സി.പി.എമ്മും സർക്കാരും ‘സർവം പിണറായി’ , തെരഞ്ഞെടുപ്പുയോഗത്തിൽ’വീട്ടിൽ പോയി ചോദിക്ക്’എന്ന ധിക്കാരം പറഞ്ഞ പിണറായിയെ വീട്ടിലിരുത്തി ജനം

‘ഇതുവരെ ഒരു നേതാവും വിചാരിച്ചിട്ട് ഇളകാത്ത കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളുൾപ്പെടുന്ന സിപിഎം കോട്ടകൾ യു.ഡി.എഫിന് അടിയറവച്ച നേതാവെന്നുകൂടിയാവും ഇനി പിണറായി വിജയൻ അറിയപ്പെടുക’
തിരുവനന്തപുരം:സിപിഎമ്മിൽ പതിവില്ലാത്ത വിധം പാർട്ടിയും സർക്കാരും എല്ലാം പിണറായി വിജയനിലേക്ക് കേന്ദ്രീകരിക്കുകയും ആ വ്യക്തി സർവാധിപതിയായി മാറുകയും ചെയ്തപ്പോൾ പതിവില്ലാത്ത വിധം ജനം വടിയെടുത്തു.എൽഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് യോഗം കേൾക്കാനെത്തിയ പാർട്ടി പ്രവർത്തകൻ്റെ ആവേശത്തോടെയുള്ള ചോദ്യത്തിന് ‘വീട്ടിൽ പോയി ചോദിക്ക്’എന്ന ധിക്കാരം പറഞ്ഞ പിണറായി വിജയനെ ജനം വീട്ടിലിരുത്തി.
ചരിത്രം സൃഷ്ടിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.തുടർഭരണം ലഭിക്കുകയും കേരളത്തിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരിക്കുകയും ചെയ്ത മുഖ്യമന്ത്രി.അതേ മുഖ്യമന്ത്രിയാണ് ഏറ്റവും മോശം വിജയം സ്വന്തം പാർട്ടിക്കും മുന്നണിക്കും സമ്മാനിച്ച് അപമാനിതനായി പടിയിറങ്ങുന്നത്.
മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന് തുടർഭരണ അവസരമുണ്ടായിരുന്നു. 2011ൽ അത് അട്ടിമറിച്ചത് മോശം സ്ഥാനാർത്ഥി നിർണയത്തിലൂടെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനായിരുന്നു എന്ന് പാർട്ടി അണികൾതന്നെ പറഞ്ഞുനടന്നിരുന്നു.എന്നിട്ടും 68 സീറ്റുമായി എൽഡിഎഫ് വിജയത്തോടടുത്ത തോൽവിയാണ് അന്ന് നേരിട്ടത്.ആ സ്ഥാനത്ത് ഇന്ന് ദയനീയ തോൽവി പിണറായി വിജയൻ 10 വർഷം ഭരിച്ചശേഷം സിപിഎമ്മിൻ്റെ ശിരസ്സിലണിയിച്ചിരിക്കുന്നു.
സ്വന്തം സഹപ്രവർത്തകർ എന്ത് തെറ്റുചെയ്താലും മാറോടടക്കിപ്പിടിക്കുന്ന പിണറായി വിജയൻ്റെ രണ്ടാം മുഖ്യമന്ത്രിക്കാലത്ത് പാർട്ടി നേതാക്കളുടെ പെൺമക്കളോടും ഭാര്യയോടും അപമര്യാദയായി പെരുമാറിയതിൻ്റെ പേരിൽ സിപിഎം സംസ്ഥാനക്കമ്മിറ്റിയിൽനിന്ന് തരം താഴ്ത്തപ്പെട്ട പി.ശശി പൊലീസിനെ നിയന്ത്രിക്കുന്ന പൊളിറ്റിക്കൽ സെക്രട്ടറിയായത് ഇടതുപക്ഷ കേരളം അവിശ്വസനീയതയോടെയാണ് നോക്കിക്കണ്ടത്.പിണറായി വിജയൻ്റെ താല്പര്യംകൊണ്ടുമാത്രമാണ് അദ്ദേഹം സിപിഎം സംസ്ഥാന കമ്മിറ്റിയിലേക്ക് തിരിച്ചെത്തിയത്.