അമ്മയെ ഓര്‍ത്ത് നിറഞ്ഞൊഴകുന്ന കണ്ണുകളോടെ രമേശ് ചെന്നിത്തല

തിരുവനന്തപുരം:കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവും മുന്‍
പ്രതിപക്ഷ മുന്‍ നേതാവുമായ രമേശ് ചെന്നിത്തലയുടെ അമ്മ
എന്‍.ദേവകിയമ്മയെക്കുറിച്ചുള്ള വൈകാരികമായ കുറിപ്പില്‍
സ്‌നേഹസമുദ്രമായിരുന്നു അമ്മയെ അനുസ്മരിക്കുന്നു. 91വയസ്സുണ്ടായിരുന്ന
അമ്മ ഒക്ടോബര്‍ 20നാണ് അന്തരിച്ചത്. ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂര്‍
കിഴക്കേതില്‍ പരേതനായ വി. രാമകൃഷ്ണന്‍ നായരുടെ (ചെന്നിത്തല മഹാത്മാ
ഹൈസ്‌കൂള്‍ മുന്‍ മാനേജര്‍, അധ്യാപകന്‍) ഭാര്യയും മുന്‍ ചെന്നിത്തല
പഞ്ചായത്ത് അംഗവുമായിരുന്നു.
അമ്മയെക്കുറച്ചുള്ള രമേശ് ചെന്നിത്തലയുടെ ഫെയ്സ് ബുക് കുറിപ്പ്
ഇങ്ങനെ:അമ്മയില്ലാത്ത ഭൂമിയിലേക്ക് ഞാന്‍ ഉണരാന്‍ തുടങ്ങിയിട്ട് മൂന്നു
ദിവസങ്ങളാകുന്നു.
91 വര്‍ഷം നീണ്ട ഒരായുസിൻ്റെ സന്തോഷങ്ങളും അനുഭവങ്ങളുമാര്‍ജിച്ച്,
സ്‌നേഹം വിളമ്പി, എൻ്റെ മാത്രമല്ല, ഒരുപാടു പേരുടെ അമ്മയായി ആണ്
മടക്കമെന്നത് ആശ്വാസം തരുന്നുവെങ്കിലും ഭുമിയിലെ എന്‍റെ
പൊക്കിള്‍ക്കൊടിയാണ് വേര്‍പെട്ടു പോയത് എന്ന വേദന ഇടയ്ക്കിടെ ഇരച്ചു
കയറുന്നുണ്ട്.
ആകാശത്തോളം ഓര്‍മ്മകളാണ്. തിരയിരച്ചു വരുമ്പോലെ ഓര്‍മ്മകളുടെ കടല്‍.
സ്‌നേഹസമുദ്രമായിരുന്നു അമ്മ. എന്‍റെ ഉയര്‍ച്ചതാഴ്ചകളിലെല്ലാം കരുത്തോടെ
ഒപ്പം നടന്നൊരാള്‍. കപ്പല്‍ച്ചേതത്തില്‍ പെട്ട നാവികന്‍റെ അവസാനത്തെ
തുരുത്തു പോലെ ഒടുവില്‍ വന്നണയാന്‍ ഒരിടം. ഓര്‍മ്മകളുടെ കുത്തൊഴുക്കാണ്.
അതവസാനിക്കുന്നില്ല.
വിദ്യാര്‍ഥി രാഷ്ട്രീയ പ്രവര്‍ത്തന കാലഘട്ടത്തില്‍ അച്ഛന്‍റെ
ഉഗ്രശാസനത്തിനും പുത്രസ്‌നേഹത്തിനുമിടയില്‍ പെട്ടുപോയ ഒരമ്മയുണ്ട്.
