‘എസ്. ജയചന്ദ്രൻ നായർ കനിവിൻ്റെ നടക്കാവ് ‘ആയിരുന്നെന്ന് അനന്തപദ്മനാഭൻ

കഴിഞ്ഞ ജനുവരി രണ്ടിനായിരുന്നു എസ്. ജയചന്ദ്രൻ നായരുടെ വിയോഗം
തിരുവനന്തപുരം:പത്രാധിപരും എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്. ജയചന്ദ്രൻ നായർ തനിക്ക് കനിവിൻ്റെ നടക്കാവ് ആയിരുന്നുവെന്ന് കഥാകൃത്ത് അനന്തപദ്മനാഭൻ.തൻ്റെ ആദ്യകഥയുടെ പ്രസാധകനും അദ്ദേഹമായിരുന്നുവെന്ന് സംവിധായകനും എഴുത്തുകാരനുമായ പി.പദ്മരാജൻ്റെ മകൻ കൂടിയായ അദ്ദേഹം ഓർമിക്കുന്നു.

അനന്തപദ്മനാഭൻ
എസ്. ജയചന്ദ്രൻ നായരെക്കുറിച്ച് അനന്തപദ്മനാഭൻ ഫെയ്സ് ബുക്കിൽ എഴുതിയത് വായിക്കാം:
‘ഗുരു എന്നാൽ കാരുണ്യം എന്നത്രേ!,
(എന്ന് പറഞ്ഞത് ഒ.വി.വിജയൻ അല്ലേ )
ഏതെങ്കിലുമൊരു വിഷയം പഠിപ്പിക്കുന്ന ആൾ അദ്ധ്യാപകനേ ആകുന്നുള്ളു.
ഗുരു, ജീവിതമാകെ തണൽ വിരിക്കുന്ന സ്നേഹശാഖി.
എസ്. ജയച്ചന്ദ്രൻ നായർ സർ അത്തരമൊരു കനിവിൻ്റെ നടക്കാവ് ആയിരുന്നു എനിക്ക്. ഉടനീളം തണൽപ്പാത പാകിയ ആൾ. എൻ്റെ ആദ്യ പ്രസാധകൻ. ആദ്യ കഥ പ്രസിദ്ധികരണത്തിന് തിരഞ്ഞെടുത്തത് എം.ടി. ആയിരുന്നെങ്കിലും, മാതൃഭൂമിയിൽ വരുന്നതിന് ഒരു മാസം മുന്നെ മറ്റൊരു കഥ കലാകൗമുദിയിൽ വന്നു..
ഒരു 19 കാരന് നമ്പൂതിരിച്ചിത്രങ്ങളുടെ നിറവിൽ കഥ വരുന്നതിനപ്പുറം ഒന്നും സ്വപ്നം കാണാനില്ല. അതും കൊടുത്ത ആദ്യ കഥ തന്നെ.
വേണമെങ്കിൽ “പയ്യൻ എഴുതി പതം വരട്ടെ. എന്നിട്ട് കൊടുക്കാം ” എന്ന് അദ്ദേഹം ചിന്തിച്ചില്ല. തുടർന്നുള്ള അഞ്ച് കഥകൾ 2 വർഷത്തിനുള്ളിൽ അദ്ദേഹം പ്രസിദ്ധീകരിച്ചു.. ഒരു വരി പോലും എഡിറ്റ് ചെയ്തില്ല. ചോദിച്ചാൽ “കൊള്ളാം” എന്ന രണ്ട് വാക്ക് കണ്ണിലൂടെ ചിന്നുന്ന ചിരിയോടെ പറയും.
‘ആ ‘കൊള്ളാം’ എന്ന പറച്ചിൽ കൊള്ളാം എന്ന് സാറിന് തോന്നിയിട്ട് തന്നെയാണ്. പത്മരാജൻ്റെ മകൻ ആയത് കൊണ്ടല്ല’,എന്ന് അക്കാലത്ത് കലാകൗമുദിയിൽ എഡിറ്റർ ആയിരുന്ന ഉണ്ണി ബാലകൃഷ്ണൻ എന്നോട് പറഞ്ഞിട്ടുണ്ട്.
പിന്നെപ്പിന്നെ “ഒരു കഥ എഴുതി” എന്ന് ഫോണിൽ പറയുമ്പോൾ തന്നെ “അയക്കു , കൊടുക്കാം” എന്ന് പറയും. ‘നോക്കട്ടെ’ എന്ന വാക്ക് കേട്ടിട്ടില്ല..

എസ് ജയചന്ദ്രൻ നായർ
ആ നിശ്ശബ്ദ നേതൃത്വത്തിൻ്റെ ഗരിമ മലയാള ആനുകാലിക ജേർണലിസത്തിൻ്റെ ചൈതന്യശോഭ ആയിരുന്നു.. എഴുത്തിലെ കാച്ചിക്കുറുക്കൽ, നിരീക്ഷണമൂർച്ച , പൊടിപ്പുകളെ കണ്ടെത്തൽ – ഒരൊറ്റ മനുഷ്യൻ്റെ ധിഷണയിൽ “കലാകൗമുദി ‘ മാതൃഭൂമിയെ നിരന്തരം വെല്ലു വിളിച്ച ഉജ്ജ്വല കാലം.
ഒരൊറ്റ കാര്യം മാത്രം മതി ആ പ്രതിഭയുടെ മാറ്ററിയാൻ. അമ്മയുടെ കലാലയ ഓർമ്മകളുടെ ഒരു ചെറു പുസ്തകം . എന്ത് തലക്കെട്ടിടും? എനിക്കൊന്നും കിട്ടുന്നില്ല എന്ന് പറഞ്ഞു.. അമ്മ ജയച്ചന്ദ്രൻ നായർ സാറിനെ വിളിച്ചു..
അദ്ദേഹം ഉള്ളടക്കം തിരക്കി.. ഒരു ചെറു മൗനം.. പിന്നെ തലക്കെട്ട് ഉരുവിട്ടു, “കാലത്തിൻ്റെ വക്ഷസ്സിൽ ഒരോർമ്മത്തുരുത്ത്”!
“ഹൊ!” എത്ര പത്രനായകന്മാർക്ക് സാധിക്കും ഇങ്ങനെയൊന്ന് !
” ഇനിയും നഷ്ടപ്പെടാത്തവർ” വർഷങ്ങൾക്കു ശേഷം കഴിഞ്ഞ കൊല്ലം പുന:പ്രകാശിപ്പിച്ചപ്പോൾ ആമുഖത്തിൽ അദ്ദേഹത്തോടുള്ള നന്ദി കുറിച്ചു. ആ കഥകൾ പകുതിയിലധികവും അദ്ദേഹമാണല്ലൊ വെളിച്ചം കാണിച്ചത്.
2024ലെ പത്മരാജൻ പുരസ്ക്കാര സന്ധ്യക്കിടയിൽ ഒരു മനുഷ്യൻ എനിക്കു നേരെ എൻ്റെ പുസ്തകം നീട്ടി പറഞ്ഞു , ” എന്തെങ്കിലും കുറിക്കൂ , ജയച്ചന്ദ്രൻ സാറിനെത്തിക്കാൻ വേണ്ടിയാണ്. ”
” അദ്ദേഹം ബാംഗ്ളൂരിലല്ലേ.?”
“അതെ… കുറച്ചു സുഖമില്ലാതെ ഇരിക്കുകയാണല്ലൊ. ഞാൻ എത്തിച്ചുകൊള്ളാം!”
കഴിഞ്ഞ കൊല്ലം സാർ വിട പറഞ്ഞപ്പോൾ എൻ്റെ പോസ്റ്റിന് താഴെ ഇപ്പോഴും പേര് ഓർമ്മയില്ലാത്ത ആ സുമനസ്സ് ( എവിടെയെങ്കിലും ഇരുന്ന് ഇത് കാണുന്ന അങ്ങ് ക്ഷമിക്കൂ🙏)എനിക്ക് കുറിച്ചു, ” അനന്തൻ്റെ പുസ്തകം അദ്ദേഹത്തിനെത്തിച്ചു. സന്തോഷമായി.”
അദ്ദേഹം പോയിട്ട് ഒരു വർഷം .
വർഷങ്ങളെത്ര കഴിഞ്ഞാലും മനസ്സിൽ
ഗുരുക്കൾ മരിക്കുന്നില്ലല്ലൊ’






