‘കോൺഗ്രസ് കൊടുത്ത കള്ളത്തോക്ക് കൊണ്ട് കെജ്രിവാളിനെ ബിജെപി “വെടി”വെച്ചിട്ടു’!

കള്ളപ്പരാതി നൽകിയ കോൺഗ്രസ് കെജ്രിവാളിൻ്റെ കാല് പിടിച്ച്
മാപ്പ് ചോദിക്കണമെന്നും ഡോ.കെ.ടി ജലീൽ എംഎൽഎ
മലപ്പുറം:കോൺഗ്രസ് കൊടുത്ത കള്ളത്തോക്ക് കൊണ്ട് കെജ്രിവാളിനെ ബിജെപി “വെടി”വെച്ചിട്ടുവെന്ന് മുൻ മന്ത്രിയും എംഎൽഎയുമായ ഡോ.കെ.ടി ജലീൽ.സ്വന്തം പാർട്ടിയിലെ നേതാക്കൾക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിച്ച് നിലംപരിശാക്കുന്ന കോൺഗ്രസ്സ് സംസ്കാരത്തിൻ്റെ ഏറ്റവും വൃത്തികെട്ട രൂപമാണ് കെജ്രിവാളിനെതിരെ അവർ ഉപയോഗിച്ചത്. ആറു മാസത്തോളം ജയിലിൽ കിടന്ന കെജ്രിവാൾ അനുഭവിച്ച വേദന ഊഹിക്കാവുന്നതേയുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡോ.കെ.ടി ജലീൽ എംഎൽഎ
ഡോ.കെ.ടി ജലീലിൻ്റെ ഫെയ്സ്ബുക് കുറിപ്പ്:
‘ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാളിനെയും ഉപമുഖ്യമന്ത്രിയായിരുന്ന സിസോദിയേയും ആസൂത്രിതമായി കുടുക്കാൻ കള്ളപ്പരാതി നൽകിയ കോൺഗ്രസ് കെജ്രിവാളിൻ്റെ കാല് പിടിച്ച് മാപ്പ് ചോദിക്കണം. അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ ശാപം രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയും തലയിൽ ഇടിത്തീയായി നിപതിക്കും. ആയിരം കോടിയുടെ ഇല്ലാത്ത അഴിമതി ആരോപിച്ചാണ് കോൺഗ്രസ് സി.ബി.ഐക്കും ഇ.ഡിക്കും പരാതി നൽകിയത്. പരാതിയുടെ മുൻപിൻ നോക്കാതെ ഞൊടിയിടയിൽ അതിനെ ആയുധമാക്കി ബി.ജെ.പിയും കേന്ദ്ര സർക്കാറും കെജ്രിവാളിനും സിസോദിക്കും മേൽ ചാടിവീണ് കുരുക്ക് മുറുക്കി. നായാട്ടു പട്ടികളെ അഴിച്ച് വിടും പോലെയാണ് മോദിയും അമിത്ഷായും കേന്ദ്ര അന്വേഷണ ഏജൻസികളെ തുറന്നുവിട്ടത്. കെജ്രിവാൾ വേട്ടയുടെ ലക്ഷ്യം ഡെൽഹി സംസ്ഥാനം കൈക്കലാക്കലായിരുന്നു. അതിലവർ വിജയിക്കുകയും ചെയ്തു.
കോൺഗ്രസ് കൊടുത്ത തോക്കുകൊണ്ടാണ് കേന്ദ്ര സർക്കാർ ആംആദ്മിയെ ഡൽഹിയിൽ വെടിവെച്ചിട്ടത്. അത് കള്ളത്തോക്കായിരുന്നു എന്ന് അവസാനം സുപ്രീം കോടതി വിധിച്ചിരിക്കുന്നു. വിധി കേട്ട കെജ്രിവാൾ പൊട്ടിക്കരഞ്ഞുവെന്നാണ് വാർത്ത. ആകാശത്ത് മൂടിക്കെട്ടിക്കിടന്ന കാർമേഘം പേമാരിയായി പെയ്തിറങ്ങിയ പോലെയായി അദ്ദേഹത്തിൻ്റെ കരച്ചിൽ.

ആംആദ്മി പാർട്ടിയുടെ ആകാശത്തിന് കൂടുതൽ തിളക്കം കൈവന്നിരിക്കുന്നു. ഡൽഹി മാത്രമല്ല രാജ്യം മുഴുവൻ കെജ്രിവാളിൻ്റെ നിരപരാധിത്വത്തിൽ ആവേശം കൊള്ളും. ഡൽഹിയിൽ നിന്ന് പഞ്ചാബിലേക്ക് വൈദ്യുതി പ്രവാഹം പോലെ ഇരച്ചെത്തിയ ആംആദ്മി പാർട്ടി ഉത്തരേന്ത്യയിൽ ബി.ജെ.പിയുടെ ശവക്കുഴി തോണ്ടും.
കൂടെ നിന്ന് ചതിക്കുന്ന കോൺഗ്രസ്സിനെ ജനം ഒരിക്കൽ കൂടി തിരിച്ചറിഞ്ഞു. സ്വന്തം പാർട്ടിയിലെ നേതാക്കൾക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിച്ച് നിലംപരിശാക്കുന്ന കോൺഗ്രസ്സ് സംസ്കാരത്തിൻ്റെ ഏറ്റവും വൃത്തികെട്ട രൂപമാണ് കെജ്രിവാളിനെതിരെ അവർ ഉപയോഗിച്ചത്. ആറു മാസത്തോളം ജയിലിൽ കിടന്ന കെജ്രിവാൾ അനുഭവിച്ച വേദന ഊഹിക്കാവുന്നതേയുള്ളൂ. ചെയ്യാത്ത കുറ്റത്തിന് കെജ്രിവാളിനെ ജയിലിലടച്ച് അപമാനിച്ച മഹാപാപത്തിന് ബി.ജെ.പിക്കും കോൺഗ്രസ്സിനും ജനങ്ങൾ മാപ്പു നൽകില്ല. ഇരു പാർട്ടികളെയും കൊന്ന് കൊലവിളിച്ച് മൂന്ന് തവണ തുടർച്ചയായി ഡൽഹി പിടിച്ച കെജ്രിവാളിനോടുള്ള പക തീർക്കുകയായിരുന്നു കോൺഗ്രസ്സും ബി.ജെ.പിയും. മിസ്റ്റർ കെജ്രിവാൾ അങ്ങയുടെ കൈകൾ ശുദ്ധമാണ്. അങ്ങേക്കെതിരെ ആയിരം കോടി പോയിട്ട് പത്തു രൂപയുടെ അഴിമതിക്ക് പോലും തെളിവുകൾ ഹാജരാക്കാൻ സി.ബി.ഐക്ക് കഴിഞ്ഞില്ലെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം അങ്ങയുടെ രാഷ്ട്രീയ സംശുദ്ധിയുടെ ഏറ്റവും വലിയ സാക്ഷ്യപത്രമാണ്.
“സത്യം വന്നു, അസത്യം പരാജയപ്പെട്ടു. തീർച്ചയായും അസത്യം പരാജയപ്പെടേണ്ടതു തന്നെയാണ്” (വിശുദ്ധ ഖുർആൻ)’






