“കോളറാകാലത്തെ പ്രണയം” പോലെ കൊവിഡുകാലത്തെ ദുരിതം എഴുതാനാവാത്തതിൽ പ്രതിഷേധം!

കവി സച്ചിദാനന്ദനെ ട്രോളി പ്രേംജിത്ത് സുരേഷ്ബാബു
തിരുവനന്തപുരം:’കരളലിയിക്കുന്ന കഥാബീജങ്ങൾ’ക്കായി കാത്തിരിക്കുന്ന എഴുത്തുകാരുടെയും സർഗ്ഗാത്മകരുടെയും പിന്തുണ കവി സച്ചിദാനന്ദനുണ്ടാകുമെന്ന് ട്രോളി എഴുത്തുകാരനും അഭിനേതാവുമായ പ്രേംജിത്ത് സുരേഷ്ബാബു.സർഗാത്മകത പീലിവിടർത്തിയാടുന്നത് ദുരന്ത-ദുരിത മുഖങ്ങൾക്കാകവേ അതിനൊന്നും അനുവദിക്കാത്ത എൽഡിഎഫ് സർക്കാരിനെ എങ്ങനെ പിന്തുണയ്ക്കുമെന്നാണ് ചോദ്യം.\

പ്രേംജിത്ത് സുരേഷ്ബാബു
പ്രേംജിത്ത് സുരേഷ്ബാബുവിൻ്റെ ഫെയ്സ് ബുക് കുറിപ്പ് വായിക്കാം:
‘കവി ശ്രീ സച്ചിതാനന്ദൻ പറയുന്നത് സത്യമാണ്..😄 കേരളത്തിൽ LDF ഗവൺമെന്റിന്റെ തുടർഭരണം ഉണ്ടാകാൻ പാടില്ല..അത് എന്ത് കൊണ്ടൊക്കെയാണ് എന്ന് നമ്മുക്ക് ഒന്ന് ആത്മാർത്ഥമായി പരിശോധിക്കാം…..
ഒന്നാമതായി.. ഏത് സാമൂഹിക സാഹചര്യത്തെയും അതിജീവിക്കാൻ കഴിയുന്ന ഇച്ഛാശക്തിയുള്ള ഗവൺമെന്റ് എന്നത് കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു അധികപറ്റാണ്. ജനം സന്തുഷ്ടരാകുന്നതും അതിജീവനം നടത്തുന്നതും സ്വന്തം പ്രയത്നത്തിലൂടെ മാത്രമല്ലാതായി തീരുമ്പോൾ അതിന്റെ സർഗ്ഗാത്മക സൗന്ദര്യം നഷ്ടമാകും.
ഉദാഹരണത്തിന് നിപ്പയും കൊറോണയും വന്നപ്പോഴത്തെ കേരളത്തിലെ സ്ഥിതി ആലോചിക്കുക… എല്ലാവരും ഭയപ്പെട്ട് വീടിനുള്ളിൽ ഒളിക്കുകയും രോഗമുണ്ടെന്ന് തോന്നിയവരെയും കണ്ടെത്തിയവരെയും ഒറ്റപ്പെടുത്തി ആക്രമിക്കുകയും ചെയ്തപ്പോൾ LDF ഗവൺമെന്റ് എന്താണ് ചെയ്തത്.? അവരുടെ യുവജന സംഘടനയിലുള്ള ഊർജ്ജസ്വലരായ ചെറുപ്പക്കാരെയും പാർട്ടി പ്രവർത്തകരെയും സ്വന്തം ജീവൻ നോക്കാതെ മാനുഷികമായി ഇടപെടാൻ പ്രാപ്തരാക്കി സന്നദ്ധ പ്രവർത്തനങ്ങൾക്കായി ഗ്രാമങ്ങളിലും നഗരങ്ങളിലും വിന്യസിപ്പിച്ചു. രോഗികളെയും ആശ്രിതരെയും വയോജനങ്ങളെയും സംരക്ഷിക്കാൻ വീടുവീടാന്തരം കയറിയിറങ്ങി ആഹാരവും മരുന്നും വിതരണം ചെയ്യിപ്പിച്ചു.. ക്വാറന്റയിൻ പ്രവർത്തനങ്ങളും സുചീകരണ യജ്ഞവും ബോധവത്ക്കരണവും നടത്തി പാത്രം കൊട്ടിക്കാതെ തിരിതെളിയിക്കാതെ സംയമനത്തോടെ ശാസ്ത്രീയമായി നേരിട്ട് രോഗത്തിന്റെ അമിത വ്യാപനത്തെ തടയുകയും ലോകാരോഗ്യ സംഘടന തന്നെ പ്രശംസിക്കുന്ന നിലയിൽ ഒരു പ്രതിരോധ സംവിധാനം തീർക്കുകയും ചെയ്തു. ഈ രീതിയിൽ കാര്യങ്ങൾ ചെയ്ത് എന്തൊരു കൊലച്ചതിയാണ് ഈ ഗവൺമെന്റ് എഴുത്തുകാരോട് നടത്തിയത്.. നോക്കു മാർക്കേസിന്റെ “കോളറാകാലത്തെ പ്രണയം” പോലെ ലോകോത്തരമായ സൃഷ്ടിക്കുള്ള കഥാബീജം കിട്ടത്തക്ക വിധത്തിൽ കാര്യങ്ങൾ ദയനീയമാക്കാൻ സർക്കാർ ശ്രദ്ധിച്ചില്ല. ശാസ്ത്രീയ കരു നീക്കത്തിലൂടെ സർഗ്ഗാത്മകതയെ ബലികഴിച്ച സർക്കാരിന് ബൗദ്ധികമായി എങ്ങനെ തുടരാൻ സാധിക്കും?
ഇനി മറ്റൊരു വിഷയം പറയാം 2016 – ലെ മഹാപ്രളയം… സംസ്ഥാനം ഇനി ഒരിക്കലും സാമ്പത്തികമായും സാമൂഹികമായും കരകയറില്ല എന്ന് തോന്നിപ്പിച്ച മഹത്തായ സാഹചര്യം… മനുഷ്യരുടെ നോവും ദേശത്തിന്റെ പതനവും എത്രായിരം സർഗ്ഗാത്മക സൃഷ്ടികൾക്ക് കാതലായി തീർന്നേനെ… അവിടെയും സമാനതകളില്ലാത്ത അതിജീവനം കൊണ്ട് കവികളുടെയും കഥാകാരന്മാരുടെയും അണപൊട്ടിയൊഴുകേണ്ട ഭാവനയുടെ മഹാ പ്രഞ്ചത്തെ നശിപ്പിച്ച് കളഞ്ഞു ഈ ഗവൺമെന്റ്… ” എന്നാൽ നമ്മൾ ഇറങ്ങുകയല്ലേ ?” എന്ന മോശപ്പെട്ട വാക്കിലൂടെ ഒട്ടും സാഹിത്യാത്മകമല്ലാത്ത ആഹ്വാനത്തിലൂടെ മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുവാനും… ഭയമില്ലാതെ സാഹചര്യത്തെ അതിജീവിക്കുവാനും… ഈ ഗവൺമെന്റ് പ്രാപ്തരാക്കി. ആകെ തകഴിയുടെ ” വെള്ളപ്പൊക്കത്തിൽ ” പോലെ ഒന്നോ ഒരു മുറിയോ ഹൃദയ സ്പർശിയായ കഥകൾ മാത്രം നിലനിൽക്കുന്ന സർഗ്ഗാത്മക പ്രപഞ്ചത്തിൽ മനുഷ്യരുടേതായ ദുരിതങ്ങളുമായി തന്നെ എത്ര കഥകൾ / കവിതകൾ ജനിക്കേണ്ടതായിരുന്നു. അനുവാചക ഹൃദയങ്ങളെ സങ്കടത്തിന്റെ സർഗ്ഗ പ്രളയത്തിലൂടെ നയിക്കാനുള്ള ആ സാധ്യതയും LDF ഇല്ലാതെയാക്കി. അതു പോട്ടെ പ്രളയത്തോടെ താത്ക്കാലിക അതിജീവനത്തിലൂടെ സംഭവങ്ങൾ അവസാനിക്കും എന്ന് കരുതിയിടത്താണ് ഇവർ പുനരധിവാസവും നഷ്ടപരിഹാര സ്കീമുകളും ക്രമത്തിൽ നടത്തി എഴുത്തുകാരുടെ മുഴുവൻ സാധ്യതകളെയും അട്ടിമറിച്ചത്…

