അമ്പലപ്പുഴയിൽ ജി.സുധാകരനെ ജയിപ്പിക്കാൻ’കൊലീബി’വരുമോ?നിർണായകം ബിജെപി വോട്ട്

സ്വന്തം നിലയ്ക്ക് ജി.സുധാകരൻ ഇരുപതിനായിരം വോട്ട് പിടിക്കുമെന്ന് അനുയായികൾ,അതിൻ്റെ നാലിലൊന്നുപോലും കിട്ടില്ലെന്ന് സിപിഎം
തിരുവനന്തപുരം:അമ്പലപ്പുഴയിൽ ജി.സുധാകരന് ഇന്നലെ വരെ സ്വന്തം പാർട്ടിയായിരുന്ന സി.പി.എമ്മിനെ തോല്പിക്കാനാവുമോ?യുഡിഎഫ് പിന്തുണയും സ്വന്തം നിലയ്ക്ക് സമാഹരിക്കുന്ന വോട്ടുകളും മാത്രംകൊണ്ട് അത് സാധ്യമാകണമെന്നില്ല.ബിജെപി കൂടി സഹകരിച്ചാൽ സുധാകരന് നിയമസഭയിലെത്താവുന്ന സാഹചര്യമാണുള്ളത്.

‘കൈ’ ഉയർത്തുമോ ?ജി.സുധാകരൻ
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി എച്ച്.സലാമിന് കിട്ടിയത് 61,365 വോട്ടാണ്.11,125 ൻ്റെ ഭൂരിപക്ഷം.കെപിസിസി ജനറൽ സെക്രട്ടറി എം ലിജു 50,240 വോട്ടുനേടി.ബിജെപിയുടെ അനൂപ് ആൻ്റണി ജോസഫ് നേടിയത് 22,389 വോട്ട്.മുസ്ലിങ്ങൾ നിർണായകമായിട്ടുകൂടി എസ്ഡിപിഐക്ക് 1690.വെൽഫയർ പാർട്ടിക്ക് 525 വോട്ടുകളേ കിട്ടിയുള്ളൂ.
അതിന് തൊട്ടുമുമ്പ്,2016 ൽ ജി.സുധാകരന് കിട്ടിയത് 63,069 വോട്ട്. ഭൂരിപക്ഷം 22,621. ജനതാദളി(യു)ലെ ഷെയ്ക്ക് പി.ഹാരിസ് ആയിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി.കിട്ടിയ വോട്ട് 40,448. ബി.ജെ.പിയുടെ എൽ.പി.ജയചന്ദ്രൻ 22,730 വോട്ടുനേടി.
ഏത് പരിസ്ഥിതിയിലും ഉറപ്പിക്കാവുന്ന യു.ഡി.എഫ് വോട്ട് 2016ൽ നേടിയ നാല്പതിനായിരമായി നിശ്ചയിക്കാം.യുഡിഎഫ് ഘടകകക്ഷിക്ക് കൊടുത്തതിനാൽ കോൺഗ്രസ് ഉഴപ്പിയതിനാലാണ് സുധാകരന് അത്തവണ അത്രയും വോട്ട് കിട്ടിയത്.യുഡിഎഫ് സുധാകരന് പിന്തുണ പ്രഖ്യാപിച്ചാൽ ഈ നാല്പതിനായിരം വോട്ട് കിട്ടിയേക്കും.

