കേരള നിയമസഭയിൽ പത്രലേഖകനായെത്തിയ ഡോ.സുകുമാർ അഴീക്കോടിനൊപ്പം

ഡോ.സുകുമാർ അഴീക്കോടിന് 2026 മേയ് 12ന് ജന്മശതാബ് ദി
എം.ബി.സന്തോഷ്
ഡോ.സുകുമാർ അഴീക്കോട് 2026 മെയ് 12ന് ജന്‍മശതാബ്ദി.കേരളത്തിൻ്റെ പ്രതികരണശേഷി എന്നതുൾപ്പെടെ ഏതുവിശേഷണവും അദ്ദേഹത്തിന് കുറഞ്ഞുപോവുകയേയുള്ളൂ.പക്ഷെ, അദ്ദേഹത്തിൻ്റെ ജീവിതത്തിലെ വ്യത്യസ്തമായ അനുഭവത്തിന് സാക്ഷ്യം വഹിക്കാനായി എന്നതാണ് ഭാഗ്യം.കേരള നിയമസഭാ സമ്മേളനത്തിൽ ലേഖകനായി അദ്ദേഹം എത്തിയപ്പോൾ ആ ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച് ഒപ്പമുണ്ടാവുക എന്നത് ഏറ്റവും വലിയ സൌഭാഗ്യങ്ങളിലൊന്നായി.
ഇപ്പോഴത്തെ ‘കേരളകൌമുദി’ ചീഫ് എഡിറ്റർ ദീപുരവി മാനേജിങ് എഡിറ്ററായി ചുമതലയേറ്റ സമയം.യശശ്ശരീരനായ ബി.സി ജോജോ എക്സിക്യുട്ടീവ് എഡിറ്റർ.പത്രം എങ്ങനെ വ്യത്യസ്തവും ആകർഷകവുമാക്കാം എന്ന ആലോചന നടക്കുന്ന കാലം.അന്നത്തെ ന്യൂസ് എഡിറ്റർ പദ്മനാഭൻ നമ്പൂതിരി പറഞ്ഞു:’വ്യത്യസ്തമായ ആളുകളെ റിപ്പോർട്ടിങിന് പരീക്ഷിക്കാം.സ്കൂൾ യുവജനോത്സവത്തിന് യേശുദാസിനെ കൊണ്ടുവരാം.സ്പോർട്സ് മീറ്റിന് പി.ടി ഉഷയെ.നിയമസഭയിൽ വേണമെങ്കിൽ അഴീക്കോട് മാഷിനെ…’

ഡോ.സുകുമാർ അഴീക്കോട്
ജോജോ അതിൽ കയറി പിടിച്ചു.ദീപുവിനും സമ്മതം.കേട്ടപ്പോഴേ,അന്നത്തെ ചീഫ് എഡിറ്റർ എം.എസ് മണി സാർ അവേശഭരിതൻ.സാർ, ഇന്നിപ്പോഴില്ലെങ്കിലും അതുകേട്ട് ചിരിച്ചുകൊണ്ട് കൈതിരുമ്മുന്ന സാറിനെ ഓർമയുണ്ട്.
പിന്നെല്ലാം വേഗത്തിലായിരുന്നു.രാഷ്ടീയ ലേഖകൻ ബി.വി പവനനാണ് അഴീക്കോട് മാഷിനുള്ള പ്രസ് പാസിനുള്ള അപേക്ഷ സ്പീക്കർ കെ.രാധാകൃഷ്ണന് കൈമാറിയത്. മുഖ്യമന്ത്രിയോടും പ്രതിപക്ഷനേതാവിനോടും കൂടി പറഞ്ഞേയ്ക്കണേ എന്ന് സ്പീക്കർ.തിരുവനന്തപുരം ബ്യൂറോ ചീഫ് എന്ന നിലയിൽ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ കണ്ട് കാര്യം പറഞ്ഞപ്പോൾ അപ്പോൾതന്നെ, അദ്ദേഹം സ്പീക്കറെ വിളിച്ച് സമ്മതം അറിയിച്ചു.പ്രതിപക്ഷനേതാവ് ഉമ്മൻചാണ്ടിയും പിന്തുണച്ചു.കാര്യങ്ങൾ രഹസ്യമായി വയ്ക്കണമെന്ന അഭ്യർത്ഥന ഇവരെല്ലാവരും പാലിച്ചതിനാൽ 2006 ഒക്ടോബർ 10ന് അഴീക്കോട് മാഷ് നിയമസഭയിലെ പ്രസ് ഗാലറിയിലെത്തുമ്പോഴാണ മിക്ക എംഎൽഎമാരും മന്ത്രിമാരും വിവരമറിഞ്ഞത്.
ഈ ലേഖകനു പുറമേ ബി.വി പവനൻ,പ്രത്യേക ലേഖകരായ എം.എം സുബൈർ(ഇപ്പോഴത്തെ ഡെപ്യുട്ടി എഡിറ്റർ), എ.സി റെജി(ഇപ്പോഴത്തെ ബ്യൂറോ ചീഫ്),കാർട്ടൂണിസ്റ്റ് ടി.കെ സുജിത് എന്നിവർക്കൊപ്പമാണ് അഴീക്കോട് മാഷ് നിയമസഭാ പ്രസ് ഗാലറിയിലെത്തിയത്.ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ,തദ്ദേശമന്ത്രി പാലോളി മുഹമ്മദ് കുട്ടി ,കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് എന്നിവരുൾപ്പെടെയുള്ളവർ ‘കേരളകൌമുദി’ ലേഖകനായി എത്തിയ മാഷിനെ അവിടെയെത്തി സ്വാഗതം ചെയ്തു.
അന്ന് പ്രസ് ഗ്യാലറിയിൽ അഴീക്കോടിനെ കണ്ട എംഎൽഎമാർ ആദ്യം അമ്പരക്കുകയായിരുന്നു.പിന്നീട്,പിന്നിലെ ആ ഗ്യാലറിയിൽ ഓടിയെത്തി അനുഗ്രഹം വാങ്ങി,സംസാരിച്ചു.സ്പീക്കർ നിയമസഭയിൽ പ്രസ് ഗ്യാലറിയിലെ വിശിഷ്ട സാന്നിധ്യം ഔദ്യോഗികമായിത്തന്നെ സഭയെ അറിയിക്കുകയും ചെയ്തു.

