പോര് പിആർഡി പരസ്യത്തിൻ്റെ പേരിൽ,നിയമ നടപടിയെന്ന് വി.ഡി സതീശൻ,’പോയി കേസ് കൊടുക്ക്’എന്ന് ഡോ.ടി.എം തോമസ് ഐസക്

10 വർഷം മുമ്പത്തെയും ഇപ്പോഴത്തെയും അവസ്ഥ താരതമ്യം ചെയ്ത് പിആർഡി പരസ്യം
തിരുവനന്തപുരം:മാർച്ച് അഞ്ചിൻ്റെ പത്രത്തിലെ സംസ്ഥാന സർക്കാർ പരസ്യത്തിനെ എതിർത്ത് യു.ഡി.എഫും അനുകൂലിച്ച് എൽഡിഎഫും.പ്രതിപക്ഷനേതാവ് വി.ഡി സതീശൻ,മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.കോടിക്കണക്കിന് രൂപ ഇങ്ങനെ പ്രചാരണത്തിന് ചെലവഴിക്കാമോ എന്നാണവരുടെ ചോദ്യം.151 കോടി രൂപ ഉമ്മൻചാണ്ടി സർക്കാർ ചെലവഴിച്ചതോ എന്നു ചോദിച്ച് എൽഡിഎഫ് പ്രൊഫൈലുകൾ തെലുങ്കാനയിലെ കോൺഗ്രസ് സർക്കാർ മനോരമയിലും മാതൃഭൂമിയിലും കോടികൾ ചെലവഴിക്കുന്നതിൻ്റെ യുക്തിയും വിമർശിക്കുന്നു.
യുഡിഎഫിനെതിരായ ഈ സർക്കാർ പരസ്യം കൊടുക്കേണ്ടെന്ന് മലയാള മനോരമ തീരുമാനിച്ചു.അടുത്ത ദിവസങ്ങളിൽ മാതൃഭൂമി ഈ പരസ്യം പ്രസിദ്ധീകരിക്കുമെന്നാണ് വിവരം.

പരസ്യത്തെക്കുറിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞത്:
പബ്ലിക് റിലേഷന്‍സ് വകുപ്പിനെ എത്രത്തോളം അധപതിപ്പിക്കാമെന്നതിൻ്റെ ഉദാഹരണമാണ് വിവിധ പത്രങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ പരസ്യം. ചില പത്രങ്ങള്‍ പരസ്യമല്ലാതെ, സര്‍ക്കാരില്‍ നിന്നും സി.പി.എമ്മില്‍ നിന്നും പണം വാങ്ങുന്നുണ്ടെന്ന ആരോപണം പ്രതിപക്ഷം നേരത്തെ തന്നെ ഉന്നയിച്ചതാണ്. ഇപ്പോള്‍ സര്‍ക്കാരിൻ്റെ പണം ഉപയോഗിച്ചാണ് പത്ത് വര്‍ഷം മുന്‍പുള്ള നെഗറ്റീവ് വാര്‍ത്തകള്‍ മാത്രം ഉള്‍പ്പെടുത്തിയുള്ള പേജും ഈ സര്‍ക്കാരിൻ്റെ നേട്ടങ്ങള്‍ മാത്രം ഉയര്‍ത്തിക്കാട്ടിയുള്ള പേജും പരസ്യമായി നല്‍കിയത്. പി.ആര്‍.ഡിയുടെ പരിമിതിക്കും അപ്പുറത്തേക്ക് പി.ആര്‍.ഡി പോയിരിക്കുകയാണ്. നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടി വരും. രാഷ്ട്രീയ നേതൃത്വത്തിന്‍റെ നിര്‍ദ്ദേശത്തിന് അനുസരിച്ച് നാട്ടുകാരുടെ പണം എടുത്താണ് ഹീനമായ പരസ്യം നല്‍കുന്നത്. അല്ലാതെ ഇവരുടെ ആരുടെയും വീട്ടില്‍ നിന്നല്ല പണം നല്‍കുന്നത്. ഈ പരസ്യത്തിന്‍റെ പണം അടുത്ത സര്‍ക്കാരിൻ്റെ തലയിലേക്ക് വച്ചുകൊടുത്തിട്ടാണ് ഈ സര്‍ക്കാര്‍ പടിയിറങ്ങുന്നത്. ജനങ്ങളുടെ നികുതിപണം ഉപയോഗിച്ച് നടത്തുന്നത് ഹീനമായ പ്രചരണമാണ്. ഇതിനെതിരെ നിയമപരവും രാഷ്ട്രീയവുമായ നടപടികള്‍ സ്വീകരിക്കും. പരസ്യം എന്ന് തോന്നാത്ത രീതിയില്‍ തരംതാണ പ്രചരണമാണ് നടത്തിയത്. ഹീനമായ പ്രചരണം നടത്തുന്നതിന്‍റെ പണം വേണ്ടെന്ന് തീരുമാനിച്ച മാധ്യമങ്ങളെ അഭിനന്ദിക്കുന്നു. സി.