കാലൊടിഞ്ഞ് ചികിത്സയിലായിരുന്ന ജി.സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചപ്പോൾ
സുധാകരൻ്റെ അടുത്ത അനുയായികൾ കണക്കാക്കുന്നത് ഇരുപതിനായിരം വോട്ട് അമ്പലപ്പുഴയിൽ അദ്ദേഹത്തിന് സ്വന്തം നിലയ്ക്ക് കിട്ടുമെന്നാണ്.അത് വിശ്വസിച്ചാൽ പോലും നിലവിലെ അവസ്ഥയിൽ അറുപതിനായിരം വോട്ടിനടുത്തേ എത്തുകയുള്ളൂ.
എന്നാൽ,അതിൻ്റെ നാലിലൊന്നു വോട്ടുപോലും സ്വന്തം നിലയ്ക്ക് സുധാകരന് കിട്ടില്ലെന്നാണ് സിപിഎം കണക്കുകൂട്ടൽ.80 വയസ്സായിട്ടും അധികാരത്തോടുള്ള ആർത്തി മൂത്ത ഒരാളായി അവർ ജില്ലാ കൌൺസിൽ,സിൻഡിക്കേറ്റ് അംഗം മുതൽ രണ്ടുതവണ മന്ത്രിവരെ പാർട്ടി നൽകിയ സ്ഥാനങ്ങളും മത്സരിപ്പിച്ച തെരഞ്ഞെടുപ്പുകളും എണ്ണിപ്പറഞ്ഞാണ് പ്രതിരോധിക്കുന്നത്.
സി.പി.എമ്മിന് സുധാകരനും സലാമിനും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ 61000ലേറെ വോട്ട് കിട്ടിയിട്ടുണ്ട്.അതിൽനിന്നാണ് ചോർച്ചയുണ്ടാവുന്നതെങ്കിൽ അത്രയും കിട്ടണമെന്നില്ല.കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ 2001ൽ സിപിഎം തോറ്റ തെരഞ്ഞെടുപ്പിൽ മാത്രമാണ് പാർട്ടിക്ക് വോട്ടുകുറഞ്ഞത്. അന്ന് സിപിഎം സ്ഥാനാർത്ഥി സി കെ സദാശിവൻ 48,602 വോട്ടുനേടിയപ്പോൾ ജയിച്ച കോൺഗ്രസിലെ ഡി സുഗതൻ 53,119 വോട്ടുപിടിച്ചു.ഭൂരിപക്ഷം: 4,517.അതാണ് കാൽനൂറ്റാണ്ടിനിടയിലെ സിപിഎമ്മിൻ്റെ ഏറ്റവും കുറഞ്ഞ വോട്ട്.

സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി ഭാര്യ ബെറ്റി എന്നിവർ ജി.സുധാകരനെ സന്ദർശിച്ചപ്പോൾ.സുധാകരൻ്റെ ഭാര്യ പ്രൊഫ.ജൂബിലി നവപ്രഭ സമീപം
അടുത്ത തവണ 50,040 വോട്ടുനേടി സുധാകരൻ വിജയിച്ചു.അപ്പോൾ, കോൺഗ്രസിൻ്റെ സിറ്റിംഗ് എംഎൽഎ സുഗതന് 38,111 വോട്ടേ കിട്ടിയുള്ളൂ.2011ൽ 63,728 ആയി വോട്ടുയർത്തിയ സുധാകരൻ കോൺഗ്രസിൻ്റെ എം ലിജുവിനെ 16,580 വോട്ടിന് തോല്‍പിച്ചു.അതിനുശേഷം എൽഡിഎഫ് ഇവിടെ അറുപതിനായിരത്തിൽ താണിട്ടില്ല.
കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി വോട്ട് യഥാക്രമം 22,389, 22,730(2016) എന്നിങ്ങനെയാണ്. മുസ്ലിം പാർട്ടികളായ എസ് ഡി പി ഐ,വെൽഫയർ പാർട്ടി,പിഡിപി എന്നിവയ്ക്കൊന്നും രണ്ടായിരം വോട്ട് തികച്ചുപിടിക്കാനായിട്ടില്ല.ഇവയെല്ലാംകൂടി കഷ്ടിച്ചത്രയൊക്കെയേ നേടിയിട്ടുള്ളൂ.
ഇവിടെയാണ് ബിജെപിയും പിന്തുണ സുധാകരന് പ്രഖ്യാപിക്കാനുള്ള സാധ്യത തെളിയുന്നത്. ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് സുധാകരനെ സഹായിക്കുമോ അതോ സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമോ എന്ന് അറിയേണ്ടതുണ്ട്.’കൊലീബി’എന്ന കോൺഗ്രസ് -ലീഗ്- ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി പരീക്ഷണം ബേപ്പൂരിലും വടകരയിലും പരീക്ഷിച്ച് പരാജയപ്പെട്ട സാഹചര്യത്തിൽ ബിജെപി സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചശേഷം സുധാകരന് പിന്തുണ ലഭ്യമാക്കാനുള്ള കൂടിയാലോചനകളും മുറുകുകയാണ്.

