കേരള ഇവി ഇൻഡസ്ട്രിയൽ പാർക്കിൻ്റെ പ്രധാന തൊഴിൽസേനയെ ഒരുക്കാൻ ട്രെസ്റ്റ് അക്കാദമി

എഞ്ചിനീയർമാരെയും ടെക്‌നീഷ്യന്മാരെയും വാർത്തെടുക്കുന്ന ഒരു ഡീപ്-ടെക് ടാലൻ്റ് ഫാക്ടറിയായി ഈ അക്കാദമി മാറുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു
തിരുവനന്തപുരം: അത്യാധുനിക ഇലക്ട്രോണിക്സ്, ഇലക്ട്രിക് മൊബിലിറ്റി മേഖലകളിൽ കേരളത്തെ ആഗോളതലത്തിൽ അടയാളപ്പെടുത്താൻ ലക്ഷ്യമിട്ട് തിരുവനന്തപുരം ട്രെസ്റ്റ് റിസർച്ച് പാർക്കിൽ ട്രെസ്റ്റ് അക്കാദമി പ്രവർത്തനമാരംഭിക്കുന്നു. വ്യവസായ ആവശ്യങ്ങൾക്കനുസൃതമായ പ്രായോഗിക നൈപുണ്യമുള്ള എഞ്ചിനീയർമാരെയും ടെക്‌നീഷ്യന്മാരെയും വാർത്തെടുക്കുന്ന ഒരു ഡീപ്-ടെക് ടാലന്റ് ഫാക്ടറിയായി ഈ അക്കാദമി മാറുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു സെക്രട്ടേറിയറ്റിലെ ചേംബറിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വരാനിരിക്കുന്ന കേരള ഇവി ഇൻഡസ്ട്രിയൽ പാർക്കിൻ്റെ പ്രധാന തൊഴിൽസേനയെ ഒരുക്കുന്നത് ഈ അക്കാദമിയായിരിക്കും. ഫാബ്ലെസ് സെമികണ്ടക്ടർ ഡിസൈൻ, ഇവി ഡ്രൈവ് ട്രെയിൻ എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിൽ നിലവിലുള്ള നൈപുണ്യക്കുറവ് പരിഹരിക്കുകയാണ് അക്കാദമിയുടെ പ്രധാന ലക്ഷ്യം. അഡ്വാൻസ്ഡ് ഇൻസ്ട്രുമെന്റേഷൻ സൗകര്യങ്ങളോടുകൂടിയ ലാബുകളിലൂടെ പവർട്രെയിൻ എഞ്ചിനീയറിംഗ്, മോട്ടോർ-ഇൻവെർട്ടർ വാലിഡേഷൻ, ഡിജിറ്റൽ ട്വിൻ നിർമ്മാണം എന്നിവയിൽ പരിശീലനം നൽകും. ഫാബ്ലെസ് സെമികണ്ടക്ടർ ട്രാക്ക് വിഎൽഎസ്ഐ ഡിസൈൻ,എഫ് പി ജി എ പ്രോട്ടോടൈപ്പിംഗ്, ചിപ്പ് ടെസ്റ്റിംഗ്, വാലിഡേഷൻ എന്നിവയിലാണ് ഊന്നൽ. എഐ ആക്സിലറേറ്ററുകളെക്കുറിച്ചുള്ള ഗവേഷണങ്ങളും ഇതിൻ്റെ ഭാഗമാകും. എഞ്ചിനീയറിംഗ് കോളേജുകളിലെയും പോളിടെക്നിക്കുകളിലെയും അധ്യാപകർക്ക് പുതിയ സാങ്കേതിക വിദ്യകളിൽ പരിശീലനം നൽകുന്ന ഫാക്കൽറ്റി ഡെവലപ്മെൻ്റ് പ്രോഗ്രാമും നടത്തും.
പ്രതിവർഷം ഇരുനൂറിലധികം പ്രൊഫഷണലുകൾക്ക് പരിശീലനം നൽകി ഇവി ഇൻഡസ്ട്രിയൽ പാർക്കുകളിലും മുൻനിര കമ്പനികളിലും തൊഴിൽ ലഭ്യമാക്കാൻ അക്കാദമി ഉദ്ദേശിക്കുന്നുണ്ട്.സ്റ്റാർട്ടപ്പുകളുടെ ഉൽപ്പന്നങ്ങൾ വാലിഡേറ്റ് ചെയ്യുന്നതിനായി ലാബ് സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കും. കെ-ഡിസ്‌ക് പദ്ധതിയുടെ സംസ്ഥാനതല ഏകോപനം നിർവ്വഹിക്കും. കേരളത്തെ സെമികണ്ടക്ടർ ഡിസൈനിലെയും ഇവി എഞ്ചിനീയറിംഗിലെയും ഒരു പ്രധാന റീജിയണൽ ഹബ്ബാക്കി മാറ്റാനാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.