ശശിക്കെതിരെ സംസ്ഥാന കമ്മിറ്റിയിൽ പരാതി പറഞ്ഞ മികച്ച പാർലമെൻ്റേറിയനായ സി.കെ.പി പത്മനാഭന് രണ്ടാം തവണ മത്സരിക്കാൻ അവസരം ലഭിച്ചില്ലെന്നുമാത്രമല്ല,സംസ്ഥാന കമ്മിറ്റിയിൽനിന്ന് പുറത്തുപോകേണ്ടിവരികയും ചെയ്തതോടെ പിണറായിയുടെ നീതി ‘ഇഷ്ടക്കാർക്ക് ഇഷ്ടംപോലെ ‘ എന്ന് പാർട്ടി നേതാക്കൾക്ക് എളുപ്പം തിരിച്ചറിയാനായി.കമ്മ്യൂണിസ്റ്റ് അണികൾ ഏറെ വിലമതിക്കുന്ന സിപിഎം സംസ്ഥാന സമിതി അംഗത്വം വേണ്ടെന്നു വയ്ക്കാൻ കണ്ണൂരിലെ ഏറ്റവും ആദരിക്കപ്പെടുന്ന നേതാക്കളിലൊരാളായ ജയിംസ് മാത്യുവിനെപ്പോലുള്ളവർ തീരുമാനിച്ചത് അത്യന്തം വേദനയോടെ പിണറായിയുടെ ഇത്തരം ധിക്കാരങ്ങൾക്കെതിരെയുള്ള പ്രതിഷേധമാണെന്ന് അണികൾ തിരിച്ചറിഞ്ഞതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് പാഠം പഠിപ്പിക്കലായി മാറിയത്.
സിപിഎം സംസ്ഥാന സമിതിയും സെക്രട്ടേറിയറ്റും പിണറായി ഭജനസംഘമായി മാറിയപ്പോൾ ഈ രണ്ട് ഘടകങ്ങളുടെ ചുവടുപിടിച്ച് പാർട്ടി മൊത്തത്തിൽ അങ്ങനെയായി. അതിന് വഴങ്ങാത്തവരെ പലവിധത്തിൽ ഒതുക്കി.പി.ജയരാജനെപ്പോലെയുള്ളവർ ഉദാഹരണം.
സംഘടനാ പദവികളിൽ തുടരാനുള്ള പ്രായം 80 ൽ നിന്ന് 75 ആയി കുറച്ചത് സിപിഎം പാർട്ടി കോൺഗ്രസ് ആണെങ്കിലും ആ തീരുമാനത്തെ ചോദ്യം ചെയ്ത് എൺപതാം വയസ്സിലും വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് മത്സരിക്കാനുമുള്ള പിണറായി വിജയൻ്റെ തീരുമാനത്തെ എതിർക്കാൻ ആ പാർട്ടിയിലെ ഒരു ഘടകത്തിലേയും ഒരു സഖാവിനും നട്ടെല്ലുറപ്പില്ലാത്തതുകൊണ്ടാണ് ഇത്ര ദയനീയ സ്ഥിതിയിൽ സിപിഎം വന്നെത്തിയത്.75 കഴിഞ്ഞവർ ഇനി മത്സരിക്കേണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി ഉറപ്പിച്ചുപറഞ്ഞിരുന്നെങ്കിൽ കേരളത്തിലെങ്കിലും ചെങ്കൊടി പാറിപ്പറക്കുന്ന മൂന്നാം തുടർഭരണം എൽഡിഎഫിന് ഉണ്ടാകുമായിരുന്നു.സ്വന്തം സുരക്ഷിത സീറ്റ് ഉറപ്പിച്ചശേഷം രണ്ട് എൽഡിഎഫ് തരംഗത്തിലും ജയിക്കാത്ത പേരാവൂരിൽ അങ്കത്തിനിറക്കി കെ.കെ ശൈലജയെപ്പോലെ മുഖ്യമന്ത്രിയെക്കാൾ ജനകീയ നേതാവിനെ നേർച്ചക്കോഴിയാക്കിയതിൻ്റെ പ്രതിഫലനമാണ് സിപിഎമ്മിൻ്റെ പാർട്ടിക്കോട്ടകൾ പിടിച്ചുകുലുക്കിയ ജനവിധി ഉണ്ടായത്.ശൈലജയെ വനിതാമുഖ്യമന്ത്രിയായി മുന്നിൽനിർത്തി തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കിൽ മൂന്നാം തുടർഭരണം ഉറപ്പായിരുന്നു എന്ന് വിശ്വസിക്കുന്നവർ ഏറെയാണ്.
