സിപിഎം വിട്ട് ജി.സുധാകരൻ,ഇനി അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥി

എത്ര തവണ മന്ത്രിസ്ഥാനത്ത് വന്നു എന്നതല്ല, ആ സ്ഥാനത്ത് വന്നിട്ട് എന്തു ചെയ്തു എന്നതാണ് ചോദ്യമെന്നും ജി.സുധാകരൻ
ആലപ്പുഴ:സിപിഎം വിട്ട് മുൻ മന്ത്രിയും മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ ജി.സുധാകരൻ നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും. അദ്ദേഹം അമ്പലപ്പുഴയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണിത്.
തന്നെക്കുറിച്ച് വിവിധ വാർത്തകൾ പുറത്തുവരുന്നു. താൻ മത്സരിക്കുമെന്ന കാര്യം ആരോടും പറഞ്ഞിട്ടില്ല. ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടില്ല. യുഡിഎഫ് സ്ഥാനാർത്ഥിയാകുന്നുവെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ഇന്നലെ വീട്ടിലെത്തി കണ്ടിരുന്നു.പിന്നീടാണ് ജില്ലാ സെക്രട്ടറി ആര്‍ നാസറും കേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാതയും വന്നത്. സുജാതയും ഹരിശങ്കറും തന്‍റെ ബന്ധുക്കളാണ്. മറ്റെല്ലാം പ്രചരണങ്ങള്‍ മാത്രമാണ്. ഹൈസ്‌കൂൾ കാലത്ത് പാര്‍ട്ടി അംഗമായി.ആരും നിര്‍ബന്ധിച്ചല്ല തന്നെ പാര്‍ട്ടിയില്‍ ചേര്‍ത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂന്ന് ആഴ്ച മുൻപ് മെമ്പർഷിപ് പുതുക്കാൻ ആളുവന്നു.പുതുക്കിയില്ല, അത് വാര്‍ത്തയായി, ഒരു ജില്ലാ കമ്മിറ്റി അംഗമാണ് ചോർത്തിയത്. പാർട്ടി ആശയങ്ങളും ആദർശങ്ങളും ഉപേക്ഷിച്ചില്ല. പാര്‍ട്ടി ജീവിതം നയിക്കുന്ന തന്നെ വ്യക്തിഹത്യ ചെയ്തു. തന്‍റെ അച്ഛന് വരെ ചില പാര്‍ട്ടി അംഗങ്ങള്‍ പറഞ്ഞു. മര്‍ദനങ്ങള്‍ ഏറ്റുവാങ്ങിയാണ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയത്. സജി ചെറിയാനെതിരെയും ജി സുധാകരൻ വിമര്‍ശനമുന്നയിച്ചു.
ഭരണഘടനയെ കുന്തം, കുടചക്രം എന്നൊന്നും താൻ പറയില്ല. യഥാര്‍ത്ഥ പാര്‍ട്ടി രീതി പറഞ്ഞുകൊണ്ടേയിരിക്കും. സ്ഥാനത്ത് എത്രകാലം ഇരുന്നു എന്നല്ല, എന്ത് ചെയ്തു എന്ന് നോക്കണം.പാർട്ടിയുടെ ആശയങ്ങളും ആദർശങ്ങളും ഉപേക്ഷിച്ചിട്ടില്ല. പാർട്ടിയുടെ നയങ്ങളെല്ലാം അംഗീകരിക്കുന്നു. ഒന്നും ഇതുവരെ തള്ളി പറഞ്ഞിട്ടില്ല. പാർട്ടിയെ ആക്ഷേപിക്കാൻ താനില്ല. 15 പാർട്ടി കോൺഗ്രസിൽ താൻ പങ്കെടുത്തിട്ടുണ്ട്. പാർട്ടിയെയോ പാർട്ടി രേഖയെയോ ആക്ഷേപിക്കാൻ ഇല്ല. പാർട്ടിക്ക് വേണ്ടി ജീവിച്ചയാളാണ് താനെന്നും സുധാകരൻ പറഞ്ഞു.
ഒരു പാർട്ടിയിലും മുന്നണിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല. ആർക്കെതിരെയും വ്യക്തിഹത്യ നടത്തുന്നില്ല.’അയാൾക്കിനി എന്താ വേണ്ടത്, രണ്ടു തവണ മന്ത്രി ആയില്ലേ’ എന്നാണ് ചോദിക്കുന്നത്. ഈ ചോദിക്കുന്നവർ മാർക്സിസ്റ്റുകാരല്ല. എത്ര തവണ മന്ത്രിസ്ഥാനത്ത് വന്നു എന്നതല്ല, ആ സ്ഥാനത്ത് വന്നിട്ട് എന്തു ചെയ്തു എന്നതാണ് ചോദ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.തനിക്കെതിരെ സിപിഎം അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയ സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീമിനെയും സുധാകരൻ നിശിതമായി വിമർശിച്ചു.






