വാരിക്കൂട്ടിയ മികച്ച അത്ലറ്റായിരുന്നു ലിൻ്റോ. വോളിബോൾ കളിക്കളങ്ങളിൽ കുതിച്ചുയർന്ന് ഏത് ബ്ലോക്കിനെയും ഭേദിക്കുന്ന കിടിലൻ സ്മാഷുകൾ വർഷിച്ച മികച്ച കളിക്കാരനുമായിരുന്നു. പ്രളയ കാലത്ത് അത്യാസന്ന നിലയിലായ രോഗിയെ ആശുപത്രിയിലെത്തിക്കാൻ ഡ്രൈവറെ കിട്ടാതെ വന്നപ്പോഴാണ് ലിൻ്റോ സ്വയം ഡ്രൈവറായത്. അന്നുണ്ടായ അപകടമാണ്ലിൻ്റോയെ അംഗപരിമിതനാക്കിയത്. അതിൽ തളരാതെ ലിൻ്റോ ക്രച്ചസിൽ പൊതുപ്രവർത്തനം നടത്തി. ചെറുപ്പത്തിലേ പഞ്ചായത്ത് പ്രസിഡന്‍റും എം എൽ എയുമായി. നാട്ടുകാരുടെ പ്രിയപ്പെട്ടവനായി. ലീഗുകാർക്കും യുഡിഎഫുകാർക്കും വിരോധവുമായി.

പ്രതിപക്ഷനേതാവ് വി. ഡി സതീശനും മന്ത്രി എം.ബി രാജേഷും
വലതുപക്ഷത്തിന്‍റെ എക്കാലത്തെയും രാഷ്ട്രീയായുധമാണ് വ്യക്തി അധിക്ഷേപം. പ്രതിപക്ഷനേതാവ് തന്നെ അതിന് നേതൃത്വം കൊടുക്കുന്നത് ഇന്നലെ നമ്മൾ കണ്ടു. മന്ത്രി ശ്രീ. വി ശിവൻകുട്ടിയെ എന്തെല്ലാം പറഞ്ഞാണ് അദ്ദേഹം ആക്ഷേപിച്ചത്. പുസ്തകം വായിക്കുന്നുവെന്ന് പറയുന്ന ആളുടെ വായിൽ നിന്ന് ഇങ്ങനെയുള്ള അധിക്ഷേപ പദങ്ങൾ വരാമോ? ഇത്രയും സഹിഷ്ണുതയില്ലാതെ പെരുമാറാമോ? എങ്കിൽപ്പിന്നെ പുസ്തകം വായിച്ചിട്ടെന്ത് പ്രയോജനം? വെറുപ്പും പകയും ഒക്കെയുണ്ടാക്കുന്ന പുസ്തകങ്ങളാണോ അദ്ദേഹം വായിക്കുന്നത്? പ്രതിപക്ഷനേതാവ് എന്നൊക്കെ പറയുമ്പോൾ രാഷ്ട്രീയമായി വിമർശിക്കുമെന്നല്ലേ പ്രതീക്ഷിക്കുക? പ്രതിപക്ഷനേതാവ് തന്നെ എതിരാളികളെ വ്യക്തിപരമായി ആക്രമിക്കാൻ മാതൃക കാണിച്ചാൽ പിന്നെ, അല്ലെങ്കിലെ തെറിക്കൂട്ടമായി മാറിയ അണികൾക്ക് എന്താണ് പറഞ്ഞുകൂടാത്തത്?