കവി സച്ചിദാനന്ദൻ
UDF കാലത്തെ കുറിച്ച് ആലോചിക്കൂ… നിയമന നിരോധനത്തിലൂടെ തൊഴിലില്ലായ്മയുടെ ആധുനിക തലങ്ങളെ കുറിച്ചുള്ള പഠനവും എഴുത്തും സാധ്യമായിരുന്ന അക്കാലം എത്ര മനോഹരമായിരുന്നു… അടച്ച് പൂട്ടാൻ പോയ KSRTC യിലൂടെ യാത്രാ ക്ലേശങ്ങളുടെ കഥകൾക്ക് സാധ്യത തുറന്ന് കിട്ടിയിരുന്നു. സഞ്ചാരയോഗ്യമല്ലാത്ത റോഡുകളും ഹൈവെ സ്വപ്നങ്ങളും കാൽ നടയ്ക്ക് പോയ പഴയകാല പ്രണയങ്ങളും ഉപജീവനങ്ങളും തിരികെ വന്ന് പുതിയ നൂറ്റാണ്ടിലെ പഴകിയ ചിത്രങ്ങൾ എഴുതി മറിക്കാനുള്ള സാധ്യതകൾ തുറന്നിട്ടിരുന്നു. അടച്ച് പൂട്ടൽ ഭീക്ഷണി നേരിട്ട സ്കൂളുകൾ വ്യവസായങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ… എന്തിനേറെ പഠിക്കാൻ പുസ്തകങ്ങൾ പോലും കിട്ടാത്ത ബാല്യങ്ങളുടെ നൊമ്പരങ്ങൾ… ആനാശാസ്യ വേദികളായ മന്ത്രി മന്ദിരങ്ങൾ… അഴിമതിയുടെ തേരോട്ടങ്ങൾ.. അടഞ്ഞ് കിടന്ന ആശുപത്രി കെട്ടിടങ്ങൾ… അങ്ങനെ വെറുതെ റോഡിലിറങ്ങി നിന്നാൽ തന്നെ എത്രയെത്ര കഥാ ബീജങ്ങൾ… ഇതെല്ലാം നശിപ്പിച്ച പത്ത് വർഷങ്ങൾ… മനുഷ്യ ദീനതയുടെ സർഗ്ഗാത്മക വസന്തം വിരിയുന്നതും കാത്ത് ദാഹാർത്തരായി ഇരിക്കുന്ന കലാസാഹിത്യകാരന്മാരെ ഇവർ എന്നെങ്കിലും പരിഗണിച്ചിരുന്നോ ? ഇല്ല എന്നാണ് എന്റെയും അഭിപ്രായം.
അല്ലെങ്കിൽ മുണ്ടക്കൈ – ചൂരൽ മല വിഷയം തന്നെ നോക്കു… കേന്ദ്രം പോലും അവഗണിച്ച വിഷയത്തിൽ ഇവർക്കെന്താണിത്ര താത്പര്യം. കേന്ദ്രം പലിശയ്ക്ക് തന്ന പണത്തിന് എന്തെങ്കിലും കാട്ടിക്കൂട്ടി തടിതപ്പി വിഷയ ദാരിദ്ര്യം മാറ്റുന്നതിന് പകരം DYFi ക്കാരെ വരെ കളത്തിലിറക്കി ആക്രി പെറുക്കിച്ചും തൊഴിലെടുപ്പിച്ചും പണം സ്വരുക്കൂട്ടി ടൗൺ ഷിപ്പ് പണിയുന്നു. അഭയം കിട്ടാതെ പലായനം ചെയ്യുന്ന ഒരു ജനസമൂഹത്തിന്റെ കഥയോ… അനാഥരായി തെരുവിലലയുന്ന ദുരിത ബാധിതരുടെ കഥയോ എഴുതണമെങ്കിൽ ഒരു എഴുത്തുകാരൻ അനുഭവ ശേഖരണത്തിനായി ഇനി എവിടെ പോകണം ? പറയൂ…..
