‘സിസേറിയൻ,ഇൻകുബേറ്റർ,ഇരട്ടക്കുട്ടികൾ,റിസ്ക്…’ഓടി രക്ഷപ്പെട്ട് സർക്കാർ ആശുപത്രിയിലെത്തിയപ്പോൾ സുഖപ്രസവം…!(ലാഭം 10-15 ലക്ഷം!)

സ്വകാര്യ ആശുപത്രിയുടെ തീവെട്ടിക്കൊള്ളയിൽനിന്ന് രക്ഷപ്പെട്ട അനുഭവം
തിരുവനന്തപുരം:സ്വകാര്യ ആശുപത്രിയുടെ പകൽക്കൊള്ളയിൽനിന്ന് സർക്കാർ ആശുപത്രിയുടെ മികവിലേക്ക് രക്ഷപ്പെട്ട അനുഭവം പറയുന്നത് പൊലീസ് എസ് ഐ ഇ.കെ അനിൽ കുമാർ.പ്രസവത്തിനായി അനലിൻ്റെ മകളെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയതോടെ കഴുത്തറപ്പൻ കൊള്ളയ്ക്കാണ് അരങ്ങൊരുങ്ങിയത്.സമയോചിതമായ ഇടപെടലിലൂടെ തിരുവനന്തപുരം ഗവണ്മെൻ്റ് മെഡിക്കൽ കോളെജിനോടനുബന്ധിച്ചുള്ള എസ് എ ടി ആശുപത്രിയിലെത്തിച്ചപ്പോൾ നേരിട്ട അനുഭവം അദ്ദേഹം വിവരിക്കുന്നു.

ഇ.കെ അനിൽ കുമാർ
ഇ.കെ അനിൽ കുമാറിൻ്റെ ഫെയ്സ് ബുക് കുറിപ്പ്:
‘സർക്കാർ ആശുപത്രിയിലോ????
കഴിഞ്ഞ മൂന്നാഴ്ച ക്കിടയിൽ ചിലർ ഞങ്ങളേട് ചോദിച്ച ചോദ്യം….
സ്വകാര്യ ആശുപത്രിയും സർക്കാർ ആശുപത്രിയും ഒരു അനുഭവ സാക്ഷ്യം…..
തിരുവനന്തപുരം ജില്ലയിലെ ഒരു പ്രധാന സ്വകാര്യ ആശുപത്രിയിൽ മൂന്നാഴ്ച മുൻപ് അടിയന്തിര സിസേറിയൻ നടത്തി കുട്ടികളെ കുറഞ്ഞത് മൂന്നാഴ്ചക്കാലം ഇൻകുബേറ്ററിൽ വെക്കണം എന്നു പറഞ്ഞ എന്‍റെ മകളുടെ സുഖപ്രസവം തിരുവനന്തപുരം ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിലെ എസ് എ ടി ഹോസ്പിറ്റലിൽ കഴിഞ്ഞ 21-ാം തീയതി നടന്നു മകളും കുട്ടികളും സുഖമായിരിക്കുന്നു….
പറയാതെ വയ്യ…..
പ്രസവത്തിനായി മകളെ ഏഴാം മാസത്തിൽ കൂടുതൽ സൌകര്യത്തിനായി തിരുവനന്തപുര൦ വെമ്പായത്തുള്ള വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു….
മകളുടെ താൽപ്പര്യപ്രകാരം അന്നു മുതൽ അടുത്തുള്ള പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രിയിൽ കാണിച്ചു വരികയായിരുന്നു…
കഴിഞ്ഞ മൂന്നാഴ്ചക്ക് മുൻപുള്ള ഒരു ദിവസം മകൾക്ക് വയറു വേദന ഉണ്ടായതിനെ തുടർന്ന് ചികിത്സിച്ചു കൊണ്ടിരുന്ന സ്വകാര്യ ആശുപത്രിയിലേക്ക് ഭാര്യയുടെ സുഹൃത്തിന്‍റെ കാറിൽ പെട്ടെന്ന് തന്നെ ബന്ധുക്കൾ എത്തിച്ചു….
വളരെ പെട്ടെന്നുതന്നെ ഡ്യൂട്ടി യിലുണ്ടായിരുന്ന ഡോക്ടറും മറ്റ് ജീവനക്കാരും കൂടി പരിശോധനകൾ നടത്തി. എന്‍റെ ഭാര്യ ഓടിയെത്തിയ സമയം ഡോക്ടർ വിളിച്ച് പറഞ്ഞു, മാസം തികഞ്ഞിട്ടില്ല അടിയന്തിരമായി സിസേറിയൻ നടത്തണം ഇരട്ട കുട്ടികളാണല്ലോ കുട്ടികളെ കുറഞ്ഞത് മൂന്നാഴ്ചക്കാലം ഇൻകുബേറ്ററിൽ വെക്കണം. ചിലപ്പോൾ അതിൽ കൂടുതൽ ദിവസം വെക്കേണ്ടിയും വരാം…
പെട്ടെന്നു തന്നെ സിസേറിയനുള്ള റിസ്ക്കുകൾ പറഞ്ഞു മനസിലാക്കി അനുമതി പത്രവും മറ്റു രേഖകളും ഒപ്പിട്ടു വാങ്ങിച്ചു.
ഭാര്യ വലിയ വിഷമത്തോടെ എറണാകുളത്ത് ഡ്യൂട്ടിയിലായിരുന്ന എന്നെ വിളിച്ചു പറഞ്ഞു.