പി.എം മുഖപത്രമായ ദേശാഭിമാനിയിലെ വാര്‍ത്തയാണ് പരസ്യമായി ഉപയോഗിച്ചിരിക്കുന്നത്. പരസ്യമാണെന്ന് മനസിലാകാത്ത രീതിയില്‍ നല്‍കിയത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഞങ്ങള്‍ പരസ്യം നല്‍കുന്നത് പാര്‍ട്ടിയുടെ പണം ഉപയോഗിച്ചാണ്. അല്ലാതെ സി.പി.എമ്മിനെ പോലെ സര്‍ക്കാരിൻ്റെ പണം ഉപയോഗിച്ചല്ല പരസ്യം നല്‍കേണ്ടത്. നാട്ടുകാരുടെ പണം ഉപയോഗിച്ച് സി.പി.എം തിരഞ്ഞെടുപ്പ് പ്രചരണം നടത്തേണ്ട. സര്‍ക്കാരിന് മുന്നോട്ട് വയ്ക്കാന്‍ ഒന്നും ഇല്ലാത്തതു കൊണ്ടാണ് പത്ത് വര്‍ഷം മുന്‍പത്തെ കാര്യങ്ങള്‍ ഒര്‍ജിനല്‍ ആണെന്ന രീതിയില്‍ പരസ്യമായി നല്‍കിയിരിക്കുന്നത്.
മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക് കുറിപ്പ്:
കേരളത്തിൽ ഒരു കാലത്തും ഉണ്ടാകാത്ത നിലയിൽ സി.പി.എമ്മിനെ സഹായിക്കാൻ വേണ്ടി പി.ആർ.ഡി കോടാനുകോടി രൂപയാണ് മിസ് യൂസ് ചെയ്യുന്നത്. സർക്കാരിന്റെ കെടുകാര്യസ്ഥതകൾ ജനങ്ങൾ തിരിച്ചറിയുന്നു എന്ന് കണ്ടുകൊണ്ടാണ് വ്യാജ കഥകൾ പരസ്യമായി നൽകുന്നത്. എന്ത് മര്യാദകേടും കാണിക്കാമെന്ന നിലയിലേക്ക് പി.ആർ.ഡി ഡയറക്ടറും ഉദ്യോഗസ്ഥരും അധപതിക്കരുത്. ഈ ഉദ്യോഗസ്ഥർ നാളെ ഇതിന് മറുപടി പറയേണ്ടി വരും. കോടതി വഴി ഇതിനെതിരെ ഞങ്ങൾ നിയമനടപടി സ്വീകരിക്കും.

സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ ഡോ.ടി.എം തോമസ് ഐസക്കിൻ്റെ മറുപടി:
എന്താണ് യു.ഡി.എഫിന്‍റെ പ്രശ്നം? ഒരു പരസ്യം കണ്ടിട്ട് ഇത്ര വിരളേണ്ട ആവശ്യമുണ്ടോ?
സതീശനും രമേശ് ചെന്നിത്തലയും സണ്ണി ജോസഫും കൂടെ ഷാഫി പറമ്പിലും എല്ലാവരുംകൂടി ഇങ്ങനെ പടയ്ക്ക് ഇറങ്ങേണ്ട എന്താണ് ആ പരസ്യത്തിലുള്ളത്?
ആദ്യത്തെ പ്രശ്നം, ആരാണ് പരസ്യത്തിന് പണം കൊടുക്കുകയെന്നതാണ്. സർക്കാർ പൊതുപണം എടുത്ത് ഇങ്ങനെയൊക്കെ ചെലവാക്കാൻ പാടുണ്ടോ, ഇല്ലയോ? എൽഡിഎഫ് സർക്കാർ ചെയ്യാൻ പാടില്ലെങ്കിൽ യുഡിഎഫ് സർക്കാരും ചെയ്യാൻ പാടില്ലല്ലോ. ഉമ്മൻ ചാണ്ടി സർക്കാർ പരസ്യത്തിനായി ചെലവഴിച്ച തുക എത്രയെന്ന് സതീശന് അറിയാമോ? 151 കോടി രൂപ! എന്താ അന്ന് ചെലവഴിച്ചത് പൊതു പണം ആയിരുന്നില്ലേ?