അതെല്ലാം സഹിക്കാം സാമൂഹിക പെൻഷൻ പോലും അതും 2000 രൂപ.. അതെന്താ… സമൂഹം തിരസ്ക്കരിച്ച, പലവ്യഞ്ജനക്കടയിൽ കടം വാങ്ങാൻ ഊഴം കാത്തു നിൽക്കുന്ന, ഒരു നേരത്തെ ഭക്ഷണത്തിന് വറ്റ് വാങ്ങാൻ കഴിയാതെ മടങ്ങി പോകുന്ന, മരുന്നു വാങ്ങാൻ കാശില്ലാതെ ദുരിതപ്പെടുന്ന, മക്കൾക്ക് മുമ്പിൽ ഭിക്ഷക്കായ് കൈ നീട്ടിനിൽക്കുന്ന വയോധികരുടെ കഥകൾ ഇനി ഞങ്ങൾ എഴുതണ്ട എന്നാണോ ?
ലൈഫ് പദ്ധതി പോലും… !!വീടും പരിസരവും എല്ലാവർക്കും ഉണ്ടായാൽ കരളലിയിക്കുന്ന ദുരിത പർവ്വങ്ങൾ ഞങ്ങൾ എഴുത്തുകാർ എവിടെ നിന്ന് കണ്ടെത്തും ?300000 PSC നിയമനങ്ങൾ.. ! അതെന്താ തൊഴിലില്ലായ്മ ഞങ്ങളിനി വിഷയമാക്കണ്ടേ?!
ഇതാണ് LDF ഗവൺമെന്റിന്റെ കുഴപ്പം… സർഗ്ഗാത്മകതയ്ക്ക് ഇടമില്ല. അപ്പോൾ പിന്നെ സാഹിത്യ അക്കാദമിയുടെ തലപ്പത്തിരിക്കുന്ന കവി എങ്ങനെ പ്രതികരിക്കണം ? ആപ്പിനൊപ്പം നടക്കുന്ന എഴുത്തുകാരി എന്ത് പറയണം .?
അപ്പോൾ പിന്നെ കള്ള പ്രചരണങ്ങളിലൂടെ എതിരാളികൾ അട്ടിമറിച്ച ത്രിപുരയും, ബംഗാളും നമ്മൾ ചൂണ്ടിക്കാണിക്കും. കമ്മ്യൂണിസം തുടർച്ചയായി ഭരിച്ചാൽ അത് തകരും എന്ന് നമ്മൾ പറയും… നമ്മുക്ക് വേണ്ടത് കഥാ ബീജങ്ങളാണ്… സർഗ്ഗാത്മകതയുടെ കുത്തൊഴുക്കാണ്. ഇപ്പോൾ ഇവിടെ നടക്കുന്ന വികസനങ്ങൾക്ക് തുടർച്ചയുണ്ടായാൽ തകരാൻ പോകുന്നത് ഒരു സർഗ്ഗാത്മക ലോകമാണ്. മാത്രമല്ല നമ്മൾ ബുദ്ധിജീവികളാകണമെങ്കിൽ കമ്മ്യൂണിസത്തെയും കമ്മ്യൂണിസ്റ്റ് ഭരണത്തെയും വിമർശിക്കണം. സോ… ഓൺ യുവർ മാർക്ക്… ഗെറ്റ് റെഡി… സ്റ്റാർട്ട്….
സച്ചിതാനന്ദൻ മാഷിന് കരളലിയിക്കുന്ന കഥാബീജങ്ങൾക്കായി കാത്തിരിക്കുന്ന എഴുത്തുകാരുടെയും സർഗ്ഗാത്മകരുടെയും പിന്തുണയുണ്ടാകും..
NB: ഭരണ തുടർച്ചയുണ്ടായാൽ 10 വർഷമായി തുടരുന്ന അക്കാദമിയിലെ തന്റെ സ്ഥാനം ഇനി ഉണ്ടാവില്ലെന്നും, തുടർന്ന് തനിക്കിഷ്ടമില്ലാത്ത ആരോ അവിടെ വരാൻ സാധ്യതയുണ്ടെന്നും തിരിച്ചറിഞ്ഞ് ഭരണമാറ്റം കൊതിക്കുന്ന മാഷിന്റെ ആത്മാർത്ഥത ആരും കാണാതെ പോകരുത്🙏🏼’