സ്‌കൂളധ്യാപകനും മാനേജരുമായിരുന്ന വി. രാമകൃഷ്ണന്‍ നായരുടെ
മകനെക്കുറിച്ചുള്ള സ്വപ്‌നങ്ങളും എന്‍റെ വഴിയും ഒത്തു ചേരാതെ പോയ ഒരു
കാലഘട്ടമുണ്ടായിരുന്നു. അന്നതിന്‍റെ ഇടയില്‍ അകപ്പെട്ട ഒരാളാണ് എന്‍റെ
ദേവകിയമ്മ. പഠിത്തത്തില്‍ മിടുക്കനായിരുന്ന എനിക്ക് പത്താം തരത്തില്‍
ഫസ്റ്റ് ക്‌ളാസ് കിട്ടുമെന്നായിരുന്നു അധ്യാപകരുടെയും സഹപാഠികളുടെയും
പ്രതീക്ഷ. എന്നാല്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്‍റെ കുത്തൊഴുക്കില്‍
പെട്ടുപോയ എനിക്ക് വെറും അഞ്ചു മാർക്ക് വ്യത്യാസത്തിൽ ആ സ്വപ്‌നം
സഫലീകരിക്കാനായില്ല.
റിസള്‍ട്ട് വന്ന ദിവസം ഇന്നുമോര്‍ക്കുന്നു. അച്ഛനും ബന്ധുക്കളും
അധ്യാപകരും കുറ്റപ്പെടുത്തുകയാണ്. നിഷ്പ്രയാസം വാങ്ങാമായിരുന്ന ഫസ്റ്റ്
ക്‌ളാസ്, അതുകൊണ്ട് ഗംഭീരമായേക്കാവുന്ന ഭാവി. എല്ലാ കുറ്റപ്പെടുത്തലും
കേട്ട് ഹതാശനായിരിക്കുന്ന എന്നെ ഇടയ്ക്കിടെ അമ്മ വന്ന് സാരമില്ല എന്ന
മട്ടില്‍ ഒന്നു സ്പര്‍ശിക്കും. തലയിലൊന്നു തടവും. അത് മതിയായിരുന്നു. അതു
മാത്രം മതിയായിരുന്നു എല്ലാ ഊര്‍ജവും തിരികെ കിട്ടാന്‍.
ഇതെല്ലാം കഴിഞ്ഞിട്ടും വിദ്യാര്‍ഥി രാഷ്ട്രീയം കളയാതെ കൊണ്ടുനടന്ന
എന്നെയോര്‍ത്തു അച്ഛന്‍ വേദനിച്ചു. പലപ്പോഴും അതു കടുത്ത രോഷമായി.
അതിനിടയിലെ സമ്മര്‍ദ്ദമെല്ലാം ഏറ്റുവാങ്ങിയത് അമ്മയാണ്. വീട്ടില്‍
കയറ്റരുതെന്ന അച്ഛന്‍റെ ശാസനയ്ക്കിടെ അടുക്കള വാതില്‍ വൈകിയെത്തുന്ന മകനു
വേണ്ടി തുറന്നു വെക്കുമായിരുന്നു അമ്മ. അതില്‍ നാലഞ്ചു പേര്‍ക്കെങ്കിലും
ഭക്ഷണം കരുതിയിരിക്കുമായിരുന്നു. കാരണം എന്‍റെ കൂടെ
കൂട്ടുകാരുണ്ടാകുമെന്നും അവര്‍ ഭക്ഷണം കഴിച്ചിട്ടുണ്ടാവില്ലെന്നും
അമ്മയ്ക്കറിയാം.
പതിറ്റാണ്ടുകള്‍ക്കു മുമ്പുള്ള ഒരു ദിനം ഓര്‍മ്മയിലിങ്ങനെ മങ്ങാതെ
നില്‍ക്കുന്നു. അന്ന് ഞാന്‍ പ്രീഡിഗ്രിക്കാണ് എന്നാണ് ഓര്‍മ്മ.
രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഇറങ്ങുന്നതിനെതിരെ പലവട്ടം തന്ന
ഉഗ്രശാസനങ്ങള്‍ കേള്‍ക്കാതെ ഞാന്‍ വിദ്യാര്‍ഥി രാഷ്ട്രീയം
തുടര്‍ന്നുകൊണ്ടേയിരുന്നു. അങ്ങനെ ഒരു ദിനം രോഷം പൂണ്ട അച്ഛന്‍ എന്നെ
മുറിയില്‍ പൂട്ടിയിട്ടു. ഒരു നുള്ളു വറ്റു പോലും കൊടുക്കരുതെന്ന ആജ്ഞയും.
