‘ലാഭമുണ്ടാക്കുകയല്ല കെ എസ് ആർ ടി സിയുടെ ലക്ഷ്യം,മലയാളിയുടെ ജീവതച്ചെലവിൽ 40 ശതമാനം ഭക്ഷണത്തിന്,ബാക്കിയിൽ 60 ശതമാനം യാത്രയ്ക്ക്’

ലോകത്തൊരിടത്തും പൊതുഗതാഗതം ലാഭമുണ്ടാക്കുന്നില്ലെന്ന് ജി. പ്രമോദ് കുമാർ
തിരുവനന്തപുരം:മലയാളിയുടെ ജീവതച്ചെലവിൽ 40 ശതമാനം ഭക്ഷണച്ചെലവാണെന്ന്കോൺഗ്രസ് സഹയാത്രികനും ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടി മുൻ ഉപദേശകനുമായ ജി. പ്രമോദ് കുമാർ.ബാക്കിവരുന്ന 60 ശതമാനത്തിൽ മലയാളി ഏറ്റവും കൂടുതൽ പണം ചെലവാക്കുന്നത് ഗതാഗതത്തിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ജി. പ്രമോദ് കുമാർ
ജി. പ്രമോദ് കുമാർ എഴുതിയത് വായിക്കാം:
‘രാഹുൽ ഗാന്ധി പ്രഖ്യാപിച്ച യുഡിഫ് ഗ്യാരണ്ടികളെക്കുറിച്ച് അതിൽ രണ്ടെണ്ണം – സ്ത്രീകളുടെ സൗജന്യ യാത്രയും, ആരോഗ്യ പരിപാലനവും എത്രത്തോളം മലയാളികളുടെ ജീവിതത്തിൽ മാറ്റം വരുത്തും എന്നതിനുള്ള രണ്ട് കണക്കുകളാണ് താഴെ. ഇത് ഞാൻ NSSO-യുടെ Household Consumer Expenditure സർവ്വേയിലെ ഡേറ്റയിൽ നിന്നും തയ്യാറാക്കിയ ടേബിളുകളാണ്.

ഒരു കുടുംബത്തിന്‍റെ വരുമാനത്തെ സാമ്പത്തിക വിദഗ്ധർ ഭക്ഷണച്ചെലവും (ഫുഡ് എക്സ്പെൻഡിച്ചർ) ഭക്ഷണ ഇതര ച്ചെലവുകളുമായി (നോൺ-ഫുഡ് എക്സ്‌പെൻ്റിച്ചർ) ആയിട്ടാണ് കാണുന്നത്. ഫുഡ് എക്സ്പെൻഡിച്ചർ നാൽപതു ശതമാനം വരും. ബാക്കി അറുപതു ശതമാനത്തിൽ നിന്നുമാണ് നമ്മൾ എല്ലാത്തരത്തിലുമുള്ള മറ്റു ചെലവുകൾക്ക് പണം കണ്ടെത്തേണ്ടത് – പാർപ്പിടം, വസ്ത്രം, വീട്ടുസാമാനങ്ങൾ, ചികിത്സ, വിദ്യാഭ്യാസം, വിനോദം അങ്ങനെ എല്ലാം. തീരെ വരുമാനം കുറഞ്ഞ വീടുകളിൽ കിട്ടുന്ന വരുമാനം ഏറെക്കുറെ പൂർണമായും ഭക്ഷണ ചെലവിന് മാത്രമേ തികയൂ. ധനികരുടെ വീട്ടിൽ അത് മൊത്തം വരുമാനത്തിന്‍റെ ഒരു ഫ്രാക്ഷൻ മാത്രമേ ആകൂ.

ഈ അറുപതു ശതമാനത്തിൽ നിന്നും മലയാളി ഏറ്റവും കൂടുതൽ പണം ചിലവാക്കുന്നത് ഗതാഗതത്തിനാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ! വീട്ടുപണിക്കു പോകുന്ന സ്ത്രീകൾ രാവിലെയും വൈകുന്നേരവുമൊക്കെ ബസ്സുകൾക്ക് പിന്നാലെ ഓടുന്നതു കണ്ടിട്ടില്ലേ, ഒടുവിൽ ബസ്സ് കിട്ടാതെ ഓട്ടോ പിടിക്കേണ്ടി വരും. പലരും വലിയ പലിശയ്ക്ക് കടമെടുത്ത് സ്‌കൂട്ടറുകൾ വാങ്ങി കടക്കെണിയിലാകുന്നു. മന്ത്രിക്ക് ഇതൊന്നും അറിയാൻ യാതൊരു വഴിയുമില്ല, അതു കൊണ്ടാണ് അയാൾ ബിസിനെസ്സ് ക്ലാസും, AC ബസ്സും, ലാഭവും എന്നൊക്കെ പറഞ്ഞു നടക്കുന്നത്. കേരളത്തിലെ ഒരു കമ്മി “ഇക്കണോമിസ്റ്റോ” വികസന പ്രമുഖരോ ഈ കണക്ക് കണ്ടിട്ടില്ല, അവർക്കറിയില്ല.
അടുത്ത ഏറ്റവും കൂടുതൽ ചെലവ് ആരോഗ്യത്തിനാണ്, അതും ഇന്ത്യയിൽ ഏറ്റവും കൂടുതൽ. അതും ഈ കമ്മിക്കൂട്ടങ്ങൾക്കോ വികസന വിദഗ്ധർക്കോ അറിയുമെന്ന് തോന്നുന്നില്ല. രണ്ടും കൂടെ ചേർക്കുമ്പോൾ ഭക്ഷണ ഇതര ചെലവിന്‍റെ നാൽപതു ശതമാനമായി. ഈ രണ്ടു ചെലവുകളെയും കുത്തനെ കുറയ്ക്കുക എന്നതാണ് യുഡിഫിൻ്റെ രണ്ടു ഗ്യാരണ്ടികൾ ചെയ്യുക. എന്തെ സ്ത്രീകൾക്കു മാത്രം സൗജന്യ യാത്രയെന്നല്ലേ? അതിന്‍റെ knock-ഓൺ ഇഫ്ഫക്റ്റ് കുടുംബത്തിനു മുഴുവൻ നേട്ടമുണ്ടാകും.

(KSRTC യെ പൊളിക്കുന്നത് മിലിറ്റൻ്റ തൊഴിലാളികളും അഴിമതിയും കെടുകാര്യസ്ഥതയുമാണ്, അതിനെയൊക്കെ അടിച്ചു പുറത്താക്കുകയാണ് വേണ്ടത്, അല്ലാതെ ലാഭമുണ്ടാക്കുകയല്ല. ലോകത്തൊരിടത്തും പൊതുഗതാഗതം ലാഭമുണ്ടാക്കുന്നില്ല, ലാഭമുണ്ടാക്കുകയല്ല അതിന്‍റെ ലക്ഷ്യവും. KSRTC വിപുലപ്പെടുത്തണം, എല്ലാത്തരം പൊതുഗതാഗത സൗകര്യങ്ങളും ഏകീകരിക്കണം)’