സിപിഐയിൽനിന്ന് പുറത്താക്കിയ മുൻ മന്ത്രി കെ.ഇ ഇസ്മയിലിനൊടൊപ്പം ജി.സുധാകരൻ
സിപിഎം വിഭാഗീയതയിൽ വി.എസ് പക്ഷത്തിൻ്റെ ശക്തികേന്ദ്രമായിരുന്ന ആലപ്പുഴയിൽ ആ പക്ഷത്തിൻ്റെ കുന്തമുനയായിരുന്നു ജി.സുധാകരൻ.പിന്നീട്,പിണറായി പക്ഷത്തോട്ട് സുധാകരൻ ചാഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ കൈകളായിരുന്നു സജി ചെറിയാനും എച്ച് സലാമും. പൊതുമരാമത്ത് മന്ത്രിയായിരിക്കേ അമ്പലപ്പുഴയിലെ സുധാകരൻ്റെ പ്രതിനിധിയായിരുന്നു സലാം.അമ്പലപ്പുഴയിൽ കഴിഞ്ഞ തവണയും മത്സരിക്കാൻ താല്പര്യമുണ്ടായിരുന്ന സുധാകരന് തുടർച്ചയായി രണ്ടുതവണ മത്സരിച്ചവരെ പരിഗണിക്കേണ്ടെന്ന ടേം നിബന്ധന തിരിച്ചടിയായി. അതോടെ,കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സുധാകരൻ തന്നെ സഹായിച്ചില്ലെന്നായിരുന്നു സലാമിൻ്റെ പരാതി. 11,125 ൻ്റെ ഭൂരിപക്ഷം കിട്ടിയെങ്കിലും സുധാകരൻ തോല്പിക്കാൻ ശ്രമിച്ചെന്ന പരാതി അന്വേഷിക്കാൻ സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം എളമരം കരിമിൻ്റെ നേതൃത്വത്തിൽ അന്വേഷണ കമ്മിഷനെ വച്ചു.ആ റിപ്പോർട്ട് എതിരായിരുന്നതിനാൽ സുധാകരനെ ശാസിക്കാൻ അദ്ദേഹംകൂടി അംഗമായ സംസ്ഥാന സമിതി തീരുമാനിച്ചപ്പോൾ ആലപ്പുഴയിലെ നേതാക്കളെല്ലാം അതിനെ അനുകൂലിക്കുകയായിരുന്നു.

പ്രായപരിധിയെ തുടർന്ന് സിപിഎം പോളിറ്റ്ബ്യൂറോയിൽനിന്ന് ഒഴിവായ എസ്.രാമചന്ദ്രൻപിള്ള ജി.സുധാകരനൊപ്പം
ഇതോടെ, പാർട്ടിയുമായി അകന്ന സുധാകരനെ സിപിഎം ജില്ലാ നേതൃത്വവും അകറ്റി നിർത്തി.പ്രായപരിധിയിൽ തട്ടി സിപിഎം ജില്ലാ കമ്മിറ്റിയിലെ സ്പെഷ്യൽ ബ്രാഞ്ചിലേക്ക് അദ്ദേഹത്തെ ഒതുക്കി.ക്ഷണിക്കപ്പെട്ട അംഗമായിട്ടും ജില്ലാ കമ്മിറ്റികളിൽ പങ്കെടുപ്പിക്കാറില്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ പരാതി. ജില്ലാ കമ്മിറ്റി ഓഫീസിൽ മുറിയുണ്ടായിരുന്നെങ്കിലും അവിടെ പോകാറില്ലായിരുന്നു.താൻ മന്ത്രിയായിരുന്ന കാലത്ത് നടന്ന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളിൽ അവഗണിക്കപ്പെട്ടെന്ന പരാതിയും സുധാകരൻ നിരന്തരം ഉയർത്തി. മാത്രമല്ല, പാർട്ടി പരിപാടികളിൽനിന്നും സുധാകരൻ തുടർച്ചയായി ഒഴിവാക്കപ്പെട്ടു.ഇതോടൊയാണ് അംഗത്വം പുതുക്കുന്നില്ലെന്ന തീരുമാനത്തിലേക്ക് അദ്ദേഹം എത്തിയത്.
കെ.ആർ ഗൗരിയമ്മക്കും എം.വി രാഘവനും ശേഷം സിപിഎം വിടുന്ന ഏറ്റവും തലപ്പൊക്കമുള്ള നേതാവാണ് ജി.സുധാകരൻ. അദ്ദേഹത്തിൻ്റെ അതൃപ്തി പല തവണ മുന്നിലെത്തിയിട്ടും സുധാകനെപ്പോലെയൊരു നേതാവിനെ പാർട്ടിയുമായി ചേർത്തു നിർത്തുന്നതിൽ സിപിഎം സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു.പാർട്ടി സെക്രട്ടറിയായിരിക്കെ, എം വി ഗോവിന്ദൻ്റെ അപഹാസ്യമായി ചിരി നേതൃത്വത്തിൽ ദീർഘകാല പ്രവർത്തിച്ച ഒരാളെ പാർട്ടി വിടാൻ പ്രേരിപ്പിച്ചു എന്ന് ജി.സുധാകരൻ പരസ്യമായി പറഞ്ഞത് സിപിഎം നേതൃത്വത്തിൻ്റെ പരാധീനതയായിത്തന്നെ വിലയിരുത്തപ്പെട്ടേയ്ക്കും.