ഞാൻ എന്‍റെ പ്രിയപ്പെട്ട അടുത്ത സുഹൃത്തുക്കളെ വിളിച്ച് സംസാരിക്കുകയും അവർ മുഖാന്തിരം തിരുവനന്തപുരം ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിന്‍റെ ഭാഗമായ എസ് എ ടി ഹോസ്പിറ്റലുമായി ബന്ധപ്പെടുകയും ചെയ്തു, അധികൃതർ എന്നോടു പറഞ്ഞു നിങ്ങൾ എത്രയും വേഗം മകളെ എസ് എ ടിയിൽ എത്തിക്കുക ഞങ്ങൾ നോക്കാം, ആവശ്യമെങ്കിൽ ഇവിടെ ഇൻകുബേറ്റർ സൌകര്യങ്ങളുമുണ്ട്….
എന്‍റെ നിർദ്ദേശ പ്രകാരം ഭാര്യയും ചേച്ചിയും കൂടി മകളെയും കൂട്ടി സ്വകാര്യ ആശുപത്രിയിൽ നിന്നും ഡിസ്ച്ചാർജ്ജ് വാങ്ങി ആംബുലെൻസിൽ എസ് എ ടി ഹോസ്പിറ്റലിൽ എത്തിച്ചു……
എസ് എ ടിയിൽ എത്തിയപ്പോൾ നേരെ ലേബർ റൂമിലേക്ക് കയറ്റി അവിടെ നിരീക്ഷണത്തിലാക്കി……
എറണാകുളത്തു നിന്നും ഞാൻ സന്ധ്യയോടെ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ എത്തി….
മകൾ ലേബർ റൂമിൽ ബേബി ചേച്ചി (ഭാര്യയുടെ ചേച്ചി) ലേബർ റൂമിനു താഴെയുള്ള ബൈസ്റ്റാൻഡർ മുറിയിൽ എന്‍റെ ഭാര്യയും ബന്ധുക്കളും മകളുടെ ഭർത്താവും അമ്മയും മറ്റും പുറത്ത് നിന്നും ഇരുന്നും കഴിയുന്നു…
രാത്രിയായപ്പോൾ മകൾ ഫോണിൽ വിളിച്ച് എന്നോടാദ്യം കുറച്ച് പരിഭവത്തോടെ സംസാരിച്ചു….
സ്വകാര്യ ആശുപത്രിയിൽ അടിയന്തിര സിസേറിയൻ പറഞ്ഞിരുന്ന മകളെ പിറ്റേന്ന് വാർഡിലേക്ക് മാറ്റുകയും അതിനുശേഷം എസ് എ ടിയിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോക്ടർ സുജമോൾ ജേക്കബ് മാഡം , അമൃത വീട്ടിൽ പോയിട്ട് ഒരാഴ്ച കഴിഞ്ഞ് ഒപിയിൽ വന്നു കണുക അല്ലെങ്കിൽ പഴയ സ്വകാര്യ ഹോസ്പിറ്റലിൽ തന്നെ പോയാൽ മതിയോ?
മകൾ ഉറച്ച സ്വരത്തിൽ ഇല്ല ഡോക്ടർ ഞാൻ ഇനി അവിടേക്കില്ല ഇവിടെ എസ് എ ടിയിലേക്കേ വരികയുള്ളു എന്ന് തീർത്തു പറഞ്ഞു….
തുടർന്ന് മൂന്നാമത്തെ റിവ്യൂവിന് വന്നപ്പോൾ അഡ്മിറ്റാക്കി. കഴിഞ്ഞ 21ന് സുഖപ്രസവം.
ഞങ്ങൾ ആദ്യം പോയ സ്വകാര്യ ആശുപത്രിയിലായിരുന്നുവെങ്കിൽ സിസേറിയനും കുട്ടികളെ മൂന്നാഴ്ചക്കാലം ഇൻകുബേറ്ററിലും വെക്കാമായിരുന്നു….
മാത്രവുമല്ല പ്രസ്തുത സ്വകാര്യ ആശുപത്രിക്ക് കുറഞ്ഞത് 10 /15 ലക്ഷം രൂപ വാങ്ങിക്കുകയും ചെയ്യാമായിരുന്നു…
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ എസ് എ ടി ഹോസ്പിറ്റലിൽ സിസേറിയൻ ഒഴിവായി സുഖ പ്രസവം സാധ്യമാക്കിയ ബഹുമാനപ്പെട്ട ഡോ.സുജമോൾ ജേക്കബ് മാഡത്തിനും ടീമിനും ഹൃദ്യമായ നന്ദി….
സർക്കാർ ആശുപത്രികളെ മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റി സ്വകാര്യ ആശുപത്രികളുടെ കൊടിയ ചൂഷണത്തിന് നിന്നും നമ്മളെ സംരക്ഷിക്കുന്ന കേരളത്തിന്‍റെ ആരോഗ്യമേഖലയെ മികവോടെ നയിക്കുന്ന മന്ത്രി ശ്രീമതി. വീണാജോർജ്ജിനും ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും കേരള സർക്കാരിനും ഹൃദ്യമായ നന്ദി… നന്ദി…. നന്ദി…’






