മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളേജിന് എയിഡഡ് പദവി;കാന്തപുരത്തിലൂടെ മുസ്ലിം സമൂഹത്തിലേക്ക് വീണ്ടും കടന്നുകയറാൻ എൽഡിഎഫ്

കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാരുടെ നിയന്ത്രണത്തിലുള്ള കോളെജിനാണ് എയ്ഡഡ് പദവി
തിരുവനന്തപുരം:കേരളത്തിലെ ഏക യുനാനി മെഡിക്കല്‍ കോളേജായി മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളേജിന് എയിഡഡ് പദവി നല്‍കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാരുടെ നിയന്ത്രണത്തിലുള്ള കോളെജിനാണ് നിയസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എയ്ഡഡ് പദവി നൽകാനുള്ള തീരുമാനം.
മുസ്ലിങ്ങൾ ഉൾപ്പെടെയുളള ന്യൂനപക്ഷം യു.ഡി.എഫ് പക്ഷത്തേക്ക് ചാഞ്ഞതാണ് തദ്ദേശ തെരഞ്ഞെടുപ്പു ഫലം യുഡിഎഫിനനുകൂലമായതെന്നാണ് എൽഡിഎഫ് വിലയിരുത്തൽ.നേരത്തെ, എൽഡിഎഫുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും അടുപ്പം പുലർത്തിയിരുന്ന കാന്തപുരം വിഭാഗം വെള്ളാപ്പള്ളിയുടെ വിവാദ മലപ്പുറം പ്രസ്താവനയെ തുടർന്ന് സമുദായത്തിനൊപ്പം നിൽക്കുകയായിരുന്നു.’അയ്യപ്പസംഗമ’ത്തിനെത്തിയ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി കാറിൽ ഒപ്പം കയറ്റിയതും വെള്ളാപ്പള്ളി സമുദായ നേതൃത്വ പദവിയിലെത്തിയതിൻ്റെ ജൂബിലിക്കെത്തയപ്പോൾ വിവാദം തൊടാതെ മുഖ്യമന്ത്രി അദ്ദേഹത്തെ പുകഴ്ത്തിയതും മുസ്ലിം സമൂഹത്തിൽ കടുത്ത എതിർപ്പുയർത്തിയിരുന്നു.
ജമാ അത്തെ ഇസ്ലാമി,എസ് ഡി പി ഐ ഉൾപ്പെടെ മുസ്ലിം വിഭാഗത്തിലെ സംഘടനകൾ ഒന്നടങ്കം യുഡിഎഫിൻ്റെ ചിറകിനടിയിൽ മുസ്ലിംലീഗിൻ്റെ നേതൃത്വത്തിൽ ഒരുമിക്കുകയായിരുന്നു.ഇടക്കാലത്ത് മുസ്ലിം ലീഗിന് ഭീഷണിയുയർത്തത്തക്കവിധം എൽ ഡിഎഫുമായും മുഖ്യമന്ത്രിയുമായും അടുത്ത എക്കാലത്തെയും ലീഗിൻ്റെ വോട്ട് ബാങ്കായ സമസ്തയും യുഡിഎഫിലേക്ക് തിരികെപ്പോയി.
ഈ സാഹചര്യത്തിലാണ് പണ്ടുമുതലേ എൽഡിഎഫുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും അടുപ്പം പുലർത്തിയിരുന്ന കാന്തപുരം വിഭാഗത്തിൻ്റെ ഉടമസ്ഥതയിലുള്ള മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളേജിന് എയിഡഡ് പദവി നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം.

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാർ
ഇതുപ്രകാരം, സ്ഥാപനത്തിലെ അധ്യാപകര്‍ക്കും അധ്യാപകേതര ജീവനക്കാര്‍ക്കും സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കേണ്ടിവരും. സ്ഥാപനത്തിന്‍റെ നടത്തിപ്പും നിയമനങ്ങളും മര്‍കസിൻ്റെ കീഴില്‍ത്തന്നെ ആയിരിക്കുകയും ചെയ്യും.എയ്ഡഡ് പദവി ലഭിക്കുന്നതോടെ കേരളത്തിലെ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചെലവിൽ യുനാനി മെഡിസിൻ പഠിക്കാനുള്ള അവസരം കൈവരും എന്നതാണ് ഇതിലെ ഗുണപരമായ വശം.
എയ്ഡഡ് പദവി നല്‍കുന്നതിലൂടെ സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യതയാണ് വഹിക്കേണ്ടിവരിക. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ എയ്ഡഡ് പദവി നല്‍കുന്നതിന് പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ വ്യക്തമാണെങ്കിലും നിലവിൽ കാന്തപുരത്തിൻ്റെ പിന്തുണയുടെ നേട്ടമുണ്ടായ യുഡിഎഫും ഈ തീരുമാനത്തെ എതിർക്കാനിടയില്ല.മുഖ്യമന്ത്രി നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ഈയിടെ നടത്തിയ ഇഫ്താർ വിരുന്നിൽ കാന്തപുരം അബൂബക്കര്‍ മുസല്യാരും പങ്കെടുത്തിരുന്നു.
മർകസുസ്സഖാഫത്തിസ്സുന്നിയ്യയുടെ കീഴിൽ 2010-ലാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്.കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള ഈ സ്ഥാപനത്തിൻ്റെ എം.ഡി ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരിയും, പ്രിന്‍സിപ്പാള്‍ ഡോ.യു. മുജീബുമാണ്. ബി.യു.എം.എസ് കോഴ്‌സ് നടത്തുന്ന ഈ കോളേജ് ആരോഗ്യ സർവകലാശാലയുടെ അഫിലിയേഷനോടും ആയുഷ് മന്ത്രാലയത്തിൻ്റെ അംഗീകാരത്തോടും കൂടിയാണ് പ്രവര്‍ത്തിക്കുന്നത്.
ക്വാളിറ്റി കണ്‍ട്രോള്‍ ഓഫ് ഇന്ത്യയുടെ 2025- 26 വാര്‍ഷിക റേറ്റിംഗില്‍ എ ഗ്രേഡോടെ രാജ്യത്ത് തന്നെ മൂന്നാം സ്ഥാനം നേടിയത് മര്‍കസ് യുനാനി മെഡി കോളേജാണ്. രാജ്യത്തെ 55 യുനാനി മെഡിക്കല്‍ കോളജുകളില്‍ നിന്നാണ് മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് മൂന്നാം സ്ഥാനം നേടിയത്.
കോഴിക്കോട് ജില്ലയിലെ പുതുപ്പാടിയിൽ, ദേശീയപാത 766-ന് അരികിലായി മർകസ് നോളജ് സിറ്റിയിലാണ് കോളേജ് സ്ഥിതി ചെയ്യുന്നത്.






