അലി അക്ബറിൻ്റെയും വസുമതിയുടെയും പ്രണയത്തിന് 61

ഇപ്പോഴും ആ പ്രേമം 1965ലെ പോലെ തുടരുന്നു
കൊച്ചി:നാട്ടിക എസ്.എൻ. കോളേജിൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിനായി തൃശൂർ ജില്ലയിലെ വിദ്യാർത്ഥി നേതാവ് അലി അക്ബർ അവിടത്തെ പെൺകുട്ടികളുടെ നേതാവ് വസുമതിയെ പരിചയപ്പെടുന്നതിൽ അസ്വാഭാവികതയില്ല.
ആ പരിചയം പ്രണയമായി വഴിമാറുന്നതിലും അത്ഭുതമില്ല.എന്നാൽ,ആറ് പതിറ്റാണ്ടുമുമ്പത്തെ കേരളത്തിലെ സാമൂഹിക സാഹചര്യങ്ങളിൽ ഒരു ഹിന്ദുയുവതിയെ മുസ്ലിം യുവാവ് പ്രേമിച്ചാൽ ഇന്നുപോലും പ്രശ്നമായിരിക്കേ, അന്ന് അത് അംഗീകരിക്കാനേ സമൂഹത്തിന് സാധിക്കുമായിരുന്നില്ല.ഇന്നുപോലും ഇത്തരം പ്രണയങ്ങൾക്ക് ‘ലൌജിഹാദ്’ ചാപ്പ തയ്യാറായി വരുന്ന കാലമാണെന്ന് ഓർക്കണം.

സിഐസിസി ജയചന്ദ്രൻ
കഴിഞ്ഞ 61 വർഷത്തെ ആ പ്രണയകാലത്തിന് സാക്ഷിയായിരുന്ന പ്രസാധകൻ സിഐസിസി ജയചന്ദ്രൻ ഫെയ്സ് ബുക്കിൽ എഴുതിയ കുറിപ്പ്.
‘1965
നാട്ടിക എസ്.എൻ. കോളേജിൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിനായി തൃശൂർ ജില്ലയിലെ വിദ്യാർത്ഥി നേതാവ് അലി അക്ബർ എത്തുന്നു, അവിടത്തെ പെൺകുട്ടികളുടെ നേതാവ് വസുമതിയെ സ്വാഭാവികമായും പരിചയപ്പെടുന്നു,
വിദ്യാർത്ഥിനികൾക്കിടയിൽ നിന്ന് കൂടുതൽ നല്ല കേഡർമാരെ കണ്ടെത്തുന്നതിനുവേണ്ടിയുള്ള ശ്രമം വിപുലമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്നു.ആ പരിചയം ഇരുവരും തമ്മിൽ ഉള്ള പ്രേമമായി മാറിയാൽ ഇന്ന് ഒന്നും തോന്നില്ല എന്നാൽ അറുപത് കൊല്ലം മുൻപ് ഒരു മുസ്ലീം യുവാവ് ഒരു ഹിന്ദു യുവതിയെ പ്രേമിച്ചാലുള്ള എതിർപ്പ് എത്ര വലുതായിരിയ്ക്കും എന്ന് ഇപ്പോൾ ഊഹിക്കാൻ പോലും നിങ്ങൾക്ക് ആകില്ല.
എന്നാൽ ആ എതിർപ്പുകൾക്കിടയിൽ അവർ പ്രേമിച്ചു കൊണ്ടിരുന്നത് നീണ്ട ഒൻപത് വർഷമാണ്. കണ്ടും,കാണാതയും, എഴുതിയും, എഴുതാതെയുമുള്ള ഒൻപത് ആണ്ട്.
ഒടുവിൽ 1974 സാക്ഷാൽ കെ.ആർ. ഗൗരിയമ്മ ഇടപെടുന്നു. ഈഴവ പെൺകൊടി, മുസ്ലീം യുവാവിന്റെ സ്വന്തമാകാൻ അവർ ഒത്താശ ചെയ്യുന്നു. എറണാകുളം റജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹം. ഗൗരിയമ്മ, എം.എം.ലോറൻസ്, സുശീലാ ഗോപാലൻ, വൈക്കം വിശ്വൻ, ദിനേശ് മണി,തോമസ് ഐസക്ക് ഇവരുടെ സാന്നിദ്ധ്യത്തിൽ രക്തഹാരം അണിഞ്ഞ് പുതു ജീവിതത്തിലേയ്ക്ക്.എതിർപ്പുകൾ വീണ്ടും തുടർന്നു. വാസുമതിയുടെ കുടുംബത്തിൽ ഉള്ള അതി ശക്തനായ ഒരു അബ്‌കാരി അലി അക്ബറുടെ ജീവന് തന്നെ പലപ്പോഴും ഭീഷണി ഉയർത്തി . ഇരുവരും ഒരു തരി പോലും കുലുങ്ങിയില്ല അത്രയധികം ഇഴയടുപ്പത്തിൽ നെയ്ത ബന്ധമാണത്,
2025 ൽ അറുപതാണ്ട് . ഇപ്പോഴും പ്രേമം 1965ലെ പോലെ തുടരുന്നു.
എഴുപത്തിയഞ്ചാം വയസ്സിൽ ഈയിടെ വാസുമതി മഹാരാജാസ് കോളേജിൽ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിൽ എം. എ. മലയാളത്തിന് ചേർന്നു, മക്കളും കൊച്ചു മകനും പഠിച്ച അതേ കലാലയത്തിൽ.
സിഐടിയു ദേശീയ കൗൺസിൽ അംഗം എന്ന നിലയിലും, കലാഭവന്‍റെ ഡയറക്ടർ എന്ന നിലയിലും അലിഅക്ബർ സഖാവ് ഫുൾ ടൈം ബിസ്സി.
പ്രേമിച്ച് കല്യാണം കഴിച്ച് രണ്ടാഴ്ച കഴിയുമ്പോൾ കുടുംബ കോടതിയിലെ വക്കീലന്മാരുടെ സമ്പാദ്യം വലുതാക്കാൻ പെടാ പാട് പെടുന്ന നവ പ്രേമികളെ വാസുമതി അലി അക്ബർമാരെ പോലെ ഒട്ടേറെ പേർ നിങ്ങൾക്ക് ചുറ്റും ഉണ്ട്, കണ്ണ് തുറന്ന് നോക്കിയാൽ കാണാം. ഈ പോസ്റ്റിന് ഫെബ്രുവരി പതിനാലുമായോ, വാലന്റെയ്ൻ എന്ന റോമൻ പുരോഹിതനുമായോ ഒരു ബന്ധവുമില്ല.
അറുപത്തിയൊന്ന് ആണ്ടായി പ്രേമിച്ചു കൊണ്ടിരിയ്ക്കുന്ന അലി അക്ബർക്കും,വസുമതി ചേച്ചിയ്ക്കും അഭിവാദ്യങ്ങൾ.’