കഴിഞ്ഞ തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്തെ സംസ്ഥാന സെക്രട്ടറി ചുമതലയിലുള്ള പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ്റെ ഭാര്യ ഡോ.ആർ.ബിന്ദുവിനെ ഇരിങ്ങാലക്കുടയിൽ മത്സരിപ്പിച്ച് ജയിപ്പിച്ച് മന്ത്രിയാക്കി.സംസ്ഥാനത്തെ ഏറ്റവും മോശം മന്ത്രി എന്ന നിലയിൽ എ.കെ ശശീന്ദ്രനോട് മത്സരിച്ച അവർ അവരുടെ വകുപ്പായ ഉന്നതവിദ്യാഭ്യാസത്തെ താറുമാറാക്കി എന്നതാണ് ‘നേട്ട’മായി അവശേഷിപ്പിച്ചത്. ഇത്തവണയും പിണറായി അതേതന്ത്രം പുറത്തെടുത്തപ്പോൾ അധികാരദുർമോഹത്തിൽ ആദ്യം വീണത് സിപിഎം സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദനാണ്.ഇത്തരം അജണ്ട നേരത്തെ തന്നെ ലക്ഷ്യം വച്ചാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി പ്രതിഷ്ഠിച്ചത്.ആ അരങ്ങൊരുക്കലിൻ്റെ അടുത്തഘട്ടമായി സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ തളിപ്പറമ്പിലെ സ്ഥാനാർത്ഥിയായി ‘മുകളിൽനിന്ന് കെട്ടിയിറക്കുന്നു.’
ആ തീരുമാനം വന്നപ്പോൾ ‘മൂന്നു തവണ എംഎൽഎയായ എം.വി.ഗോവിന്ദൻ്റെ ഭാര്യയെ പിൻഗാമിയാക്കിയാൽ ജനത്തിന് എതിർപ്പുണ്ടാകില്ലേ ‘ എന്നായിരുന്നു ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ.ഗോവിന്ദൻ പാർട്ടി കമ്മറ്റിയിൽ ചോദിച്ചത്.ഒരു വനിത വേണമെന്ന വാദമുയർന്നപ്പോൾ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ.സുകന്യയെ അദ്ദേഹം നിർദേശിച്ചെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. യോഗ്യരായവരെ തഴഞ്ഞ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതിൽ പ്രതിഷേധിച്ച് താൻ തളിപ്പറമ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.വിപുലമായ സംഘടനാ സംവിധാനമുള്ള തളിപ്പറമ്പിൽ ഒന്നും സംഭവിക്കില്ലെന്നായിരുന്നു നേതൃത്വത്തിന്‍റെ വിലയിരുത്തൽ. ജനങ്ങളും പാർട്ടിയിലെ ഒരു വിഭാഗവും ടി.കെ.ഗോവിന്ദനെ പിന്തുണച്ചപ്പോൾ ‘അടുത്ത മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്യാനിരുന്ന സെക്രട്ടറിപ്പൊണ്ടാട്ടി’ തോറ്റമ്പി.
രക്തസാക്ഷി ഫണ്ട് തിരിമറി ആരോപിച്ചത് സിപിഎം ശക്തികേന്ദ്രത്തിലെ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന വി.കുഞ്ഞുകൃഷ്ണനാണ്.അദ്ദേഹത്തിന് പിണറായിയും ഗോവിന്ദനും കാട്ടിക്കൊടുത്തത് പുറത്തേയ്ക്കുള്ള വഴിയാണ്.കുഞ്ഞികൃഷ്ണൻ എഴുതിയ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകത്തിൻ്റെ തലക്കെട്ടാണ് ഇത്തവണ സംഭവിച്ചിരിക്കുന്നത്.
പാർട്ടിക്കോട്ടയിൽ ഞങ്ങൾ എന്തും കാട്ടും എന്ന പിണറായിയുടേയും എം വി ഗോവിന്ദൻ്റെയും ധിക്കാരത്തിൻ്റെയും ധാർഷ്ട്യത്തിൻ്റെയും പത്തിക്കേറ്റ അടിയാണ് പയ്യന്നൂരിലെ വി.കുഞ്ഞുകൃഷ്ണൻ്റെ വിജയം.ഇതുവരെ ഒരു നേതാവും വിചാരിച്ചിട്ട് ഇളകാത്ത കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളുൾപ്പെടുന്ന സിപിഎം കോട്ടകൾ യു.ഡി.എഫിന് അടിയറവച്ച നേതാവെന്നുകൂടിയാവും ഇനി പിണറായി വിജയൻ അറിയപ്പെടുക.