ഇന്ന് ഇപ്പോൾ കാലം പിന്നെയും മാറി. മറ്റു സംസ്ഥാന സർക്കാരുകളെക്കൊണ്ട് കേരളത്തിൽ പരസ്യം ചെയ്യിക്കുന്ന സ്ഥിതിവരെ ഉണ്ടായിരിക്കുകയാണ്. എത്രയാണ് കേന്ദ്ര സർക്കാർ പരസ്യത്തിനായി ചെലവഴിച്ചുകൊണ്ടിരിക്കുന്ന പണം? ആ വെടിക്കെട്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരള സർക്കാരിൻ്റെ പരസ്യച്ചെലവ് വെറും ഓലപ്പടക്കം.
രണ്ടാമതൊരു ആക്ഷേപം ഞാൻ വായിച്ചത് മാധ്യമ ധാർമ്മികതയുടെ വക്കാലത്ത് ഏറ്റെടുത്തുകൊണ്ടുള്ള ചിലരിൽ നിന്നാണ്. വേറെ ആര് ചെയ്താലും ഹിന്ദു പത്രം ഇങ്ങനെ ചെയ്യാൻ പാടുണ്ടോ? വായനക്കാരെ ഇങ്ങനെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കാമോ? എങ്ങനെ? ആദ്യ പേജിൽ പത്ത് വർഷം മുമ്പുള്ള സ്ഥിതിയല്ലേ? വായനക്കാർ മുഴുവൻ അമ്പരക്കുക ആ വാർത്തകളിൽ കാണുന്ന ഒരു അവസ്ഥയിലേക്ക് കേരളം എത്തിയോ എന്നല്ലേ? ആരെങ്കിലും പരാതിപ്പെടണമെങ്കിൽ നിലവിലുള്ള സർക്കാരിനെ പിന്തുണയ്ക്കുന്ന ആരെങ്കിലുമല്ലേ പരാതിപ്പെടേണ്ടത്.
യു.ഡി.എഫിന്‍റെ പ്രചാരണം മുഴുവൻ കഴിഞ്ഞ പത്ത് വർഷക്കാലത്തെ നേട്ടങ്ങളെക്കുറിച്ചുള്ള അസത്യപ്രചാരണമാണ്. മറച്ചുവയ്ക്കുന്നത് അവരുടെ ഇരുണ്ടകാലമാണ്. ഇവരണ്ടും ഒരുമിച്ച് ഏതൊരു കൊച്ചുകുട്ടിക്കും മനസിലാകുന്ന രീതിയിൽ താരതമ്യപ്പെടുത്തിയിരിക്കുകയാണ്. ആ താരതമ്യമാകട്ടെ ബോറഡിപ്പിക്കുന്ന പട്ടികകളുടെയും മറ്റും രൂപത്തിൽ അല്ല. പണ്ട് പത്രത്തിൽ മലയാളികൾ വായിച്ച കഥകളെയൊക്കെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ്. അത് ഉണർത്തുന്ന കൗതുകം ഏതൊരു വായനക്കാരനെയും എന്താണ് ഈ പരസ്യമെന്ന് അന്വേഷിപ്പിക്കാൻ പ്രേരിപ്പിക്കും. വായനക്കാരന്‍റെ അന്വേഷണത്തിന്‍റെ ഫലമായിട്ടാണ് വാസ്തവം കണ്ടെത്തുക. അതുകൊണ്ട് അത് തറയ്ക്കും.
മൂന്നാമത്തെ ആക്ഷേപം നിലവിലുള്ള സർക്കാരിൻ്റെ കാര്യം പറയാമെന്നല്ലാതെ പഴയ സർക്കാരിനെക്കുറിച്ച് മോശം പറയാൻ പിആർഡി പണം ചെലവഴിക്കരുതെന്നുള്ളതാണ്. പറയുന്നത് മോശമാണോ പ്രശംസയാണോ എന്നതല്ല, ശരിയാണോ തെറ്റാണോ എന്നതാണ് പ്രശ്നം. കൃത്യമായി രണ്ട് മുന്നണികളുടെ ഭരണകാലങ്ങളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. അതിന്‍റെ ശരിതെറ്റുകളെക്കുറിച്ചാകണം ചർച്ച. യുഡിഎഫ് ഓടിയൊളിച്ചാലും ഞങ്ങൾ പിന്തുടർന്നുവന്ന് ഈ ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടേയിരിക്കും.
ചുമ്മതല്ല, യുഡിഎഫ് നേതാക്കൾ ഒന്നടങ്കം പരസ്യത്തിനെതിരെ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. “എന്നാൽ താൻ പോയി കേസ് കൊടുക്ക്”






