അരിപ്പയിൽ ‘ഇരുളൻ പാറ്റാ പിടിയൻ’,കേരളത്തിൽ കാണുന്നത് ആദ്യം

അരിപ്പ കാട്ടിൽ പക്ഷിനിരീക്ഷണം നടത്തുമ്പോൾ ഫൈറോസ് ബീഗം ചിത്രം പകർത്തി
തിരുവനന്തപുരം :കേരളത്തിൽ ആദ്യമായി ‘ഇരുളൻ പാറ്റാ പിടിയ’നെ കണ്ടെത്തി.ഇവയുടെ ഇംഗ്ലീഷ് പേര് ഡാർക്ക് സൈഡഡ് ഫ്ലൈകാച്ചർ എന്നാണ്.
പക്ഷി നിരീക്ഷകരായ എം.എ. ലത്തീഫ്, ഫൈറോസ് ബീഗം, രാജീവ് മണ്ണയം എന്നിവർ അരിപ്പ കാട്ടിൽ പക്ഷിനിരീക്ഷണം നടത്തുമ്പോൾ ഫൈറോസ് ബീഗമാണിതിൻ്റെ ചിത്രം പകർത്തിയത്.
2024 ജനുവരി 28 നാണ് ഇതിനെ കണ്ടത്. തിരുവനന്തപുരം അരിപ്പ ഫോറസ്റ്റിൽ ഇവർ പക്ഷി നിരീക്ഷണത്തിനും ഫോട്ടോ പകർത്താനുമായി വനം വകുപ്പിൻ്റെ സഹകരണത്തോടെ രണ്ടു ദിവസത്തെ പ്രോഗ്രാമിന് പോയതായിരുന്നു.വൈകുന്നേരം നാലരയ്ക്കു ശേഷം പക്ഷികളെ കൂടുതൽ കാണാൻ സാധ്യതയുള്ള ട്രെയിനിംഗ് സെൻ്ററിനടുത്തുള്ള വഴിയിലൂടെ നടന്നു. കുറച്ചധികം കോഴി വേഴാമ്പലുകളെയും ഇണകാത്തേവൻ, മണികണ്ഠൻ എന്നിവയുൾപ്പെടെ കണ്ടു. അതിനിടയിലാണ് ഈ പക്ഷിയെ കാണുന്നത്. വൈദ്യുതി കമ്പിയിലും മരത്തിലും മാറി മാറി ഇരിക്കുകയായിരുന്നു.
പക്ഷി ഡാർക്ക് സൈഡഡ് ഫ്ലൈകാച്ചർ ആണെന്നോ ആദ്യത്തെ റിപ്പോർട്ടിംഗ് ആണെന്നോ ഇവർക്ക് അറിയില്ലായിരുന്നു.പിന്നീട് WWF ൻ്റെ കീഴിലുള്ള തിരുവനന്തപുരം ബോർഡിംഗ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തപ്പോഴാണ് അതിൻ്റെ പ്രാധാന്യം മനസ്സിലായത്. ഇതിൻ്റെ പേരും വിശേഷവുമെല്ലാം ഗ്രൂപ്പിൽ ഉള്ളവർ വ്യക്തമാക്കുകയായിരുന്നു.അന്നു തന്നെയി വർ ഇ-ബേർഡിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഈ പക്ഷി ഇവിടെ സ്ഥിരമായി എത്തുന്നതല്ലെന്നും ദേശാടനത്തിനിടയിൽ ഇടത്താവളമായി കേരളത്തിലും എത്താറുണ്ടെന്നുമാണ് കരുതുന്നതെന്ന് എഴുത്തുകാരനും പക്ഷിനിരീക്ഷകനുമായ സി.റഹിം അറിയിച്ചു.
തുടർച്ചയായി കുറേ ദിവസം ഒരേ സ്ഥലത്ത് നിൽക്കാത്തതിനാൽ, ഒരു തവണ കണ്ട സ്ഥലത്ത് വീണ്ടും കാണാനുള്ള സാദ്ധ്യത കുറവാണ്. 2025 ജനുവരിയിൽ ഒരു ടീം അരിപ്പയിൽ വീണ്ടും ഒരു സന്ദർശനം നടത്തിയെങ്കിലും ഇവയെ കാണാൻ സാധിച്ചില്ല. ഹിമാലയത്തിലും ദക്ഷിണ പൂർവ്വേഷ്യയിലും പ്രജനനം നടത്തുന്ന ഇവ വളരെ അപൂർവ്വമായാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എത്താറുള്ളത്. ഏഷ്യൻ ബ്രൗൺ ഫ്ലൈകാച്ചർ എന്ന ഇനവുമായി ഏറെ സാമ്യമുള്ള ഇവയെ തിരിച്ചറിയുകയെന്നത് ക്ലേശകരമാണ്. പക്ഷിലോകത്തെ ഈ അപൂർവ അതിഥിയെ ഈ വർഷം അതിരപ്പള്ളി – വാഴച്ചാൽ റൂട്ടിൽ പക്ഷി നിരീക്ഷകനായ റാഫി കല്ലേറ്റുങ്കര കണ്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.