ഡോ.സുകുമാർ അഴീക്കോട്
രാവിലെ 8.30ന് അക്കാലത്ത് നിയമസഭ ചേരുമായിരുന്നു.പിന്നീടാണ് അത് ഒമ്പതിനാക്കിയത്.മാഷ് എട്ടിനേ എത്തി.മറ്റ് മാധ്യമ പ്രവർത്തകരും അന്ന് അവിടെയെത്തി മാഷിനെ പരിചയപ്പെട്ടു.11 മണിയോടെ അന്നത്തെ ‘കേരള കൌമുദി ഫ്ളാഷ്’ മധ്യാഹ്നപത്രം നിയമസഭയിലെത്തി.മാഷിൻ്റെ ശിഷ്യൻ എന്നുപറയാവുന്ന വിധം ആത്മബന്ധമുള്ള പി.വി മുരുകനാണ് (തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ഐജെടി ഡയറക്ടറാണ് ഇപ്പോൾ) ജനറൽ എഡിറ്റർ.’ഫ്ളാഷ്’ മാഷ് മയമാണ്.സന്തോഷത്തോടെ മാഷ് പറഞ്ഞു:’ഫ്ളാഷ് നന്നായിട്ടുണ്ട്.ഇതുകൊണ്ട് ഞാൻ വീട്ടിൽപോയാൽ നാട്ടുകാർ എന്നെ മാലയിട്ട് സ്വീകരിക്കും ‘
അന്ന് വൈകുന്നേരം നിയമസഭ പിരിയുന്നതുവരെയുള്ള സമയം മാഷ് ഉച്ചഭക്ഷണം കഴിക്കുന്നതിനും തുടർന്ന് അരമണിക്കൂറോളം വിശ്രമിക്കുന്നതിനും വിനിയോഗിച്ചു എന്നതൊഴിച്ചാൽ ബാക്കി സമയം മുഴുവൻ നിയമസഭാ നടപടികൾ വീക്ഷിച്ചു.’മനസ്സിൽ കണ്ടത് 45 മാർക്ക്,നേരിട്ടുകണ്ടപ്പോൾ 100ൽ 70’എന്ന പിറ്റേന്നത്തെ മെയിൻ സ്റ്റോറി എഴുതിത്തന്നതും സാറുതന്നെയായിരുന്നു.ആ കുനുകുനെയുള്ള കൈയക്ഷരം വായിച്ചെടുക്കാൻ ഡിടിപി ഓപറേറ്റർമാരും പ്രൂഫുകാരും ഏറെ പണിപ്പെട്ടു.രാത്രി ഓഫീസിൽപോയി ആ റിപ്പോർട്ടിൽ തെറ്റൊഴിവാക്കാൻ ഫൈനൽ പ്രിൻ്റ് പലവട്ടം വായിച്ചതും മറക്കാനാവില്ല.
അന്നത്തെ ഏറ്റവും മികച്ച നിയമസഭാ പ്രസംഗമായി,മികച്ച വാഗ്മികൂടിയാ മാഷ് നിശ്ചയിച്ചത് സിപിഎം സംസ്ഥാന സമിതി അംഗമായ സി.കെ.പി പദ്മനാഭനെയായിരുന്നു.ഒരു തവണ മാത്രം എംഎൽഎ ആയ അദ്ദേഹത്തിന് പിന്നൊരിക്കലും സിപിഎം നിയമസഭ സീറ്റ് നൽകിയില്ല.
മാധ്യമ പ്രവർത്തകരുടെ ആവശ്യപ്രകാരം മാഷിൻ്റെ നിയമസഭാ പ്രവേശനം സംബന്ധിച്ച ‘മീറ്റ് ദി പ്രസി’ന് ഇപ്പോഴത്തെ ‘കേരള കൌമുദി’ അസോസിയറ്റ് എഡിറ്ററും അന്നത്തെ പ്രസ് ക്ലബ് സെക്രട്ടറിയുമായ വി.എസ് രാജേഷാണ് മുൻകൈ എടുത്തത്.അതു കഴിഞ്ഞ് ഒന്നിലേറെ ചാനലുകളിൽ എട്ടുമണി ചർച്ച.അന്നുമുഴുവൻ മലയാളിയുടെ എക്കാലത്തെയും അഭിമാനവും അലങ്കാരവും അഹങ്കാരവുമായ ഡോ.സുകുമാർ അഴീക്കോടനൊപ്പമായിരുന്നു. ഒരുപാട് കയ്പുചവർപ്പുകൾക്കിടയിൽ കാലം കാത്തുവച്ച മധുരോദാരസൌഭാഗ്യം…!






