കേരളത്തിന്‍റെ വികസന മാതൃകയിൽ പൂർണ്ണ വിശ്വാസമെന്ന് നൊബേൽ ജേതാവ് അമർത്യ സെൻ

കേരളം ലോകത്തിന് തന്നെ മാതൃകയാണെന്ന് വേൾഡ് ഫുഡ് പ്രൈസ് ജേതാവ് ഡോ. ശകുന്തള ഹരക്സിംഗ് തിൽസ്തദ്
തിരുവനന്തപുരം:കേരളം മുന്നോട്ടു വയ്ക്കുന്ന സുസ്ഥിര വികസന മാതൃകയിൽ പൂർണ്ണ വിശ്വാസമെന്ന് ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ അമർത്യ സെൻ .
വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസ് ഉദ്ഘാടന ചടങ്ങിൽ വീഡിയോ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
1957-ൽ കേരളം രൂപീകൃതമായപ്പോൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു സംസ്ഥാനത്തിന് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമോ എന്ന് പലരും സംശയിച്ചിരുന്നു. എന്നാൽ ഇന്ന് വരുമാനം, ആയുർദൈർഘ്യം, വിദ്യാഭ്യാസം, ദാരിദ്ര്യ നിർമ്മാർജ്ജനം എന്നിവയിൽ കേരളം ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി മാറിയെന്ന് അമർത്യ സെൻ ചൂണ്ടിക്കാട്ടി.
പതിനാലാം നൂറ്റാണ്ടിൽ പ്രശസ്ത സഞ്ചാരിയായ ഇബ്നു ബത്തൂത്ത കേരളം സന്ദർശിച്ചപ്പോൾ ഇവിടുത്തെ സ്ത്രീകളുടെ സ്വാതന്ത്ര്യവും ഉയർന്ന സാമൂഹിക പദവിയും കണ്ട് അത്ഭുതപ്പെട്ടിരുന്നു. കേരളത്തിന്‍റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്ക് പിന്നിൽ ഇത്തരം ചരിത്രപരമായ അടിത്തറയുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ലോകത്തിന് മുന്നിൽ എക്കാലത്തും തുറന്ന സമീപനമാണ് കേരളം സ്വീകരിച്ചിരുന്നത് .പുരാതന കാലം മുതൽക്കെ ജൂതന്മാരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും കേരളത്തിൽ എത്തിച്ചേരുകയും ഇവിടുത്തെ സംസ്കാരവുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട്. ഇത്തരം ബന്ധങ്ങളും ആശയവിനിമയങ്ങളും കേരളത്തെ കൂടുതൽ വിശാലമനസ്കതയുള്ള നാടാക്കി മാറ്റി. ഇന്ത്യയിൽ മതേതരത്വം ദുർബലപ്പെടുമ്പോഴും കേരളത്തിൽ അത് ശക്തമായി നിലനിൽക്കുന്നു എന്നത് എടുത്തുപറയേണ്ട കാര്യമാണെന്നും അമർത്യ സെൻ പറഞ്ഞു.
വികസനത്തിലും ജനാധിപത്യത്തിലും സാക്ഷരതയിലും വിദ്യാഭ്യാസത്തിലും കേരളം കൈവരിച്ച നേട്ടങ്ങൾ വളരെ വലുതാണെന്ന് പ്രശസ്ത ചരിത്രകാരി പ്രൊഫ. റൊമില ഥാപ്പർ വീഡിയോ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. കേരളത്തിൽ സാക്ഷരത ഏതാണ്ട് പൂർണ്ണമാണ്. വെറുതെ എഴുതാനും വായിക്കാനും പഠിക്കുന്നതിലുപരി, ലോകത്തെ മനസ്സിലാക്കുന്നതിലാണ് ഇവിടുത്തെ വിദ്യാഭ്യാസ പദ്ധതികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് വിദ്യാഭ്യാസത്തിൽ വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണെന്നും ഈ മാതൃക അഭിനന്ദനാർഹമാണെന്നും അവർ ചൂണ്ടിക്കാട്ടി.
സുസ്ഥിര വികസനത്തിലും ഭക്ഷ്യ ഉൽപ്പാദനത്തിലും കേരളം ലോകത്തിന് തന്നെ മാതൃകയാണെന്ന് വേൾഡ് ഫുഡ് പ്രൈസ് ജേതാവ് ഡോ. ശകുന്തള ഹരക്സിംഗ് തിൽസ്തദ് പറഞ്ഞു. ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ കേരളത്തിൻ്റെ നേട്ടങ്ങൾ ചർച്ച ചെയ്യപ്പെട്ടിരുന്നു. പ്രാദേശികവും പോഷകസമൃദ്ധവുമായ ഉൽപ്പന്നങ്ങൾക്ക് കേരളം നൽകുന്ന പ്രാധാന്യം കാലാവസ്ഥാ മാറ്റങ്ങളെ നേരിടാനും ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കാനും സഹായിക്കുന്നു.നീളമേറിയ കടൽത്തീരവും കായലുകളും പുഴകളും കേരളത്തിന് സമ്പന്നമായ മത്സ്യസമ്പത്ത് നൽകുന്നു. മത്സ്യം, ചെമ്മീൻ, ഞണ്ട്, കക്ക തുടങ്ങിയവ മികച്ച പോഷകാഹാരങ്ങളാണ്. ഇവ കുട്ടികളുടെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും ആവശ്യമായ പ്രോട്ടീനുകളും വിറ്റാമിനുകളും . ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മത്സ്യങ്ങളുടെ വിതരണ ശൃംഖല മെച്ചപ്പെടുത്താനും ഭക്ഷ്യനഷ്ടം കുറയ്ക്കാനും കേരളത്തിന് സാധിക്കുന്നുണ്ടെന്നും കടൽപ്പായൽ കൃഷിയിൽ കേരളം മുന്നേറുകയാണെന്നും അവർ പറഞ്ഞു.