അടച്ചിട്ട മുറിക്കുള്ളില്‍ പെട്ടുപോയി. നേരം വൈകി. വിശപ്പു കൊണ്ട് വയറ്
കത്തിക്കാളാന്‍ തുടങ്ങി. അച്ഛനാണെങ്കില്‍ വീട്ടിലുണ്ട്. രാത്രിയായി.
പച്ചവെള്ളം കൊണ്ട് വിശപ്പടക്കാന്‍ നോക്കുമ്പോള്‍ ജനാലയ്ക്കരികില്‍ ഒരു
വളകിലുക്കം കേട്ടു.അമ്മയാണ്. പാത്രം നിറയെ ചോറും കറികളുമായി അമ്മ
ജനാലയ്ക്കപ്പുറമുണ്ട്. അവിടെ നിന്ന് അമ്മ പാത്രത്തില്‍ ചോറു കുഴച്ച്
ഉരുളകളാക്കി ജനാലയഴികളിലൂടെ വായിലേക്കു വെച്ചു തന്നു. ചവയ്ക്കാന്‍ പോലും
നില്‍ക്കാതെ അതു വിഴുങ്ങി. അമ്മ പിന്നെയും പിന്നെയും
തന്നുകൊണ്ടേയിരുന്നു. അത് കഴിക്കുമ്പോള്‍ ഇരുട്ടത്ത് എന്‍റെ കണ്ണുകള്‍
നിറഞ്ഞൊഴുകി.
ഓർക്കുമ്പോൾ ഇപ്പോഴും എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ട്.
അമ്മയറിയുന്നുണ്ടാകും…ഇത്രയുമാണ് കുറിപ്പ്.
മറ്റു മക്കള്‍: കെ.ആര്‍. രാജന്‍ (ചെന്നിത്തല മഹാത്മാ ഹൈസ്‌കൂള്‍ മുന്‍
മാനേജര്‍), കെ.ആര്‍. വിജയലക്ഷ്മി (റിട്ട. ഗവ. അധ്യാപിക), കെ.ആര്‍.
പ്രസാദ് (റിട്ട. ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്).
മരുമക്കള്‍: അനിതാ രമേശ് (റിട്ട. ഡവലപ്‌മെൻ്റ് ഓഫീസര്‍, യുണൈറ്റഡ് ഇന്ത്യ
ഇന്‍ഷ്വറന്‍സ് കമ്പനി), ശ്രീജയ (റിട്ട. അഡീഷണല്‍ രജിസ്ട്രാര്‍, കോ-
ഓപ്പറേറ്റീവ് ഡിപാര്‍ട്ട്‌മെൻ്റ്), പരേതനായ സി.കെ രാധാകൃഷ്ണന്‍ (റിട്ട.
ഡിസ്ട്രിക്ട് യൂത്ത് കോഓര്‍ഡിനേറ്റര്‍, നെഹ്‌റു കേന്ദ്ര), അമ്പിളി എസ്.
പ്രസാദ് (റിട്ട. അസിസ്റ്റൻ്റ് ഡയറക്ടര്‍, ആകാശവാണി).
കൊച്ചുമക്കള്‍: ഡോ രോഹിത് ചെന്നിത്തല (മൂകാംബിക മെഡിക്കല്‍ കോളജ്), രമിത്
ചെന്നിത്തല ഐആര്‍എസ് (ഡെപ്യൂട്ടി ഡയറക്ടര്‍, ഇന്‍കം ടാക്‌സ്), രമ്യാ രാജ്
(അധ്യാപിക), ഡോ. രേഷ്മാ രാജ്, ഡോ. വിഷ്ണു ആര്‍. കൃഷ്ണന്‍ ( പി.ആര്‍.എസ്
ആശുപത്രി തിരുവനന്തപുരം), ലക്ഷ്മി കൃഷ്ണ (യുഎസ്എ), പ്രണവ് പി. നായര്‍
(സയൻ്റിസ്റ്റ് ബിഎആര്‍സി, മുംബൈ), ആദിത്യ കൃഷ്ണ (യോഗാധ്യാപകന്‍).