ഇത് ഇന്നു തുടങ്ങിയതല്ല. മഹാനായ ഇ എം എസിനെ ഇവർ വിളിച്ചത് വിക്കൻ എന്നാണ്. പ്രഗദ്ഭനായ മുണ്ടശ്ശേരിയെ, മണ്ടാ മുണ്ടാ മുണ്ടശ്ശേരി, മണ്ടേലെന്താ ചകിരിച്ചോറോ ചാരായമോ എന്ന്. ഗൗരിയമ്മയെ ഗൗരിച്ചോത്തിയെന്ന്. കാലൻ വന്ന് വിളിച്ചിട്ടും ഗോപാലന്തേ പോകാത്തൂ എന്ന് എകെജി ആശുപത്രിയിൽ കിടക്കുമ്പോൾ വിളിച്ചവരാണിവർ. അവരുടെ പിൻമുറക്കാരായ ഇന്നത്തെ യുവനേതാക്കൾ മരണാനന്തരവും എകെജിയെ അധിക്ഷേപിച്ചുകൊണ്ടിരിക്കുന്നു. മരിച്ചാലും തീരാത്ത പക! ചെത്തുകാരന്റെ മകൻ, കരിങ്കുരങ്ങ്, കിടുങ്ങാക്ഷിയമ്മ, കോവിഡ് റാണി…. വെറും സൈബർ ഗുണ്ടകളുടെയല്ല, യു.ഡി.എഫിന്‍റെ തലമുതിർന്ന നേതാക്കളുടെ സമീപകാല മൊഴിമുത്തുകളാണിതൊക്കെ. പക്ഷേ, അവരുടെ അധിക്ഷേപവാക്കുകളൊന്നും മാധ്യമ ഓഡിറ്റിന് വിധേയമല്ല എന്നു മാത്രം. അതൊരു രാഷ്ട്രീയ സംസ്കാരമാണ്. എതിരാളികളെ ആക്ഷേപിച്ച് ശീലമായപ്പോൾ, സ്വന്തം നേതാക്കളോടും വിയോജിപ്പുള്ള എല്ലാവരോടും ഈ ഭാഷ പ്രയോഗിച്ചിട്ടുണ്ട്. പഴയൊരു കെപിസിസി പ്രസിഡന്‍റ് പ്രതിപക്ഷനേതാവിനെ വിളിച്ച വാക്ക് ഇവിടെ എഴുതാനാവില്ലല്ലോ. ലീഡർ ശ്രീ. കെ കരുണാകരൻ്റെ സഹധർമ്മിണി കല്യാണിക്കുട്ടിയമ്മയെ, പേരക്കുട്ടിയാവാൻ മാത്രം പ്രായമുള്ള യൂത്ത് കോൺഗ്രസ് നേതാവ് നീചമായി അധിക്ഷേപിച്ചത് കേട്ട് നമ്മളെല്ലാം ഞെട്ടിയവരാണല്ലോ. ‘മോളേ മീരേ…’ എന്ന് നീട്ടിവിളിച്ച് സ്വന്തം സൈബർ അണികളോട് അക്ഷരത്തെറ്റില്ലാതെ വിളിക്കണെ എന്ന് ദുരർത്ഥഗർഭമായ ലിഞ്ചിംഗ് സന്ദേശം നൽകിയത് പ്രമുഖ നേതാവാണ്.
ഇവർക്കിടയിലാണ് ലിൻ്റോ മനുഷ്യസ്നേഹത്തിന്റെ മഹാമാതൃകയാവുന്നത്. വികലാംഗനെന്ന് വിളിച്ചയാളെ കെട്ടിപ്പിടിച്ച് പൊറുത്തുകൊടുക്കുകയും, DYFI പ്രവർത്തകൻ പരാതി നൽകിയെങ്കിലും തനിക്ക് പരാതിയില്ലെന്ന് സ്റ്റേഷനിലെത്തി പറയുകയും, ഒടുവിൽ ആ ലീഗുകാരനെ കൂട്ടിക്കൊണ്ടുപോയി ചായ വാങ്ങിക്കൊടുക്കുകയും ചെയ്ത ലിൻ്റോ, തന്റെ രാഷ്ട്രീയവും സംസ്കാരവും വേറെയാണെന്ന് തെളിയിച്ചു.
തെറിവിളിച്ചയാളെ നിരായുധനാക്കിയ സ്നേഹത്തിന്, ലിൻ്റോ നിനക്ക് ഹൃദയാഭിവാദനം’