ഭക്ഷ്യമേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിൽ കേരളം മുന്നിലാണ്. 2026 അന്താരാഷ്ട്ര വനിതാ കർഷക വർഷമായി ആചരിക്കാനിരിക്കെ, വനിതാ കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിൻ്റെ നടപടികൾ ശ്രദ്ധേയമാണ് യുവാക്കൾക്ക് പുതിയ സാങ്കേതികവിദ്യകളിലും ഡാറ്റാ മാനേജ്‌മെന്റിലും പരിശീലനം നൽകുന്നത് ഭാവിയിലെ ഭക്ഷ്യസുരക്ഷയ്ക്ക് അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്കും ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങൾക്കും കേരളത്തിൽ നിന്ന് പലതും പഠിക്കാനുണ്ടെന്ന് ഡോ. ശകുന്തള അഭിപ്രായപ്പെട്ടു.
ദരിദ്രർക്ക് രാജ്യനിർമ്മാണത്തിൽ വ്യക്തമായ ശബ്ദമുണ്ടാകണമെന്ന മഹാത്മാഗാന്ധിയുടെ ആഗ്രഹം നടപ്പിലാക്കുന്നതിൽ കേരളം മുന്നിലാണെന്ന് മുൻ കേന്ദ്രമന്ത്രി മണിശങ്കർ അയ്യർ പറഞ്ഞു. പഞ്ചായത്തീരാജ് നടപ്പിലാക്കുന്നതിൽ കേരളം ഇന്ത്യയിൽ ഒന്നാമതാണ്. അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതീക്ഷകൾക്കൊത്തുള്ള നേട്ടമാണിത്. കേരളത്തിലെ പഞ്ചായത്തീരാജ് നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് അദ്ദേഹം അഭ്യർത്ഥിച്ചു. വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1957 മുതൽ ഇൻക്ലൂസീവ് സോഷ്യൽ പ്രോഗ്രാം വികസന മാതൃകയിലൂടെ കേരളം കൈവരിച്ച സാമ്പത്തിക നേട്ടങ്ങൾ മികച്ചതാണെന്ന് ഹാവന്ന പ്രൊവിഷണൽ ഗവൺമെന്റ് വിദേശകാര്യ അഡൈ്വസർ ഐമ അലയാൻഡ്ര ഡിയസ് നെഗ്രിൻ പറഞ്ഞു. കേരളത്തെപ്പോലെ തന്നെ, കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി ക്യൂബയും ജനങ്ങളിൽ കേന്ദ്രീകരിച്ചുള്ള വികസന നയങ്ങളാണ് നടപ്പിലാക്കുന്നത്. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഊന്നിയുള്ള ഭരണമാണ് ക്യൂബയിൽ നടക്കുന്നത്. ഇതിന്‍റെ ഫലമായി 2024 അവസാനത്തോടെ ശിശുമരണ നിരക്ക് 1000-ൽ 7.1 ആയി കുറയ്ക്കാൻ സാധിച്ചു. ബയോടെക്നോളജി രംഗത്ത് വലിയ മുന്നേറ്റം നടത്തിയ ക്യൂബ, കോവിഡ് വാക്സിനുകൾ ഉൾപ്പെടെയുള്ള മരുന്നുകൾ സ്വന്തമായി ഉൽപ്പാദിപ്പിക്കുകയും ജനങ്ങൾക്ക് നൽകുകയും ചെയ്തതായി നെഗ്രിൻ പറഞ്ഞു.
വികസനം എപ്പോഴും മനുഷ്യനെ കേന്ദ്രീകരിച്ചുള്ളതായിരിക്കണമെന്ന് ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷാവേസ് പറഞ്ഞു. വികസനം എന്നത് സാമ്പത്തിക വളർച്ചയിൽ മാത്രം ഒതുങ്ങിനിൽക്കരുത്. സാമൂഹിക പുരോഗതിക്കും, മൗലികാവകാശങ്ങളുടെ സംരക്ഷണത്തിനും വികസനം ഊന്നൽ നൽകണം. പലസ്തീൻ ജനതയ്ക്ക് കേരളം നൽകുന്ന ശക്തമായ പിന്തുണക്കും ഐക്യദാർഢ്യത്തിനും അദ്ദേഹം നന്ദി അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസ് ഉദ്‌ഘാടനം ചെയ്തു. മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി. മന്ത്രിമാരായ ഡോ. ആർ ബിന്ദു, എ കെ ശശീന്ദ്രൻ, പി പ്രസാദ്, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്ലാനിംഗ് ബോർഡ് മെമ്പർ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് നന്ദി അറിയിച്ചു.






