‘അയ്യപ്പ സംഗമം: ചെലവ് 3 കോടി മാത്രം’

സ്പോൺസർഷിപ്പായി 4 കോടി കിട്ടിയെന്നും ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്
തിരുവനന്തപുരം:അയ്യപ്പ സംഗമത്തിൻ്റെ സംഘാടനത്തിനായി ഇത് വരെ ചെലവഴിച്ചത് മൂന്ന് കോടി രൂപ മാത്രമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്. അയ്യപ്പസംഗമം നടക്കുന്ന കാലയളവിൽ പ്രശാന്ത് ആയിരുന്നു ദേവസ്വം ബോർഡ് പ്രസിഡൻ്റ്.
അയ്യപ്പ സംഗമത്തിൻ്റെ സംഘാടനച്ചെലവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുവാൻ ശ്രമിക്കുന്നുവെന്ന് പ്രശാന്ത് കുറ്റപ്പെടുത്തി.ആകെ ചെലവായ ഈ മൂന്ന് കോടി രൂപയും പൂർണ്ണമായും സ്പോൻസർഷിപ്പായി കിട്ടിയതാണ്.ഇതിനു പുറമേ
ഒരു കോടി രൂപ കൂടി സ്പോൻസർഷിപ്പായി വന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അയ്യപ്പ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തപ്പോൾ(ഫയൽ ചിത്രം)
“മതപരമായ സമ്മേളനങ്ങൾ പ്രഭാഷണങ്ങൾ “എന്ന ഹെഡിൽ നിന്ന് 3 കോടി രൂപ സംഘാടനത്തിന് വേണ്ടി അഡ്വാൻസായി എടുത്തിരുന്നു. സ്പോൻസർഷിപ്പ് കിട്ടിയ മുറയ്ക്ക് അത് 2025 ഒക്ടോബർ 17ന് കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഇതല്ലാതെ ഒരു രൂപ പോലും ഇത് വരെ ദേവസ്വം ബോർഡിൽ നിന്നും ചെലവഴിച്ചിട്ടില്ലെന്നും പ്രശാന്ത് വ്യക്തമാക്കി.
ആകെച്ചെലവായ തുകയെ സംബന്ധിച്ച് ദേവസ്വം കമ്മീഷണർ 2025 നവംബർ നാലിന് കോടതിയിൽ നൽകിയ ഇടക്കാല റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന തുക 4.5 കോടിയും ജിഎസ് ടിയും എന്നാണ്.എന്നാൽ, ഇപ്പോൾ വന്നിരിക്കുന്ന ഈ റിപ്പോർട്ട് എന്തടിസ്ഥാനത്തിൽ നൽകി എന്നത് അന്വേഷിക്കപ്പെടേണ്ടതാണ്.ഇത് ആർക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണെന്നും പ്രശാന്ത് പറഞ്ഞു.

അയ്യപ്പ സംഗമ വേദിയിൽ മന്ത്രി വി.എൻ വാസവൻ.പി.എസ് പ്രശാന്തിനെയും കാണാം.(ഫയൽ ചിത്രം)
കണക്കുകള്‍ വ്യക്തമാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്: ദേവസ്വം മന്ത്രി വിഎൻ വാസവൻ
ദേവസം ബോര്‍ഡ് എല്ലാം പറയുമെന്നും സര്‍ക്കാരിന് വരവ് ചെലവ് സംബന്ധിച്ച കണക്ക് പറയാൻ അധികാരമില്ലെന്നും വിഎൻ വാസവൻ പറഞ്ഞു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് കൊടുത്ത മറുപടി കൃത്യമാണ്. ദേവസ്വം ബോർഡ് അഡ്വാൻസ് കൊടുത്ത പണം തിരികെ കൊടുത്തിട്ടുണ്ട്. കണക്കുകളിൽ വ്യക്തത വരുത്തണമെങ്കിൽ ബോർഡിനോട് ചോദിക്കണം. കോടതിയാണ് ഇക്കാര്യങ്ങളിൽ ഇടപെടുകയും നിർദേശം കൊടുക്കുകയും ചെയ്തത്. ദേവസ്വം ബോർഡിനോട് ചോദിക്കേണ്ട സമയത്ത് ആവശ്യം എങ്കിൽ ചോദിക്കുമെന്നും മന്ത്രി അറിയിച്ചു.
ബോര്‍ഡിനോട് കാര്യങ്ങൾ ചോദിക്കാൻ സർക്കാരിന് അധികാരമില്ല.
ശബരിമല സ്വര്‍ണക്കൊള്ളയമായി ബന്ധപ്പെട്ട് എസ്ഐടി അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തതോടെ കോണ്‍ഗ്രസ് ഒന്നും മിണ്ടുന്നില്ല. കൊടിമരം മാറ്റി സ്ഥാപിച്ചതിലടക്കം അന്വേഷണം നടക്കട്ടെയെന്നും എല്ലാം കാണാമെന്നും അടൂർ പ്രകാശ്, ആന്‍റോ ആന്‍റണി എന്നിവര്‍ ഉണ്ണികൃഷ്ണൻ പോറ്റിയുമായിസോണിയ ഗാന്ധിയുടെ അടുത്ത എത്തിയതിൽ ഇപ്പോഴും മറുപടി പറയുന്നില്ലെന്നും വിഎൻ വാസവൻ ആരോപിച്ചു.
അയ്യപ്പ സംഗമത്തിലെ വരവു ചെലവു കണക്കുകളിൽ ക്രമക്കേടെന്ന് ഹൈക്കോടതി നിയോഗിച്ച സ്പെഷൽ കമ്മീഷണറുടെ കണ്ടെത്തലാണ് വിവാദത്തിനിടയാക്കിയത്.എന്നാൽ, എസ്റ്റിമേറ്റ് തുകയെ കമ്മിഷണർ ചെലവായി ചിത്രീകരിക്കുകയായിരുന്നുവെന്നാണ് അനൌദ്യോഗിക വിശദീകരണം.






